Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിലീപിന് ജാമ്യം കിട്ടാൻ മീനാക്ഷി പറയുന്നത് കേട്ട് മഞ്ജു വാര്യർ ഇടപെടൽ നടത്തിയോ? പ്രധാനമന്ത്രിയുമായി ബന്ധമുള്ളതു കൊണ്ട് സുരേഷ് ഗോപി ഇടപെട്ടോ? സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് എഴുതിയതു കൊണ്ട് എന്തെങ്കിലും ഗുണം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനുണ്ടാകുമോ? പല ചോദ്യങ്ങൾക്കും വിശദമായി മറുപടി നൽകി പല്ലിശ്ശേരി

ദിലീപിന് ജാമ്യം കിട്ടാൻ മീനാക്ഷി പറയുന്നത് കേട്ട് മഞ്ജു വാര്യർ ഇടപെടൽ നടത്തിയോ? പ്രധാനമന്ത്രിയുമായി ബന്ധമുള്ളതു കൊണ്ട് സുരേഷ് ഗോപി ഇടപെട്ടോ? സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് എഴുതിയതു കൊണ്ട് എന്തെങ്കിലും ഗുണം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനുണ്ടാകുമോ? പല ചോദ്യങ്ങൾക്കും വിശദമായി മറുപടി നൽകി പല്ലിശ്ശേരി

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണായകമായ പല വിവരങ്ങളും വെളിപ്പെടുത്തിയത് സിനിമാ മംഗളം വാരികയുടെ എഡിറ്ററായ പല്ലിശ്ശേരിയായിരുന്നു. തന്റെ പ്രതിവാര കോളമായ അഭ്രലോകത്തിലൂടെ പല കാര്യങ്ങളും പല്ലിശ്ശേരി തുറന്നു പറഞ്ഞു. ദിലീപിന്റെ വീ്ട്ടുകാര്യത്തിൽ അടക്കം വെളിപ്പെടുത്തലുകൾ പല്ലിശ്ശേരി നടത്തിയിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതെങ്ങനെ എന്ന ചോദ്യം തനിക്ക് വിവിധ കോണുകളിൽ നിന്നും അഭിമുഖീകരിക്കേണ്ടി വന്നതിനെ കുറിച്ചാണ് പല്ലിശ്ശേരി വീണ്ടും എഴുതിയത്. മമ്മൂട്ടി, മഞ്ജു വാര്യർ, കെ ബി ഗണേശ് കുമാർ, സുരേഷ് ഗോപി എന്നിവരാണ് ദിലീപിന്റെ ജാമ്യത്തിന് വേണ്ടി ശ്രമിച്ചതെന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പല്ലിശ്ശേരി.

ഇക്കാര്യത്തിൽ വക്കീലിന്റെ മിടുക്കും തെളിവുകൾ നോക്കിയുള്ള കോടതിയുടെ ഇടപെടലുമാണ് ജാമ്യത്തിന് ഇടയാക്കിയതെന്ന് പല്ലിശ്ശേരി സമ്മതിക്കുന്നു. അല്ലാതെ മകൾ മീനാക്ഷി പറയുന്നത് കേട്ട് മഞ്ജു വാര്യർ ഇടപെട്ടാണ് ജാമ്യം നേടിയതെന്ന വിധത്തിലുള്ള ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ദിലീപ് പുറത്തിറങ്ങിയ ശേഷം ചില മാധ്യമപ്രവർത്തകർ സ്തുതിഗീതം പാടുന്നതു കൊണ്ട് കേസിന് എന്തെങ്കിലും സംഭവിക്കുമോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ മിടുക്കരാണെന്നു് അന്തിമ വിജയം പൊലീസിന് തന്നെയാകുമെന്നും പല്ലിശ്ശേരി പറഞ്ഞു വെക്കുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയെ കുറിച്ചും പരാമർശിക്കുന്നുണ്ട്. സലിം ഇന്ത്യയെന്ന പേരിൽ അറിയപ്പെടുന്ന സലിം കേച്ചേരിയാണ് ഹർജി നൽകിയത്. എന്നാൽ സലിം ഇന്ത്യയുടെ ഇടപെടൽ കൊണ്ടും ദിലീപ് കേസിൽ നിന്നും രക്ഷപെടില്ലെന്നും. ഇക്കാര്യത്തിൽ ഒരു നന്ദിവാക്ക് പോലും സലീമിനെ ലഭിക്കില്ലെന്നും സലിം അഭ്രലോകത്തിൽ പറയുന്നു. പല്ലിശ്ശേരി എഴുതുന്നത് ഇങ്ങനെയാണ്:

ഇവർ ദിലീപിനു ജാമ്യം കൊടുക്കാൻ സഹായിച്ചവരോ?

നവംബർ 1. രാവിലെ 9 മണിക്ക് ഒരു കോൾ വന്നു. വളരെ വിനയത്തോടെയാണ് ഒരാൾ. പക്ഷേ, അയാൾ പേരു പറഞ്ഞില്ല. അതേ സമയം എന്നെക്കുറിച്ച് എല്ലാ കാര്യങ്ങളും അയാൾക്കറിയാമെന്നു മനസ്സിലായി.

'ആരാം'

'ഞാൻ സിനിമാം രംഗത്ത് പ്രവർത്തുന്ന ഒരാളാണ്. താങ്കളെ എനിക്ക് നന്നായി അറിയാം. ഞാൻ ദിലീപേട്ടനു വേണ്ടിയാണ് നിലകൊള്ളുന്നത്. ചാനൽ ചർച്ചകളിൽ താങ്കളുടെ ധീരമായ അഭിപ്രായങ്ങൾ ശ്രദ്ധിച്ചിരുന്നു. ഒന്നു രണ്ടു സംശയം തീർക്കാനാണ് നേരിൽ വിളിക്കുന്നത്. ബുദ്ധിമുട്ടില്ലല്ലോ അല്ലേ.

സംസാരിച്ചോളൂ.

എനിക്ക് ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചാൽ കൊള്ളാം. ഞാനങ്ങയെ ഇഷ്ടപ്പെട്ടതു കൊണ്ടാണ് വിളിച്ചത്.

നമ്മൾ രണ്ടു പേരും രണ്ടു പക്ഷത്തുമാണ്.

ഞാൻ ഇടയ്ക്കു കയറി പറഞ്ഞു.

ഞാൻ സത്യത്തിന്റെ പക്ഷത്താണ്. ഓക്കെ സാർ... അങ്ങനെ വിചാരിച്ചോളൂ... എന്നാൽ അങ്ങയുടെ എഴുത്തിൽ പ്രതിപക്ഷ ബഹുമാനം പോലും ഇല്ലെന്നു തോന്നുന്നു.

വായിക്കാറില്ലെ.

ഉവ്വ്, ഞാൻ വിലകൊടുത്തു വാങ്ങുന്ന ഒരേയൊരു സിനിമ പ്രസിദ്ധീകരണം. സിനിമാ മംഗളമാണ് ഏറ്റവും പുതിയ ലേഖനവും വായിക്കുകയുണ്ടായി. അതിന്റെയൊക്കെ അടിസ്ഥാനത്തിൽ എനിക്കുണ്ടായ സംശയമാണ് ചോദിക്കാൻ ആഗ്രഹിക്കുന്നത്.

എന്താണറിയേണ്ടത്?

ദിലീപേട്ടന് ജാമ്യം കിട്ടിയപ്പോൾ എവിടെയോ കളി നടന്നിട്ടുണ്ട്. എന്ന് അങ്ങ് പറയുകയും എഴുതുകയുമുണ്ടായി.

ഞാൻ അങ്ങനെയല്ല പറഞ്ഞതും എഴുതിയതും. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും ബോധപൂർവ്വമായ ഒരു നീക്കം ദിലീപിനു ജാമ്യം കിട്ടാൻ സഹായിച്ചു എന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗ്‌സഥർക്ക് അറിയാമായിരുന്നില്ലെന്നും അതറിഞ്ഞ നിമഷം അവർ വല്ലാതെ അസ്വസ്ഥരായെന്നുമാണ് പറഞ്ഞത്. ഞാൻ പറഞ്ഞതു ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.

പക്ഷം സിനിമാ വൃത്തങ്ങളിൽ അതല്ലല്ലോ പറഞ്ഞു കേൾക്കുന്നത്.

നിങ്ങളെന്താണ് കേട്ടത്?

മമ്മൂട്ടി, മഞ്ജു വാര്യർ, കെ. ബി. ഗമേഷ് കുമാർ, സുരേഷ് ഗോപി എന്നിവരാണ് ദിലീപിന്റെ ജാമ്യത്തിനു വേണ്ടി ശ്രമിച്ചതെന്നും അതിൻ പ്രകരമാണ് ജാമ്യം ലഭിച്ചതെന്നും രഹസ്യമായ പരസ്യമാണ്.

ഈ രഹസ്യമായ അറിവ് നിങ്ങൾക്ക് എവിടെ നിന്നു കിട്ടി.

മഞ്ചേരി ശ്രീധരൻ നമ്പ്യാർ മമ്മൂട്ടിയുടെ വക്കീൽ ഗുമസ്തനായിരുന്നെന്നും ആ ബന്ധവും പാർട്ടി ബന്ധവും ഉപയോഗപ്പെടുത്തി ദിലീപിന്റെ ജാമ്യത്തിനു വഴിയൊരുക്കിയത് മമ്മൂട്ടിയാണെന്നും സിനിമാ വൃത്തങ്ങളിൽ പാട്ടാണ്.

മഞ്ജു വാര്യർ തന്റെ അച്ഛനു വേണ്ടി മുഖ്യ മന്ത്രിയമായി സംസാരിച്ചത് മകൾ അമ്മയെ വിളിച്ചു കരഞ്ഞതു കൊണ്ടാണെന്നും എത്രയായാലും മകളുടെ ഭാവി തകരാൻ ഒരമ്മയും ആഗ്രഹിക്കില്ലെന്നും അതുകൊണ്ട് കേസിനെ ബാധിക്കാത്ത ഒരു കാര്യമായതു കൊണ്ട് മനുഖ്യ മന്ത്രിയെ സ്വാധീനിച്ചെന്നും വാർത്തകളാണ്.

സുരേഷ് ഗോപി എങ്ങനെ ഈ നാടകത്തിൽ കഥാപാത്രമായി.

സുരേഷ് ഗോപി പ്രധാനമന്ത്രിയുമായി അടുപ്പത്തിലാണല്ലോ. ആ സ്വാധീനം ഉപയോഗിച്ച് പ്രധാനമന്ത്രി ഇടപെട്ടാണ് ജാമ്യം തരപ്പെടിതതിയത് പോലും.

അപ്പോൾ ഗണേശ് കുമാറാണെന്ന് പ്രചാരണമോ?

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഗണേശിന്റെ പാർട്ടി ഘടക കക്ഷിയല്ലെങ്കിലും ആ മുന്നണിയിലെ കാന്റിഡേറ്റ് മെമ്പറാണ് ഗണേശിന്റെ പാർട്ടി. തെരഞ്ഞടുപ്പിൽ എൽഡിഎഫ് മുന്നണി സ്ഥാനാർത്ഥയായാണ് മത്സരിച്ചു ജയിച്ചത്. അതുകൊണ്ടു തന്നെ മുഖ്യ മന്ത്രിയുമായും മുഖ്യ മന്ത്രി അല്ലാതിരുന്നപ്പോഴും പിണറായി വിജയനുമായി ഗണേശ് കുമാറിനു ബന്ധമുണ്ട്. ആ ബന്ധം ഉപയോഗപ്പെടുത്തുകയും വൈകാതെ സിപിഎമ്മിൽ ചേരാമെന്ന് സമ്മതിക്കുകയും ചെയ്തതു പോലും. 85 ദിവസം ജയിലിൽ കിടന്നതല്ലെ. അതുകൊണ്ട് ജാമ്യം കൊടുത്താലും ആരും ഒന്നും പറയില്ല. ഒടുവിൽ മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചു. ഒന്നു നിർത്തി അയാൾ വീണ്ടും ചോദിച്ചു.

ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?

എനിക്ക് ചിരി വന്നു. നല്ല തമാശ എന്താ ചിരിക്കുന്നത്.

പിന്നല്ലാതെ ദിലീപ് ജാമ്യം കിട്ടി ഇറങ്ങിയപ്പോൾ ഇങ്ങനെയൊക്കെ അവകാശപ്പെടുന്നത് കേട്ടാൽ ചിരിക്കാതിരിക്കുന്നതെങ്ങനെ. ഒരു കാര്യം മനസിലാക്കണം. ജാമ്യാപേക്ഷ സമയത്ത് ജാമ്യം കൊടുക്കുന്നതിനു വിരോധേമില്ലാത്ത തെളിവുകൾ കോടതിക്കു മുന്നിൽ എത്തി. അതിൽ കളികൾ നടന്നിട്ടുണ്ടെന്ന ഞാൻ പറയുകയും എഴുതുകയും ചെയ്തിരുന്നു. എന്തു കളി നടന്നാലും അതിൽ കോടതിക്ക് ഒരു പങ്കുമില്ല. തെളിവുകൾ മാത്രമേ കോടതി ശ്രദ്ധിക്കാറുള്ളൂ. ശ്രദ്ധിച്ചിട്ടുള്ളൂ.

പിന്നെ താങ്കൾ പറഞ്ഞത് സത്യമാണ് മമ്മൂട്ടിയും പ്രോസിക്യൂട്ടർ മഞ്ചേരി ശ്രീധരൻ നമ്പ്യാരം പരിചയക്കാരും ഗുരു ശിഷ്യ ബന്ധമുള്ളവരുമാണ്. അതിന്റെ പേരിൽ എന്തെങ്കലും നടന്നിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കില്ല. അങ്ങനെ സ്വാധിച്ചിരുന്നെങ്കിൽ വളരെ മുൻപ് തന്നെ ദിലീപിന് ജാമ്യം ലഭിക്കുമായിരുന്നില്ലേ? അതുകൊണ്ട് അങ്ങനെ ഒരു റെക്കമന്റേഷൻ നടന്നതായി ഞാൻ വിശ്വസിക്കില്ല. മാത്രമല്ല മമ്മൂട്ടിയും ദിലീപും തമ്മിൽ അത്ര നല്ല ബന്ധത്തിലുമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നു വിചാരിച്ച് അവർ തമ്മിൽ ശത്രുതയിലുമല്ല. ദിലീപിന്റെ ജാമ്യത്തിനു കാരണക്കാരൻ മമ്മൂട്ടിയാണെന്ന പുറം പറച്ചിൽ ആസ്വദിക്കുകയാണ് മമ്മൂട്ടി. അതിന്റെ പേരിൽ നിഷേധിക്കാനോ സമ്മതിക്കാനോ തയ്യാറായില്ലെങ്കിലും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തെപ്പോലെ അത് ഞമ്മളാ - എന്നു പറയുന്നതിലും ഒരു സുഖമുണ്ട്. മമ്മൂട്ടി നിഷേധിക്കാത്ത സമയം വരെ നമുക്കങ്ങനെ കാണാം.

മഞ്ജു വാര്യർ ആ രീതിയിൽ ഒരിക്കലും സംസാരിക്കാൻ ഇടയില്ല. അങ്ങനെ സംസാരിച്ചാൽ തന്നെ മുഖ്യ മന്ത്രി അതിൽ ഇടപെടുമെന്ന് ഞാൻ വിശ്വസിക്കില്ല. ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപ് സത്യം മനസ്സിലാക്കാതെ പറഞ്ഞ ചില കാര്യങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന നാണക്കേട് ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ട് അങ്ങനെ സംഭവിക്കാനും സാധ്യതയില്ല.

മറ്റൊരു വാർത്ത സുരേഷ് ഗോപി എംപി നേരിട്ട് പ്രധാനമന്ത്രിയെ കണ്ട് കൈയോടെ വിളിച്ചു പറിപ്പിച്ച ദിലീപിന് ജാമ്യം കൊടുപ്പിച്ചു പോലും. വൈകി വേളയിൽ സുരേഷ് ഗോപിയെ താഴ്‌ത്തിക്കെട്ടാൻ ആരോ ഇറക്കിയ ഒരു കഥ. അല്ലെങ്കിൽ സുരേഷ് ഗോപി ഇക്കാര്യം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതല്ലെ?

ഗണേശ് കുമാറും ദിലീപും തമ്മിൽ മാനസികമായ അടുപ്പമുള്ള ബന്ധമാണ്. അതിൽ എല്ലാമുണ്ട്. ഗണേശ് ദിലീപുനു വേണ്ടി ചില കാര്യങ്ങളിൽ ഇടപെട്ടതു സത്യം. ജാമ്യത്തിനും ശ്രമിച്ചിരിക്കാം. മുഖ്യമന്ത്രിയെ സ്വാധീനിക്കാനും ശ്രമിച്ചിട്ടുണ്ടാകാം. എന്നാൽ ആ നമ്പറൊന്നും മുഖ്യിമന്ത്രിയുടെ അടുത്ത് ചെലവാകില്ല. തനിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും മുഖ്യ മന്ത്രി ഇനി ചെയ്യില്ല. 5 വർഷക്കാലം കഴിഞ്ഞ് ക്ലീൻ ഇമേജുമായി ഇറങ്ങിപ്പോരണം എന്നു മാത്രമേ ആഗ്രഹമുള്ളൂ.

എന്നാൽ ദിലീപിന് ജാമ്യം കൊടുക്കുന്നതിനു വേണ്ടി ചില കളികൾ നടന്നിട്ടുണ്ട്. അതിൽ കോടതിക്കു പങ്കില്ല. മറ്റു പലർക്കും പങ്കുണ്ട്. പണ സ്വാധീനം വരെ അതെല്ലാം അന്വേഷണ വിധേയമാക്കേണ്ടതാണ്. ആ ജോലി ഞാനല്ല ചെയ്യേണ്ടത്. അന്വേഷണം ഉദ്യോഗ്‌സഥരാണ്. ജാമ്യം കിട്ടിയപ്പോൾ ദിലീപ് പല രീതിയിൽ ശക്തനായി. ദിലീപിന്റെ ശക്തി തിരിച്ചറിഞ്ഞതു കൊണ്ടാണല്ലോ ലക്കിം സംവിധായകൻ അടക്കം പലരും ദിലീപ് വിരുദ്ധനാകാതെ ചാനുലുകളിൽ പോലും സോഫ്റ്റായി ദിലീപ് എതിര് പറഞ്ഞത്. പൂർണ്ണമായും അനുകൂലമായി സംസാരിക്കാൻ ഇപ്പോൾ ആളെ കിട്ടാതായിരിക്കുന്നു.

താങ്കളും ദിലീപ് പക്ഷത്ത് ചേർന്നോ? ഞാൻ ഒരു നിലാപാട് സ്വീകരിച്ചിട്ടുണ്ട്. അത് എന്റെ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് തീരുമാനിച്ച നയമാണ് എഴുത്ത് സത്യസന്ധമായിരിക്കണം. വ്യക്തിപരമാകാൻ പാടില്ല. ആ നിലപാട് തന്നെയാണ് ഇപ്പോഴും. പലരും മുഖ സ്തുതി പറഞ്ഞു കൊണ്ടിരിക്കുമ്പോഴും സിനിമാം മംഗളം സത്യത്തിന്റെ ഭാഗത്ത് നിൽക്കുന്നതും എവുതുന്നതും കൈകൾ ശുദ്ധമായതു കൊണ്ടാണ്.

ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതെല്ലാം അന്വേഷിക്കണമെന്നു പറഞ്ഞ് എഴുത്തുകാരും സഹ സംവിധായകനുമായ സലിം ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എഴുതിയിരന്നു. ഇപ്പോഴിതാ സലിം ഇന്ത്യ നൽകിയ പരാതിയുടെ പേരിൽ നടപടിയെക്കാൻ ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം താങ്കൾക്ക് അറിവുള്ളതല്ലെ. ഇതുകൊണ്ടു എന്തെങ്കിലും ഗുണം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനുണ്ടാകുമോ?

ഒരിക്കലും ഒരു ഗുണവും ഇതുകൊണ്ട് ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ സലിം ഇന്ത്യയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നുമില്ല. കാരണം സലിം ഇന്ത്യയുടെ യഥാർത്ഥ പേര് സലിം കേച്ചേരി എന്നാണ്. സംവിധാന സഹായിയും നല്ല കഥാകാരനുമാണ് ദിപീപുമായി അടുത്ത ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും ആദ്യമായി സഹായിക്കാൻ മുന്നോട്ടു വന്നു. സഹായിക്കുന്നത് ഡേറ്റ് കിട്ടാനാണെങ്കിൽ തെറ്റി. അത്തരമൊരു സെന്റിമെന്റ്‌സും ദിലീപിനില്ല. ഉണ്ടെങ്കിൽ തന്നെ ചിലരോട് മാത്രം ആ ചിലരിൽ തീർച്ചയായും സലിം ഇന്ത്യ പെടില്ല. സലിം ഇപ്പോൾ അതു സമ്മതിച്ചു തരില്ലെങ്കിലും എന്റെ വാക്കും എഴുത്തും തൽക്കാലം മനസ്സിൽ സൂക്ഷിച്ചോളൂ. എന്നെങ്കിലും ഒരു തുറന്നു പറച്ചിൽ, കുമ്പസാരം സലിം ഇന്ത്യക്ക് നടത്തേണ്ടി വരും. അത് ദിലീപ് വിരുദ്ധവും നടിയോടുള്ള അനുകൂല ഭാഗവും ആയിരിക്കും.

അതൊരു മണ്ടൻ ചിന്താഗതിയല്ല. വൈകുന്നേരം വരെ വെള്ളം കോരിയ അനുഭവമാണ് സലിം ഇന്ത്യയുടേത്. ദിലീപിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നു. അങ്ങനെയുള്ള സലിം ദിലീപിന് എതിരാകുമെന്ന് പറയുന്നത് മണ്ടത്തരമല്ലേ?

'ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ പറഞ്ഞത് എന്നെങ്കിലും സത്യമാകും. ഈ കളിയിൽ സലിം ഇന്ത്യ ദിലീപിന്റെ കളക്കളത്തിൽ ഉണ്ടാകില്ല. എത്ര കണ്ട് ആത്മാർത്ഥതയോടെ സലിം കളിച്ചാലും ദിലീപിൽ നിന്നും ഒരു നന്ദി വാക്കു പോലും ലഭിക്കാൻ സാധ്യതയില്ല. അതിമനോഹരമായി ജീവിതത്തിൽ അഭിനയിക്കുന്ന നടനാണ് ദിലീപ്. ഇതിന്റെ പകുതി അഭിനയം സിനിമയിൽ ചെയ്തിരുന്നെങ്കിൽ അവാർഡ് ലഭിക്കുമായിരുന്നു.

ദിലീപ് പുറത്തിറങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ വെള്ളം കുടിക്കുകയാണല്ലോ?

'ഓഹോ... എത്ര ലിറ്റർ കുടിച്ചൂ? കണക്കെടുക്കാമായിരുന്നില്ലേ''

പരിഹസിക്കണ്ട. കേസിലെ നിർണ്ണായക സാക്ഷികൾ കൂറുമാറിയില്ലെ. ഇനിയും പലരും മാറും. മാത്രമല്ല. കാവ്യാമാധവനും സിദ്ദിഖും നാദിർഷായും റിമി ടോമിയും വിചാരണ വേളയിൽ മൊഴിമാറ്റി പറയുമെന്നും കേൾക്കുന്നു. ഈ കേസ് അങ്ങനെ ഇല്ലാതാകുകയും അല്ലെ.

ആരൊക്കെ കൂറുമാറിയാലും മൊഴി മാറ്റി പറഞ്ഞാലും അന്വേഷണ ഉദ്യോഗ്‌സഥൻ ആത്മ വിശ്വാസമുള്ളവരാണ്. പ്രധാനപ്പെട്ട തെളിവുകളും സാക്ഷികളും അവരുടെ കയ്യിൽ ഇപ്പോഴുമുണ്ട്. അതാർക്കു മുന്നിലും വെളിപ്പെടുത്തിയിട്ടില്ല. ഒരു കാര്യം ഓർക്കുക സുഹൃത്തെ, മൈതാനം നിറഞ്ഞു കളിച്ചാലും ദിലീപിന് ഗോളടിക്കാനറിയില്ല. അവസാന നിമിഷം തുടരെ തുടരെ ഗോളടിച്ച് ജയിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരായിരിക്കും.

മഞ്ജു വാര്യർ സാക്ഷിയാകാൻ ഇല്ലെന്നു പറഞ്ഞത് കേസിന്റെ ശക്തി കുറയിക്കില്ലെ.

മഞ്ജു വാര്യർ പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സാക്ഷിയായില്ലെങ്കിലും ആവശ്യമെങ്കിൽ കോടതി വിളിതച്ചാൽ പോകാതിരിക്കാൻ പറ്റുമോ? അതൊക്കെ കുറ്റപത്രം സമർപ്പിച്ച ശേഷമുള്ള കാര്യങ്ങൾ

മഞ്ജു വാര്യരുടെ മനം മാറ്റത്തിനുള്ള കാരണമെന്താണ്

എന്റെ അറിവിൽ അങ്ങനെയൊന്നും ഇല്ല. സംശയുണ്ടെങ്കിൽ നേരിട്ട് ചോദിച്ചേക്ക്.

അതെന്തൊരു വർത്തമാനാണ്, സാറെന്തിനാ ചൂടാകുന്നത്? മഞ്ജു വാര്യർ സാക്ഷി പറയാൻ വന്നാൽ ദിലീപിന്റെ വക്കീൽ കോടതിയിൽ വച്ച് ചോദ്യങ്ങൾ ചോദിച്ച് കരയിക്കുമത്രെ.

ഇത്രയും കൃത്യമായ വിവരം എങ്ങനെ കിട്ടി.

സാറിനു കിട്ടുന്നത് പോലെ ഇതൊക്കെ അരിയാൻ ഞങ്ങൾക്കു സോഴ്‌സുകളുണ്ട്. ശരിയാണോ സാറേ. മഞ്ജു വാര്യരെക്കുറിച്ചുള്ള ഒരു ബോംബ് ദിലീപിന്റെ വശം ഉണ്ടു പോലും.

ഉവ്വ് ഒരു കടലാസ് ബോംബ് അതു പൊട്ടിയാൽ ലോകം തന്നെ നശിക്കും.

സാറ് കളിയാക്കി കൊണ്ടിരുന്നോ... ഞാൻ പറഞ്ഞില്ലാന്നു വേണ്ട ആമയും മുയലും ഓടിയതു പോലെ ഇവിടെ ദീലിപെന്ന ആമ ജയിച്ചേക്കും.

ഒരു തെറ്റിദ്ധാരണയുടെ കഥയാണത്. മുയൽ തന്നെയാണ് അന്നും ജയിച്ചത്. ഇവിടെയും മുയൽ തന്നെ ജയിക്കും. നമുക്കു കാത്തിരിക്കാം. എന്താ?

ഒരു ചോദ്യം കൂടി

ഇപ്പോൾ മിക്ക മാധ്യമ പ്രവർത്തകരും ചാനലുകാരും ദിലീപ് പുറത്തിറങ്ങിയ ശേഷം സ്തുതിഗീതം പാടുകയാണെന്നറിഞ്ഞില്ലെ.

അവരുടെ കാര്യം എന്നോടു ചോദിക്കണ്ട.. എന്റെ കാര്യം ചോദിക്കൂ പറാം.

എന്നാണ് സാറും ദിലീപും മുഖാമുഖം കാണുന്നതും അഭിമുഖം ചെയ്യുന്നതും.

ഇന്റർവ്യൂ എടുത്ത ശേഷം പറയാം. ഇപ്പോൾ ഡേറ്റ് പറഞ്ഞാൽ സസ്‌പെൻഡ് പോകും.

ഒരു സംശയം ദിലീപിന്റെ സിനിമകളെക്കുറിച്ച് ഇനി എഴുതില്ലെ.

തീർച്ചയായും എഴുതും രാമലീലയെക്കുറിച്ച് ഈ കേസിനിടയിൽ തന്നെയാണ് പ്രസിദ്ധീകരിച്ചത്. കേസും സിനിമാ ഷൂട്ടിംഗും തമ്മിൽ ബന്ധമില്ല. സംശയമുണ്ടെങ്കിൽ സിനിമം മംഗളം വരും ലക്കങ്ങൾ ശ്രദ്ധിച്ചോളൂ.

മറു തലയ്ക്കൽ നിന്നും ചിരി, പിന്നെ സ്വയമെന്നപോലെ പയുന്നതു കേട്ടു. ഇതുവരെ ഞാൻ വിചാരിച്ചത് ദിലീപാണ് കുള്ളനു കഞ്ഞിവെച്ചവൻ എന്നായിരുന്നു എന്നാൽ ആ സ്ഥാനം ഇപ്പോൾ ദിലീപിന്റെ എതിരാളിക്കാണ്.

കടപ്പാട്: സിനിമാ മംഗളം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP