Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേസിന്റെ കാര്യമറിയാൻ മൈലനെ കാണാനെത്തി; ജ്യോതിഷിയെ കവടി നിരത്തി, വെറ്റില മഞ്ഞളിൽ മുക്കി സഹായിച്ച പതിനാലുകാരിയെ ഒപ്പം കൂട്ടി; അറിയപ്പെടാത്ത രഹസ്യത്തിൽ രണ്ടു മക്കളെന്ന് വെളിപ്പെടുത്തിയ ജയ മാത്യു; തീപ്പട്ടി കമ്പനിയിലെ തങ്കമ്മയുടെ മകന്റെ തന്തയില്ലാത്തവൻ എന്ന പരിഹാസത്തെ കുറിച്ചുള്ള അന്വേഷണം എത്തിയതും ആക്ഷൻ ഹീറോയിൽ; വല്ല്യച്ഛനാകാൻ മാത്രമല്ല മക്കളാകാനും തർക്കങ്ങൾ അനവധി; മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ ജയന്റെ വില്ലത്തരങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ

കേസിന്റെ കാര്യമറിയാൻ മൈലനെ കാണാനെത്തി; ജ്യോതിഷിയെ കവടി നിരത്തി, വെറ്റില മഞ്ഞളിൽ മുക്കി സഹായിച്ച പതിനാലുകാരിയെ ഒപ്പം കൂട്ടി; അറിയപ്പെടാത്ത രഹസ്യത്തിൽ രണ്ടു മക്കളെന്ന് വെളിപ്പെടുത്തിയ ജയ മാത്യു; തീപ്പട്ടി കമ്പനിയിലെ തങ്കമ്മയുടെ മകന്റെ തന്തയില്ലാത്തവൻ എന്ന പരിഹാസത്തെ കുറിച്ചുള്ള അന്വേഷണം എത്തിയതും ആക്ഷൻ ഹീറോയിൽ; വല്ല്യച്ഛനാകാൻ മാത്രമല്ല മക്കളാകാനും തർക്കങ്ങൾ അനവധി; മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ ജയന്റെ വില്ലത്തരങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ കൃഷ്ണൻ നായർ എന്ന ജയൻ കാലത്തിന്റെ തിരശീലയിൽ മറഞ്ഞിട്ട് 37 വർഷമായി. 1980 നവംബർ 16ന് 41ാം വയസ്സിൽ ജയൻ കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണ വേളയിൽ ഹെലികോപ്ടർ അപകടത്തിലാണ് മരിച്ചത്. പ്‌ക്ഷേ യുവതലമുറയ്ക്കും ജയൻ മരിക്കാത്ത ഓർമ്മയാണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും വിവാദങ്ങൾ ഒഴിയാത്തത്.

മലയാളി യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവാത്ത ഒരു തരംഗം ഉണ്ടാക്കാൻ ഈ അനശ്യര താരത്തിന് സാധിച്ചു. 1939 കൊല്ലത്തെ കേവള്ളിയിൽ ജനിച്ച ജയൻ പതിനഞ്ച് വർഷത്തോളം നേവിയിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. നേവി ജീവിതത്തിന് ശേഷം 1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര അരങ്ങിലെത്തിയത്. വില്ലൻ വേഷങ്ങളിലൂടെ തുടക്കം ഗംഭീരമാക്കിയ അദ്ദേഹം തുടർന്ന് ആക്ഷൻ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അദ്ദേഹം ഇത്തരം സംഘടന രംഗങ്ങൾ അഭിനയിക്കാറുള്ളത്. അതായിരുന്നു മരണത്തിലേക്ക് ജയനെ കൊണ്ടു പോയതും.

ഇന്നും ജയൻ ആരാധകരുടെ മനസ്സിൽ താരമാണ്. ജയന്റെ മരണത്തിന് ശേഷം ജനിച്ച പുതു തലമുറ പോലും ജയന്റെ രീതികൾ പിന്തുടരുന്നു. 1974 മുതൽ 80 വരെയുള്ള ആറ് വർഷം കൊണ്ട് ഒരു തമിഴ് ചിത്രമടക്കം 116 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഐ വി ശശി സംവിധാനം ചെയ്ത അങ്ങാടി എന്ന ചിത്രം ജയനെ കൂടുതൽ ജനകീയനാക്കി. ചിത്രത്തിലെ ചടുലമായ ഇംഗ്ലീഷ് ഡയലോഗുകൾ തിയേറ്ററുകളെ ഇളക്കിമറിച്ചു. ജയന്റെ മരണത്തിലെ ദുരൂഹതകളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും കഥകൾ പുറത്തുവന്നിരുന്നു. സഹതാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംശയങ്ങൾ. ഇതിന് പുറമേയായിരുന്നു ജയന്റെ അവകാശത്തിന് വേണ്ടിയുള്ള തർക്കങ്ങൾ. ഇപ്പോൾ വല്യച്ഛനെ ചൊല്ലിയുള്ള തർക്കമാണ് ചൂടുപിടിക്കുന്നത്.

അവിവാഹിതനായ ജയന്റെ യാഥാർത്ഥ അവകാശിയെ ചൊല്ലിയുള്ള തർക്കം. സീരിയൽ അഭിനേതാവായ ഉമാനായരും ജയന്റെ അനുജന്റെ മകൾ ലക്ഷ്മി ശ്രീദേവിയും തമ്മിലാണ് തർക്കും. അതിനിടെ അവകാശ വാദവുമായി സീരിയൽ നടൻ ആദിത്യനും രംഗത്തുണ്ട്. ജയന് ഒരു സഹോദരൻ മാത്രമേയുള്ളൂവെന്നും അതുകൊണ്ട് തന്നെ ജയനെ വല്യച്ഛന് എന്ന് വിളിക്കാൻ തനിക്ക് മാത്രമേ കഴിയൂവെന്നും ലക്ഷ്മി ശ്രീദേവി പറയുന്നു. അങ്ങനെ ജയനെ ചൊല്ലിയുള്ള അവകാശ വാദങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

വെറ്റില ജ്യോൽസ്യത്തിനെത്തി ജയാ മാത്യുവിനെ പ്രണയിനിയാക്കി

ജയന്റെ ഭാര്യയെന്ന് അവകാശവാദവുമായി നേരത്തെ ഒരു സ്ത്രീ കടന്നുവന്നിരുന്നു. ജയാ മാത്യു. ജയന്റെ രണ്ട് മക്കളെ പ്രസവിച്ചയാളുമാണ് താനെന്നാണ് ജയാ മാത്യു വർഷങ്ങൾക്ക് മുമ്പ് ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ജയാമാത്യു ദളിത് സമുദായക്കാരിയായിട്ടാണ് വളർന്നത്. തിരുവല്ലയിൽ കടമാംകുളത്ത് താമസിക്കുന്നു. 14മത്തെ വയസിലാണ് ജയനുമായി പരിചയപ്പെട്ടതും ബന്ധപ്പെട്ടതും. ജയയുടെ വളർത്തച്ഛൻ മൈലൻ തിരുവല്ലയിലെ അറിയപ്പെടുന്ന വെറ്റില ജ്യോത്സ്യനായിരുന്നു. കൃഷ്ണൻനായർ എന്ന ജയൻ ഔദ്യോഗിക ജീവിതത്തിലെ ഒരു കേസിന്റെ കാര്യമറിയാനാണ് മൈലനെ സമീപിച്ചത്. കവടി നിരത്തി, വെറ്റില മഞ്ഞളിൽ മുക്കി കാര്യങ്ങൾ പറയാൻ സഹായിച്ചിരുന്ന, പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടായിരുന്ന ജയയെ ജയന് ഇഷ്ടമായി.

അവർ നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചു. അതിൽ രണ്ടു മക്കൾ ജനിച്ചു. മകളും മകനും. മകൾ വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായി തിരുവല്ലയ്ക്കടുത്ത് താമസിക്കുന്നു.രണ്ടു സിനിമകൾ ഒഴികെ, മറ്റെല്ലാ സിനിമകളുടെ ലൊക്കേഷനുകളിലും ജയനോടൊപ്പം ജയ പോകാറുണ്ടായിരുന്നു എന്നാണ് അവകാശപ്പെട്ടത്. അവസാനമായി അവർ തമ്മിൽ കണ്ടതും ഒരുമിച്ച് ജീവിച്ചതും പീരുമേട്ടിൽ അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിലാണ്. അവിടെനിന്നാണ് കോളിളക്കത്തിൽ അഭിനയിക്കാൻ പോയതും ദാരുണമായ അന്ത്യമുണ്ടായതും. ജയയും സിനിമയിൽ അഭിനയിച്ചിരുന്നു.

ഓടയിൽനിന്ന് എന്ന ചിത്രത്തിലാണ് ജയ ആദ്യമായി അഭിനയിച്ചത്. തമിഴ്, മലയാളം സിനിമകളിലായി 210 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ ചെറിയ റോളുകളായിരുന്നു. ജയൻ മരിക്കുമ്പോൾ രണ്ടാമത്തെ കുട്ടിയെ മൂന്നുമാസം ഗർഭിണിയായിരുന്നു ജയ. ജയന്റെ അമ്മ ജയയെ അംഗീകരിച്ചിരുന്നു. ഒരുലക്ഷം രൂപയും അവർ ജയയ്ക്കു കൊടുക്കുകയുണ്ടായി. തനിക്ക് ജീവിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ജയ പറയുന്നു. അതുകൊണ്ട് സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം ജയന്റെ സ്മരണ നിലനിർത്താനും ജീവിക്കാനുമായി ജയൻ ടെയ്ലറിങ് സ്‌കൂൾ തുടങ്ങുമെന്നും അവർ പറഞ്ഞിരുന്നു.

തീപ്പട്ടി കമ്പനിയിലെ തങ്കമ്മയ്ക്കും അവകാശ വാദം

ജയനാണ് തന്റെ അച്ഛനെന്ന് സ്ഥാപിച്ചു കിട്ടാൻ തേവള്ളി പുത്തന്മഠം കുഴയിൽ വീട്ടിൽ മുരളീധരൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതും നേരത്തെ ചർച്ചയായിരുന്നു. വർഷങ്ങൾക്ക് മുമ്പ്. ജയൻ എന്റെ അച്ഛൻ - മുരളി കോടതിയിലേക്ക് എന്ന തലക്കെട്ടിൽ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയിലാണ് മുരളീധരൻ തന്റെ പിതൃത്വം സ്ഥാപിച്ചുകിട്ടാനായി കോടതിയെ സമീപിക്കുന്ന വിവരം പുറത്തറിയുന്നത്. തേവള്ളിയിലുള്ള വീട്ടിൽ ജയന്റെ അമ്മ ഭാരതിയമ്മയുടെ സഹായിയായി കഴിഞ്ഞ തങ്കമ്മയുടെ മകനാണ് മുരളീധരൻ.

''ഞാൻ ജയന്റെ മകനാണെന്ന് എന്നെ അറിയുന്നവർക്കെല്ലാം അറിയാം. എങ്കിലും 'തന്തയില്ലാത്തവൻ' എന്നുള്ള പരിഹാസം കേട്ടുമടുത്തു. എല്ലാം മനസ്സിലൊതുക്കി നടക്കാൻ ഇനി വയ്യ'', നിയമയുദ്ധത്തിനിറങ്ങാനുള്ള സാഹചര്യം മുരളീധരൻ മാതൃഭൂമിയോട് അന്ന് വിശദീകരിച്ചിരുന്നു. മുരളി ജയന്റെ മകനാണെന്ന് അമ്മ തങ്കമ്മയും ആണയിടുന്നു. ''മുരളി ജയന്റെ മോനാണെന്നറിയാവുന്ന ഒത്തിരിപ്പേർ കൊല്ലത്തുണ്ട്. സംശയമുള്ളവർ അവരോട് ചോദിക്കട്ടെ'', അവർ പറഞ്ഞു. ഭർത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലിചെയ്തുവരവെയാണ് ജയന്റെ അമ്മയുമായി അടുപ്പത്തിലാകുന്നതും സഹായിയായി ജോലി നോക്കുന്നതും. തുടർന്ന് അവർ ഭാരതിയമ്മയോടൊപ്പം വീട്ടിൽ സ്ഥിരതാമസമായി.

നാവികസേനയിലെ സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് തങ്കമ്മ ജയനുമായി ബന്ധപ്പെടുന്നത്. ജയനേക്കാൾ രണ്ട് വയസ്സിന് മൂത്തതായിരുന്നു തങ്കമ്മ. കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ വച്ചാണ് തങ്കമ്മ മുരളിക്ക് ജന്മം നൽകുന്നത്. തന്റെ പ്രസവശുശ്രൂഷയ്ക്ക് ഭാരതിയമ്മ എത്തിയതായും തങ്കമ്മ പറഞ്ഞു. ജയൻ തന്റെ മകനെ അംഗീകരിക്കാൻ തയ്യാറായിരുന്നുവത്രെ. എന്നാൽ ആ സമയത്ത് ജയൻ സിനിമയിൽ ചുവടുറപ്പിച്ച പ്രശസ്തനായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കരുതി താൻ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തങ്കമ്മ പറയുന്നു. എങ്കിലും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്ന് ജയൻ ഉറപ്പു നൽകിയിരുന്നുവെന്ന് തങ്കമ്മ പറഞ്ഞു. അതിനാലാണത്രെ മരണം വരെ ജയൻ അവിവാഹിതനായി ജീവിച്ചത്.

25 വർഷം മുമ്പ് സിനിമാരംഗത്ത് പ്രശസ്തനായപ്പോൾ ഒരിക്കൽ ജയൻ വിവാഹിതനാകാൻ തീരുമാനിച്ചപ്പോൾ താൻ കൊല്ലം കോടതിയിൽ കേസ് കൊടുത്തിരുന്ന കാര്യവും തങ്കമ്മ ഓർമ്മിച്ചു. 61കാരിയായ തങ്കമ്മ മകൻ മുരളീധരനോടും കുടുംബത്തോടുമൊപ്പം തേവള്ളി കച്ചേരിക്കുളം പുറമ്പോക്കിലെ ഒരു കുടിലിലാണ് വാർത്ത വരുമ്പോൾ ജീവിച്ചിരുന്നത്. ഇലക്ട്രിക്കൽ ജോലികൾ ചെയ്താണ് മുരളീധരൻ കുടുംബം പുലർത്തുന്നത്. ഭാര്യയുണ്ട്.

കൃഷ്ണൻനായരെ ജയനാക്കിയത് ജോസ് പ്രകാശ്

എഴുപത് എൺപതു കാലഘട്ടത്തിൽ മലയാള സിനിമയുടെ ട്രെൻഡ് തന്നെ മാറ്റിമറിച്ച നടനായിരുന്നു ജയൻ . കൊല്ലം തേവള്ളി ഓലയിൽ പൊന്നച്ചം വീട്ടിൽ കൊട്ടാരം രാമകൃഷ്ണപിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി ജനിച്ച ബിബേബി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന കൃഷ്ണൻനായർ സിനിമയിലെത്തുന്നത് കഠിനപ്രയത്നത്തിലൂടെയാണ്. ഇന്ത്യൻ നേവിയിൽ ബോംബയിൽ സെക്ടറിൽ പെറ്റി ഓഫീസർ ആയി ജോലി ചെയ്തിരുന്ന ജയൻ നേവിയിലെ നാടകങ്ങളിലെ സ്ഥിരം അഭിനേതാവായിരുന്നു. കൊച്ചിൻ നേവിയിൽ സ്ഥലംമാറി എത്തിയതോടെയാണ് കൃഷ്ണൻനായർക്കു കലശലായ സിനിമാമോഹം ഉണ്ടാകുന്നത്. അതിനു കാരണം കൊച്ചിൻ നേവൽ ബേസിനടുത്തു ഡ്രൈ ക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന നടൻ ജോസ് പ്രകാശിന്റെ മകൻ രാജനുമായുള്ള ചങ്ങാത്തമാണ് .

രാജൻ മുഖേന ജോസ് പ്രകാശിനെ പരിചയപ്പെട്ട ജയൻ തന്റെ അഭിനയ മോഹം ജോസ് പ്രകാശിനെ അറിയിക്കുന്നു .അവസരം വന്നാൽ ശരിയാക്കാമെന്ന് ജോസ് പ്രകാശും .അങ്ങനെയാണ് നാടകപ്രവർത്തകനും നാടകസംവിധായകനുമായ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന ചിത്രത്തിൽ കൃഷ്ണൻ നായർക്ക് ഒരു പാട്ടു സീനിൽ അഭിനയിക്കാൻ വേഷം ലഭിക്കുന്നത് .ചെറിയ വേഷം ആയിരുന്നെങ്കിലും കൃഷ്ണൻനായർ ആ സീൻ മനോഹരമായി അഭിനയിച്ചു പ്രശംസ നേടി .അതുമലയാള സിനിമയിലെ അന്നുവരെ കാണാത്ത ഒരു താരോദയത്തിനു വഴി തെളിയിച്ചു .തുടർന്ന് ഇതാ ഇവിടെവരെ ,മദനോത്സവം ,ഇതാ ഒരു മനുഷ്യൻ ,തുടങ്ങി നിരവധി സിനിമകളിൽ .വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കൃഷ്ണൻ നായർ മലയാള സിനിമയിൽ ചുവടുറപ്പിച്ചു വരുമ്പോൾ ,കൃഷ്ണൻ നായർ എന്ന പേര് സിനിമയ്ക്ക് ചേരില്ല എന്ന് ജോസ് പ്രകാശ് പറഞ്ഞു.

അങ്ങനെ ജോസ് പ്രകാശ് കൃഷ്ണൻ നായർക്ക് ജയൻ എന്ന് പേരിട്ടു .പിന്നെ ആ പേര് മലയാള സിനിമയുടെ ഗതിമാറ്റിമറിച്ചത് മലയാളികൾ കണ്ടു . കൊല്ലംകാരുടെ കൃഷ്ണൻ നായർ മലയാള സിനിമയുടെ പുരുഷ സൗന്ദര്യത്തിന്റെ ,പൗരുഷത്തിന്റെ പ്രതീകമായി. ജയനായി മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ താരമായി മലയാള സിനിമയെ കൈപ്പിടിയിലൊതുക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP