Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാൻ ഒരു സാധാരണ കൊച്ചീക്കാരൻ; അഹങ്കാരിയും അസൂയക്കാരനുമാണ് ഞാൻ; വെറുതെ ഒരുപാട് സംസാരിക്കും; സിനിമ ഒരു ഭയങ്കര സംഭവം ഒന്നുമല്ല; പക്ഷേങ്കി കയ്യിലിരിപ്പ് നെഗറ്റീവ് അല്ല; കാശുതരുന്ന ആർക്കൊപ്പവും ജോലിചെയ്യുമെന്ന് തുറന്നുപറഞ്ഞ് 'അധോലാകക്കാരൻ' വിനായകൻ

ഞാൻ ഒരു സാധാരണ കൊച്ചീക്കാരൻ; അഹങ്കാരിയും അസൂയക്കാരനുമാണ് ഞാൻ; വെറുതെ ഒരുപാട് സംസാരിക്കും; സിനിമ ഒരു ഭയങ്കര സംഭവം ഒന്നുമല്ല; പക്ഷേങ്കി കയ്യിലിരിപ്പ് നെഗറ്റീവ് അല്ല; കാശുതരുന്ന ആർക്കൊപ്പവും ജോലിചെയ്യുമെന്ന് തുറന്നുപറഞ്ഞ് 'അധോലാകക്കാരൻ' വിനായകൻ

മറുനാടൻ മലയാളി ബ്യൂറോ

ഞാൻ ഒരു സാധാരണ കൊച്ചീക്കാരൻ ആണ്. ഞാൻ ഒരു പാട് വെറുതെ സംസാരിക്കും. ടിവിയിലോ അഭിമുഖങ്ങളിലോ വെറുതേ ഒരോന്നു പറഞ്ഞാൽ അത് എന്നെത്തന്നെ തിരിഞ്ഞുകൊത്തും. എന്തിനാ വെറുതെ... കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് മികച്ച നടനായ വിനായകൻ തന്റെ അഭിനയത്തെപ്പറ്റി പ്രതികരിക്കുന്നത് ഇങ്ങനെ. കാശുതരുന്ന ആർക്കൊപ്പവും ജോലിചെയ്യുമെന്നും അതുകൊണ്ട് തന്നെ അധോലോകക്കാരൻ എന്ന് വിലയിരുത്തേണ്ടതെന്നും തുറന്നു പറയുകയാണ് ബെസ്റ്റ് ആക്ടർ ആയ വിനായകൻ.

എപ്പോഴും സിമ്പിളായിരുന്നു വിനായകൻ. ക്യാമറയ്ക്കു മുന്നിലും പുറത്തും. അഭ്രപാളിയിൽ കാണാൻ വേഷമിടുമ്പോഴും തികച്ചും സാധാരണക്കാരനായി ക്യാമറയ്ക്കുമുന്നിൽ ജീവിച്ച നടൻ. അതിന്റ അംഗീകാരമാണ് ഇപ്പോൾ സംസ്ഥാന അവാർഡ് രൂപത്തിൽ തേടിയതെത്തുന്നത്.
'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിൽ ഒരു ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഞാനാണ്. ഒരു മെലഡിയാണ് ഗാനം. എല്ലാവർക്കും താളം പിടിക്കാവുന്ന ഗാനം. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഒരുപാട് നാളത്തെ ആഗ്രഹമാണ് സാധ്യമായത്. അഭിമുഖത്തിൽ വിനായകൻ പറയുന്നു.

ഒരു സിനിമാ നടനാണെന്ന് സ്വയം മനസ്സിലാക്കിയത് തമ്പി കണ്ണന്താനത്തിന്റെ 'മാന്ത്രിക'ത്തിലെ ഒരു ചെറിയ വേഷമായിരുന്നു. അത് കഴിഞ്ഞപ്പോൾ സിനിമ ഇനി വേണ്ടെന്ന് കരുതിയതാണ്. സിനിമ എനിക്ക് ഭയങ്കര സംഭവമൊന്നും അല്ല. ഇത് ഒരു ജോലി മാത്രമാണ്. പക്ഷേ ഈ ജോലി ഞാൻ നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യും. ഡാൻസും പാട്ടുമാണ് എനിക്ക് കൂടുതൽ ഇഷ്ടം. എന്നാൽ ചെയ്തു വന്നപ്പോൾ സിനിമയിൽ ഞാൻ ലോക്ക് ആയിട്ടുണ്ട്. വേറെ ജോലി ഒന്നും എനിക്ക് അറിയില്ല.

കരിയറിന്റെ തുടക്കത്തിൽ കൂടുതലും നെഗറ്റീവ് വേഷങ്ങളാണ് ചെയ്തത്. കൈയിലിരിപ്പ് ഒരിക്കലും അല്ല. എന്റെ ഒരു അപ്പിയറൻസ് വച്ച് നെഗറ്റീവ് വേഷങ്ങൾ കൂടുതൽ യോജിക്കും. പിന്നെ ഇത്തരം വേഷങ്ങൾക്ക് ഭയങ്കര സാധ്യതകൾ ആണ്. പ്രേക്ഷകരുമായി എളുപ്പം അടുക്കാൻ കഴിയും. നായകവേഷത്തേക്കാൾ നല്ല സ്വാതന്ത്ര്യവും ഉണ്ട്- വിനായകൻ അഭിമുഖത്തിൽ ഓർമകൾ പങ്കുവച്ചത് ഇങ്ങനെ.

ഒരു സിനിമ ചെയ്യുമ്പോൾ അതിനു മുന്നേ ഹോം വർക്ക് ഒന്നുമില്ല. അങ്ങനെയാണെങ്കിൽ മമ്മൂട്ടി സർ 'അമര'വും 'രാജമാണിക്യ'വും ചെയ്യുമ്പോൾ അവിടെയൊക്കെ പോയി പഠിക്കണ്ടേ. അത് അദ്ദേഹത്തിന്റെ നിരീക്ഷണപാടവവും കഴിവുമാണ്. ഞാൻ ഹോം വർക്ക് ഒന്നും നടത്താറില്ല. ഡയലോഗ് വരുമ്പോൾ നന്നായിട്ട് പഠിക്കും, അത്രയേ ഉള്ളൂ.

സ്വന്തം സ്വഭാവത്തെ നടൻ വിലയിരുത്തുന്നത് ഇങ്ങനെ: എനിക്ക് എല്ലാരോടും അസൂയയാണ്. പിന്നെ അഹങ്കാരം. ഇതു രണ്ടും എനിക്ക് വളരെ കൂടുതലാണ്. പിന്നെ, അസൂയയിൽ ഒരു പോസിറ്റീവ് വശം ഞാൻ കാണുന്നുണ്ട്. അസൂയ വരുമ്പോൾ അത് എന്തിലേക്കാണോ, അതാകാൻ ഞാൻ ശ്രമിക്കും. എനിക്ക് അസൂയയുണ്ടെന്ന് മറ്റുള്ളവർ കരുതിയാൽ ഞാൻ വിജയിച്ചു.

നൂറ് ശതമാനവും മറ്റുള്ളവരുടെ സിനിമയിൽ അഭിനയിക്കാനാണ് ഇഷ്ടം. സുഹൃത്തുക്കളുടെ സിനിമയാകുമ്പോൾ നോ പറയാൻ ബുദ്ധിമുട്ടാണ്. കൂട്ടുകാരുടെ സിനിമയിൽ അഭിനയിച്ചപ്പോഴാണ് എനിക്ക് കൂടുതലും പരിക്കുകൾ പറ്റിയിട്ടുള്ളത്. അത് പറ്റില്ല എന്ന് പറയാൻ പറ്റാത്തതുകൊണ്ടാണ്. ഞാൻ സിനിമയെ വളരെ പ്രൊഫഷണൽ ആയി കാണുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് മറ്റുള്ളവരുടെ സിനിമയിൽ അഭിനയിക്കാൻ കൂടുതൽ ഇഷ്ടം. പിന്നെ എനിക്ക് കാശ് കിട്ടണം. കാശ് തരുന്ന ആരുടെ കൂടെയും ഞാൻ ജോലി ചെയ്യും.

കലാപരമായി സിനിമ ചെയ്യാൻ ഇവിടെ വേറെ ആളുകൾ ഉണ്ട്. എനിക്ക് ബുദ്ധിജീവിയൊന്നും ആകേണ്ട. ജനങ്ങളെ രസിപ്പിക്കുന്ന ചിത്രങ്ങൾ മതി. ജീവിതത്തിന്റെ കുറേ നാളുകൾ ഡാർക്ക് സീനിലൂടെയാണ് കടന്നുപോയത്. ഞാൻ ചെയ്യുന്നത് ഒരു ജോലിയാണ്, എനിക്ക് കാശ് കിട്ടണം.
ചിലപ്പോൾ വളർന്നുവന്ന രീതിയുടെ ഒക്കെ ആയിരിക്കാം. ഞാൻ അധികവും വീട്ടിനുള്ളിൽത്തന്നെ സമയം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. പുറത്തിറങ്ങിയാൽ എന്ത് കാണാനാണ്? എന്ത് സംസാരിക്കാനാണ്? ഞാൻ എന്നിലേക്ക് ഒതുങ്ങി ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഇങ്ങനെ ഒതുങ്ങിക്കൂടുന്ന എന്നെ എങ്ങനെ ജനം ഇഷ്ടപ്പെട്ടുവെന്ന് എനിക്കും കൃത്യമായിട്ട് അറിയില്ല.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് തമിഴ് നടൻ ധനുഷ് എന്നോട് പറഞ്ഞു; ' വിനായകൻ, സിനിമയിൽ സുന്ദരന്മാരായ നടന്മാരേക്കാൾ നമ്മളെ പ്പോലെ ഒരുപാട് പേരുണ്ട്...ഒരുപാടു പേർ''. അങ്ങനെ നോക്കുമ്പോൾ എല്ലാവരും സുന്ദരന്മാരല്ല എന്ന് വിശ്വസിക്കുന്ന എന്നെപ്പോലുള്ള ആളുകൾക്ക് ധാരാളം ആരാധകർ ഉണ്ടാകും. അവരുടെ പ്രതിനിധി ആയിരിക്കും ഞാൻ.

സംഗീതമാണോ സിനിമയാണോ ഇഷ്ടമെന്ന ചോദ്യത്തിന് വിനായകൻ പറഞ്ഞത് ഇങ്ങനെ: നൂറ് ശതമാനം സംഗീതത്തോടാണ് എന്റെ ആഭിമുഖ്യം. സംഗീതം, നൃത്തം എന്നിവയാണ് എന്റെ ജീവൻ. ഞാൻ കൊറിയോഗ്രാഫറാകാൻ സിനിമയിൽ എത്തിയതാണ്. നമ്മൾ എന്താണ് ആകേണ്ടത് അതിലേക്ക് പൊയ്‌കൊണ്ടിരിക്കുക. നമ്മുടെ മുന്നിൽ ഒരാളുണ്ടാകും. അയാൾ തിരക്ക് കാരണം പല പ്രോജക്ടുകളിൽ നിന്നും മാറും. ഒരു പ്രമുഖ നടന് പകരമായിട്ടാണ് എന്നെ പരിഗണിച്ചത്. പിന്നെ ഞാൻ പോയ്‌കൊണ്ടേയിരുന്നു. നമ്മൾ ശ്രമം ഉപേക്ഷിക്കരുത്, ഉപേക്ഷിച്ചാൽ നമ്മൾ പുറത്താകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP