Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാൻ സ്റ്റീവ് ലോപ്പസ്' പുതുവഴികൾ തേടാനുള്ള രാജീവ് രവിയുടെ ശ്രമത്തിലെ പാതി വെന്ത പരീക്ഷണം മാത്രം; ശ്രദ്ധിക്കപ്പെടുന്നത് ദൃശ്യഭാഷയും പുതുമുഖതാരങ്ങളും

'ഞാൻ സ്റ്റീവ് ലോപ്പസ്' പുതുവഴികൾ തേടാനുള്ള രാജീവ് രവിയുടെ ശ്രമത്തിലെ പാതി വെന്ത പരീക്ഷണം മാത്രം; ശ്രദ്ധിക്കപ്പെടുന്നത് ദൃശ്യഭാഷയും പുതുമുഖതാരങ്ങളും

'ഇല്ലത്തുനിന്നു പുറപ്പെട്ടു അമ്മാത്ത് എത്തിയതുമില്ല' എന്നു പറഞ്ഞതുപോലെയായിപ്പോയി അനുഗ്രഹീത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ പുതിയ ചിത്രം 'ഞാൻ സ്സ്റ്റീവ് ലോപ്പസ'്. പുതിയ ദൃശ്യഭാഷയിലുടെയും പരിചരണത്തിലൂടെയും പരീക്ഷണത്തിന്റെ പുതുവഴികൾ തേടാനുള്ള രാജീവ് രവിയുടെ ശ്രമം, കാലിക പ്രസ്‌ക്തമായ പ്രമേയം വികസിപ്പിക്കുന്നതിലെ ഉൾക്കാഴ്ചക്കുറവുമൂലം പാതിവെന്തുപോയെന്ന് പറയാതെ വയ്യ.

'നഷ്ടപ്പെട്ട നിഷ്‌ക്കളത വീണ്ടെടുക്കാനുള്ള ശ്രമമാണ് ഓരോ കലാപവും' എന്ന് ആൽബർ കമ്യൂ 'റിബലിൽ' എഴുതിയ വരികൾ ഉദ്ധരിച്ച് തുടങ്ങുമ്പോൾ തന്നെ വ്യവസ്ഥാപിത സിനിമയുടെ ചിട്ടവട്ടങ്ങൾക്കപ്പുറത്തുള്ള ചിന്തയ്യാണ് ഈ സിനിമക്ക് പിന്നിലുള്ളതെന്ന് വ്യക്തമകാവും. വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യങ്ങളൂടെ അടിസ്ഥാനത്തിൽ എം.ടിയും ലോഹിതദാസും അടക്കമുള്ള നിരവധിപേർ എഴുതിയിട്ടുണ്ടെങ്കിലും, ഭരണകൂടം പൗരജീവിതത്തിൽ എങ്ങനെ ഇടപെടുന്നു എന്നതിന്റെ ആത്മാർഥമായ അന്വേഷണങ്ങൾ, അടിയന്തരാവസ്ഥയുടെ ഹാങ്ങ്ഓവർ കാലത്തിറങ്ങിയ ചില സമാന്തര സിനിമകളിൽ ഒഴിച്ചാൽ, മലയാള സിനിമ ഏറെയൊന്നും ചർച്ചചെയ്തിട്ടില്ല. ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടാൽ പോലും അറസ്റ്റ്‌ചെയ്യപ്പെടാവുന്ന രീതിയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഒതുക്കി, അർധ ഫാസിസ്റ്റ് ഭീകരതയിലേക്ക് ഇന്ത്യ മാറുന്നുവെന്ന ആശങ്കകൾക്കിടയിൽ ഇത്തരമൊരു പ്രമേയം തെരഞ്ഞെടുത്ത രാജീവ് രവിയെ ഹൃദയത്തോട് ചേർത്തുവച്ചാണ് സിനിമ കണ്ടുതുടങ്ങിയതെിലും അവസാനമത്തെിയപ്പോൾ പാതിവെന്ത ബിരിയാണി കഴിച്ച അസ്‌ക്യത. ഒരു നല്ല സബ്ജക്റ്റിനെ കൃത്യമായി വികസിപ്പിച്ച് ആർക്കും സവേദനക്ഷമമായ സിനിമയാക്കി മാറ്റാൻ സംവിധായകനും തിരക്കഥാകൃത്തുക്കളും പരാജയപ്പെട്ടെന്ന് ചുരുക്കം.

ഭാവിയെക്കുറിച്ചോ, സമൂഹത്തെക്കുറിച്ചോ യാതൊരു ആശങ്കകളുമില്ലാതെ ബിയറടിച്ചും, ഫേസ്‌ബുക്കിൽ കിന്നരിച്ചും ജീവിക്കുന്ന പഠനത്തിൽ ഉഴപ്പനായ ഒരു ശരാശരി ടീനേജറാണ് സിനിമയുടെ തുടക്കത്തിൽ സ്റ്റീവ് ലോപ്പസ്. താനിഷ്ടപ്പെടുന്ന പെൺകുട്ടിയോട് പ്രണയം തുറന്നു പറയാൻ പോലും അയാൾക്ക് ധൈര്യമില്ല. കുളിമുറിയിൽ കയറി അയൽവീട്ടിലേക്ക് ഒളിഞ്ഞുനോക്കിയും, മദ്യപിച്ച് വാഹനത്തിൽ വരുമ്പോൾ പൊലീസിനെ കണ്ട് പേടിച്ചോടിയും ( ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റിന്റെതിലെന്നപോലെ ഇവിടെയും തുടക്കത്തിൽ ഈ സീനുകൾ ഗ്രാഫിക് സ്വഭാവത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതാകട്ടെ സിനിമയുടെ പൊതുഘടനയോട് ചേരാതെയും നിൽക്കുന്നു) ആരോടും ഒരു ഉത്തരവാദിത്തവുമില്ലായെ ,ഡി.വൈ.എസ്.പിയുടെ മകനെന്ന സുരക്ഷിത കമ്പളത്തിൽ അയാൾ കഴിഞ്ഞുകൂടുകയാണ്. കണ്ടാൽ അറപ്പുതോനുന്ന പ്യൂപ്പയിൽ നിന്ന് മനോഹരമായ ഒരു ചിത്രശലഭം ഉണ്ടാകുന്നതുപോലെ ഒരു ചെറിയ ജീവിതചക്രത്തിലൂടെ കടന്ന് സ്റ്റീവ് ലോപ്പസ് മനസ്സാക്ഷിയുള്ള ഒരു മനുഷ്യനായി മാറുന്നു. പക്ഷേ അതിന് അയാൾക്ക ്‌കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവിതം തന്നെയാണ്. 

നഗരമധ്യത്തിൽ, പട്ടാപ്പകൽ ഒരാളെ വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിന് സാക്ഷിയാതോടെ സ്റ്റീവിന്റെ ജീവിതം മാറിമറിയുന്നു. വെട്ടുകൊണ്ടവനെ ആശുപത്രിയിലാക്കുകയെന്ന വലിയ 'തെറ്റാണ്' അയാൾ ചെയ്തുപോയത്. സ്വന്തം പിതാവുതൊട്ട് പൊലീസ് കമീഷണർ വരെ അക്രമികളെ ന്യായീകരിക്കുന്നു.( ഇതിനുമുമ്പ് ബാബു ജനാർദനന്റെ 'മുംബൈ മാർച്ച് 12' എന്ന സിനിമയിലാണ് ചാരപ്പണി അടക്കമുള്ള ശാസ്ത്രീയ ഭരണകൂട ഭീകരത കണ്ടത്. ആ സിനിമയാകട്ടെ തീരെ ചർച്ചയായതുമില്ല) വെട്ടിയവരിൽ ഒരാളെ നേരിട്ട് പിടിക്കാനുള്ള സ്റ്റീവിന്റെ ശ്രമവും അനർഥത്തിലാണ് കലാശിച്ചത്. ഗുണ്ടാപ്പകയിൽ പിടഞ്ഞുവീണ ഹരിയെന്ന പ്രാദേശിക ക്വട്ടേഷൻ തലവനെ തന്റെ പിതാവായ പൊലീസ് ഓഫീസറുടെ കൈയിലാണ് അയാൾ എല്പിക്കുന്നത്. എന്നിട്ടും ഹരിയെ കാണാതാവുന്നു. ആശുപത്രിയിലില്ല, പൊലീസ് കസ്റ്റഡിയിലില്ല, കോടതിയിൽ ഹാജരാക്കിയിട്ടില്ല, മരിച്ചതായി രേഖകളില്ല. വെള്ളത്തിൽ വരച്ച വരപോലെ അയാൾ പൂർണമായും അന്തർധാനം ചെയ്യുന്നു. പൊലീസ് ഭാഷയിൽ തിരോധാനം. ആരും അയാളോട് സത്യം പറയുന്നില്ല. എല്ലായിടത്തും ഉപദേശം മാത്രം. നീ ഇതിലൊന്നും ഇടപെടരുത്. ജനാധിപത്യത്തെക്കുറിച്ചം പൗരബോധത്തെക്കുറിഞ്ഞും വികസിത ഇന്ത്യയെക്കുറിച്ചുമൊക്കെ സ്വപ്നങ്ങൾ കാണുന്ന് ഏത് യൂത്തിനാണ് ഇത് താങ്ങാനാവുക.

പക്ഷേ, സിനിമക്ക് പറ്റിയ അബദ്ധം ഇത് പ്രേക്ഷകരിലേക്ക് എത്തുന്നില്ല എന്നതാണ്. എന്താണ് ഹരിയുടെ പ്രശ്‌നമെന്നും, എന്തിനാണ് ഇയാൾ ഇതിലൊക്കെ തലയിടുന്നു എന്നതും സംവിധായകനും തിരക്കഥാകൃത്തുക്കുളും സിനിമക്കുശേഷം തീയേറ്റിൽ മൈക്കെ് വച്ച് അനൗൺസ് ചെയ്യേണ്ട അവസ്ഥയാണ്. ഇത് ഒരു മാസ് ഓഡിയൻസിനെ അഭിസംബോധനചെയ്യുന്ന സംവിധായകന് ഒരിക്കലും പറ്റാൻ പാടില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ലോഹിതദാസിന്റെ 'കിരീടത്തിൽ' സേതുമാധവന്റെ പ്രശ്‌നമെന്താണെന്ന് ആരെങ്കിലും പ്രേക്ഷകർക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടോ.  

ജോൺ അബ്രഹാമിന്റെ 'അമ്മ അറിയാൻ' എന്ന ക്‌ളാസിക്ക് ചിത്രത്തെ അനുകരിച്ചുകൊണ്ട്, എഴുപതുകളുടെ അവസാനത്തിൽ ഇറങ്ങിയ ചില ചിത്രങ്ങൾ ഇത്തരം അന്വേഷണങ്ങളാണ്. ( മുഷിപ്പൻ ഫ്രെയിമുകളും മന്ദതയുമായി അസ്തിത്വ ദുഖം ആവാഹിച്ച് നീങ്ങുന്ന ആ താടിക്കാരെ കാണുമ്പോൾ ഇന്ന് ചിരിവരും.) അടിയന്തരാവസ്ഥ ഇന്നിലെങ്കിലും ഭരണകൂടം ശക്തമായി സമൂഹത്തിൽ പിടിമുറിക്കിയിരിക്കുന്നു. പുറമെ എല്ലാം ശാന്തമാണെങ്കിലും ഒളികാമറകളും രഹസ്യപൊലീസും ബയോമെട്രിക്ക് കാർഡുകളുമായി നിങ്ങൾ സദാ നീരീക്ഷണത്തിലാണ്. ( ഭീകരവാദ വേട്ടയുടെപേരിൽ എത്ര നിരപരാധികളാണ് തടവറയിൽ കിടന്നത്. ഈയിടെ പ്രകാശ് കാരാട്ട് ഇന്ത്യൻ പ്രസിഡൻറിനുമുന്നിൽ ഹാജരാക്കിയ ബംഗളൂരുവിലെ തീവ്രവാദവേട്ടക്കിരയായ കുട്ടികളിൽ കോളജ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ്സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന നിരപരാധികൾ പോലുമുണ്ടായിരുന്നു. എല്ലാം കേട്ടപ്പോൾ ഇന്ത്യയുടെ സർവസൈനാധിപന്റെ വരെ കണ്ണുതള്ളിപ്പോയെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത് !) ഭരണവർഗത്തിന്റെ സ്റ്റാറ്റസ്‌ക്കോ നിലനിർത്താനായി അവർ ഗുണ്ടകളെ ഉണ്ടാക്കും, ഇല്ലാതാക്കും, കാണാതാക്കും. അതിലൊന്നും തലയിടുക നിങ്ങളുടെ പണിയല്ല. അതിനോട് മുട്ടാൽപോയ സ്റ്റീവ് ലോപ്പസിന്റെ ഗതിയുണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ സിനിമ നൽകുന്നത്. കഥയുടെ മർമ്മമറിഞ്ഞുകൊണ്ട് തിരക്കഥ ഒരുക്കുകയായിരുന്നെങ്കിൽ ഭരണകൂട ഭീകരതക്കെതിരായ ശക്തമായ ആയുധമാവുമായിരുന്നു ലോപ്പസ്. എന്നാൽ എടുത്തുവന്നപ്പോഴത് മധ്യതിരുവിതാകൂറിലെ ചിലർ പറയുന്ന മോഡലിൽ 'ഫരണകൂട ഫീകരതയ്യായിപ്പോയി'.എവിടെയോ അക്ഷരങ്ങൾ മാറി ഉച്ചരിക്കപ്പെട്ടപോലെ.  

അതേസമയം പപ്പുവിന്റെ കൊതിപ്പിക്കുന്ന കാമറ വഴി ഒരിക്കലും മറക്കാത്ത ഒരുപാട് രംഗങ്ങൾ രാജീവ് രവി സൃഷ്ടിക്കുന്നുണ്ട്. വെട്ടേറ്റ് മരണാസന്നനായവൻ സ്റ്റീവിന്റെ കൈയിൽ കയറി പിടിക്കുന്നത്, ചായക്കടയിലെ ഗുണ്ടാ ആക്രമണ സീനുകൾക്ക് രാജീവ് നൽകിയ രൂപവും ഭാവവും തൊട്ട് ശാന്തമായി കാറ്റത്ത് ബൈക്കിൽ യാത്രചെയ്യുമ്പോൾ ആരോരുമറിയാതെ പിന്നിലുടെയത്തുന്ന മരണത്തിന്റെ വായ്ത്തലയുളള അവസാൻ സീൻ വരെയുള്ള വിഷ്വൽ മാജിക്കുകൾ. ലോപ്പസിലെ ദൃശ്യഭാഷയെ പുകഴ്‌ത്തുമ്പോൾതന്നെ തിരക്കഥയിലും സംഭാഷണത്തിലുമുള്ള കല്ലുകടികൾ കാണാതിരുന്നുകൂടാ. ഏറെ നേരം മൗനികളായിരുന്നു ഒന്നോ രണ്ടോ വാക്ക് സംസാരിക്കുന്ന രീതിയിൽ ജാടേഷ് മുഖർജികളാണോ കേരളത്തിലെ ചെറുപ്പക്കാരെന്ന് ആരെങ്കിലും ചോദിച്ചാൽ കുറ്റംം പറയാനാവില്ല. മന്ദിപ്പും മുരടിപ്പുമുള്ള കേരളത്തെ കാണിച്ച്, അടൂർഗോപാലകൃഷ്ണനൊക്കെ ഉയർത്തിക്കൊണ്ടുവന്ന 'അവാർഡ്‌സിനിമകളുടെ' മറ്റൊരു മോഡലായി, സൂക്ഷിച്ചില്ലെങ്കിൽ ഈ തരംഗം മാറും. സന്തോഷ് ഏച്ചിക്കാനത്തെപോലെ ഒന്നാന്തരമായി മലയാളം എഴുതാനറിയാവുന്ന ഒരാളുടെ പേര് തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തിൽ കണ്ടിട്ടും ഈ സംസാര മന്ദിപ്പ് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഇത് ഏച്ചിക്കാനത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് തോന്നുന്നില്ല. സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധം അറ്റുപോയതാണ് മലയാള സിനിമയിലെ സർഗാത്മക പ്രതിസന്ധിക്ക് കാരണമെന്ന് പലരും ഗീർവാണമടിക്കുന്നത് കാണാമെങ്കിലും, ഇവിടെ ഒന്നാന്തരം കഥയെഴുതിയ ചെറുപ്പക്കാർ ന്യൂജൻ സിനമയിലേക്ക് വന്നാൽ അത് നന്നാവാറില്ല. ആർ. ഉണ്ണിയും, സുഭാഷ് ചന്ദ്രനുമൊക്കെ ഉദാഹരണം. പലപ്പോഴും അവരുടെപേര് വെക്കുകയും ബാക്കി സംവിധായകന്റെ സഹായികൾ വെട്ടിത്തിരുത്തുകയുമാണത്രേ പതിവ്. സന്തോഷം ഏച്ചിക്കാനമെന്ന കഥാകൃത്തിന്റെ ക്‌ളാസിക്ക് കഥയായിരുന്നു 'ഇടുക്കി ഗോൾഡ'്. പക്ഷേ അത് എടുത്തുവന്നപ്പോൾ തലക്കെട്ട് മാത്രമാണ് ബാക്കിയുണ്ടായത്. ഏച്ചിക്കാനത്തിന്റെ കഥയുടെ ഒരു വരിപോലുമില്ല. മാനനഷ്ടത്തിന് കേസുകൊടുക്കുന്നതിനുപകരം, കിട്ടിയകാശും വാങ്ങി മിണ്ടാതിരിക്കയാണ് നമ്മുടെ യുവ കഥാകൃത്ത് ചെയ്തത്. ഇതൊക്കെകൊണ്ടുതന്നെയാവണം സാഹിത്യകാരന്മ്മാർ തങ്ങൾക്ക് എത്രയോ താഴെയാണെന്ന ധാരണ സിനിമാക്കർക്ക് ഉറച്ചുപോയത്. ( ശ്യാമ പ്രസാദിനെതിരെ കോടതിയിൽപോയി 'ഒരേ കടലിന്റെ' ക്രെഡിറ്റ് വാങ്ങിയ കെ.ആർ മീരമാത്രമാണ് അസാധകരണമായ തന്റേടം കാട്ടിയത്) 

ഒരുപക്ഷേ സ്റ്റീവ് ലോപ്പസിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുക മികച്ച രണ്ടു നടന്മ്മാരെ മലയാളത്തിന് സമ്മാനിച്ചു എന്നതിന്റെ പേരിലായിരിക്കും. കഴിഞ്ഞ പത്തുവഷത്തിനുള്ളിൽ കേരളത്തിലുണ്ടായ ഏറ്റവും മികച്ച നടൻ എന്ന് നിസ്സംശയം പറയാവുന്ന ഫഹദ് ഫാസിലിന്റെ അനിയൻ ഫർഹാൻ ഫാസിൽ സ്റ്റീവ് ലോപ്പസിന്റെ വേഷം മോശമാക്കിയില്ല. 'കൈയത്തെും ദൂരത്ത് ' എന്ന ഫാസിലിന്റെ അറുബോറൻ സിനിമയിൽ ഒരു പൈങ്കിളി കാമുകനായി ഷാനുവെന്നപേരിൽ ഫഹദ്ഫാസിൽ വന്നപ്പോൾ ആരെങ്കിലും കരുതിയോ ഇത്ര മാരക പ്രഹരശേഷിയുള്ള ഒരു നടൻ ആ ശരീരത്തിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന്. അതുപോലെ, സഭാകമ്പം പൂർണമായും മാറിക്കഴിഞ്ഞാൽ അടുത്ത സിനിമയിൽ നമ്മെ ഞെട്ടിച്ചുകൊണ്ടായിരുക്കും ഫാസിൽ കുടുംബത്തിലെ ഈ ഇളമുറക്കാരനത്തെുക. ( മുമ്പ് ബേബി ശാലിനിയുടെ കുടുംബമായിരുന്നു ഇതുപോലെ ഫീൽഡിലുണ്ടായിരുന്നത്. ഒരു വിരുതൻ ഫേസ്‌ബുക്കിൽ കുറിച്ചപോലെ ഇതാണ് യഥാർഥ സിനിമാ ഫാക്ടറി!)

ഇ.എം.സിന്റെ ചെറുമകൻ സിനിമയിലെന്ന പ്രചാരണം വഴി സൃഷ്ടിക്കാവുന്ന മീഡിയാ സ്റ്റണ്ട് ഒട്ടുമില്ലാതെ എത്തിയ സുജിത്ത് ശങ്കറാണ് ഈ സിനിമയിൽ ശരിക്കും കസറിയ നടൻ. ഹരി അവതരിപ്പിച്ച 'സാധാരണക്കാരനായ ഗുണ്ട' ഏറെക്കാലം പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് ഉറപ്പാണ്. ജാസിഗിഫ്റ്റിന്റെ ഗാനം കേട്ടപ്പോൾ എറെക്കാലത്തിനുശേഷം ഒരു പുരുഷശബ്ദം മലയാള പിന്നിണിലോകത്തുനിന്ന് ഞാൻ കേട്ടുവെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതുപോലെ, മനുഷ്യന്റെ ഭാവങ്ങൾ പച്ചയായി അവതരിപ്പിക്കുന്ന ഒരു ക്വട്ടേഷൻ സംഘാംഗത്തെ ഏറെക്കാലത്തിനുശേഷമാണ് നാം കാണുന്നത്. ഷഹബാസ് അമന്റെ സംഗീതവും പതിവുപോലെ സിനിമയെ നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്.എന്തുതന്നെയായലും സിനിമയെ ഗൗരവമായ സാംസ്‌ക്കാരിക മാദ്ധ്യമമായി കാണുന്നവർ നിർബദ്ധമായി കണ്ടിരിക്കേണ്ടതാണ് ഈ സിനിമ.

വാൽക്കഷ്ണം: ലോപ്പസ് കണ്ടിറങ്ങുമ്പോൾ അല്പം മദ്യപിച്ചത്തെിയതെന്ന് തോന്നുന്ന ഒരു വയോധികന്റെ കമൻറ് 'എന്തിനാ മോനെ, ഓലാ ചെക്കനെ വെട്ടിക്കൊന്നത്. അതിനുമാത്രം ഓനെന്തുചെയ്തു. ഏത് ടീമാണ് ഓനെ ക്വട്ടേഷനാക്കിയത്. അല്ലെങ്കിൽ കൊന്നു എന്ന് നമുക്ക് തോനുന്നതാണോ.' കമ്യൂവും കാഫ്കയും ഗ്രാംഷിയും, ദരീദയുമൊന്നുമല്ല സാധാരണ പ്രേക്ഷകരാണ് സിനിമ കാണുന്നതെന്നും വിലയിരുത്തുന്നതെന്നും രാജീവ് രവിയും ഗീതുമോഹൻദാസും ഓർക്കണം. അല്ലെങ്കിൽ വിദേശ ഫിലിം ഫെസിറ്റിവലുകൾ മാത്രം ലക്ഷ്യമിട്ട്, കേരളത്തിൽ റിലീസ് ചെയ്യാതെ ഇറക്കുന്ന സിനിമാക്കരുടെ കൂട്ടത്തിലേക്ക് ഈ പ്രതിഭകളുടെ സിനിമകളും മാറേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP