Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോം ക്രൂസിനെയും തോൽപിച്ച് ലോകത്തെ രണ്ടാമത്തെ സമ്പന്നനായ നടനായി മാറി ഷാരൂഖ്; ബോളിവുഡ് സൂപ്പർ ഹീറോ പണമുണ്ടാക്കുന്നത് ഈ പത്തുവഴികളിലൂടെ

ടോം ക്രൂസിനെയും തോൽപിച്ച് ലോകത്തെ രണ്ടാമത്തെ സമ്പന്നനായ നടനായി മാറി ഷാരൂഖ്; ബോളിവുഡ് സൂപ്പർ ഹീറോ പണമുണ്ടാക്കുന്നത് ഈ പത്തുവഴികളിലൂടെ

മ്പത്തിന്റെയും പ്രശസ്തിയുടെയും കാര്യത്തിൽ ഹോളിവുഡ് നടന്മാരെപ്പോലും പിന്തള്ളിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ. വെൽത്ത്-എക്‌സ് റിപ്പോർട്ട് പ്രകാരം ഷാരൂഖ് ഖാന്റെ ആസ്തി 60 കോടി ഡോളറാണ്. നടൻ എന്ന നിലയ്ക്ക് മാത്രമല്ല ഷാരൂഖിന്റെ പ്രശസ്തി. നിർമ്മാതാവെന്ന നിലയിലും ടിവി അവതാരകനെന്ന നിലയിലും ശോഭിക്കുന്ന ഷാരൂഖിന് സ്വന്തമായി ഐപിഎൽ ക്രിക്കറ്റ് ടീം പോലുമുണ്ട്.

ടോം ക്രൂസ്, ടോം ഹാങ്ക്‌സ്, ക്ലിന്റ് ഈസ്റ്റ്‌വുഡ് തുടങ്ങിയ ഹോളിവുഡ് താരരാജാക്കന്മാരെ പിന്തള്ളിയാണ് വെൽത്ത് എക്‌സ് പട്ടികയിൽ ഷാരൂഖ് രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നത്. തൊട്ടതെല്ലാം പൊന്നാക്കുന്ന ഷാരൂഖിന്റെ സമ്പത്തിന്റെ ഉറവിടങ്ങളെന്തൊക്കെയാണ്? പുതിയ പുതിയ ആശയങ്ങളിലൂടെയാണ് ഷാരൂഖ് പണം കൊയ്യുന്നതെന്ന് ബോളിവുഡിലെ നിരീക്ഷകർ പറയുന്നു.

ബോളിവുഡ് സിനിമകൾ നിർമ്മിക്കുന്നതുപോലെ തന്നെ ചെലവേറിയ കാര്യമാണ് സിനിമകളുടെ പ്രചാരണവും. ഇക്കാര്യത്തിൽ മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണ് ഷാരൂഖ്. തന്റെ ഏറ്റവും പുതിയ സിനിമയായ ഹാപ്പി ന്യൂ ഇയറിന്റെ പ്രചരണത്തിനായി ഷാരൂഖ് തിരഞ്ഞെടുത്ത വഴി വേറിട്ട ഒന്നാണ്. സിനിമയുടെ റിലീസിന് മുമ്പ്, സഹതാരങ്ങൾക്കൊപ്പം ഒരു ലോക പര്യടനം. ദീപിക പദുക്കോണും അഭിഷേക് ബച്ചനുമൊക്കെയുൾപ്പെട്ട 'സ്ലാം ദ ടൂർ' എന്ന പരിപാടിയിലൂടെ ഏഴുകോടിയോളം രൂപയാണ് ഷാരൂഖ് സ്വന്തമാക്കിയത്.

പരസ്യവിപണിയിൽനിന്ന് ഇന്ത്യയിലേറ്റവും വരുമാനമുണ്ടാക്കുന്ന താരവും ഷാരൂഖ് തന്നെ. ഉപ്പുതൊട്ട് കർപ്പൂരം വരെയെന്ന് പറഞ്ഞതുപോലാണ് ഷാരൂഖിന്റെ പരസ്യങ്ങൾ. ഒരു പാന്മസാല ബ്രാൻഡിന്റെ പരസ്യത്തിൽനിന്ന് മാത്രമായി 20 കോടി രൂപയോളമാണ് ഷാരൂഖ് നേടിയത്. അഡ്വർടൈസ്‌മെന്റ് ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട ബോളിവുഡ് താരവും എസ്.ആർ.കെ തന്നെ.

സാറ്റലൈറ്റ് റൈറ്റ് വിൽക്കുന്നതിലും ഷാരൂഖ് ഒരു പടി മുന്നിലാണ്. വമ്പൻ ഹിറ്റായി മാറിയ ചെന്നൈ എക്സ്‌പ്രസ്സിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത് 48 കോടി രൂപയ്ക്കാണ്. സീ എന്റർടെയ്ന്മെന്റാണ് സിനിമയുടെ കരാർ സ്വന്തമാക്കിയത്. എന്നാൽ, സിനിമ 100 കോടിക്കുമേൽ വരുമാനമുണ്ടാക്കിയാൽ സാറ്റലൈറ്റ് റൈറ്റ് പുനഃപരിശോധിക്കണമെന്ന കരാറോടെയാണ് ഇത് ഒപ്പുവെക്കപ്പെട്ടത്.

വിവാഹ വിരുന്നുകൾക്ക് ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം ആരാണ് കൊതിക്കാത്തത്? ഇവിടെയും ഷാരൂഖ് തന്റെ കീശ സമ്പന്നമാക്കുന്നു. ഒരു വിവാഹ വിരുന്നിൽ പങ്കെടുക്കുന്നതിന് എട്ടുകോടിയോളം രൂപയാണ് ഷാരൂഖ് ഈടാക്കുന്നത്. സൽമാൻ ഖാന് ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ഡാൻസ് ചെയ്യാനാവാത്തതും ആമിർ ഖാനും സെയ്ഫ് അലി ഖാനും ഇത്തരം പരിപാടികളിൽ താത്പര്യം കാട്ടാത്തതും ഷാരൂഖിന്റെ വില കുത്തനെ ഉയർത്തുന്നു. 2012-ൽ മാത്രം 80 കോടിയോളം രൂപയാണ് വിവാഹ വിരുന്നുകൾ വഴി ഷാരൂഖിന് ലഭിച്ചത്.

സിനിമയുടെ മാർക്കറ്റിങ്ങിന് ഷാരൂഖ് പുതുവഴികൾ തേടാറുണ്ട്. ഉദാഹരണത്തിന് ചെന്നൈ എക്സ്‌പ്രസ് സിനിമയുടെ റിലീസ് സമയത്ത് ഡൽഹിയിൽ രണ്ടു ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു ടിക്കറ്റ് ഫ്രീ എന്ന നൂതന ആശയം ഷാരൂഖ് പയറ്റിയിരുന്നു. സിനിമ റിലീസ് ആകുന്നതിനുമുമ്പെ അതെക്കുറിച്ചുണ്ടാകുന്ന പ്രതീക്ഷകളും മുതലെടുക്കുന്നു. റിലീസ് നാളുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയും കോടികൾ ഷാരൂഖിന്റെ പോക്കറ്റിലെത്തുന്നു. 


തിരികെ പണം ലഭിക്കുമെന്ന് ഉറപ്പുള്ള ബിസിനസ്സുകളിൽ മാത്രമാണ് ഷാരൂഖ് തന്റെ പണം നിക്ഷേപിക്കുന്നത്. റെഡ് ചില്ലി എന്റർടെയ്ന്മെന്റ് അത്തരത്തിലൊന്നാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ഐപിഎൽ ക്രിക്കറ്റ് ടീമും ഷാരൂഖിന്റെ സമ്പത്ത് ഇരട്ടിപ്പിച്ചതേയുള്ളൂ. കുട്ടികൾക്കായുള്ള തീം പാർക്കാണ് ഷാരൂഖിന്റെ മറ്റൊരു വ്യവസായ മേഖല.

സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതം എല്ലാ സൂപ്പർത്താരങ്ങളും അവകാശപ്പെടാറുണ്ട്. എന്നാൽ, മറ്റു നടന്മാരെക്കാളൊക്കെ ലാഭമുണ്ടാക്കുന്നത് ഇക്കാര്യത്തിലും ഷാരൂഖാണ്. യഥാർഥത്തിൽ ലാഭവിഹിതമെന്ന ട്രെൻഡിന് തുടക്കമിട്ടതുപോലും ഷാരൂഖാണ്. ചില സിനിമകളിൽനിന്ന് 60 ശതമാനം വരെ ലാഭവിഹിതം ഷാരൂഖ് ഈടാക്കാറുണ്ടെന്നാണ് റിപ്പോർട്ട്.

ടിവി ഷോകളിൽ അവതാരകനായി എത്തുന്നതിൽനിന്നും കോടിക്കണക്കിന് രൂപ ഷാരൂഖ് സ്വന്തമാക്കുന്നു. 2011-ൽ സോർ കാ ഛക്കാ എന്ന പരിപാടിക്ക് രണ്ടരക്കോടി രൂപയാണ് ഷാരൂഖ് ഈടാക്കിയത്. സിനിമ പോലെതന്നെ തന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായി ടിവിഷോകളെ ഷാരൂഖ് കാണുന്നു.

നിക്ഷേപരംഗത്തായാലും അഭിനയ രംഗത്തായാലും പുതിയ കാര്യങ്ങൾ പഠിക്കാനും അറിയാനുമുള്ള ആഗ്രഹം നിലനിർത്തുന്ന താരമാണ് ഷാരൂഖ്. രാജ്യത്തെ ഏറ്റവും പ്രമുഖ നടനായി ഷാരൂഖിനെ നിലനിർത്തുന്നതും ഈ ഗുണങ്ങൾ തന്നെ. മികച്ച വായനാശീലവും അദ്ദേഹത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP