Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്റെ വടക്കംനാഥാ.. എന്തൂട്ടാ ഇത്..! ട്രെയിലർ കണ്ട് കയറിയാൻ പെടും; കുടമാറ്റത്തിനിടെ വെടിക്കെട്ട് തുടങ്ങിയാലുള്ള അവസ്ഥയിൽ പ്രേക്ഷകർ; വാലും തലയുമില്ലാതെ തൃശ്ശിവപേരൂർ ക്ലിപ്തം; ആസിഫലിയുടെ ക്രെഡിററിൽ ഒരു പരാജയ ചിത്രംകൂടി

ന്റെ വടക്കംനാഥാ.. എന്തൂട്ടാ ഇത്..! ട്രെയിലർ കണ്ട് കയറിയാൻ പെടും; കുടമാറ്റത്തിനിടെ വെടിക്കെട്ട് തുടങ്ങിയാലുള്ള അവസ്ഥയിൽ പ്രേക്ഷകർ; വാലും തലയുമില്ലാതെ തൃശ്ശിവപേരൂർ ക്ലിപ്തം; ആസിഫലിയുടെ ക്രെഡിററിൽ ഒരു പരാജയ ചിത്രംകൂടി

എം മാധവദാസ്

തിമനോഹരമായ ട്രെയിലർ സമ്മാനിച്ച ആകാംക്ഷയാണ് തൃശ്ശിവപേരൂർ ക്‌ളിപ്തം എന്ന സിനിമയുടെ ആദ്യ ഷോയ്ക്ക് തന്നെ കയറാൻ പ്രേരകമായത്. തൃശൂർ പശ്ചാത്തലമാക്കിയ സിനിമകൾ അധികം നിരാശപ്പെടുത്താത്തതും, ആമേൻ എന്ന മനോഹര ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എസ് റഫീക്കിന്റെ രചനയാണെന്നതും പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ പടം കണ്ടു തുടങ്ങിയപ്പോൾ ആദ്യമായി തൃശൂരിലത്തെിയപ്പോൾ റൗണ്ടിൽ പെട്ട് തപ്പിത്തടഞ്ഞതുപോലുള്ള അവസ്ഥയിലായി എന്ന് തന്നെ പറയാം.

തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണനും, പ്രാഞ്ചിയേട്ടനും ജോയി താക്കൊൽക്കാരനും,സപ്തമശ്രീയിലെയും ഉറുമ്പുകൾ ഉറങ്ങാറില്ലയിലെയും കള്ളന്മാരുമെല്ലാം തൃശൂർക്കാരായതുകൊണ്ട് ഈ പടത്തിലെ ഗിരിജാ വല്ലഭനും ഭഗീരഥിയും ഡേവിഡ് പോളിയും ജോയ് ചെമ്പാടനുമെല്ലാം അങ്ങട്ട് പൊളിക്കുമെന്ന് തന്നെ കരുതി. എന്തു ചെയ്യും. ട്രെയിലർ പകർന്ന് തന്നെ ആവേശത്തിന്റെ അടുത്തെങ്ങും എത്താൻ ക്‌ളിിപ്തത്തിന് സാധിക്കുന്നില്ല. പൂരം നടത്താൻ പോയി പൊട്ടിപ്പോയ ജോർജ്ജട്ടേന് ശേഷം തൃശൂർ ടൗണിൽ നിന്നത്തെിയ ഈ ഗഡികളും തൂറ്റിപ്പോവുകയാണ്.

കണ്ടാലും കണ്ടാലും മതിവരാത്തതാണ് തൃശൂർ പൂരം. കുടമാറ്റവും വെടിക്കെട്ടുമെല്ലാം അങ്ങട്ട് പൊരിക്കും. എന്നാൽ കുടമാറ്റം നടക്കുമ്പോൾ വെടിക്കെട്ടും തുടങ്ങിയാൽ എന്താവും അവസ്ഥ. ഏറെക്കുറേ ഇതേ അവസ്ഥയാണ് തൃശ്ശിവ പേരൂർ ക്‌ളിപ്തവും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ചങ്ക്‌സിലെ പിള്ളാരെ കടത്തിവെട്ടുന്ന അശ്ലീലവും സ്ത്രീവിരുദ്ധതയും

തരക്കേടില്ലാത്തൊരു തുടക്കമാണ് സിനിമയുടേത്. പതിഞ്ഞ താളത്തിൽ കഥാപാത്രങ്ങളെ ഓരോന്നായി പരിചയപ്പെടുത്തിക്കോണ്ടുള്ള തുടക്കം. ചിത്രത്തിന്റെ ആദ്യപകുതി ഏകദേശം മൊത്തമായി തന്നെ കഥാപാത്രങ്ങളെ, അവരുടെ സ്വഭാവ സവിശേഷതകളെ പരിചയപ്പെടുത്തലാണ്. ചില്ലറ നർമ്മവുമെല്ലാമായി കുഴപ്പമില്ലാതെ കഥ ഈ ഘട്ടത്തിൽ സഞ്ചരിക്കുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ കഥയെല്ലാം കൈവിട്ടുപോകുന്നു. പിന്നെ എന്തൊക്കെയോ കാട്ടിക്കൂട്ടാനുള്ള വെപ്രാളത്തിലാണ് തിരക്കഥാകൃത്തും സംവിധായകനും.

വ്യക്തമായൊരു കഥയൊന്നും ചിത്രത്തിനില്ല. അങ്ങിനെ വേണമെന്ന് നിർബന്ധമില്ലന്നെ് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ഉൾപ്പെടെയുള്ള ചിത്രങ്ങൾ കാട്ടിത്തന്നിട്ടുമുണ്ട്. എന്നാലും ഉള്ളത് വൃത്തിയായി പറയണമെന്നത് നിർബന്ധമാണ്. അക്കാര്യത്തിൽ ദയനീയമായി പരാജയപ്പെടുകയാണ് ഈ പടം.

സ്ത്രീ വിരുദ്ധതയും അശ്‌ളീലവും കൂട്ടിക്കുഴച്ച സൃഷ്ടിയാണ് അടുത്തിടെ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രം. ഇത്തിരി കോളെജ് പിള്ളേരുടെ പ്രായത്തിന്റെ കുത്തിക്കഴപ്പായി കരുതി സമാധാനിക്കാമെങ്കിലും നമ്മുടെ തൃശൂർ ഗഡികൾ ഇക്കാര്യത്തിൽ ചങ്കിലെ പിള്ളാരെ കടത്തിവെട്ടും. സ്വന്തം ബന്ധുവിന്റെ കുളിസീൻ വരെ ബൈനോക്കുലറിലൂടെ കണ്ട് ആസ്വദിക്കുന്നവനാണ് നമ്മുടെ നായകൻ പട്ടിക്കാട്ടുകാരൻ ഗിരിജാ വല്ലഭൻ(ആസിഫലി). നായകനാവാൻ യാതൊരു കഴിവും ഇല്ലാത്ത ആളാണ് ഗിരിജാ വല്ലഭനെന്ന് ചിത്രത്തിന്റെ അണിയറക്കാർ തന്നെ ആദ്യം വ്യക്തമാക്കുന്നുണ്ട്. ആള് തനി പഴഞ്ചൻതന്നെയാണ്. മൊബൈലിൽ ക്‌ളിപ്പുകൾ ഒഴുകി നടക്കുമ്പോഴും പുള്ളിയിപ്പോഴും സീ ഡിയും തപ്പി നടപ്പാണ്. വ്യഭിചാര കേന്ദ്രങ്ങളിലൊക്കെ ഇടയ്ക്ക് സന്ദർശനം നടത്തുമെങ്കിലും പേടിച്ച് അവിടെ നിന്ന് ഓടാറാണ് പതിവ്. പാരയായ ഒരമ്മാവനും തനിക്ക് ചേരുന്ന കുറേ കൂട്ടുകാരും, ആദായം അനുഭവിക്കാൻ ഭാഗ്യമില്ലാത്ത പരമ്പരാഗതമായി കിട്ടിയ കുറച്ച് സ്വത്തുമാണ് പുള്ളിയുടെ ആസ്തി. നല്‌ളൊരു പെണ്ണിനെ അനുഭവിക്കണം. വലിയൊരു ഗുണ്ടാ സംഘത്തിന്റെ ഒപ്പം ചേരണം എന്നതൊക്കെയാണ് ഗിരിജാ വല്ലഭന്റെ മോഹങ്ങൾ.എത്ര കൊച്ച് ആഗ്രഹങ്ങൾ.

അങ്ങിനെയാണ് ഗിരി പോളീ സ്റ്റുഡിയോ പ്രൊപ്രൈറ്റർ ഡേവിഡ് പോളിയുടെ ( ചെമ്പൻവിനോദ്) ഗ്യാങ്ങിലത്തെുന്നത്. ബദ്ധശത്രുവായ ജോയി ചെമ്പാടനെയും( ബാബുരാജ്) കൂട്ടരെയും പരാജയപ്പെടുത്തുക എന്ന ജീവിത ലക്ഷ്യവുമായി നീങ്ങുന്ന സംഘമാണ് പോളിയുടേത്. മംഗലശ്ശേരി നീലകണ്ഠനെ കീഴടക്കുക എന്നത് ജീവിത വ്രതമാക്കിയ മുണ്ടക്കൽ ശേഖരനെപ്പോലെ ജോയി ചെമ്പാടനെ നിലം പരിശാക്കണം എന്നൊരു ചിന്തമാത്രമാണ് പോളിക്കുള്ളത്. ഒരു സ്‌കൂളിൽ പിൻബഞ്ചിലും മുൻ ബഞ്ചിലുമായി പഠിച്ചവരാണ് ജോയിയും പോളിയും. ഒരു പെണ്ണിന്റെ പേരിൽ അന്ന് തെറ്റിയതാണ്. ആ ശത്രുത ഇപ്പോഴും മനസ്സിൽ വെച്ച് അവർ മുന്നോട്ട് പോകുന്നു.

പറഞ്ഞ് വരുമ്പോൾ ഒരു സംശയം ബാക്കിയാവുന്നുണ്ട്. തൃശൂർ പടങ്ങളിലെ കഥാപാത്രങ്ങൾ എപ്പോഴും ഭൂരിഭാഗവും കള്ളന്മാരും ഗുണ്ടകളും തട്ടിപ്പുകാരും പൊങ്ങച്ചക്കാരും മാത്രമാകുന്നതെന്താണെന്ന് ഇപ്പോഴും പിടികിട്ടുന്നില്ല. ഇരട്ട മുഖവുമായി എത്തിയതാണ് ജയകൃഷ്ണൻ, പ്രാഞ്ചിയേട്ടൻ പേരുണ്ടാക്കാൻ കോമാളി വേഷം കെട്ടുന്ന ഒരു പണക്കാരൻ, ജോയി താക്കൊൽക്കാരനാണെങ്കിൽ തരികിടകളുടെ ഉസ്താദ്, ജോർജ്ജട്ടേനോ സകല തല്ലുകൊള്ളിത്തരവും കൈയിലുള്ള യുവാവ്. പിന്നെ സപ്തമശ്രീയിലെയും വർണ്യത്തിൽ ആശങ്കയിലെയും ഉറമ്പുകൾ ഉറങ്ങാറില്ലയിലെയും കള്ളന്മാർ. ഇപ്പോഴിതാ ഈ തല്ലുപിടി സംഘവും.

ഈ സംഘത്തിൽ വിവാഹം കഴിക്കാനായി പെണ്ണും നോക്കി നടക്കുന്നവരുണ്ട്. പ്രണയ നഷ്ടം കാരണം പെണ്ണ് കിട്ടാതെ നടക്കുന്നവരുണ്ട്. കെട്ടിയ പെണ്ണിനെ കൂടെ താമസിപ്പിക്കാൻ കഴിയാതെ നട്ടം തിരിയുന്നവരുണ്ട്.പെണ്ണ് പിടിക്കാൻ നടക്കുന്നവരുണ്ട്. ചുരുക്കത്തിൽ സകലം പെണ്ണ് മയം. ഇങ്ങനെയാക്കെയാണെങ്കിലും കൂട്ടിക്കോടുപ്പുകാരന്റെ തലയടിച്ച് തകർത്ത് സ്ത്രീപക്ഷ സിനിമയിൽ മാറാനുള്ള ശ്രമങ്ങളും അവസാനം സിനിമ നടത്തുന്നുണ്ട്.

കൂട്ടത്തിലേക്കാണ് തന്റേടിയായ ഓട്ടോ ഡ്രൈവർ ഭഗീരഥിയായി അപർണ്ണാ ബാലമുരളി എത്തുന്നത്. ഏറ്റവും എളുപ്പത്തിൽ വിൽക്കാൻ കഴിയുന്നത് പെണ്ണിന്റെ മാനമാണെന്നും എന്നാൽ അതിന് നിൽക്കുന്നതിനേക്കാൾ നല്ലത് മരിക്കുകയാണെന്നും വിശ്വസിക്കുന്നവൾ. മോശമായി പെരുമാറിയ ബസ് ജീവനക്കാരനെ എടുത്തിട്ട് പെരുമാറി ഞെരിപ്പ് തുടക്കമൊക്കെയാണ്. അവസാനം വാലും തലയുമില്ലാത്ത സ്ഥിതിയിലായി ആ കഥാപാത്രവും മാറുന്നു. ഇതിനിടയിൽ ശ്രീജിത്ത് രവി അവതരിപ്പിക്കുന്ന എസ് ഐ ഷഹീദുള്ള എന്നൊരു കഥാപാത്രവും കയറി വരുന്നുണ്ട്. പുള്ളിയും നമ്മുടെ ഗ്യാങ്ങിന്റെ കൂടെ സ്‌കൂളിൽ പഠിച്ചയാളാണ്. അസ്സലൊരു കോമാളി കഥാപാത്രമാണ് ഈ എസ് ഐ. ആൾക്കും ഉള്ളത് സ്‌കൂൾ കാലത്തെ ചില പ്രതികാരങ്ങൾ തീർക്കുകയെന്ന ലക്ഷ്യം തന്നെയാണ്. യു പി സ്‌കൂളിൽ പഠിച്ച കാലത്തെ പ്രതികാരമെല്ലാം തീർക്കാൻ ഇങ്ങനെ ആളുകൾ തുടങ്ങിയാൽ എന്താവും സ്ഥിതിയെന്ന് വെറുതെ ആലോചിച്ചുപോയി.

അവസാനമത്തെുമ്പോൾ കോപ്രായമേള

രണ്ടാം പകുതി ജോയി ചെമ്പാടന്റെ ജൂവലറി ഉദ്ഘാടിക്കാൻ വരുന്ന സിനിമാ നടിയെ ഒരു രാത്രി ഗിരിജാ വല്ലഭന് ഒപ്പിക്കാൻ വേണ്ടിയുള്ള പോളിച്ചട്ടേന്റെയും സംഘത്തിന്റെയും പെടാപ്പാടാണ്. അതിന് പണമൊപ്പിക്കാൻ ഒരു നാട് തന്നെ കൂടെ നിൽക്കുന്നു. ഗിരി മെമ്പറായ രണചേതന എന്ന ക്‌ളബ് അതിനായി പ്രത്യേക പരിപാടികൾ വരെ സംഘടിപ്പിക്കുന്നുണ്ട്. ഈ അന്തവും കുന്തവുമില്ലാത്ത കോമാളിത്തരങ്ങളെല്ലാം അങ്ങിനെ മുന്നോട്ട് പോയി എന്തൊക്കെയോ കാട്ടിക്കൂട്ടി അവസാനിക്കുകയും ചെയ്യന്നു. എന്തൊക്കെയാണ് കാട്ടിയതെന്ന് സൃഷ്ടാക്കൾക്കും എന്താണ് കണ്ടതെന്ന് പ്രേക്ഷകർക്കും അറിയാത്ത ഒരവസ്ഥ.

ലോഹിതദാസ്, ജീത്തുജോസഫ്, രഞ്ജിത്ത് ശങ്കർ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെയൊക്കെ അസിസ്റ്റന്റായി പ്രവർത്തിച്ചയാളാണ് സംവിധായകൻ രതീഷ് കുമാർ. അങ്കമാലി പോലെയോ ആമേൻ പോലെയോ ഒക്കെയുള്ള ഒരു സിനിമയാക്കി മാറ്റാനുള്ള ശ്രമമൊക്കെ കക്ഷി നടത്തുന്നുണ്ട്. എന്നാൽ ആമേന് തിരക്കഥയൊരുക്കിയ പി എസ് റഫീക്കിന്റെ അന്തമില്ലാത്ത തിരക്കഥയിൽ ഒരുക്കിയ രംഗങ്ങളെല്ലാം കൃത്രിമത്വം നിറഞ്ഞ കാഴ്ചകളായി മാറുന്നു. സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണ മികവും ബിജിപാലിന്റെ സംഗീതവും മാത്രമാണ് ആശ്വാസം. പി എസ് റഫീക്ക്, റഫീക്ക് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾ ഓർമ്മയിൽ നിൽക്കുന്നവയല്ല.

ആസിഫലിക്ക് എന്തങ്കെിലും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമൊന്നുമില്ല ഗിരി. ബാബുരാജിന്റെ ജോയി ചെമ്പാടനും പ്രത്യേകിച്ച് ഒന്നും ചെയ്യൻ ചിത്രത്തിലില്ല. പോളിയായി പതിവ് പോലെ ചെമ്പൻ വിനോദ് നല്ല പ്രകടനം കാഴ്ച വെച്ചു. കുറേയേറെ കഥാപാത്രങ്ങൾ സിനിമയിലുണ്ടെങ്കിലും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രം പോലും ഈ പടത്തിലില്‌ളെന്ന് പറയാം.

വാൽക്കഷ്ണം: ചിത്രത്തിന്റെ അവസാനം എത്തുമ്പോൾ കണ്ണ് നിറഞ്ഞുപോകും .പെണ്ണിനെ പ്രാപിക്കാൻ സ്വരൂപിച്ച പണം അവസാനം ഒരു പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഉപയോഗിക്കപ്പെടുന്നു. നഷ്ടപ്പെട്ടു പോയി അവസാനം ഭഗീരഥിയുടെ ഓട്ടോയിൽ നിന്ന് തിരിച്ചു കിട്ടിയ അശ്ലീല സീഡി ഗിരിജാ വല്ലഭൻ വലിച്ചെറിയുന്നു. നന്മകൾ തെളിയുന്ന തൃശൂരിനെ നോക്കി പ്രേക്ഷകർ ചോദിച്ചു പോകുന്നു.. ന്റെ വടക്കുംനാഥാ.. എന്തൂട്ടാ ഇദ്...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP