Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റോഡ്ഗോൾഡ് സെൽവൻ! മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിരാശാജനകം; ത്രില്ലടിപ്പിക്കുന്ന സീനുകൾ തീരെ കുറവ്; നാടകം പോലെ ബോറാക്കി പ്രകാശ്രാജും ജയറാമും പാർഥിപനുമെല്ലാം; മമ്മൂട്ടിയെ പോലെ പ്രായം പിടിച്ചുനിർത്തി ഐശ്വര്യാ റായ്; വിക്രം ഗസ്റ്റ് റോൾ പോലെ; ആകെ നന്നായത് ജയം രവി മാത്രം; പൊന്ന് പ്രതീക്ഷിച്ചെത്തിയവർക്ക് കിട്ടിയത്‌ പിച്ചള

റോഡ്ഗോൾഡ് സെൽവൻ! മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിരാശാജനകം; ത്രില്ലടിപ്പിക്കുന്ന സീനുകൾ തീരെ കുറവ്; നാടകം പോലെ ബോറാക്കി പ്രകാശ്രാജും ജയറാമും പാർഥിപനുമെല്ലാം; മമ്മൂട്ടിയെ പോലെ പ്രായം പിടിച്ചുനിർത്തി ഐശ്വര്യാ റായ്; വിക്രം ഗസ്റ്റ് റോൾ പോലെ; ആകെ നന്നായത് ജയം രവി മാത്രം; പൊന്ന് പ്രതീക്ഷിച്ചെത്തിയവർക്ക് കിട്ടിയത്‌ പിച്ചള

എം റിജു

മിന്നുന്നതെല്ലാം, പൊന്നല്ല എന്ന ഉപമയുടെ പ്രയോഗം ബോധ്യപ്പെട്ട ദിവസമായിരുന്നു ഇന്ന്. ഇന്ത്യൻ സ്പിൽബർഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട മണിരത്നം 500 കോടിയുടെ ബജറ്റിൽ എടുത്തതെന്ന് പറയുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവൻ'-1 എന്ന പിഎസ്-1 കണ്ടപ്പോൾ ഓർമ്മ വന്നത് ഈ ഉപമയാണ്. സിനിമയുടെ നിലവാരം വെച്ച് നോക്കുമ്പോൾ ഇതിനെ റോഡ്ഗോൾഡ് സെൽവൻ എന്നേ പറയാൻ കഴിയൂ. പൊന്ന് പ്രതീക്ഷിച്ച് എത്തിയ പ്രേക്ഷകർക്ക് കിട്ടിയത് വെറും പിച്ചള മാത്രമാണ്!

മലയാളത്തിലെ ഹിറ്റ്മേക്കേഴ്സിനെ പോലെ പ്രതിഭ എരിഞ്ഞ് തീർന്ന് ഒരു തമോഗർത്തം ആവുകയാണ്, 'നായകൻ' തൊട്ട് എത്രയോ സൂപ്പർ സിനിമകൾ ഒരുക്കിയ മണിരത്നവും എന്ന് വ്യസന സമേതം പറയേണ്ടി വരും. ഇന്ത്യയിൽ ഏറ്റവും കുടുതൽ ആരാധകരുള്ള ഈ സെലിബ്രിറ്റി സംവിധായകന് 90 കളിൽനിന്ന് ഇനിയും വണ്ടി കിട്ടിയിട്ടില്ല. ഇപ്പോഴും ദളപതിയുടെയും തിരുടാ തിരുടായുടെയും അതേ ടോൺ വച്ച് പാട്ടും കൂത്തും ഒരുക്കി ഒരു ചരിത്ര സിനിമയുടെ കൊലപാതകം നടത്തിയിരിക്കയാണ് നമ്മുടെ പ്രിയപ്പെട്ട സംവിധായകൻ. പൊന്നിയിൻ സെൽവൻ ആയി വന്ന ജയം രവി ഒഴികയുള്ള ഒരു താരവും ചിത്രത്തിൽ മികച്ചുനിന്നു എന്ന് തോന്നിയിട്ടില്ല.

എപ്പിക്ക് സിനിമകൾ എടുക്കുന്ന ഏതൊരു സംവിധായകനുമുന്നിലും ഇനിയുള്ള വെല്ലുവിളി ബാഹുബലിയുമായുള്ള താരതമ്യം ആയിരിക്കും. ഇവിടെ ബാഹുബലിയുടെ ഏഴ് അയലത്ത് എത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. നമ്മുടെ 'മരക്കാർ അറബിക്കടലിന്റെ സിംഹത്തോടാണ്' പി എസ് 1നെ ഉപമിക്കാൻ കഴിയുക. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടുപോലും ഇതിനേക്കാൾ എത്രയോ ഭംഗിയായാണ് ചിത്രീകരിക്കപ്പെട്ടത്.

ഒരുപാട്പേർ പട്ടിണികിടക്കുമ്പോൾ ഭക്ഷണം വേസ്റ്റാക്കുന്നത് വളരെ മോശമാണെന്നും ക്രിമിനൽ പ്രവർത്തിയാണെന്നും നാം പറയാറില്ലേ. അതുപോലെ, ഒരുപാട് പേർ സിനിമയിൽ ഒരു അവസരം കാത്തുനിൽക്കുമ്പോൾ, ഇത്രയും കോടികളുടെ ബജറ്റും സൗകര്യങ്ങളും ഉണ്ടായിട്ടും ഒരു നനഞ്ഞ പടക്കം എടുത്ത മണിരത്നവും ചെയ്യുന്നത് ശരിക്കും ഒരു ക്രിമിനൽ പ്രവർത്തനം തന്നെയാണ്.

ആരാണ് പൊന്നിയിൻ സെൽവൻ?

തമിഴ് ജനതുടെ രക്തത്തിൽ അലിഞ്ഞ കഥയാണ് പൊന്നിയിൽ സെൽവൻ. മഹാഭാരതവും, രാമായണവും പോലെയൊന്ന് എന്ന തരത്തിൽ ഉപമിക്കാൻ സാധിക്കുന്ന സൃഷ്ടിയാണ് ഈ നോവൽ. ഏഴ് പതിറ്റാണ്ട് മുമ്പ് കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിന്റെ മികവും ജനപ്രീതിയും കാരണം എംജിആർ ആണ് ഇത് ചിത്രമാക്കാൻ ആദ്യം ശ്രമിച്ചത്. പിന്നീട് ആ സ്വപ്നം പലരിലേക്കും പടർന്നു. എംജിആർ-ജെമിനി ഗണേശൻ എന്നിങ്ങനെ ആരംഭിച്ച സ്റ്റാർ കാസ്റ്റിങ്ങ് കാലക്രമേണ രജനികാന്ത്, കമൽഹാസൻ, വിജയ്, മഹേഷ്ബാബു എന്നിങ്ങനെ പേരുകൾ മാറി മാറി വന്നു. വർഷങ്ങളായി ആരാലും സാധിക്കാതിരുന്നത് ഒടുവിൽ മണിരത്‌നം യാഥാർത്ഥ്യമാക്കി മാറ്റിയപ്പോൾ താരനിര വീണ്ടും പുതുക്കപ്പെട്ടു.

ലോകചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഭരണം നിലനിർത്തിയ രാജവംശങ്ങളിൽ ഒന്നാണ് ചോള രാജവംശം. തകർച്ചയുടെ വക്കിൽ നിന്നും അത്യുന്നതിയിലേക്ക് ചോളവംശം എത്തിയതിന്റെ കഥയാണ് കൽക്കി എഴുതിയത്. പൊന്നിയൻ സെൽവൻ എന്നാൽ പൊന്നി നദിയുടെ (കാവേരി) മകൻ എന്നാണ് അർത്ഥം. രാജരാജചോഴൻ ഒന്നാമൻ എന്നറിയപ്പെട്ട ചോഴ സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അരുൺമൊഴി വർമ്മനെയാണ് ടൈറ്റിൽ സൂചിപ്പിക്കുന്നത്. പക്ഷേ, നോവലിലേയും ചിത്രത്തിലേയും പ്രധാന നായകൻ അരുൺമൊഴി വർമ്മനല്ല. തുടക്കം മുതൽ അവസാനം വരെ നിറസാന്നിധ്യമായി നിന്ന് കഥയെ നയിക്കുന്നത് കാർത്തി അവതരിപ്പിക്കുന്ന വന്തിയതേവനാണ്. നന്ദിനി, ആദിത്യ കരികാലൻ, അരുൺമൊഴി വർമ്മൻ, കുന്ദവൈ, പൂങ്കുഴലി തുടങ്ങിയവരും ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളാണ്. അവരെല്ലാം സിനിമയിലം വരുന്നുണ്ട്.

സുന്ദര ചോഴൻ എന്നറിയപ്പെടുന്ന പരാന്തക ചോഴൻ രണ്ടാമൻ രാജ്യം ഭരിച്ചിരുന്ന സമയത്താണ് കഥ ആരംഭിക്കുന്നത്. ചക്രവർത്തി കിടപ്പിലാക്കുന്നതോടുകൂടി രാജ്യത്തിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉടലെടുക്കുന്നു. ചോഴസാമ്രാജ്യത്തിന്റെ പതനത്തിനായി പാണ്ഡ്യന്മാരും കരുക്കൾ നീക്കിയ സമയമാണത്. ഈ അവസരത്തിലാണ് അടുത്ത കിരീടാവകാശിയായ ആദിത്യ കരികാലൻ (വിക്രം) വന്തിയതേവൻ മുഖേന അച്ഛൻ സുന്ദര ചോഴനും, സഹോദരി കുന്ദവൈക്കും (തൃഷ) ദൂത് അയയ്ക്കുന്നത്. തന്റെ ദൗത്യത്തിനിടയിൽ രാജ്യത്തിന്റെ അവസ്ഥ വന്തിയതേവൻ നന്നായി മനസ്സിലാക്കുകയും വിവരങ്ങൾ കുന്ദവൈയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതേസമയം ശ്രീലങ്ക പിടിച്ചെടുക്കാൻ നാവികസേനയുമായി പോയ സഹോദരൻ അരുൺമൊഴി വർമ്മനെ (ജയംരവി) തിരികെ വിളിക്കാനുള്ള കുന്ദവൈയുടെ സന്ദേശവും കൊണ്ട് വന്തിയതേവൻ വീണ്ടും യാത്രതുടരുകയാണ്. ഇതാണ് കഥാപരിസരം.

വികാരരഹിതമായ സിനിമ

ഒരു എപ്പിക്ക് സിനിമയുടെ യാതൊരു വികാരങ്ങളും ചിത്രത്തിലേക്ക് സന്നിവേശിപ്പിക്കാൻ സംവിധായകന് ആയിട്ടില്ല. കരികാലൻ ആയ വരുന്ന വിക്രത്തിന്റെ ഇൻട്രൊ സീനിൽ മാത്രമാണ് ഒരു രോമാഞ്ചം ഉണ്ടാകുന്നത്. വെറുതെ കഥയങ്ങനെ പഴഞ്ചൻ മോഡലിൽ പറഞ്ഞുപോവുകയാണ്. ആക്ഷൻ സീനുകൾ പോലും ശോകം. ബാഹുബലിയിലെ ഉണ്ടയേറ് ആവർത്തിക്കുന്നുമുണ്ട്. അവസാനത്തെ കപ്പൽഫൈറ്റിനൊക്കെ നമ്മുടെ അറബിക്കടലിലെ സിംഹത്തിനോടാണ് സാമ്യം.

കമൽഹാസന്റെ കിടിലൻ വോയ്സ് ഓവറിൽ വിക്രത്തിന്റെ ഇൻട്രോയുമായി ഒരു പ്രോമിസിങ്ങ് ആയ തുടക്കത്തിനുശേഷം ചിത്രം അങ്ങോട്ട് തണുത്തുപോവുകയാണ്. കാർത്തിയുടെ കരികാലന്റെ തോഴനാണ് ചിത്രത്തിന്റെ ഏറിയ ഭാഗവും അപഹരിക്കുന്നത്. മുട്ടിന് മുട്ടിന് പഴയ 'തിരുടാ തിരുടാ' സിനിമ മോഡലിൽ പാട്ടുകൾ കുത്തിത്തിരുകുന്നുണ്ടെങ്കിലും, കഥ ഉള്ളിൽ തട്ടുന്നില്ല. ഒന്നാം പകുതി മുഴവൻ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ്.

കഥാപാത്രങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്നതാണ് ഈ പടത്തിൽ പറ്റിയ എറ്റവും വലിയ പോരായ്മ. ചോള സാമ്രാജ്യവും -പാണ്ഡ്യരും തമ്മിലുള്ള കുടിപ്പക എന്ന മൊത്തത്തിൽ ഉള്ള ഒരു പുകയേ ഉള്ളൂ. ആര് ആരോടാണ് മുട്ടുന്നത് എന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധ വീരന്മാരിൽ ഒരാളാണ് വിക്രത്തിന്റെ കരികാലൻ. ആനയുടെ അന്തകൻ എന്ന രീതിയിലാണ് ആ പേരുതന്നെ ഉണ്ടായത്. നൂറ്റാണ്ടുകൾക്ക് കാവേരിക്ക് കുറുകെ അന്നത്തെ നിർമ്മാണ രീതിവെച്ച് അണക്കെട്ട് ഉണ്ടാക്കാൻ തക്ക ടെക്ക്നോളജി ഉണ്ടായിരുന്നവരാണ് ചോളന്മാർ. ഗംഗേ കൊണ്ട ചോളൻ എന്ന് നാം ക്ലാസിൽ പഠിക്കു രാജേന്ദ്ര ചോളനൊക്കെ സ്വന്തമായി ഒരു നേവി ഉണ്ടാക്കി ഗംഗാ സമതലംവരെ കീഴടക്കിയ വീരനാണ്. പക്ഷേ ബാഹുബലിയിൽ രാജമൗലിയൊക്കെ ചെയ്തപോലെ, ആരാണ് ശിവകാമി, എന്താണ് മഹിഷ്മതി സാമ്രാജ്യം എന്ന് കൃത്യമായി അടയാളപ്പെടുത്തിയശേഷം പ്രേക്ഷകനെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ചിത്രത്തിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ സാധാരണ പ്രേക്ഷകർക്ക് ചിത്രത്തിന്റെ പല ഭാഗത്തും കഥ മനസ്സിലാവുന്നില്ല.

അട്ടർ വേസ്റ്റായ ഒന്നാം പകുതിക്ക് ശേഷം, ജയം രവിയുടെ പൊന്നിയിൽ സെൽവന്റെ വരവോടെ ചിത്രം ഒന്ന് ചൂടുപിടിക്കുന്നുണ്ട്. പിന്നെ എല്ലാം പഴേമട്ട്. രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള പ്രവേശനം എന്ന നിലയിലാണ് ചിത്രം അവസാനിക്കുന്നത്.

ആകെ നന്നായത് ജയം രവി

കൊമേർഷ്യൽ സിനിമയിൽ മികച്ച പ്രകടനം നടത്തുന്ന ഒരുപാട് താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെങ്കിലും ആരും നന്നായിട്ടില്ല. പ്രകാശ് രാജ്, നാസർ, ശരത്കുമാർ, പാർഥിപൻ തുടങ്ങിയവർ ഒക്കെ ഫാൻസി ഡ്രസ് കോമ്പറ്റീഷനിൽ നിന്ന് വന്നപോലെ ഉണ്ട്. നമ്മുടെ ലാലിന്റെ പ്രകടനം ആണ് അസഹനീയം.

ജയറാം കോമഡിയെന്ന് പറഞ്ഞ് എന്തൊക്കെയോ കാട്ടി വെറുപ്പിക്കുന്നു. നാലുടാർവീപ്പ ഒന്നിച്ച് കെട്ടിയാലുള്ള ശരീരവുമായി നടൻ പ്രഭു ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയിൽ ഫുൾ ടൈം ഉള്ള വേഷമാണ് കാർത്തിക്ക് കിട്ടിയതെങ്കിലും ഒരു രംഗവും ഉള്ളിൽ തട്ടുന്നില്ല. ചില തമാശരംഗങ്ങൾ വളിപ്പുമാണ് താനും.

പക്ഷേ വിക്രം ഉള്ളത് മോശമാക്കിയിട്ടില്ല. ആദ്യ സീനുകളിൽ ഈ നടൻ മിന്നിക്കുന്നുണ്ട്. പക്ഷേ കഥാപാത്രം ആവട്ടെ ചിത്രത്തിൽ മുഴുവനായും വരുന്നില്ല. ഒരു ഗസ്റ്റ് ആർട്ടിസ്റ്റിന്റെ എക്സ്റ്റൻഡഡ് വേർഷനാണ് വിക്രത്തിന് കിട്ടിയത്. അന്യനിലൊക്കെ നാം കണ്ട വിക്രത്തിന്റെ മാസ്മരിക പ്രകടനത്തിന് അടുത്തൊന്നും കരികാല ചോളൻ എത്തിയിട്ടില്ല.

നമ്മുടെ മമ്മൂട്ടിയെപ്പോലെ പ്രായം കൂടുന്തോറും സൗന്ദര്യം വർധിച്ചുവരുന്ന അത്ഭുതമാണ്, ഐശ്വര്യ റായിയും. നാൽപ്പത്തെണ്ട് വയസ്സ് കഴിഞ്ഞും സൗന്ദര്യം കത്തി നിൽക്കയാണ്. ഈ പ്രായത്തിൽ നടിമാർ ഫീൽഡ് ഔട്ട് ആവുകയോ അമ്മ-ചേച്ചി വേഷത്തിലേക്ക് മാറുകയോ ചെയ്യുന്നത് പതിവായ ഒരു ഇൻഡസ്ട്രിയിലാണ് ലേഡി സൂപ്പർ സ്റ്റാർ ആയി ഐശ്വര്യ തലയുയർത്തി നിൽക്കുന്നത്. ഐശ്വര്യ റായിക്ക് വെല്ലുവിളി ഉയർത്താൻ പറ്റിയ കഥാപാത്രം ഒന്നുമല്ല ഇത്. പക്ഷേ ഉള്ളത് അവർ മോശമാക്കിയിട്ടില്ല.

ആദ്യ പകുതിയിൽ വിക്രമിനെയും ഐശ്വര്യറായിയെയും നോക്കിയിരുന്ന് സമയം കളയുകയാണ് പ്രേക്ഷകർ ചെയ്യുന്നത്. ഐശ്വര്യയുടെ മുന്നിലിട്ട്, നടൻ നാസറിനെ വെട്ടിക്കൊല്ലുന്ന ഒരു സീൻ മാത്രമാണ് ആദ്യപകുതിയിൽ ഒരു ഫീൽ നൽകുന്നത്. വിക്രം- ഐശ്വര്യാ കോമ്പോ ഒന്ന് ഡെവലപ്പ് ചെയ്തിരുന്നെങ്കിൽ ചിത്രത്തിന്റെ സ്ഥിതി മറ്റൊന്ന് ആവുമായിരുന്നു. അതുപോലെ മറ്റ് രണ്ട് നടിമാരും ആവറേജ് ആണ്. തൃഷയും ഐശ്വര്യ ലക്ഷ്മിയും. അത് അവരുടെ കുറ്റവുമല്ല. അവർക്ക് അത്രയേ ചെയ്യാൻ കഴിയൂ.

ഈ പടം കൊണ്ട് ആകെ ഗുണം കിട്ടിയിട്ടുള്ളത് പൊന്നിയിൻ സെൽവൻ ആയി വന്ന ജയം രവിക്ക് മാത്രമാണ്. ഒരിടത്തും മോശമായിട്ടില്ല. കുറച്ച്സീനുകൾ കൊണ്ട് തന്നെ സിനിമയുടെ നിയന്ത്രണം ജയം രവി ഏറ്റെടുത്ത് കഴിഞ്ഞു.

അതുപോലെ എ ആർ റഹ്മാന്റെ മ്യൂസിക്കും പഴയ പ്രതിഭയുടെ ലാഞ്ചന മാത്രമാണ്. മണിരത്നത്തെപ്പോലെ തന്നെ താൻ ജീവിക്കുന്നത് തൊണ്ണൂറുകളിൽ ആണെന്ന മിഥ്യാധാരണയോടെയാണ് റഹ്മാൻ മ്യൂസിക്ക് ചെയ്യുന്നത് എന്ന് തോനുന്നു.

വാൽക്കഷ്ണം: ആറാട്ടുപുഴ വേലായുധപ്പണിക്കരായി നമ്മുടെ സിജു വിത്സൻ ഉണ്ടാക്കിയ ഓളം പോലും ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ താരങ്ങൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒറ്റക്കുതിപ്പിന് കുതിരപ്പുറത്ത് കയറി പായുന്ന സിജുവിന്റെ ഊർജം ഏത് കരികാലനോടും കിടപിടിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP