Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംടി-ഹരിഹരൻ ടീമിന്റെ ഏഴാമത്തെ വരവ് തകർത്തതിന് പിന്നിലും ദിലീപിന്റെ പ്രതികാര ബുദ്ധി; ഇന്ദ്രജിത്തും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായ സിനിമയെ തകർത്ത് ആര്? ഹരിഹരന്റെ കണ്ണീരിന്റെ കഥ പറഞ്ഞ് പല്ലിശേരി വീണ്ടും

എംടി-ഹരിഹരൻ ടീമിന്റെ ഏഴാമത്തെ വരവ് തകർത്തതിന് പിന്നിലും ദിലീപിന്റെ പ്രതികാര ബുദ്ധി; ഇന്ദ്രജിത്തും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായ സിനിമയെ തകർത്ത് ആര്? ഹരിഹരന്റെ കണ്ണീരിന്റെ കഥ പറഞ്ഞ് പല്ലിശേരി വീണ്ടും

കൊച്ചി: എം ടി. വാസുദേവൻ നായർ-ഹരിഹരൻ ടീമിന്റെ 'ഏഴാമത്തെ വരവ്' എന്ന സിനിമയുടെ പരാജയത്തിന് കാരണമായത് ദിലീപെന്ന് ആരോപണം. ഇന്ദ്രജിത്തും ഭാവനയും വിനീതും പ്രധാന വേഷത്തിൽ എത്തിയ സിനിമ പരാജയപ്പെടാൻ കാരണമായത് ദിലീപ് വിതരണത്തിന് എടുത്തതാണെന്ന് പ്രശസ്ത പത്രപ്രവർത്തകൻ പെല്ലിശേരിയുടേതാണ് വെളിപ്പെടുത്തൽ.

സിനിമാ മംഗളത്തിലെ 'അഭ്രലോകം' എന്ന പരമ്പരയിലാണ് പല്ലിശേരിയുടെ വെളിപ്പെടുത്തൽ. ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ഇന്ദ്രജിത്തിനെയും ഭാവനയെയും നായകനും നായികയുമാക്കിയതിന്റെ പ്രതികാരമായിരുന്നു ഈ ചിത്രം തകർത്തതിന്റെ പിന്നിലെന്നാണ് പല്ലിശേരിയുടെ ലേഖനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

പല്ലിശേരി എഴുതുന്നു:

2013- എം ടി. തിരക്കഥയെഴുതി ഹരിഹരൻ നിർമ്മാണവും സംവിധാനവും നിർവഹിച്ച സിനിമയാണ് 'ഏഴാമത്തെ വരവ്.' ആ സിനിമയിലെ നായകൻ ഇന്ദ്രജിത്തും നായിക ഭാവനയുമായിരുന്നു. ഒരു നല്ല സിനിമയായിരിക്കും എന്ന സന്തോഷത്തോടെയാണ് ഞങ്ങൾ കാണാൻ പോയത്. എന്നാൽ അങ്ങനെയൊരു സിനിമ റിലീസ് ചെയ്തിട്ടുണ്ടെന്ന് പബ്ലിസിറ്റി പോലും ഇല്ലായിരുന്നു. മാത്രമല്ല, തിയേറ്ററിൽ ഹൗസ്ഫുൾ എന്ന എഴുതിവച്ച് പ്രേക്ഷകരെ തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീടാണ് ചതി മനസ്സിലായത്.

തിയേറ്ററിൽ വിരലിലെണ്ണാവുന്ന പ്രേക്ഷകർ മാത്രം. ഓണത്തിനിറങ്ങിയ സിനിമയെ ആരോ തകർക്കുകയായിരുന്നു. ഞങ്ങൾക്ക് വ്യക്തമായി ഒന്നും മനസ്സിലായില്ലെങ്കിലും അതിനു പിന്നിൽ എന്തൊക്കെയോ കളികൾ നടന്നിട്ടുണ്ട്. ദിലീപ് ചതിച്ചതാണെന്ന് സംവിധായകൻ ഹരിഹരൻ പറഞ്ഞതായി അറിഞ്ഞു. എന്താണ് സത്യാവസ്ഥ?

സിനിമാമംഗളത്തിന്റെ പ്രിയ വായനക്കാരെ,

ഹരിഹരൻ നിർമ്മിച്ച് സംവിധാനം ചെയ്ത എം ടി.യുടെ തിരക്കഥയാണ് 'ഏഴാമത്തെ വരവ്'. ഈ സിനിമയെക്കുറിച്ച് പറയുന്നതിനുമുമ്പ് 1982- ഇരുവരും ഒരുമിച്ച 'എവിടെയോ ഒരു ശത്രു' എന്ന സിനിമയെക്കുറിച്ച് പറയേണ്ടി വരും.

എം ടി. അന്ന് മദ്രാസിൽ ശോഭനാ പരമേശ്വരൻ നായരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഹരിഹരൻ സ്വന്തമായ വീട്ടിലും. ഇരുവരും ഇംഗ്ളീഷ് മുഡുള്ള ഒരു സിനിമയാണ് ആഗ്രഹിച്ചത്. അതിൻപ്രകാരമാണ് എം ടി. ഒരു പ്രത്യേക രീതിയിൽ 'എവിടെയോ ഒരു ശത്രു'വിന് തിരക്കഥ എഴുതിയത്. ഇന്നത്തെപ്പോലെ സെൻസർ നിയമങ്ങൾ ക്രൂരമല്ലാത്ത ഒരു ഘട്ടമായിരുന്നു അന്ന്.

ഇംഗ്ളീഷ് സിനിമയുടെ റ്റോണിലാണ് അതു ചിത്രീകരിച്ചത്. നായിക പുതുമുഖമായ അനുരാധ ആയിരുന്നു. ഇന്ദ്രജിത്ത്-പൃഥ്വിരാജ് സഹോദരന്മാരുടെ അച്ഛൻ സുകുമാരൻ, വേണുനാഗവള്ളി അങ്ങനെ കുറെ നടീനടന്മാർ. എം.ബി. ശ്രീനിവാസൻ ആണ് സംഗീതം. നിർമ്മാണം ജൈനേന്ദ്ര കല്പറ്റ. ഷൂട്ടിങ് വേളയിൽ ജൈനേന്ദ്ര കല്പറ്റയെ പരിചയപ്പെടുകയും അടുക്കുകയും ചെയ്തു. സംവിധായകൻ ഹരിഹരനുമായും നല്ല ബന്ധമുണ്ടാക്കി.

'എവിടെയോ ഒരു ശത്രു' റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി സ്വകാര്യ പ്രദർശനം തീരുമാനിച്ചു. മദ്രാസിലെ ഒരു തിയേറ്ററിൽ ക്ഷണിക്കപ്പെട്ട ഏതാനും പേർക്കു വേണ്ടി സിനിമ പ്രദർശിപ്പിച്ചു. എം ടി. വാസുദേവൻ നായർ, എം.ബി. ശ്രീനിവാസൻ, സംവിധായകൻ ഹരിഹരൻ, നടൻ സുകുമാരൻ തുടങ്ങിയവർ സിനിമ കാണാനുണ്ടായിരുന്നു. നല്ല സിനിമ കാണാൻ ആഗ്രഹിക്കുന്നവരെ ഒരു രീതിയിലും ആ സിനിമ നിരാശപ്പെടുത്തിയില്ല. തിയേറ്ററുകളിൽ 'എവിടെയോ ഒരു ശത്രു' പ്രദർശനത്തിനെത്തിയാൽ മിനിമം ഗ്യാരണ്ടിയുള്ള ഒരു സിനിമയായിത്തീരുമായിരുന്നു. ആ രീതിയിലാണ് ഞാൻ സിനിമ ആസ്വദിച്ചതും വിമർശനാത്മകതയോടെ സമീപിച്ചതും.

എം ടി. സന്തോഷവാനായിരുന്നു. എം.ബി. ശ്രീനിവാസന്റെ സംഗീതം സിനിമയുടെ പ്ലസ് പോയിന്റുകളി ഒന്നായിത്തീർന്നു. മലയാളസിനിമയിൽ എം ടി.യും ഹരിഹരനും ചേർന്ന് ശക്തമായ ഒരു സിനിമ ഉണ്ടാക്കിയിരിക്കുന്നു എന്ന് എഴുതാൻ ധൈര്യം എനിക്കുണ്ടായത് 'എവിടെയോ ഒരു ശത്രു ആണ്.'

പ്രദർശനശാലകളിൽ ഈ സിനിമ എത്തിക്കുന്നതിന് സജീവമായി ശ്രമിക്കുന്നതിനിടയിൽ എന്താണ് കാരണമെന്നറിയില്ല, ആ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാതിരിക്കാൻ എന്തോ ഒരു കുരുക്ക്, ആ സിനിമയ്ക്കു നേരെ എറിഞ്ഞിരുന്നു. ആ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു നല്ല സിനിമ വെളിച്ചം കാണാതെ പോയി. അതിനുശേഷം ഹരിഹരനും എം ടി.യും ചേർന്ന് കുറെ നല്ല സിനിമകൾ ചെയ്തു. ഏറ്റവുമൊടുവിൽ ചെയ്തത് 'ഏഴാമത്തെ വരവ്' എന്ന സിനിമയാണ്. ഈ സിനിമ 2013- റിലീസ് ചെയ്തു. എന്നാൽ ബോധപൂർവ്വമായ ചതി ഏഴാംവരവിനുണ്ടായി. അതിന്റെ കഥയാണ് ഇനി എഴുതുന്നത്.

ഏഴാമത്തെ വരവ്, എവിടെയോ ഒരു ശത്രു ഒരേ കഥയാണ്. ആ സിനിമയിൽ നിന്നും വ്യത്യസ്തമായി ടെക്നിക്കൽ പെർഫെക്്ഷൻ പുതിയ സിനിമയ്ക്കുണ്ടായിരുന്നു. വിനീത്, ഇന്ദ്രജിത്ത്, ഭാവന, കവിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഏഴാമത്തെ വരവ്' ഹരിഹരൻ നിർമ്മിച്ച് സംവിധാനം ചെയ്ത സിനിമകൂടിയാണ്.

ഈ സിനിമ തിയേറ്ററിൽ എത്തിക്കാൻ താല്പര്യമാണെന്നു പറഞ്ഞുകൊണ്ട് വിതരണത്തിന് കാസ് കലാസംഘം രംഗത്തുവന്നു. മലയാളസിനിമയിൽ അറിയപ്പെടുന്ന ബാനർ. ആ ബാനർ നടൻ ദിലീപുമായി ബന്ധമുള്ളതാണ്. ദിലീപ് ഹരിഹരന്റെ സിനിമയിൽ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന സമയം. മാത്രമല്ല, അവർ തമ്മിൽ മറ്റു പ്രശ്നങ്ങളും ഇല്ല. കേട്ടിടത്തോളം വിതരണക്കമ്പനി മോശവുമല്ല. അതുകൊണ്ട് അവരുമായി ഹരിഹരൻ ധാരണയിലെത്തി. എന്നാൽ അതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലായത് പിന്നീടാണ്. അപ്പോഴേയ്ക്കും എല്ലാം തകർന്നിരുന്നു.

'ഏഴാമത്തെ വരവ്' പരസ്യം നൽകാതെ, വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്ന തിയേറ്ററുകൾ നൽകാതെയാണ് റിലീസ് ചെയ്തത്. തുടക്കം മുതൽ ആ സിനിമ പരാജയപ്പെട്ടു കാണാൻ വിതരണക്കാരും പുറകിൽ നിന്നവരും ശ്രദ്ധിച്ചിരുന്നു. മനഃപൂർവം ഒരു നല്ല സിനിമയെ തകർത്തത് എന്തിനാണെന്ന് കഴിഞ്ഞ അഞ്ചുമാസം മുമ്പുവരെ മനസ്സിലായിരുന്നില്ല. എന്നാൽ ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ഇന്ദ്രജിത്തിനെയും ഭാവനയെയും നായകനും നായികയുമാക്കിയതിന്റെ പ്രതികാരമായിരുന്നു ഈ ചിത്രം തകർത്തതിന്റെ പിന്നിൽ. വളരെ തന്ത്രപരമായ ഒതുക്കൽ. ആ ഒതുക്കലിൽ വീണുപോയത് നിർമ്മാതാവുകൂടിയായ ഹരിഹരനാണ്. വലിയ സാമ്പത്തികനഷ്ടം തന്നെ ഹരിഹരനുണ്ടായി.

ആ സിനിമ പുറംലോകം കാണാത്ത രീതിയിൽ ഒതുക്കിയതുകൊണ്ട് ഭാവനയും ഇന്ദ്രജിത്തും പരാജയപ്പെട്ടു. അതിനുശേഷം ഹരിഹരനും എം ടി.യും പുതിയൊരു സിനിമയെക്കുറിച്ച് ചിന്തിച്ചു. എം ടി. വലിയൊരു പ്രോജക്ട് ഏറ്റെടുത്തു 'മഹാഭാരതം.' അതിനിടയിൽ പൃഥ്വിരാജിനെ നായകനാക്കി 'സ്യമന്തകം' എന്ന സിനിമ ചെയ്യാൻ ഹരിഹരൻ തീരുമാനിച്ചു. അതിന്റെ പ്രവർത്തനങ്ങളുമായി ഹരിഹരൻ മുന്നോട്ടു പോകുമ്പോൾ തന്റെ സിനിമയെ തകർത്ത് രസിച്ച നായകനടന്റെ രൂപം മറക്കാൻ കഴിഞ്ഞില്ല.

കടപ്പാട്: സിനിമാ മംഗളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP