Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാവ്യയെ കല്യാണം കഴിക്കണമെന്ന് സ്വപ്നത്തിൽ കരുതിയിട്ടില്ല; ഒളിച്ചോടിയെന്ന് പറയാതിരിക്കാനാണ് രജിസ്റ്റർ വിവാഹം വേണ്ടെന്നു വച്ചത്; പറഞ്ഞുപറഞ്ഞ് ഒന്ന് ഒരു വഴിക്കാക്കി ഇതെങ്കിലും കുഴപ്പിക്കരുത്, ഇനിയൊരങ്കത്തിന് ബാല്യമില്ല; വിവാഹത്തിന് പിന്നിലെ അറിയാക്കഥകൾ വിവരിച്ച് ദിലീപ്

കാവ്യയെ കല്യാണം കഴിക്കണമെന്ന് സ്വപ്നത്തിൽ കരുതിയിട്ടില്ല; ഒളിച്ചോടിയെന്ന് പറയാതിരിക്കാനാണ് രജിസ്റ്റർ വിവാഹം വേണ്ടെന്നു വച്ചത്; പറഞ്ഞുപറഞ്ഞ് ഒന്ന് ഒരു വഴിക്കാക്കി ഇതെങ്കിലും കുഴപ്പിക്കരുത്, ഇനിയൊരങ്കത്തിന് ബാല്യമില്ല; വിവാഹത്തിന് പിന്നിലെ അറിയാക്കഥകൾ വിവരിച്ച് ദിലീപ്

ദിലീപും കാവ്യയും വിവാഹം കഴിച്ചത് സംബന്ധിച്ച് നിരവധി കഥകളാണ് പ്രചരിച്ചത്. ഇവർ തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഈ സംശയങ്ങൾക്കെല്ലാം മറപടി നൽകുകയാണ് ദിലീപ്. കാവ്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെങ്ങനെയെന്നും മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ ദിലീപ് തുറന്നു പറയുന്നു.

 മഞ്ജുവുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ചശേഷം സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞു, ഒരു കല്യാണം കഴിക്കണമെന്ന്. അതൊന്നും ശരിയാകില്ലെന്നായിരുന്നു തന്റെ മറുപടി. പരിചയമില്ലാത്ത ഒരാളുമായൊന്നും യോജിച്ചുപോകാൻ തനിക്ക് ആവില്ലായിരുന്നു. വല്ലാതെ സമ്മർദം വന്നപ്പോൾ, ഒരുപാട് ആലോചിച്ചു, മോളുമായി സംസാരിച്ചു. മതിയായില്ല, എന്ന് ചോദിച്ച് മീനാക്ഷി അപ്പോൾ തന്നെ കളിയാക്കി. പിന്നെയാണ് ഈ തീരുമാനം അറിയിച്ചത്. കാവ്യ തന്റെ പേരിലാണ് കല്യാണം കഴിച്ചിട്ടും കുഴപ്പമായത് എന്നാണ് സംസാരം. ദൈവത്തിന് മുന്നിലെ ശരി ഇതാകും. കാവ്യയെ താൻ കല്യാണം കഴിക്കണമെന്ന് സ്വപ്നത്തിൽ കരുതിയിട്ടില്ല. കാവ്യ കണ്ടുകൊണ്ടിരിക്കുന്ന മുഴുവൻ പ്രശ്നങ്ങളും താൻ കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് പരിചയമുള്ളയാളല്ലേ, ഇഷ്ടാണ് എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. വീട്ടിലും താൻ ഇക്കാര്യം അവതരിപ്പിച്ചു.

കാവ്യയുടെ വീട്ടിൽ ചോദിക്കാൻ ചെന്നപ്പോൾ, വളരെ എതിർപ്പുള്ള ആയുള്ള പ്രതികരണമാണ് ലഭിച്ചത്. കാവ്യയുടെ അമ്മ സമ്മതിച്ചില്ല. അത് ശരിയാകില്ല, അവൾക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ മറുപടി. ദിലീപിന്റെ ജീവിതം പോയെന്ന പേരിൽ കാവ്യ ബലിയാടാകുന്നു എന്നും അമ്മ പറഞ്ഞു. ഗോസിപ്പുകൾ സത്യമാണെന്ന് എല്ലാവരും പറയുമെന്നതിനാൽ, അത് വേണ്ടെന്ന് പറഞ്ഞു. പരിചയമില്ലാത്ത ഒരാളെ കല്യാണം കഴിച്ചാൽ രണ്ടുപേരുടെ ജീവിതം നശിപ്പിച്ച് മൂന്നാമതൊരാളുടെ ജീവിതം നശിപ്പിക്കാൻ പോവുകയാണെന്ന് തന്നെക്കുറിച്ച് മഞ്ഞപത്രങ്ങളെഴുതും.

മകളെ നന്നായി നോക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ആളാകണമെന്ന് നിർബന്ധമുണ്ടെന്നും കാവ്യയുടെ വീട്ടുകാരോട് പറഞ്ഞു. കാവ്യയ്ക്ക് ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയാകാനാകില്ല, മീനാക്ഷിക്ക് കാവ്യയെ അമ്മയായി കാണാനുമാകില്ല, ഇക്കാര്യം തനിക്കുറപ്പുണ്ട്. ഇക്കാര്യങ്ങളൊക്കെ കാവ്യയുടെ വീട്ടിൽ വിശദീകരിച്ചു. തന്റെ സുഹൃത്തുക്കളും കാവ്യയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നെന്നും ദിലീപ് വെളിപ്പെടുത്തി. സുഹൃത്തുക്കളുടെ മുൻ കൈയിൽ മനസില്ലാമനസോടെയാണ് കാവ്യയുടെ വീട്ടുകാർ കല്യാണത്തിന് സമ്മതം മൂളിയത്.

രജിസ്റ്റർ മാരേജ് മതീന്നാണ് എല്ലാവരും പറഞ്ഞത്. ഒളിച്ചുപോയി കല്യാണം കഴിച്ചെന്ന് പറയാതിരിക്കാൻ അതുവേണ്ടെന്ന് താൻ പറഞ്ഞു. കല്യാണത്തിന് തലേന്ന് മമ്മൂട്ടിയെ പോയി കണ്ടു,കാര്യങ്ങൾ പറഞ്ഞു. ജയറാമിനെയൊക്കെ രാവിലെ ഏഴരയ്ക്കാണ് വിളിച്ചത്. ചാനലുകൾക്ക് മുൻപ് കൊടുത്ത വാക്ക് ഓർമ്മിച്ച്, താൻ തന്നെയാണ് എല്ലാവരെയും വിളിച്ചത്.

കൗമാരത്തിലുള്ള മകളുടെ പ്രശ്നങ്ങൾ സ്ത്രീകൾക്ക് മനസിലാകും. മീനാക്ഷിക്ക് ഇക്കാര്യങ്ങൾ തന്നോട് പറയുന്നതിൽ പരിമിതികളുണ്ട്. തന്റെ ബുദ്ധിമുട്ട് കണ്ട് സഹോദരി ഒന്നുരണ്ടുവർഷം കൂടെ വന്ന് താമസിച്ച അനുഭവവും ദിലീപ് അഭിമുഖത്തിൽ പങ്കുവെക്കുന്നു. എല്ലാവരും തനിക്കുവേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ, സ്വാഭാവികമായും നമ്മളൊരു അവസ്ഥയിലേക്കെത്തും.

 

കൂട്ടുകാരും ഈ ജീവിതത്തിൽ നിന്ന് മാറാൻ നിർബന്ധിച്ചു. വീട്ടിലെത്തിയാൽ മീനാക്ഷി വിളിച്ചുചോദിക്കും, അച്ഛനെപ്പോളാ വരുകയെന്ന്. പിന്നെ തനിക്ക് ലൊക്കേഷനിൽ നിൽക്കാനാകില്ല. ഷൂട്ടിംഗുകൾ എർണാകുളത്തേക്ക് ഒത്തുക്കാൻ ആരംഭിച്ചു. നിലവിലെ കേരളത്തിലെ സ്ഥിതിവെച്ച് പ്രായപൂർത്തിയായിക്കൊണ്ടിരിക്കുന്ന മകളെന്നത് വലിയ വിഷയമാണ്. ജോലി ശ്രദ്ധിക്കാൻ കഴിയാതെയായി, മഞ്ജുവുള്ളപ്പോൾ ഈ കുറവുണ്ടായിരുന്നില്ല.

മകളെ നിർബന്ധിച്ചാണ് പറഞ്ഞുസമ്മതിപ്പിച്ചതെന്ന രീതിയിലുള്ള വാർത്തകൾ തെറ്റാണ്. അവൾ സ്വന്തമായി അഭിപ്രായമുള്ള കുട്ടിയാണ്. കാവ്യയും മീനാക്ഷിയും തമ്മിലടിയാണെന്നുള്ളത് അടിസ്ഥാനരഹിതമായ വാർത്തയാണ്. പറഞ്ഞുപറഞ്ഞ് ഒന്ന് വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുത്. പ്രായമായി വരികയാണ്, ഇനിയൊരങ്കത്തിന് ബാല്യമില്ലെന്നും ദിലീപ് പറഞ്ഞു.

കാവ്യയല്ല മഞ്ജുവുമായുള്ള വേർപിരിയലിന് പിന്നിലെ കാരണം. കാവ്യയെ തനിക്കിഷ്ടമായിരുന്നു. ഇഷ്ടമെന്ന് പറഞ്ഞാൽ പ്രണയമെന്ന് കരുതരുത്. 98ലെ ചന്ദ്രനുദിക്കുന്ന ദിക്കിനും മുൻപേ തനിക്ക് കാവ്യയെ അറിയാം, ഇത്രയും കാലത്തെ പരിചയമാണ്. കാവ്യയാണ് പിന്നിലെ കാരണമെന്ന് വെറുതെ ജനങ്ങൾക്ക് മുൻപിൽ ധരിപ്പിച്ച് വച്ചിരിക്കുന്ന കാര്യമാണ്. താനും മഞ്ജുവും തമ്മിൽ എന്തും സംസാരിക്കാവുന്ന സൗഹൃദമായിരുന്നു. അതിലാണ് പിരിയലുണ്ടായത്. അക്കാര്യത്തിൽ വിഷമമുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷേ അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്തമാനങ്ങളും പറയുന്നത്. ന്യായീകരിക്കാനില്ല, എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത രീതിയിലാണ് കാര്യങ്ങൾ പോകുന്നത്.

കാവ്യയെ കല്യാണം കഴിച്ചതിനാൽ, അവരെ വെള്ളപൂശി വെക്കുകയൊന്നുമല്ല. സത്യസന്ധമായ കാരണം കാവ്യയല്ല. കാവ്യ കാരണമാണ് എല്ലാം സംഭവിച്ചതെങ്കിൽ അത് വലിയൊരു തീക്കളിയാണ്, ബോംബാണ്. അത് താൻ പിന്നെ തൊടാൻ പോകില്ല. അതല്ലാത്തതുകൊണ്ട് തന്നെയാണ് താൻ കാവ്യയെ വിവാഹം കഴിച്ചത്. വയ്യാത്ത അമ്മയും, മകളുമായി മൂന്ന് മൂന്നര വർഷം താൻ ജീവിച്ചു. കാവ്യയെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് കുറേപ്പേർ ബഹളമുണ്ടാക്കുന്നുണ്ട്. രണ്ട് കാര്യം ചിന്തിക്കണം. മുൻഭാര്യയെ ഇപ്പുറം നിർത്തിയല്ല, താൻ വിവാഹം കഴിച്ചത്. വിവാഹമോചനം കഴിഞ്ഞ് ഒന്നുരണ്ട് വർഷം കഴിഞ്ഞായിരുന്നു തന്റെ വിവാഹമെന്നും ദലീപ് പറഞ്ഞു.

മാധ്യമങ്ങളിൽ നിന്ന് താൻ മാറിനിന്നിട്ടില്ല. മാധ്യമങ്ങളെ കാണുന്നത് ജോർജേട്ടൻസ് പൂരം ഇറങ്ങിയശേഷമാകാമെന്ന് തീരുമാനിച്ചു. കുടുംബപ്രേക്ഷകൾ കൈവിട്ടുവെന്ന പ്രചരണമുണ്ടായി. ജോർജേട്ടൻസ് പൂരത്തിലൂടെ അത് മാറ്റിയ ശേഷമാണ് ഈ അഭിമുഖത്തിന് വന്നിരിക്കുന്നത്. പ്രേക്ഷകർ കൂടെയുണ്ടെന്ന ധൈര്യമുണ്ട്. ആരെന്ത് പറഞ്ഞാലും അവർ തന്നെ വിശ്വസിക്കും. എത്ര മോശം സിനിമയായാലും പിന്തുണയ്ക്കുന്ന ആളുകളുണ്ട്, അവരിലാണ് വിശ്വാസം താൻ ഒരു നിമിഷം കൊണ്ട് പൊട്ടിമുളച്ചതല്ല. 25 കൊല്ലമായി വേദിയിൽ, 21 കൊല്ലമായി സിനിമയിൽ. ആ അനുഭവമുണ്ട് കൂടെ. അതിനാൽ മഞ്ഞപ്പത്രങ്ങൾ ജീവിക്കാൻ വേണ്ടിയുണ്ടാക്കുന്ന കഥകൾക്ക് ചെവികൊടുക്കാറില്ല- ദിലീപ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP