Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൗമാര മനസുകളുടെ സ്വപ്‌നകാമുകൻ; തൊട്ടതെല്ലാം പൊന്നാക്കി മാറ്റി വിജയം; പ്രേമം എടുത്തുയർത്തിയത് താരസിംഹാസനത്തിൽ; നിവിൻ പോളിയുടെ വിജയത്തിൽ കൈയടിച്ച് ന്യൂജനറേഷൻ

കൗമാര മനസുകളുടെ സ്വപ്‌നകാമുകൻ; തൊട്ടതെല്ലാം പൊന്നാക്കി മാറ്റി വിജയം; പ്രേമം എടുത്തുയർത്തിയത് താരസിംഹാസനത്തിൽ; നിവിൻ പോളിയുടെ വിജയത്തിൽ കൈയടിച്ച് ന്യൂജനറേഷൻ

ആവണി ഗോപാൽ

രു ഇളം തെന്നൽ പോലെയായിരുന്നു ആ വരവ്. താരപുത്രനെന്നോ താരകുടുംബമെന്നോ ഉള്ള ലേബലുകളൊന്നും തൂക്കാൻ ഈ പയ്യനില്ലായിരുന്നു. 2010-ൽ ഇറങ്ങിയ മലർവാടി ആർട്‌സ് ക്ലബിലെ പ്രകാശനിൽ തുടങ്ങിയ ജൈത്രയാത്ര ഇപ്പോൾ പ്രേമത്തിൽ എത്തി നിൽക്കുമ്പോൾ അസാധാരണമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജൈത്രയാത്ര തന്നെയാണ് നിവിൻ പോളിയെന്ന ആലുവാക്കാരന്റേത്. എടുത്തുപറയത്തക്ക ഗ്ലാമറോ നായകസങ്കല്പത്തിന് ചേരുന്ന ആകാരവടിവുകളോ ഒന്നും തന്നെയില്ലാതിരുന്നിട്ടു കൂടി നിവിൻ ഇപ്പോൾ മലയാള സിനിമയുടെ താരസിംഹാസനത്തിലെത്തിയാൽ അത് ഈ ചെറുപ്പക്കാരൻ കഠിനാധ്വാനത്തിന്റേയും ഇച്ഛാശക്തിയുടേയും പ്രതിഫലം തന്നെയാണെന്ന് നിശ്ചയമായും പറയാം...

ജീവിതം മാറ്റിമറിച്ച മലർവാടി ആർട്ട്‌സ് ക്ലബ്

വിനീത് ശ്രീനിവാസൻ പുതുമുഖങ്ങളെ അന്വേഷിക്കുന്നുവെന്ന കേട്ടറിഞ്ഞ് ചെന്ന ഈ എൻജിനീയറിങ് ബിരുദധാരിക്ക് നറുക്ക് വീണത് ചരിത്രം. കാലൊടിഞ്ഞ് കിടപ്പായ നിവിനെ സുഹൃത്തുക്കൾ ചേർന്ന് ഓട്ടോറിക്ഷയിൽ വിനീതിനു മുന്നിലെത്തിച്ചുവെന്നാണ് നിവിൻ തന്നെ പലയിടത്തും വെളിപ്പെടുത്തിയിട്ടുള്ളത്. മലർവാടിയിലേക്ക് വ്യത്യസ്ത ലുക്കുള്ള നായകനെ തേടി നടന്ന വിനീത് നിവിനെ തെരഞ്ഞെടുത്തതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ചിത്രത്തിലെ നായകകഥാപാത്രമായ പ്രകാശനെ പരുക്കൻ ലുക്കിൽ അവതരിപ്പിക്കാൻ ഈ നവാഗതൻ വിജയിക്കുകയും ചെയ്തിരുന്നു. പിന്നീട് മുഖ്യകാഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ട്രാഫിക്, ദി മെട്രോ, സെവൻസ്, സ്പാനിഷ് മസാല എന്നീ ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

മറനീക്കി പുറത്തു കൊണ്ടുവന്ന തട്ടത്തിൻ മറയത്ത്

പരുക്കൻ പ്രകാശനിൽ നിന്ന് ടീനേജുകാരനിലേക്ക് നിവിനെ എത്തിക്കാൻ വീണ്ടും വിനീത് തന്നെയെത്തി. ശരീരഭാരം ഏറെക്കുറച്ച് കോളേജുകുമാരനാക്കി നിവിൻ തട്ടത്തിൻ മറയത്ത് തകർത്ത് അഭിനയിച്ചു. വാണിജ്യപരമായും ഏറെ വിജയം കൊയ്ത തട്ടത്തിൻ മറയത്തെ നായകന്റെ ഡയലോഗുകൾ ട്രെൻഡ് സെറ്ററാകാൻ അധികം വേണ്ടിവന്നില്ല. ഈ ചിത്രത്തോടെ നിവിൻ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഇനിയുള്ള കാലം ഈ ചെറുപ്പക്കാരന്റേതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇതിലെ വിനോദ് എന്ന കഥാപാത്രം.

ടാ തടിയനിലെ രാഹുൽ വൈദ്യർ

വീണ്ടും ഒന്നു രണ്ടു ചിത്രങ്ങളിൽ. ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, പുതിയ തീരങ്ങൾ, ചാപ്‌റ്റേഴ്‌സ് എന്നിവ. പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങൾ. എന്നാൽ നായകവേഷം മാത്രമല്ല, പ്രതിനായകന്റെ വേഷവും തന്റെ കൈയിൽ ഭദ്രമെന്ന് ടാ തടിയനിലെ രാഹുൽ വൈദ്യർ തെളിയിച്ചു. കിടിലൻ പെർഫോർമൻസ്. നായകനെക്കാൾ തിളങ്ങിയ പ്രതിനായകൻ. താൻ ഏറെ റേഞ്ചുള്ള നടനാണെന്ന് ടാ തടിയനിലൂടെ നിവിൽ കാട്ടിക്കൊടുത്തു.



ഇതായെത്തുന്നു നേരം

മൈ ഫാൻ രാമുവിനു ശേഷം നേരമെത്തി. നിവിന്റെ ആദ്യ തമിഴ് ചിത്രം. മലയാളത്തിലും നിർമ്മിച്ച നേരം പ്രത്യേകതയൊന്നുമില്ലാത്ത പടമായിരുന്നിട്ടു കൂടി ഇത് നിവിന്റെ കൂടി നേരമായിരുന്നു. പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രന്റെ കന്നിച്ചിത്രം. പ്രമേയം പറയുന്നതിലെ വ്യത്യസ്തതയായിരുന്നു നേരത്തിന്റെ പ്രത്യേകത. നിവിന്റെ മാത്യുവെന്ന കഥാപാത്രം ഇതിലും തിളങ്ങി. കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങൾ കൃത്യമായി സ്‌ക്രീനിൽ എത്തിക്കുന്നതിൽ നിവിൻ വിജയിക്കുകയും ചെയ്തു. വാണിജ്യപരമായും വിജയം കൊയ്ത നേരത്തോടെ നിവിൻ ഒന്നാം നിരയിൽ തന്നെ സ്ഥാനമുറപ്പിച്ചു.

ക്രിക്കറ്റിന്റെ കഥയുമായി 1983

നേരത്തിനു ശേഷം ഇംഗ്ലീഷ്, അഞ്ചു സുന്ദരികൾ, അരികിൽ ഒരാൾ എന്നീ ചിത്രത്തിൽ. നവാഗതനായ എബ്രിഡ് ഷൈൻ ക്രിക്കറ്റിന്റെ കഥയുമായി എത്തിയപ്പോൾ നായകനാകാൻ മറ്റാരേയും ഓർത്തില്ല. ജനപ്രിയ നായകൻ നിവിനെ തന്നെ. രണ്ടു വ്യത്യസ്ത ഗെറ്റപ്പിൽ എത്തിയ നിവിന്റെ ശരീരഭാഷ ഏതു കഥാപാത്രത്തിനും ഇണങ്ങുമെന്നത് ഈ നടനെ നിലവിലുള്ള യുവനായകന്മാരിൽ നിന്നു വ്യത്യസ്താക്കുന്നു. നായകൻ രമേശനെ നാല്പത്തഞ്ചാം വയസിലും അവതരിപ്പിച്ചോൾ അതിൽ അപാകത ഒട്ടും തന്നെ പ്രേക്ഷകർക്കു തോന്നിയില്ല. ഇപ്പോൾ നിവിനെ അവാർഡിന് പരിഗണിച്ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 1983.

ബാംഗളൂർ ഡേയ്‌സ്

എത്രതവണ കണ്ടാലും ഒട്ടും മുഷിച്ചിൽ തോന്നാത്ത നല്ല പടം. അഞ്ജലി മേനോന്റെ തിരക്കഥയും സംവിധാനവും ചിത്രത്തെ മികച്ച കുടുംബചിത്രം കൂടിയാക്കി. ബോക്‌സോഫീസിൽ വൻവിജയം കൊയ്ത ബാംഗളൂർ ഡേയ്‌സിലെ കൃഷ്ൺ പി പി നിവിന് വെല്ലുവിളിയായ വേഷം തന്നെയായിരുന്നു. ബാംഗളൂർ ഡേയ്‌സിനു മുമ്പ് മറ്റൊരു ബോക്‌സോഫീസ് വിജയം കൂടി നിവിന് സ്വന്തമാക്കിയിരുന്നു. ഓം ശാന്തി ഓശാന. ഇതിലെ ഗിരി മാധവനും വ്യത്യസ്ത നിറഞ്ഞ വേഷമായിരുന്നു നിവിന് സമ്മാനിച്ചത്. ഇതേ വർഷം തന്നെ വിക്രമാദിത്യനും  ഇറങ്ങിയെങ്കിലും ഇതു ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളാണ്.



2015- നിവിന്റെ വർഷം

ഇനിയൊരു വിശേഷണമൊന്നും നിവിന് ആവശ്യമില്ല. പ്രേമത്തോടെ എല്ലാം തികഞ്ഞു. നേരത്തിന്റെ സംവിധായകനായ അൽഫോൻസ് പുത്രന്റെ രണ്ടാമത്തെ ചിത്രം. ജോർജ് ഡേവിഡായി കസറിയ പടം. ചിത്രം ചരിത്ര വിജയം നേടുമ്പോഴും വിവാദങ്ങൾ പ്രേമത്തെ വാർത്തകളിൽ നിറച്ചു. ചിത്രം ഇറങ്ങിയപ്പോൾ ആളുകൾക്ക് പ്രേമത്തെ കുറിച്ച് പറയാനേ സമയമുണ്ടായിരുന്നുള്ളൂ. മീശ വടിച്ചാൽ സ്‌കൂൾ വിദ്യാർത്ഥി, ഒരു പൊടിമീശ വച്ചാൽ കോളേജ് കുമാരൻ, അൽപം താടിവച്ചാൽ യുവാവ്...കാലത്തിനനുസരിച്ച് മുന്നോട്ടും പിന്നോട്ടും ഓടാനുള്ള നിവിൻ പോളിയുടെ അനായാസ ശരീര ഭാഷ തന്നെയാണ് പ്രേമത്തിലെ ജോർജിന്റെതുൾപ്പെടെ നിവിന്റെ മിക്ക സിനിമകളുടേയും വിജയം.

എൻജിനീയറിങ് കഴിഞ്ഞ് ബാംഗളൂർ ഇൻഫോസിസിലെ ജോലിയിൽ പ്രവേശിച്ചുവെങ്കിലും സിനിമയ്ക്കായി അതെല്ലാം ഉപേക്ഷിച്ച നിവിന് ജീവിതത്തിലെ രണ്ട് വർഷം ബ്ലാങ്ക് ആയി ഇടേണ്ടി വന്നു. അന്നെല്ലാം ധൈര്യം തന്നത് സഹപാഠിയായിരുന്ന, പിന്നീട് ജീവിതസഖിയായി മാറിയ റിന്നയായിരുന്നു. ഇന്ന് മികച്ച നടനുള്ള പുരസ്‌ക്കാരം ഈ ജനകീയ നായകനെ തേടിയെത്തുമ്പോൾ നിവിന് ഒപ്പം സന്തോഷം പങ്കിടാൻ റിന്നയും മകൻ ഡേവിഡുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP