Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലാലേട്ടനെ ആദ്യമായി കണ്ടത് പട്ടണപ്രവേശത്തിന്റെ സെറ്റിൽ; ആദ്യ ദിവസങ്ങളിൽ ഡ്രൈവറായി പോയെങ്കിലും മിണ്ടിയില്ല;മൂന്നാംമുറ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നോ എന്ന്; പിന്നീട് ഏത് വീട് പണിതാലും എനിക്കൊരു മുറി മാറ്റി വച്ചിരുന്നു; എന്തൊക്കെ പറഞ്ഞാലും ഞാൻ ഡ്രൈവറായ ആന്റണി മാത്രമാണ്; മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് സഹചാരിയായ ആന്റണി പെരുമ്പാവൂരിന് പറയാനുള്ളത്

ലാലേട്ടനെ ആദ്യമായി കണ്ടത് പട്ടണപ്രവേശത്തിന്റെ സെറ്റിൽ; ആദ്യ ദിവസങ്ങളിൽ ഡ്രൈവറായി പോയെങ്കിലും മിണ്ടിയില്ല;മൂന്നാംമുറ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നോ എന്ന്; പിന്നീട് ഏത് വീട് പണിതാലും എനിക്കൊരു മുറി മാറ്റി വച്ചിരുന്നു;  എന്തൊക്കെ പറഞ്ഞാലും ഞാൻ ഡ്രൈവറായ ആന്റണി മാത്രമാണ്; മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് സഹചാരിയായ ആന്റണി പെരുമ്പാവൂരിന് പറയാനുള്ളത്

മോഹൻലാൽ എന്ന പേരിനൊപ്പം ഇപ്പോൾ കൂട്ടിവായിക്കപ്പെടുന്ന പേരാണ് ആന്റണി പെരുമ്പാവൂർ എന്നത്. വ്യക്തിജീവിത്തതിലും സിനിമാ ജീവിതത്തിലും ബിസിനിസിലായാലും മോഹൻലാലിനൊപ്പം ആണ് ആന്റണി പെരുമ്പാവൂരിന്റെ സ്ഥാനം. മോഹൻലാലിന്റെ ഭൂരിഭാഗം ചിത്രങ്ങളും നിർമ്മിക്കുന്നതും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്. മാത്രമല്ല ലാലേട്ടന്റെ കട്ട ആരാധകനുമാണ് ആന്റണി.

മോഹൻലാൽ -ആന്റണി പെരുമ്പാവൂർ ബന്ധത്തിന്റെ അടിത്തറയെന്താണ് എന്നത് പലരും ചോദിക്കാറുള്ള ചോദ്യമാണ്. സുഹൃത്തുക്കളാണോ, ജേഷ്ഠനും അനുജനുമാണോ, മുതലാളിയും ഡ്രൈവറുമാണോ എന്നാൽ അതിനെല്ലാം അപ്പുറം എന്നാണ് പല അവസരങ്ങളിലായി മോഹൻലാലും ആന്റണി പെരുമ്പാവൂരും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ആ ബന്ധത്തിന്റെ ആഴമായ അർത്ഥങ്ങളെക്കുറിച്ച് ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തിയിരിക്കുന്നു. ഭാഷാപോഷിണിക്ക് നല്കിയ അഭിമുഖത്തിലാണ് ആൻണി പെരുമ്പാവൂർ, മോഹൻലാലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നത്.

ചില ചാനൽ ചർച്ചകളിൽ പോലും പലരും എന്നെ അഭിസംബോധന ചെയ്യുന്നത്, ശ്രദ്ധിച്ചിട്ടുണ്ട്, വെറുമൊരു ഡ്രൈവറായ ആന്റണി എന്നൊക്കെ. അതിൽ എനിക്ക് പരാതിയില്ല. കാരണം അന്നും ഇന്നും ഞാൻ ഡ്രൈവർ തന്നെയാണ്. മോഹൻലാൽ എന്ന വലിയ മനുഷ്യന്റെ ഡ്രൈവർ. അദ്ദേഹം എന്റെ മുതലാളിയാണ്. ഞങ്ങൾ പരസ്പരം അതിലും വലുത് പലതുമാണ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഞാൻ ലാൽ സാറിനെ അടുത്ത് കാണുന്നത്. പല താരങ്ങൾക്ക് വേണ്ടിയും ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചിയിലെ വീട്ടിൽ പോയി ലാൽ സാറിനെ കൂട്ടി വരാൻ എന്നെ സെറ്റിൽ നിന്ന് നിയോഗിച്ചു. യാത്രയിൽ ഒരക്ഷരം പോലും മിണ്ടിയില്ല. ഞാൻ തിരിഞ്ഞു പോലും നോക്കിയില്ല. ആ സമയത്തൊക്കെ ഞാനദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നെങ്കിൽ പോലും. പിന്നീട് ആ സെറ്റിൽ ഞാനദ്ദേഹത്തിന്റെ ഡ്രൈവറായി.

ഒരിക്കൽ അദ്ദേഹം എന്നെ ആന്റണി എന്ന് പേര് വിളിച്ച് സംസാരിച്ചു. അതെനിക്ക് വലിയ അത്ഭുതമായി. പിന്നീട് ആ ഷൂട്ടിങ് കഴിഞ്ഞു യൂണിറ്റ് മടങ്ങി. മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിങ് അമ്പലമേട്ടിൽ നടക്കുമ്പോൾ കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടി അവരെയു കൂട്ടി ലാൽ സാറിനെ കാണാൻ വേണ്ടി പോയി.

സെറ്റിൽ കടക്കാൻപോലും പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. കുറെ നേരം ആൾക്കൂട്ടത്തിൽ കാത്തുനിൽക്കുന്നതിനിടയിൽ ഉച്ചയ്ക്കു മൂന്നുമണിയോടെ ഒരു കെട്ടിടത്തിനു അകത്തു നിന്നു ലാൽ സാർ എന്നെ കൈകാണിച്ചു വിളിച്ചു. അന്തം വിട്ടുപോയി. ഇനിയും എന്നെ മറന്നില്ല. സെറ്റിനു നടുവിലൂടെ ആൾക്കൂട്ടത്തിൽനിന്നിറങ്ങി ഞാൻ ഓടുകയായിരുന്നു.

'വണ്ടി കൊണ്ടുവന്നിട്ടുണ്ടോ ആന്റണീ. ' ഇല്ല. 'നാളെ എടുത്തിട്ടു വരാമോ. നമുക്ക് ഓടാം. ' പ്രൊഡക്ഷൻ മാനേജർ സെവനാർട്സ് മോഹനേട്ടനെ വിളിച്ചു ഈ വണ്ടികൂടി ഓടിക്കോട്ടെ എന്നു പറഞ്ഞു. ഷൂട്ടിങ് തീരുന്നതിനു മുൻപു ലാൽ സാർ ചോദിച്ചു, ആന്റണി എന്റെ കൂടെ വരുന്നോ എന്ന്. വരാം സാർ എന്നു മാത്രം പറഞ്ഞു. ആ വിവരം ഞാൻ ആരോടും പറഞ്ഞില്ല.

കാരണം അതു വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു കുഗ്രാമത്തിൽനിന്നു വന്ന ഞാൻ ലാൽ സാറിന്റെ വണ്ടിയുടെ ഡ്രൈവറാകുന്നു എന്നതു എനിക്കുതന്നെ വിശ്വസിക്കാനായില്ല. എത്ര കഷ്ടപ്പെട്ടാലും ലാൽ സാറിന്റെ സിനിമകൾ ആദ്യ ഷോ കണ്ടിരുന്നു. ആ മനുഷ്യനാണു വരുന്നോ എന്നു ചോദിച്ചത്. പോകുന്നതിന്റെ രണ്ടു ദിവസം മുൻപാണു വീട്ടിൽപ്പോലും പറഞ്ഞത്.

അന്ന് വീട്ടിൽ ചെന്നപ്പോൾ എനിക്കൊരു മുറി തന്നു. പിന്നീട് ഏത് വീട് പണിതാലും എനിക്കൊരു മുറി മാറ്റി വച്ചിരുന്നു. പത്ത് വർഷം മാത്രമാണ് ഞാനദ്ദേഹത്തിന്റെ ഡ്രൈവറായി ജോലി ചെയ്തത്. പിന്നീട് മറ്റ് പല ജോലികളും അദ്ദേഹമെന്നെ ഏൽപ്പിച്ചു. ആരെങ്കിലും ലാൽ സാറിന്റെ മാനേജരാണോയെന്ന് ചോദിച്ചാലും ഡ്രൈവറാണെന്നേ ഞാൻ പറയാറുള്ളൂ.

ലാൽ സാറുമായി ഇറങ്ങുമ്പോഴെല്ലാം അദ്ദേഹത്തിന്റെ അമ്മ എന്നോട് പറയും ആന്റണി എന്റെ കുട്ടിയെ നോക്കിക്കേണേയെന്ന്. എന്റെ കുട്ടികളേക്കാൾ കൂടുതൽ ഞാൻ കണ്ടത് ലാൽ സാറിന്റെ കുട്ടികളെയാണ്. പ്രണവ് എത്രയോ രാത്രികളിൽ എന്റെയൊപ്പം ഉറങ്ങിയിരിക്കുന്നു. മാസത്തിൽ ഒരിക്കൽപ്പോലും വീട്ടിലെത്താത്ത ഭർത്താവായിരുന്നു ഞാൻ. ശാന്തിയുടെ മിടുക്കാണു കുട്ടികളെ വളർത്തിയത്. അവൾക്കറിയാമായിരുന്നു ഞാൻ വലിയൊരു മനുഷ്യന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന്.കാറിൽ കയറിയാൽ അദ്ദേഹം ഉറങ്ങുകയേയുള്ളൂ. എത്ര കുണ്ടിലും കുഴിയിലും വീണാലും ആൻണി.. എന്നുപോലും വിളിക്കാറില്ല.

ആരെന്ത് പറഞ്ഞാലും ഞാൻ ആ മനുഷ്യനു വേണ്ടി ജീവിക്കും. ലോകം കാണാൻ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴൽ ഞാനാണെന്നതിൽ അഭിമാനിക്കുന്നു. ഞാൻ ഡ്രൈവറായ ആന്റണി മാത്രമാണ്. അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാർത്ഥിക്കുമ്പോൾ ഞാൻ കർത്താവിന്റെ മുഖത്തോടൊപ്പം പല തവണ ലാൽ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചിൽ കൈവച്ചു പറയുന്നതാണ്. ഞാൻ പല തവണ കണ്ടിട്ടുണ്ട്. ആന്റണി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP