Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്യമിട്ടത് ചാലക്കുടിയിൽ പാവപ്പെട്ടവർക്കുള്ള ആശുപത്രി; ദുഃഖം ഉള്ളിലൊതുക്കി മകൾ പരീക്ഷ എഴുതിയത് അച്ഛനു കൊടുത്ത വാക്ക് പാലിക്കാൻ; മറ്റുള്ളവരെ സഹായിക്കുമ്പോൾ മണിച്ചേട്ടൻ വല്ലാത്ത സമാധാനം അനുഭവിച്ചിരുന്നു; കലാഭവൻ മണിയുടെ ഭാര്യയ്ക്ക് പറയാനുള്ളത്

ലക്ഷ്യമിട്ടത് ചാലക്കുടിയിൽ പാവപ്പെട്ടവർക്കുള്ള ആശുപത്രി; ദുഃഖം ഉള്ളിലൊതുക്കി മകൾ പരീക്ഷ എഴുതിയത് അച്ഛനു കൊടുത്ത വാക്ക് പാലിക്കാൻ; മറ്റുള്ളവരെ സഹായിക്കുമ്പോൾ മണിച്ചേട്ടൻ വല്ലാത്ത സമാധാനം അനുഭവിച്ചിരുന്നു; കലാഭവൻ മണിയുടെ ഭാര്യയ്ക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

ന്താണ് കലാഭവൻ മണിക്ക് സംഭവിച്ചത്? വ്യക്തമായ ഉത്തരം ആർക്കും പറയാൻ കഴിയുന്നില്ല. പക്ഷേ അഭ്യൂഹങ്ങൾക്ക് കുറവൊന്നുമില്ല. ഈ സാഹചര്യത്തിലാണ് കലാഭവൻ മണിയുടെ ഭാര്യ നിമ്മി വനിതയോട് മനസ്സ് തുറക്കുന്നത്. മരണത്തിന്റെ സത്യം എന്തായാലും പുറത്തുവരണമെന്നാണ് നിമ്മിയുടെ ആഗ്രഹം. അത് തന്നെയാണ് വനിതയോട് പങ്കുവയ്ക്കുന്നത്. അതിനൊപ്പം കുടുംബവുമായി ഒരു പ്രശ്‌നവും കലാഭവൻ മണിക്ക് ഉണ്ടായിരുന്നില്ലെന്നും നിമ്മി പറയുന്നു.

പൊതുസ്ഥലത്തെങ്ങും മണി കുടുംബസമേതം പ്രത്യക്ഷപ്പെടാറില്ലായിരുന്നു എന്ന ചോദ്യത്തിന് നിമ്മിയുടെ മറുപടി ഇങ്ങനെ- അതെനിക്ക് ഇഷ്ടമില്ലാത്തുകൊണ്ടായിരുന്നു. ആദ്യമായി ഞങ്ങൾ ഒരുമിച്ച് ലൊക്കേഷനിലൊക്കെ പോകുമായിരുന്നു. പിന്നെപ്പിന്നെ എനിക്കുതന്നെ ബോറടിക്കാൻ തുടങ്ങി. ഒന്നുകിൽ ലൊക്കേഷനിൽ പോയി വെറുതെയിരിക്കണം. അല്ലെങ്കിൽ റൂമിലിരിക്കണം. പിന്നെ മോളുണ്ടായപ്പോൾ ഞാൻ തന്നെ പറഞ്ഞു. ഇനി പരിപാടിക്കൊന്നും ഞാനില്ല. മോളേയും നോക്കി ഞാൻ ഇവിടെത്തന്നെ കഴിഞ്ഞോളാമെന്ന്. അവധിക്കാലത്ത് മിക്കവാറും വിദേശത്തുപോകും. അതിനൊക്കെ മോളുടെ ഇഷ്ടമാണ് നോക്കിയിരുന്നത്. വിദേശത്തുപോകുമ്പോഴേ ആൾക്കൂട്ടമില്ലാതെ മണിച്ചേട്ടനെ കാണാൻ കഴിയൂ. ഞാനും മോളും അങ്ങനെയൊക്കെ പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു. പക്ഷേ, ഈ അടുത്തൊന്നും വിദേശത്ത് പോയില്ല. ഞങ്ങൾ വയനാട്ടിൽ പോയിരുന്നു. നാലഞ്ചു ദിവസം ഞങ്ങൾ വയനാട്ടിലുണ്ടായിരുന്നു. അന്ന് തിരക്കൊന്നുമില്ലാതെ അവിടെ നിന്നു. പിന്നെ മോൾക്ക് സ്‌ക്കൂളിലെ പഠിത്തം കളഞ്ഞിട്ട് ടൂറിനു പോകുന്നതൊന്നും ഇഷ്ടമല്ല. ഇപ്രാവശ്യം വയനാട്ടിൽ പോയപ്പോൾ തന്നെ അവളു പ്രശ്‌നമുണ്ടാക്കി. പത്താം ക്ലാസ്സാണ് എന്നൊക്കെ പറഞ്ഞ്.

ചാലക്കുടിയിൽ പാവപ്പെട്ടവർക്ക് ഒരാശുപത്രി മണിയുടെ ആഗ്രഹമായിരുന്നുവെന്നും നിമ്മി വെളിപ്പെടുത്തുന്നു. അക്കാര്യങ്ങളെല്ലാം മോളോട് പറഞ്ഞിട്ടുണ്ട്. മോള് ഡോക്ടറായിട്ട് ചാലക്കുടിയിൽ ഒരാശുപത്രി കെട്ടണം. അവിടെ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ കൊടുക്കണം. പാവപ്പെട്ടവരോട് കാരുണ്യമുള്ള ഡോക്ടറായിരിക്കണം എന്നൊക്കെ മോളോട് പറഞ്ഞിട്ടുണ്ട്. മോൾക്ക് എന്നെക്കാളും അവളുടെ അച്ഛനോടാണ് അടുപ്പം. അതുകൊണ്ട് അച്ഛൻ പറയുന്നതുപോലേ അവൾ ചെയ്യൂ. എല്ലാ ദുഃഖവും ഉള്ളിലൊതുക്കിയാണ് എന്റെ കുഞ്ഞ് പരീക്ഷയെഴുതാൻ പോകുന്നത്. അപ്പോഴൊക്കെ അവൾ പറയുന്നത് അച്ഛനുകൊടുത്ത വാക്ക് പാലിക്കണമെന്നാണെന്നും നിമ്മി വിശദീകരിക്കുന്നു. മറ്റുള്ളവർ പറയുന്നതുപോലെ ദാമ്പത്യത്തിൽ അകൽച്ചയുണ്ടായിരുന്നില്ലെന്ന് ആവർത്തിക്കുന്നുമുണ്ട് കലാഭവൻ മണിയുടെ ഭാര്യ. ഒരിക്കലുമില്ല. അതല്ലേ ഞാൻ പറഞ്ഞത് പറയുന്നവർക്ക് എന്തും പറയാം. സത്യം ഞങ്ങൾക്കറിയാം. ദൈവത്തിനുമറിയാം. മണിച്ചേട്ടൻ മരിച്ചു കിടക്കുന്നതിനടുത്ത് എന്നെ കണ്ടില്ല. ഞാൻ കരയുന്നത് കണ്ടില്ല എന്നൊക്കെയും ചിലർ പറയുന്നത് കേട്ടു. ഒന്നാലോചിച്ചുനോക്കൂ. ഭർത്താവ് മരിച്ചു കിടക്കുമ്പോൾ ഏതു ഭാര്യയ്ക്കാണ് ഇങ്ങനെ പോസ് ചെയ്യാൻ സാധിക്കുക. എല്ലാവരും ഫോട്ടോ എടുക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കാൻ പറ്റുകയെന്നും നിമ്മി ചോദിക്കുന്നു.

ജനുവരി ഒന്നാം തീയതി മണിച്ചേട്ടന്റെ ജന്മദിനമായിരുന്നു. അന്നായിരുന്നു ഞങ്ങളുടെ അവസാനത്തെ ആഘോഷം. അന്ന് കേക്ക് മുറിച്ചു. ആ ആഘോഷത്തിന് ഇവിടെ ഒരുപാടുപേർ വന്നിരുന്നു. പിന്നെ ഫെബ്രുവരി നാലിനായിരുന്നു ഞങ്ങളുടെ പതിനേഴാം വിവാഹ വാർഷികം. എന്റെയൊരു അമ്മാവൻ മരിച്ചിട്ട് അന്ന് ഞങ്ങൾ അവിടെപ്പോയി. തിരിച്ചു വന്നപ്പോൾ രാത്രി ചോറ് കഴിക്കണമെന്ന് പറഞ്ഞു. നിറയെ ചോറ് കഴിച്ചിട്ടാണ് അന്ന് ഉറങ്ങാൻ കിടന്നത്. ഫെബ്രുവരി ഇരുപതിനായിരുന്നു വീട്ടിൽ നിന്ന് പോയത്. ഇടയ്ക്ക് രണ്ടുമൂന്ന് പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾ ഉണ്ടെങ്കിൽ അദ്ദേഹത്തിന് ടെൻഷനാണ്. റിഹേഴ്‌സലും മറ്റും കാണും. പിന്നെ ചിലപ്പോൾ വിളിക്കാറില്ല. ഞാനും പിന്നെ അതൊന്നും ചോദിക്കാറില്ല. ഇടയ്ക്ക് കയറി ശല്യപ്പെടുത്തേണ്ടെന്ന് കരുതും. ഒരു വീട്ടിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. അല്ലാതെ ഒരിക്കലും വഴക്കൊന്നുമുണ്ടായിട്ടില്ലെന്നും നിമ്മി വനിതയോട് വിശദീകരിച്ചു.

വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയതിനെ കുറിച്ചും നിമ്മി വിശദീകരിക്കുന്നുണ്ട്. പ്രണയ വിവാഹമായിരുന്നില്ല. പക്ഷേ, ഞങ്ങൾ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടതിനുശേഷമാണ് വിവാഹം കഴിച്ചത്. ഞങ്ങളുടെ ഒരു ബന്ധുവഴി വന്ന ആലോചനയായിരുന്നു. എന്നെക്കാണാൻ മണിച്ചേട്ടൻ വരുമെന്ന് ബന്ധു പറഞ്ഞു. പക്ഷേ, മണിച്ചേട്ടൻ വീട്ടിൽ വന്നില്ല. അതിനും അദ്ദേഹത്തിന് കാരണമുണ്ടായിരുന്നു. അദ്ദേഹം വീട്ടിൽ വന്ന് എന്നെ കണ്ടിട്ടുപോയതിനുശേഷമെങ്ങാനും ഈ വിവാഹം നടക്കാതെ വന്നാൽ ആൾക്കാർ പറയും പണ്ട് കലാഭവൻ മണി കണ്ടിട്ട് ഇഷ്ടപ്പെടാതെ പോയ പെൺകുട്ടിയാണെന്ന്. അങ്ങനെയൊരു പേരുദോഷം എനിക്ക് ഉണ്ടാകേണ്ടെന്ന് കരുതിയാണ് മണിച്ചേട്ടൻ പറഞ്ഞത് വേറെയെവിടെയെങ്കിലും വച്ച് കണ്ടാൽ മതിയെന്ന്. പിന്നെ ഇവിടെ അടുത്തുള്ള കണ്ണമ്പുഴ ക്ഷേത്രത്തിൽ വച്ച് കണ്ടു. ഇഷ്ടമായി എന്നു പറഞ്ഞു പിന്നീടാണ് വിവാഹം ഉറപ്പിക്കലും മറ്റുമൊക്കെ നടന്നത്.

വീട്ടിൽ ഒരിക്കലും മണി കൂട്ടുകാരെ കൊണ്ടുവരുമായിരുന്നില്ലെന്നും നിമ്മി പറയുന്നു. വീട്ടിനകം ബന്ധുക്കൾക്കു മാത്രമുള്ളതായിരുന്നു. പിന്നെ വീടിനു പുറത്തുള്ള അദ്ദേഹത്തിന്റെ സൗഹൃദങ്ങളിലൊന്നും ഞങ്ങൾ ഇടപെട്ടിരുന്നില്ല. അദ്ദേഹത്തിന് അത് ഇഷ്ടവുമായിരുന്നില്ല. ഇപ്പോൾ തോന്നുന്നു ചില സൗഹൃദങ്ങൾ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്. മൂന്നു മാസം മുമ്പാണ് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത്. അല്ലാതെ രോഗത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും എന്തെങ്കിലും രോഗമുണ്ടോ എന്നു ചോദിക്കുന്നതുപോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഒരു പനി വരുന്നതുപോലും അസ്വസ്ഥതയായിരുന്നു. അസുഖമുള്ള ഒരാളായിട്ട് അദ്ദേഹത്തെ കാണാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. വീട്ടിൽ വരുമ്പോഴൊന്നും മദ്യപിച്ച് കണ്ടിട്ടില്ല. ബിയർ കുടിക്കാറുണ്ടെന്ന് പറയും. പക്ഷേ, ആഹാരകാര്യത്തിലൊന്നും ചിലപ്പോൾ ഒരു നിയന്ത്രണവും കാണിക്കാറില്ലായിരുന്നു. കൊതി തീരും വരെ ഒന്നും കഴിച്ചിട്ടില്ലാത്ത ആളല്ലേ ഞാൻ. ഇനിയെങ്കിലും കഴിച്ചോട്ടെ എന്നൊക്കെ പറയും. അതുകൊണ്ട് ഞാനൊന്നും പറയാറില്ലെന്നും നിമ്മി വിശദീകരിക്കുന്നു.

മറ്റുള്ളവരെ സഹായിക്കുന്നത് മണിയുടെ രീതിയായിരുന്നു. ഇതിനെ എതിർത്തിട്ടില്ലെന്നാണ് നിമ്മി പറയുന്നത്. ഇന്നേവരെ മണിച്ചേട്ടന് പിറകിലേ ഞാൻ നിന്നിട്ടുള്ളൂ. ഒപ്പം പോലും നടന്നിട്ടില്ല. അദ്ദേഹം എന്തുചെയ്താലും അതുതന്നെയായിരുന്നു എന്റെ ശരി. അല്ലാതെ ഞാനൊരിക്കലും എതിർക്കാൻ പോയിട്ടില്ല. മറ്റുള്ളവരെ സഹായിക്കുമ്പോൾ മണിച്ചേട്ടൻ വല്ലാത്ത സമാധാനം അനുഭവിച്ചിരുന്നു. ആ സമാധാനത്തിന്റെ പങ്കുപറ്റാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂവെന്നും നിമ്മി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP