Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ലെന്ന് ഫഹദ് ഫാസിൽ; ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും; സ്‌ട്രോ ഡോഗ്‌സ് സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തെങ്കിലും കോപ്പിയല്ലെന്ന് അമൽ നീരദ്; ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ സാം പെർക്കിൻസ് ഓർക്കപ്പെടുന്നതിൽ സന്തോഷം; വരത്തൻ കോപ്പിയടിയാണെന്ന ആരോപണം നിഷേധിച്ച് ഫഹദും അമൽ നീരദും

സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ലെന്ന് ഫഹദ് ഫാസിൽ;  ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും; സ്‌ട്രോ ഡോഗ്‌സ് സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തെങ്കിലും കോപ്പിയല്ലെന്ന് അമൽ നീരദ്; ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ സാം പെർക്കിൻസ് ഓർക്കപ്പെടുന്നതിൽ സന്തോഷം; വരത്തൻ കോപ്പിയടിയാണെന്ന ആരോപണം നിഷേധിച്ച് ഫഹദും അമൽ നീരദും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഹിറ്റായി തിയേറ്റുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വരത്തൻ കോപ്പിയടിയാണോ എന്ന ആരോപണത്തിൽ മനസ്സുതുറന്ന് ഫഹദ് ഫദസിലും സംവിധായകൻ അമൽ നീരദും. 1971ൽ ഇറങ്ങിയ സ്‌ട്രോ ഡോഗ്‌സ് എന്ന അമേരിക്കൻ ചിത്രത്തിന്റെ കോപ്പിയടിയാണ് വരത്തൻ എന്ന ആക്ഷേപം ശക്തമായി ഉയരുന്നതിനിടെയാണ് ഇരുവരും പ്രതികരിച്ചത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമൽ നീരദും ഫഹദ് ഫാസിലും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

'സ്‌ട്രോ ഡോഗ്‌സ് കണ്ടവർക്ക് സത്യം എന്താണെന്ന് മനസ്സിലാവുമെന്ന് ഫഹദ് പറഞ്ഞു. സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ല. ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും. വരത്തൻ തന്നെ മൂന്നുവർഷം കഴിഞ്ഞ് വേറെ തരത്തിൽ പറയാൻ കഴിയും''. ഈ വിഷയത്തിൽ തർക്കിക്കാൻ താത്പര്യമില്ലെന്നും ഫഹദ് പറഞ്ഞു.'സ്‌ട്രോ ഡോഗ്‌സ് എന്നെ സ്വാധീനിച്ചിട്ടുണ്ട, പ്രചോദനം തന്നിട്ടുമുണ്ട്. എന്നാൽ ആ സിനിമയാണോ വരത്തൻ എന്ന് ചോദിച്ചാൽ അല്ല. സാം പെർക്കിൻസിന്റെ വലിയ ആരാധകനാണ് ഞാൻ. ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പുംഏറ്റുവാങ്ങിയ വ്യക്തിയാണ് സാം പെർക്കിൻസ്. എന്റെ സിനിമയുടെ പേരിൽ അദേഹത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അതെനിക്ക് സന്തോഷമുള്ള കാര്യമാണ്''. അമൽ നീരദ് പറയുന്നു.ഐശ്യര്യ ലക്ഷമി, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കോപ്പിയെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ അതിനിശിതമായ വിമർശനമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. അമേരിക്കൻ ചിത്രത്തിന്റെ ത്രെഡ് ഉപയോഗിച്ച് വേറിട്ടൊരു ചിത്രമൊരുക്കുകയോ, അതിന്റെ പ്രമേയം കടം കൊണ്ട് മലയാളത്തിൽ മറ്റൊരു ചിത്രമൊരുക്കുകയോ ആയിരുന്നില്ല അമൽ നീരദ് ചെയ്തത്. അമേരിക്കൻ ചിത്രം പങ്കുവെച്ച ചോദ്യങ്ങളും കഥാപാത്രങ്ങളുടെ മാനസിക ഘടനയും സിനിമയിൽ നിന്ന് പുറത്തുവരുന്ന അർത്ഥതലങ്ങളുമടക്കം മലയാളത്തിലേക്ക് പകർത്തുകയായിരുന്നു സംവിധായകൻ.

ഇനി രണ്ട് സിനിമകളും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും നോക്കാം. ജോലി സംബന്ധമായ ചില തിരിച്ചടികൾക്ക് ശേഷം വിദേശ നഗരത്തിൽ വാസം അവസാനിപ്പിച്ച് ഫഹദിന്റെ എബിയും ഐശ്യര്യയുടെ പ്രിയാപോളും ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരികയാണ്. പ്രിയയുടെ പപ്പയുടെ കേരളത്തിലെ പതിനെട്ടാം മൈൽ എന്ന ഗ്രാമത്തിലെ തോട്ടത്തിലുള്ള ഒറ്റപ്പെട്ട വസതിയിലേക്കാണ് അവർ താമസിക്കാൻ എത്തുന്നത്. പപ്പയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പതിനെട്ടാം മൈലിലേക്കുള്ള തിരിച്ചുവരവ് ഐശ്വര്യയ്ക്ക് വല്ലാത്തൊരു അനുഭൂതിയാണ്. എന്നാൽ ഗൃഹാതുരത്വം എന്ന വാക്ക് പോലും എബിക്ക് പരിചിതമല്ല. ആ വാക്ക് പറയാൻ തന്നെ എന്തൊരു പാട് എന്നാണ് അയാൾ ചോദിക്കുന്നത്. അയാൾ പൂർണ്ണമായും നഗരത്തോട് ചേർന്ന് നിന്ന് ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ്. ജോലിയിലുണ്ടായ തിരിച്ചടികളും മറ്റുമാണ് ഭാര്യയ്‌ക്കൊപ്പം ഗ്രാമത്തിലേക്ക് പോകാൻ അയാളെ പ്രേരിപ്പിക്കുന്നത്.

വേക് ലി എന്ന സാങ്കൽപ്പിക ഇംഗ്ലീഷ് ഗ്രാമമാണ് സ്‌ട്രോ ഡോഗ്‌സിന്റെ കഥാപരിസരം. ഇവിടെ നിന്നും അമേരിക്കയിൽ പോയ ഏമി ഗണിതശാസ്ത്രജ്ഞനായ ഭർത്താവുമായി ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നതിടത്താണ് കഥ ആരംഭിക്കുന്നത്. ഏമിയുടെ ഭർത്താവ് ഡേവിഡ് ഒരു ആധുനിക നഗരത്തിന്റെ ഉത്പന്നമാണ്. നഗരകേന്ദ്രീകൃത സാമൂഹ്യവിചാരവും അതുളവാക്കുന്ന ജീവിതക്രമവും തൊഴിൽ വിഭജനവും വൈകാരികമായ ചില അവസ്ഥകളും നഗരജീവിതം അയാളിലേക്ക് നിറച്ചിട്ടുണ്ട്. ഗണിതശാസ്ത്ര സംബന്ധിയായ ജോലികൾക്ക് വേണ്ടിയാണ് ഡേവിഡ് ഗ്രാമത്തിലേക്ക് വരുന്നത് തന്നെ.

പച്ചപ്പും തണുപ്പും മഞ്ഞും നിറഞ്ഞ ഗ്രാമം ചിലന്തിയുടെ വലക്കെണ്ണികൾ ഒരുക്കിയാണ് വരത്തനിൽ എബിയെയും പ്രിയയെയും വരവേൽക്കുന്നത്. പ്രിയയെ കാണാൻ ഗ്ലാസ് തിരിച്ചുവെക്കുന്ന ടാക്സി ഡ്രൈവറും പത്രം കൊണ്ട് മുഖം മറച്ച് പ്രിയയെ നോക്കുന്ന ഗ്രാമീണനും ചായക്കടയിലെ കത്തുന്ന നോട്ടങ്ങളിൽ നിന്നും തണുപ്പ് നിറഞ്ഞ ആ നാട് ഒളിപ്പിച്ച വയലൻസിന്റെ ചൂടുള്ള സ്വഭാവം തുടക്കത്തിൽ തന്നെ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന മലയാള സിനിമയുടെ പതിവ് ശീലത്തെ തച്ചുടച്ചാണ് വരത്തൻ കഥ പറയുന്നത്. മഹാനഗരത്തിൽ നിന്ന് എബിയും പ്രിയയും എത്തുന്നത് തുറിച്ചു നോക്കുന്ന കഴുകൻ കണ്ണുകളും ജീവിതത്തിലേക്ക് അശാന്തി പടർത്തി കടന്നുവരുന്ന മനുഷ്യരുമൊക്കെയുള്ള ആ ഗ്രാമീണ ജീവിതത്തിലേക്കാണ്.

ഗ്രാമത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത ബിംബ കൽപ്പനകളെ അപനിർമ്മിക്കാനുള്ള ശ്രമമാണ് സ്‌ട്രോ ഡോഗ്‌സ് നടത്തുന്നതെന്ന് ഈ ചിത്രത്തെക്കുറിച്ച് പഠനം നടത്തിയ ലാസർ ഡിസിൽവ വ്യക്തമാക്കുന്നുണ്ട്. നഗര ഗ്രാമ ദ്വന്ദങ്ങളെ വ്യക്തതയോടെ വിച്ഛേദിച്ച് രണ്ടിടങ്ങളിലെയും മനോനിലകൾ ആഴത്തിൽ പ്രശ്‌നവത്ക്കരിക്കാനുള്ള ശ്രമം ഈ സിനിമയിൽ കാണാം. ഗ്രാമത്തെ നിഷ്‌ക്കളങ്കതയുടെ രൂപകമായി കാണുന്നത് നഗര കേന്ദ്രീകൃത വീക്ഷണമാണ്. നഗരത്തിന്റെ ഭൗതിക സാഹചര്യങ്ങൾ അനിവാര്യമാക്കിയ ചില സങ്കീർണ്ണ സ്വഭാവ-അനുഭവ പരിസരങ്ങൾ ഗ്രാമങ്ങളിൽ ഇല്ല. എന്നാൽ ഗ്രാമത്തിന്റെ നിഷ്‌കളങ്കത എന്ന് വിവക്ഷിക്കാനാവില്ല. സങ്കീർണ്ണതയുടെ അഭാവം മാത്രമാണത്. ക്രൂരതയുടെ മറുപുറമായി വേണം നിഷ്‌കളങ്കതയെ മനസ്സിലാക്കാൻ. ഇത്തരത്തിൽ ഗ്രാമത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത ബിംബകൽപ്പനകൾ സ്‌ട്രോ ഡോഗ്‌സ് തകർത്തെറിയുന്നു എന്നും ലാസർ ഡിസിൽവ വ്യക്തമാക്കുന്നു. ഈ രണ്ട് സിനിമകളും കൊണ്ടുവരുന്ന പ്രധാനപ്പെട്ടൊരു നിലപാട് ഒന്ന് തന്നെയാവുന്നത് ഇവിടെ വ്യക്തമാണ്.

ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് പ്രിയയുടെ ജീവിതത്തിലേക്ക് ഭീതി വിതയ്ക്കുന്നതാണ് വരത്തനിലെ പ്രമേയം. ഇതിൽ ഒരാൾ പ്രിയ തന്റെ മുൻ കാമുകിയാണെന്ന് ഇല്ലാക്കഥ ചമയ്ക്കുകയും ചെയ്യുന്നുണ്ട്. പതിയെ പതിയെ ഇവർ പ്രിയയുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറുകയും ഒടുവിൽ അവളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. ഈ രംഗം സിനിമയിൽ വ്യക്തമാക്കുന്നില്ല. പ്രിയ ഭർത്താവിനോട് പറയുന്നതായും കാട്ടുന്നില്ല. പക്ഷെ അവളുടെ രൂക്ഷമായ പ്രതികരണങ്ങളിൽ നിന്ന് കാര്യങ്ങളെല്ലാം വ്യക്തമാണ്.

സ്‌ട്രോ ഡോഗ്‌സിൽ നായികയുടെ വീടിന്റെ മേൽക്കൂര ശരിയാക്കാൻ വരുന്നവരാണ് പ്രശ്‌നക്കാരാവുന്നത്. അതിൽ ഏമിയുടെ പൂർവ്വ കാമുകനുമുണ്ട്. ഇയാളും കൂട്ടുകാരും ജോലിയിൽ ശ്രദ്ധിക്കുന്നതിൽ അധികവും നോട്ടുമൂന്നുന്നത് കൂടുതലും ഏമിയിലാണ്. മലയാളിയുടെ പൊതുബോധം വെച്ച് നായികയുടെ ഇമേജ് സംരക്ഷിക്കാൻ വില്ലൻ പ്രിയ തന്റെ കാമുകിയാണെന്ന് വെറുതെ പറയുമ്പോൾ ഇവിടെ യഥാർത്ഥ കാമുകി തന്നെയാണെന്ന വ്യത്യാസമുണ്ട്.

കഥാന്ത്യത്തിൽ ഏമി പൂർവ്വകാമുകനും അയാളുടെ സുഹൃത്തിനാലും ബലാത്സംഗം ചെയ്യപ്പെടുന്നത് കാട്ടുന്നുണ്ട്. ശക്തമായി എതിർക്കുന്ന ഏമി ഏതോ ഒരവസരത്തിൽ അതിഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള ചില സൂചനകളും സംവിധായകൻ കാട്ടുന്നുണ്ട്. എന്നാൽ വരത്തനിൽ ബലാത്സംഗം ചെയ്യപ്പെടുന്നത് നേരിട്ട് കാട്ടാതെ ചില സൂചനകൾ മാത്രം നൽകുന്നു. ഇത് കേരളമായതുകൊണ്ട് സ്‌ട്രോ ഡോഗ്‌സിലെ നായിക ഇഷ്ടപ്പെട്ടുപോകുന്നതുപോലുള്ള കാര്യങ്ങൾ വരത്തനിലില്ല. കഥാന്ത്യത്തിൽ തങ്ങളുടെ ജീവിതം തകർത്തവരെയും തന്റെടുത്ത് അഭയം തേടിയ കുട്ടിയെയും സംരക്ഷിക്കാനായി ഗ്രാമത്തിലെ വില്ലന്മാരോട് തനിച്ച് ഏറ്റുമുട്ടുകയാണ് വരത്തനിൽ എബി. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അയാളുടെ പ്രതികരണം. തിയേറ്ററിൽ കൈയടികളുയരുന്ന ആക്ഷൻ രംഗങ്ങളാണ് ഇവിടെയുള്ളത്. തനിച്ച് നായകൻ വില്ലന്മാരെ തന്ത്രപൂർവ്വം നേരിടുന്നു.

സ്‌ട്രോ ഡോഗ്‌സിൽ തീർത്തും നിസ്സഹായനായി നിൽക്കുന്ന നായകൻ ഡേവിഡ് അവസാനം ആളാകെ മാറുന്നു. കഥാന്ത്യത്തിൽ ഗ്രാമം വേട്ടയാടുന്ന ഒരപരിചിതനെ അവർക്ക് വിട്ടുകൊടുക്കാതിരിക്കാൻ അയാൾ ശ്രമിക്കുന്നു. തന്റടുത്ത് അഭയം തേടിയെത്തിയ ആൾ ഒരു കൊലപാതകിയാണെങ്കിൽ കൂടി അത് ഉറപ്പാക്കേണ്ടത് അക്രമാസക്തരായ ഗ്രാമീണരല്ലെന്ന് അയാൾ തീർച്ചപ്പെടുത്തുന്നു. തുടർന്ന് തന്റെ ബുദ്ധിയാൽ അയാൾ ആ ഗ്രാമത്തെ ഒന്നടങ്കം നേരിടുന്നു. രക്തപങ്കിലമായ കഥാമൂഹൂർത്തം.. ഭ്രാന്തുപിടിച്ച മനുഷ്യരെ ഒറ്റയ്ക്ക് നേരിടുന്ന എബിയും ഡേവിഡും. ഈ രീതിയിൽ ഷോട്ടുകൾവരെ അനുകരിച്ചിട്ടും ക്രെഡിറ്റ് കൊടുക്കാത്തത് ശരിക്കും മോഷണം തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. മാത്രമല്ല ഒരു സിനിമ എന്ന രീതിയിലുള്ള ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ വരത്തനേക്കാൾ ഒരുപിടി മുന്നിലാണ് സ്ട്രാഡോഗ്‌സ് എന്നു പറയേണ്ടി വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP