Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരുഷ മാഫിയാ സംഘടനയായ അമ്മയുടെ കരുത്ത് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അഴകൊഴമ്പൻ നിലപാട്; അവർക്കെന്തുകൊണ്ടാണ് ഞങ്ങൾ പറയുന്നത് മനസ്സിലാവാത്തത്; ഉത്തരം പറയേണ്ടവർ ഇപ്പോൾ മോഹൻലാലിന് പിറകിൽ ഒളിച്ചിരിക്കുന്നു; ദുൽഖറിനെ പോലെ നിലപാടിലാത്തവനാകാൻ എല്ലാവർക്കും കഴിയില്ലല്ലോ? ഇരയ്‌ക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരെ എതിർക്കേണ്ടി വരുന്നത് സ്വാഭാവികം; രണ്ടും കൽപ്പിച്ച് റീമാ കല്ലിങ്കൽ രംഗത്ത്

പുരുഷ മാഫിയാ സംഘടനയായ അമ്മയുടെ കരുത്ത് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അഴകൊഴമ്പൻ നിലപാട്; അവർക്കെന്തുകൊണ്ടാണ് ഞങ്ങൾ പറയുന്നത് മനസ്സിലാവാത്തത്; ഉത്തരം പറയേണ്ടവർ ഇപ്പോൾ മോഹൻലാലിന് പിറകിൽ ഒളിച്ചിരിക്കുന്നു; ദുൽഖറിനെ പോലെ നിലപാടിലാത്തവനാകാൻ എല്ലാവർക്കും കഴിയില്ലല്ലോ? ഇരയ്‌ക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരെ എതിർക്കേണ്ടി വരുന്നത് സ്വാഭാവികം; രണ്ടും കൽപ്പിച്ച് റീമാ കല്ലിങ്കൽ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമ്മ' എന്ന സംഘടന എല്ലാ രീതിയിലും പുരുഷ മാഫിയയാണെന്ന് നടി റിമ കല്ലിങ്കൽ. മമ്മൂട്ടിയും മോഹൻലാലും കൃത്യവും ശക്തവുമായ നടപടിയെടുത്തിരുന്നെങ്കിൽ കാര്യങ്ങൾ മാറിമറിഞ്ഞേനെയെന്നും മാതൃഭൂമി ആഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിൽ റിമ പറയുന്നു. താരസംഘടനയ്‌ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ ആഞ്ഞടിക്കുമെന്നതിന്റെ സൂചനയാണ് റിമയുടെ വാക്കുകളിലുള്ളത്. സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ പോരാട്ടം പുതിയ തലത്തിലെത്തിക്കാനാണ് ഡബ്ല്യൂസിസിയുടെ നീക്കം. 'അവൾക്കൊപ്പം നിൽക്കണമെന്ന കൃത്യമായ ബോധ്യത്തോടെയാണ് ഡബ്ലുസിസി എന്ന സംഘടന തുടങ്ങിയത്. ഒരാളെയും ദ്രോഹിക്കാൻ വേണ്ടിയല്ല, പക്ഷേ ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരായ മറ്റു പലരെയും എതിർക്കേണ്ടി വരും.'റിമ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരുമ്പോൾ അമ്മയിലെ അംഗങ്ങൾ 'മോഹൻലാൽ' എന്ന വ്യക്തിയുടെ പുറകിൽ ഒളിക്കുകയാണെന്നും റിമ ആരോപിച്ചു. 'ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് വളരെ ബാലിശമാണ്. എന്ത് പറഞ്ഞാലും മോഹൻലാൽ.. മോഹൻലാൽ. ഞങ്ങൾ മോഹൻലാലിനെ കുറിച്ചല്ല സംസാരിച്ചുകൊണ്ടിരിക്കുന്നത്. അമ്മ എന്ന സംഘടനയുടെ പ്രസിഡന്റിനെ കുറിച്ചാണ്.'- റിമ വ്യക്തമാക്കുന്നു. മോഹൻലാൽ എന്ന വ്യക്തിയെ ഡബ്ലുസിസി തേജോവധം ചെയ്യുന്നു എന്ന അമ്മ അംഗങ്ങളുടെ ആരോപണങ്ങളെ കോമഡിയായി തള്ളുന്നുവെന്നും റിമ പറഞ്ഞു. മലയാളം സിനിമ ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ തന്നെ ഇത്രയും കലഹിച്ച് ബഹളമുണ്ടാക്കി പരിശ്രമങ്ങൾ എടുത്ത് ഒരു പ്രധാന പ്രശ്നം ഉന്നയിക്കുമ്പോൾ അമ്മ ആ വിഷയത്തെ പരിഗണിക്കുന്നുപോലുമില്ലെന്നും റിമ പറയുന്നു.

'അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോൾ കൃത്യമായി മോഹൻലാൽ വന്നത് എന്തുകൊണ്ടാണെന്ന് കൂടി നമ്മൾ ചിന്തിക്കണം. അവർ അവരുടെ ട്രംപ് കാർഡ് ഉപയോഗിച്ച് കളിക്കുന്നു. അതാണ് അവർ കൊണ്ടുവരുന്ന ഉത്തരം. മോഹൻലാലിന് പിന്നിൽ അമ്മ ഒളിച്ചിരിക്കുകയാണ്. വിഷയത്തെ എത്രവഴിമാറ്റാൻ നോക്കിയാലും ഞങ്ങൾ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും.' 'ഞങ്ങൾക്ക് മമ്മൂട്ടിയോ മോഹൻലാലോ വിഷയമല്ല. രണ്ടുപേരിലെയും ആർട്ടിസ്റ്റിനെ ഞാനും ബഹുമാനിച്ചിട്ടുണ്ട്. ബഹുമാനിക്കുന്ന ആളുകൾ നമ്മളേക്കാൾ ഒരുപാട് മുകളിലല്ലേ? അവർക്കെന്താ നമ്മൾ പറയുന്ന അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാവത്തത് എന്ന ആശങ്ക തീർച്ചയായും ഉണ്ട്. അവർക്ക് മനസിലാവുന്നില്ലെങ്കിൽ മറ്റുള്ളവർ എങ്ങനെയാണ് മനസിലാക്കാൻ പോകുന്നത്.'-റിമ ചോദിക്കുന്നു.

വിവാദ വിഷയങ്ങളിൽ ദുൽഖർ സൽമാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നിൽക്കാൻ ഇല്ലെന്നു പറഞ്ഞു കൈ കഴുകാൻ തങ്ങൾക്കാകില്ലെന്നും എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനിൽക്കുമെന്നും റിമ പറഞ്ഞു. ദുൽഖർ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. ദുൽക്കറിനിങ്ങനെ പറഞ്ഞ് കൈ കഴുകാൻ പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾക്കത് പറ്റില്ല. അതിനു കൂടെ നിൽക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. റിമ തുറന്നുപറഞ്ഞു. ഹിന്ദി സിനിമയുടെ പ്രചാരണത്തിനിടെ ഒരു ദേശീയ ചാനലിൽ ദുൽഖർ നൽകിയ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് റിമ ഇങ്ങനെ പറഞ്ഞത്. താൻ അമ്മ എക്‌സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും ആയിരുന്നു ദുൽക്കറിന്റെ പ്രതികരണം.

ആദ്യഘട്ടത്തിൽ സജീവമായി ഉണ്ടായിരുന്ന മഞ്ജു വാര്യർ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് റിമയുടെ മറുപടി ഇതായിരുന്നു: അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷെ ഡബ്ല്യുസിസി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോൾ വലിയൊരു പവർ സ്ട്രക്ച്ചറിനെയാണ് എതിർക്കേണ്ടി വരുന്നത്. പലർക്കുമെതിരെ നിൽക്കേണ്ടി വരും. അപ്പോൾ അതിന്റെ ഭാഗമാകാൻ അവർക്കു താൽപര്യമില്ലായിരിക്കും. കൃത്യമായൊരു നിലപാട് മോഹൻലാൽ എടുത്തിരുന്നെങ്കിൽ അത് തങ്ങൾ എടുത്ത എല്ലാ നിലപാടിനും മുകളിലായേനെയെന്നും കാര്യങ്ങൾ മാറ്റിമറിച്ചേനെയെന്നും റിമ പറഞ്ഞു. കസബ എന്ന സിനിമയിൽ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോൾ പോലും മമ്മൂക്ക ആ റോൾ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിൽ അത് ശക്തമായ ഒരു നിലപാട് ആകുമായിരുന്നെന്നും റിമ വ്യക്തമാക്കി.

റിമയുടെ പൊരിച്ച മീൻ പരാമർശത്തെ കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് കുറിപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ റിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'അയ്യോ ബിനീഷിനോടൊന്നും എനിക്ക് ഒന്നും പറയാനില്ല.അവരല്ല നമ്മുടെ ഇൻഡിക്കേറ്റർ, നമ്മൾ സംസാരിക്കുന്ന ആളുകൾക്ക് ഒരു മിനിമം ലെവൽ ഓഫ് സെന്‌സിറ്റിവിറ്റി വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, വ്യക്തികളോട് സംസാരിക്കാനല്ല ഞാൻ ഇഷ്ടപ്പെടുന്നത്'. -റിമ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP