Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!

ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!

എം മാധവദാസ്

'കട്ടപ്പ ബാഹുബലിലെ എന്തിന് കൊന്നു' എന്ന ചോദ്യമറിയാൻ ബാഹുബലി 2വിനായി കാത്തിരുന്നപോലെ, സോഷ്യൽ മീഡിയയിൽ എഴുതി മറിച്ച്, മലയാളത്തിലെ ചലച്ചിത്ര പ്രേമികൾ ദൃശ്യം 2 വിനായി കാത്തിരിക്കയായിരുന്നു. ആ കാത്തിരിപ്പ് വെറുതെ ആയില്ല. ദൃശ്യത്തിനും മുകളിൽ പോവും, ജീത്തുജോസഫ് ഒരുക്കിയ രണ്ടാം ഭാഗം.

ഒറ്റ സംഘട്ടനരംഗമോ, രക്തച്ചൊരിച്ചിലോ ഇല്ലാതെ ഒരു സസ്പെൻസ് ത്രില്ലർ. ഒരു കൊമേർഷ്യൽ സിനിമക്ക് വേണ്ട, കൃത്യമായ ലോജിക്കുള്ള കഥാഗതി ഒരുക്കിയെടുക്കാൻ കഴിഞ്ഞ ജീത്തുജോസഫിന്റെ തലച്ചോറാണ് ഇവിടെ താരം. ആരാണ് ഈ വിജയത്തിന്റെ മാൻ ഓഫ് ദി മാച്ച് എന്ന് ചോദിച്ചാൽ കഥ എന്നുമാത്രമേ നമുക്ക് പറയാൻ കഴിയൂ. അങ്ങനെ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ആണെങ്കിലും, കോവിഡാനന്തര കാലത്തെ ആദ്യത്തെ മെഗാഹിറ്റ് മലയാളത്തിൽ പിറന്നിക്കയാണ്!

ഏതൊരു വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുക എന്നത് അതീവ ദുഷ്‌ക്കരവും ബാധ്യതയുമാണ്. അതും കഥയുടെ പേരിൽ ഏറ്റവും കൂടതൽ ചർച്ചചെയ്ത ഒരു സിനിമ. സോഷ്യൽ മീഡയയിൽ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ച നടന്നതും ദൃശ്യം 2 വിന്റെ കഥയെ ചൊല്ലിയായിരുന്നു. എന്തൊല്ലാം ഭാവനകൾ ആയിരുന്നു ആളുകൾ എഴുതിപ്പിടിച്ചിരുന്നത്. അവിടെയും കൊടുക്കണം ജീത്തുജോസഫിന് ഒരു കുതിരപ്പവൻ. ചിത്രത്തിന്റെ കഥ, ഈ പ്രവചനങ്ങളെയെല്ലാം ഒരു പോലെ പൊളിച്ചടുക്കുന്നു. കഥ അൽപ്പം പാളിപ്പോയാൽ പണി കിട്ടുമായിരുന്നു ചിത്രമായിരുന്നു ഇത്. എന്നാൽ യുക്തിഭദ്രമായി, പ്രേക്ഷകന്റെ സമാന്യബുദ്ധിയെ പരിഹസിക്കാതെ, നായകൻ സൂപ്പർ സ്റ്റാർ ആവുമ്പോൾ കിട്ടുന്ന ആനുകൂല്യങ്ങൾ ഒന്നും കൊടുക്കാതെ, ശക്തമായ കഥ കൊണ്ടുപോകുയാണ് ജീത്തു ജോസഫ് ചെയ്തത്.

അതും ഒരു സെക്കൻഡുപോലും ബോറടിപ്പിക്കാതെ. പാതിരാക്ക് പ്രാണരക്ഷാഥം ഓടി മറയുന്ന ഒരു കള്ളനിൽനിന്നും, അയാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിവരുന്ന ജോർജുകുട്ടിയെ ( ചിത്രത്തിൽ മോഹൻലാൽ) കാണുന്നത് തൊട്ട് തുടങ്ങുന്ന ചിത്രം പിന്നെ റോക്കറ്റ്പോലെ ഒരൊറ്റ പോക്കാണ്. ടായ്ലറ്റിൽ പോകേണ്ടവർക്ക് അതിനുള്ള സൗകര്യമായി എടുക്കാൻ പറ്റിയ രീതിയിൽ എന്ന് ഫേസ്‌ബുക്കിൽ ചിലർ വിമർശിച്ച, അൽപ്പം സ്ലോ ദൃശ്യങ്ങൾ ചേർത്ത് എടുത്ത പാട്ട് മാത്രമാണ് ചിത്രത്തിന്റെ വേഗത ഒന്ന് കുറയുന്നത്. പക്ഷേ പെട്ടെന്നു തന്നെ സംവിധായകൻ ആ വേഗത തിരിച്ചുപിടിക്കയും ചെയ്യുന്നുണ്ട്.

പ്രകടമായ വയലൻസ് ഒന്നുമില്ലാതെയാണ് ഈ ത്രില്ലർ എടുത്തിരിക്കുന്നത് എന്ന് നോക്കണം. വിദേശ സിനിമകളിലൊക്കെയാണ് നാം ഇതുപോലത്തെ ക്രാഫ്റ്റ് കണ്ടിട്ടുള്ളത്. വെൽഡൺ ജീത്തു എന്ന് വെൽഡൺ എന്ന് ജോസ് പ്രകാശ് മോഡലിൽ ആരും അഭിനന്ദിച്ചുപോകും.

ജോർജ് കുട്ടി റീലോഡഡ് .....

കെട്ടിലും മട്ടിലും ആകെ മാറിയ ജോർജ്കുട്ടിയെ ആണ് ദൃശ്യം 2 അവതരിപ്പിക്കുന്നത്. താടി വളർത്തിയത് മാത്രമല്ല അയാളുടെ മാറ്റം. അയാൾ ഇന്ന് പഴയ കേബിൾ ടീവിക്കാരാൻ ജോർജ് കുട്ടിയല്ല. ഒരു സിനിമാക്കാരനാണ്. പറമ്പിന്റെ ഒരു ഭാഗം വിറ്റുകിട്ടിയ കാശുകൊണ്ടും ലോൺ എടുത്തും അയാൾ 'റാണി' എന്ന തന്റെ ഭാര്യയുടെ പേരിൽ ഒരു തീയേറ്റർ കെട്ടിപ്പൊക്കുന്നു. ഒപ്പം ഒരു സിനിമ എടുക്കാനുള്ള ശ്രമവും തുടങ്ങുന്നു. തന്റെ മനസ്സിലുള്ള ഒരു കഥ ചലച്ചിത്രമാക്കാനായി പൊടിച്ചു കളഞ്ഞത് പത്തുപതിനഞ്ച് ലക്ഷം രൂപയാണ്. ഇതിന്റെ പേരിൽ ഭാര്യ റാണിയുമായി ( ചിത്രത്തിൽ മീന) അയാൾ വഴക്കടിക്കുന്നുമുണ്ട്. ഏറ്റവും പ്രധാനം അയാൾ മദ്യപാനം തുടങ്ങിയിരിക്കുന്നുവെന്നതാണ്. സിനിമക്കാരുമായി കഥ പറയുമ്പോൾ ഒരു മൂഡ് കിട്ടാനാണെന്നണ് ഇതിനായി ജോർജ്കുട്ടി പറയുക.

ഒരു അതിഭീകര രഹസ്യം ഒളിപ്പിക്കുന്നതിന്റെ എല്ലാം കുഴപ്പവും ജോർജ് കുട്ടിയുടെ കുടുംബത്തിനുണ്ട്്. തികച്ചും സൈക്കോളജിക്കലായാണ് ജീത്തു ആ ഭാഗമൊക്കെ കൈകാര്യം ചെയ്യുന്നത്. അയാളുടെ ഭാര്യയും മകളും ശരിക്കും ഭീതിയുടെ തടവറയിലാണ്. മകൾ അപസ്മാര രോഗിയും. ഒരു ജീപ്പിന്റെ ശബ്ദം കേട്ടാൽ പോലും അവർ ഞെട്ടിവിറക്കും. വരുണിന്റെ കൊലപാതകത്തിന് വലിയ ശിക്ഷ തന്നെയാണ് ജോർജ് കുട്ടിയും കുടുംബവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

ദൃശ്യം ഒന്നാംഭാഗത്തിൽ നാട്ടുകാർ മൊത്തം ജോർജ് കുട്ടിക്ക് ഒപ്പമായിരുന്നെങ്കിൽ, ആറുവർഷം കഴിഞ്ഞ് നടക്കുന്ന രണ്ടാം ഭാഗത്തിൽ അങ്ങനെയല്ല. തീയേറ്റർ ഉടമയും മറ്റുമായി സാമ്പത്തികമായി വളർന്നതോടെ നാട്ടുകാർ അയാൾക്ക് എതിരാവുന്നു. ഇപ്പോൾ കോഴിക്കോട് നാരായണൺ നായർ അവതരിപ്പിച്ച ആ പഴയ ചായക്കടക്കാരൻ കാക്ക മാത്രമാണ് ഈ കൃത്യം ചെയ്തത് ജോർജ് കുട്ടിയല്ല എന്ന് വിശ്വസിക്കുന്നത്. അയാൾ തന്നെയാണ് വരുണിനെ കൊന്നതെന്ന കാര്യം നാട്ടുചർച്ചകളിൽ ഇപ്പോഴും സജീവമാണ്. അപ്പോഴും ആ ചോദ്യം ബാക്കി. വരുണിന്റെ മൃതദേഹം എവിടെ? പ്രേക്ഷകർക്ക് അറിയാവുന്ന ആ 'രഹസ്യം' സിനിമയിലെ കഥാപാത്രങ്ങൾ എങ്ങനെ കണ്ടെത്തുമെന്ന ചങ്കിടിപ്പാണ് ചിത്രത്തിന്റെ കാമ്പ്.

ജോർജ്ജുകുട്ടിയെ കുടുക്കാൻ പൊലീസ് നടത്തുന്ന ഇടപെടലുകളും അതിന്റെ തുടർച്ചയായി അയാളുടെ കുടുംബം കൂടുതൽ പ്രതിരോധത്തിൽ ആകുകയും ചെയ്യുന്നിടത്തു നിന്ന് പുതിയ സസ്പെൻസുകളിലേക്ക് സിനിമയുടെ ഗതി മാറുന്നു. അതിശയിപ്പിക്കുന്ന ക്ലൈമാക്സിലേക്കാണ് അത് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. അവിടെയും ജീത്തു നടത്തുന്ന ചില ബുദ്ധിപൂർവമായ ഇടപെടലുകളുണ്ട്. അതിലേക്ക് ഒരക്ഷരം മിണ്ടുന്നില്ല. അത് പ്രേക്ഷകർ കണ്ടുതന്നെ അറിയുക.

.'സത്യം പറഞ്ഞാൽ നമ്മൾ അയാളെ അല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് '! എന്ന് ചിത്രത്തിന്റെ അവസാനം എസ്‌പി പറയുന്നുണ്ട്. ഒപ്പം 'ദ മാൻ ഈസ് എ ക്ലാസിക്ക് ക്രിമിനൽ' എന്ന കമന്റും. ചിത്രം കണ്ടാൽ പ്രേക്ഷകർക്കും അതുതോന്നും എന്നിടത്താണ് സംവിധാകന്റെ വിജയം.

ലാലും മുരളി ഗോപിയും സൂപ്പർ

താരങ്ങളുടെ പ്രകടനം വഴി നിലനിൽക്കുന്ന ചിത്രമല്ല ഇത്. അതുകൊണ്ടുതന്നെ ദൃശ്യം ഒന്നിനേക്കാൾ മോഹൻലാൽ നന്നായോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. ഒന്നാം ദൃശ്യത്തിലെ അഭിനയ ടോൺ അല്ല രണ്ടാം ദൃശ്യത്തിലെ ജോർജ്കുട്ടിക്ക് ഉള്ളത്. അയാൾ മനസ്സിൽ കടൽ ഇരമ്പുന്ന ഒരു സാഗരമാണ്. അത് തനിക്ക് മാത്രം കഴിയുന്ന പ്രത്യേക ടോണിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് മോഹൻലാൽ. നോക്കണം, അഞ്ചു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രമായിരുന്നു ദൃശ്യം. ഹിന്ദിയിൽ അജയ് ദേവ്ഗണും, തമിഴിൽ സാക്ഷാൽ കമൽഹാസനും നായകനായി. എന്നിട്ടും ഇവർക്കാർക്കും മോഹൻലാലിന്റെ ജോർജ്കുട്ടിയുടെ മുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നത് മറന്നുപോകരുത്.

സൂപ്പർ സ്റ്റാർ ആല്ല റിയലസ്റ്റിക്കായ സാധാരണക്കാരനാണ് ഈ ചിത്രത്തിലും ജോർജ്കുട്ടി. ഓഗസ്റ്റ് രണ്ടിന് പാറേപ്പള്ളിയിൽ ധ്യാനത്തിനു പോയ കഥ വീണ്ടും ചോദ്യം ചെയ്യലിനെത്തുന്ന ജോർജുകുട്ടി ആവർത്തിക്കുമ്പോൾ മുഖമടിച്ചൊന്നു കൊടുക്കുന്നുണ്ട് ആശാ ശരത് അവതരിപ്പിച്ച മുൻ ഐജി ഗീത പ്രഭാകറിന്റെ കഥാപാത്രം. ആ കരണത്തടിക്ക് നിന്നു കൊടുക്കാൻ മോഹൻലാലിലെ സൂപ്പർതാരം മടിക്കുന്നില്ല. ദൃശ്യത്തിൽ സഹദേവൻ പഞ്ഞിക്കിടുന്നതുപോലുള്ള മർദനമുറകൾ ഇവിടെ ഇല്ലെങ്കിലും ചോദ്യ ശരങ്ങളിലൂടെ കൃത്യമായ വയലസൻസ് മൂഡ് കൊണ്ടുവരാൻ ജീത്തുവിന് ആകുന്നുണ്ട്. ദേഹത്തുതൊടാതെ വാക്കുകകൾ കൊണ്ടുള്ള വയലൻസ്. നല്ല പ്രതിഭയുള്ളവർക്കേ അങ്ങനെയൊരു മൂഡ് ഉണ്ടാക്കാൻ കഴിയൂ.

പക്ഷേ ഈ പടം കണ്ടുകഴിയുമ്പോൾ മനസ്സിൽ നിറയുന്ന മറ്റൊരു നടൻ എസ്‌പിയുടെ വേഷം ചെയ്ത മുരളി ഗോപിയാണ്. വേൾഡ് ക്ലാസ് ബോഡി ലാഗ്വേജും ടൈമിങ്ങും ഉള്ള ഈ നടനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല എന്ന് പറയാം. പിതാവ് ഭരത്ഗോപിയോട് ഒരു സാമ്യവുമില്ലാത്ത മെത്തേഡ് ആക്റ്റർ. ക്ലൈമാക്സിനോട് അടുപ്പിച്ച്, മോഹൻലാലുമായി മുഖാമുഖം നടന്നുവരമ്പോഴുള്ള, മുരളിയുടെ ആക്ഷൻ ഒന്ന് കാണണം. അതുപോലെ ദൃശ്യത്തിലെ കൊച്ചുകുട്ടിയിൽനിന്ന് കൗമാരത്തിലെത്തിയ എസ്തറിന്റെ പ്രകടനവും നന്നായിട്ടുണ്ട്. കുറുമ്പും കുസൃതിയും ദേഷ്യവുമൊക്കെ ആ കുഞ്ഞുമുഖത്തുനിന്ന് പൊട്ടിവിടരുന്നത് കാണണം. ഭാവിയുടെ നടിയാണ് ഈ കൊച്ചുമിടുക്കി.

ചെറിയ കഥാപാത്രങ്ങൾ പോലും ഈ പടത്തിൽ പെർഫക്ട് ആണ്. കൊലപാതകത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് തിരിച്ചെത്തുന്ന ജോസ്, ജോർജ്ജുകുട്ടിയുടെ അയൽക്കാരായി എത്തുന്ന സരിതയും സാബുവും ,വരുണിന്റെ അച്ഛൻ പ്രഭാകർ ആയെത്തിയ സിദ്ദിഖ്, അമ്മ ഗീതാപ്രഭാകർ ആയ ആശാശരത്ത്, സിഐആയി എത്തുന്ന ഗണേശ് കുമാർ എന്നിങ്ങനെ ഒരോരുത്തരും അവരുടെ ഭാഗങ്ങൾ മികച്ചതാക്കി. ക്യാമറയും എഡിറ്റിങ്ങുമെല്ലാം ചിത്രത്തിന്റെ മൂഡിന് ഒപ്പം നിൽക്കുന്നു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.

ആന്റണി പെരുമ്പാവൂരിനെ അഭിനയിപ്പിക്കരുതേ!

ഒരു വാണിജ്യ ചിത്രം എന്ന നിലയിൽ പെർഫക്ട് എന്ന് പറയാവുന്ന ഈ ചിത്രത്തിൽ ഒന്ന് രണ്ട് കല്ലുകടികളുമുണ്ട്. നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ അഭിനയം അറു ബോറാണെന്ന് പറയാതെ വയ്യ. ആകെ രണ്ട് സീനിലേ ഉള്ളൂ എന്ന ആശ്വാസമുണ്ട്. ആന്റണി തനിക്ക് അറിയാവുന്ന പണി വൃത്തിക്ക് എടുക്കട്ടെ. അതുപോലെ നടി മീനയുടെ ഡബ്ബിങ്ങ് പലപ്പോഴും ചത്തുപോയി. എല്ലാവർക്കും ഒരേ ശബ്ദം എന്ന ഭാഗ്യലക്ഷ്മി പാറ്റേൺ. സംഭാഷണത്തിലെ ഈ നാടക സ്വഭാവം സായ്കുമാറിന്റെ വിനയചന്ദ്രൻ എന്ന തിരക്കഥാകൃത്തിന്റെ കഥാപാത്രത്തിനും ചിലയടിത്ത് വരുന്നുണ്ട്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം കൊലകൊല്ലിയാക്കാറുള്ള പഴയ സായികുമാറിന്റെ നിഴൽ മാത്രം ആയിപ്പോയി ഈ നടൻ.

ലോജിക്കിന് വലിയ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ ഗണേശ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ചിലയിടങ്ങളിൽ യുക്തിരാഹിത്യം കടുന്നുവരുന്നുണ്ട്. പല വീടുകളിലേക്കും കടന്നുവന്ന് '2013 മെയ് 4-ാം തീയതി നിങ്ങൾ എവിടെയായിരുന്നു എന്നൊക്കെ' പറഞ്ഞ് നേരിട്ട് അങ്ങോട്ട് ചോദ്യം ചെയ്യൽ തുടങ്ങുകയാണ്. ആർക്കാണ് ഈ ദിനങ്ങൾ ഒക്കെ ഇത്ര കൃത്യമായി ഓർക്കാൻ കഴിയുക.

അതുപോലെ തന്നെ സിനിമയ്ക്കുള്ളിൽ നിഗൂഡമായി പരസ്യം കൊടുക്കുക എന്ന മോശമായ രീതിയും ഇവർ അനുവർത്തിക്കുന്നുണ്ട്. മൈ ജി എന്ന മോഹൻലാൽ ബ്രാൻഡ് അംബാസിഡറായ ഷോപ്പിന്റെ പരസ്യമെന്നപോലെ ഇവിടെ പോയി, ജോർജുകുട്ടിയും കുടുംബവും ഫോൺ വാങ്ങുന്നതൊക്കെ പാട്ടിനൊപ്പം ചിത്രീകരിക്കുന്നുണ്ട്. കഥാ സന്ദർഭവുമായി ബന്ധമില്ലാത്ത ഇതൊന്നും വേണ്ടിയിരിരുന്നില്ല.

വാൽക്കഷ്ണം: മറ്റൊരു രീതിയിൽ നോക്കിയാൽ വലിയ ചതിയാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും മലയാള ചലച്ചിത്ര വ്യവസായത്തോട് ചെയ്തത്. ഈ പടം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നെങ്കിൽ, അത് കോവിഡാനന്തരം കിതയ്ക്കുന്ന മലയാള ചലച്ചിത്ര വ്യവസായത്തിന് എത്ര വലിയ ഉണർവ് ഉണ്ടാകുമായിരുന്നു. നൂറുകോടി ക്ലബിൽ കയറുണമായിരുന്നു ഒരു ഷുവർ ഹിറ്റ് തന്നെയായിരുന്നു ഈ ചിത്രം.

കാലഘട്ടം മാറുന്നതിന് അനുസരിച്ച് ഫോർമാറ്റും സാങ്കേതികയും മാറുമെന്നും, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഇനി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാവുമെന്നും മറന്നല്ല ഇത് എഴുതുന്നത്. ദീർഘകാലത്തെ അടച്ചിടൽ വഴി കുത്തുപാളയെടുത്ത് നിൽക്കുന്ന നമ്മുടെ തീയേറ്ററുകാർക്ക് ലാലേട്ടന്റെ ഒരു സഹായം അത്യാവശ്യമായിരുന്നു. എന്നാൽ ആഗോള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ആമസോൺ പ്രൈമിന് മോഹൻലാലിന്റെ സിനിമ കിട്ടിയേ അടുങ്ങൂ എന്നൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവർക്കും നല്ല കൊയ്ത്താണ് ഈ ചിത്രം ഉണ്ടാക്കുന്നത്്. നാട്ടിൽ പുറങ്ങളിലെ ഓൾഡ് ജനറേഷന്റെ അടുത്തുപോലും ആമസോൺ പ്രൈം സുപരിചിതമായി.

ദൃശ്യം 2വിൽ ഒരു തീയേറ്റർ ഉടമയാണ് ജോർജുകുട്ടി. ആന്റോജോസഫിന്റെ മമ്മൂട്ടി പടം റിലീസ് മാറ്റിയതിന്റെ വിഷമം ആ തീയേറ്റർ ഉടമ ചിത്രത്തിൽ പറയുന്നുണ്ട്. അതേ ജോർജുകുട്ടിയുടെ പടം തീയേറ്ററുകാർക്ക് കിട്ടിയതുമില്ല. അതും ഒരു വല്ലാത്ത ട്വിസ്റ്റ് തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP