Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാണമില്ലാത്തവർ നക്കിയും തിന്നുമെന്ന് പറഞ്ഞ് അവാർഡ് സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും വിമർശിച്ച് എൻ മാധവൻകുട്ടി! നട്ടെല്ല് പണയം വെക്കാത്തവർ ഇവിടെയുണ്ടെന്ന് ഫഹദിന്റെ ബോർഡ് വെച്ച് ഒഴിഞ്ഞ സീറ്റു ചൂണ്ടി കൈയടിച്ച് മറ്റു ചിലർ; രാഷ്ട്രീയം കളിച്ച് അധിക്ഷേപിച്ചെന്ന ആരോപണവുമായി കേന്ദ്രസർക്കാർ അനുകൂലികളും; ദേശീയ ചലച്ചിത്ര അവാർഡിൽ രാഷ്ട്രപതിയെ മാറ്റി സ്മൃതി ഷോയാക്കാനുള്ള ബുദ്ധി പൊളിച്ചത് മലയാളി സിനിമാക്കാർ

നാണമില്ലാത്തവർ നക്കിയും തിന്നുമെന്ന് പറഞ്ഞ് അവാർഡ് സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും വിമർശിച്ച് എൻ മാധവൻകുട്ടി! നട്ടെല്ല് പണയം വെക്കാത്തവർ ഇവിടെയുണ്ടെന്ന് ഫഹദിന്റെ ബോർഡ് വെച്ച് ഒഴിഞ്ഞ സീറ്റു ചൂണ്ടി കൈയടിച്ച് മറ്റു ചിലർ; രാഷ്ട്രീയം കളിച്ച് അധിക്ഷേപിച്ചെന്ന ആരോപണവുമായി കേന്ദ്രസർക്കാർ അനുകൂലികളും; ദേശീയ ചലച്ചിത്ര അവാർഡിൽ രാഷ്ട്രപതിയെ മാറ്റി സ്മൃതി ഷോയാക്കാനുള്ള ബുദ്ധി പൊളിച്ചത് മലയാളി സിനിമാക്കാർ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാർഡ് വേദിയിലെ വിവേചനത്തിനെതിരെ പ്രതികരണവുമായി താരങ്ങൾ പുരസ്‌ക്കാരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും വാങ്ങുന്നത് ബഹിഷ്‌ക്കരിക്കുകയുണ്ടായി. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ 140 അവാർഡ് ജേതാക്കളിൽ 68 പേരാണ് ബഹിഷ്‌ക്കരിച്ചത്. ഇതോടെ ഒഴിഞ്ഞ കസേകളെ നോക്കി പുരസ്‌ക്കാരം നൽകേണ്ട അവസ്ഥയുണ്ടായി. ചുരക്കത്തിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടി ശരിക്കും അലങ്കോലപ്പെടുകയുണ്ടായി. ഇതിനിടെ മലയാളത്തിൽ നിന്നും മികച്ച ഗായകനുള്ള പുരസ്‌ക്കാരം നേടിയ കെ ജെ യേശുദാസും സംവിധായകനുള്ള പുരസ്‌ക്കാരം നേടി ജയരാജും പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഇതോടെ രണ്ട് വിഭാഗം തന്നെ സിനിമക്കുള്ളിൽ രൂപം കൊണ്ടു കഴിഞ്ഞു.

സൈബർ ലോകത്ത് കടുത്ത വിമർശനം യേശുദാസിനും ജയരാജിനുമെതിരെ ഉയരുകയാണ്. എന്നാൽ ദേശീയ അവാർഡ് വാങ്ങിയതിന്റെ ആക്ഷേപത്തിലേക്കും കാര്യങ്ങൾ മാറിയിട്ടുണ്ട്. അത്തരത്തിൽ ഒരു കമന്റ് വന്നത് മുതിർന്ന മാധ്യമപ്രവർത്തകരും ഇടതു സഹയാത്രികനുമായ എൻ മാധവൻ കുട്ടിയാണ് അത്തരമൊരു വിമർശനം ഉന്നിയിച്ചത്. 'നാണമില്ലാത്തവർ നക്കിയും തിന്നും' എന്നാണ് യേശുദാസിന്റെയും ജയരാജിന്റെയും ചിത്രം ഷെയർ ചെയ്ത് മാധവൻ കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചത്.

അതേസമയം പുരസ്‌ക്കാരദാന വേദിയിലെ ഒഴിഞ്ഞ കസേരകൾ ചൂണ്ടിക്കാട്ടിയും വിമർശനം കൊഴുക്കുന്നുണ്ട്. മാധവൻകുട്ടിയെ അനുകൂലിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയപ്പോൾ ഫഹദ് ഫാസിലിനുള്ള കൈയടികളും വിമർശനങ്ങളും പലരും ഉന്നയിക്കുന്നുണ്ട്. ഫഹദിന്റെ ബോർഡ് വെച്ച് ഒഴിഞ്ഞ സീറ്റു ചൂണ്ടിക്കാട്ടി നട്ടെല്ല് പണയം വെക്കാത്തവർ ഇവിടെയുണ്ടെന്ന കാര്യമാണ് പലരും ചൂണ്ടിക്കാട്ടിയത്. അതേസമയം സ്മൃതി ഇറാനിയുടെ സാന്നിധ്യമാണ് പ്രശ്‌നമെങ്കിലും ദേശീയ പുരസ്‌ക്കാരം നിരസിക്കാൻ പാടില്ലെന്നും പലരും ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കളിയാണെന്നാണ് സർക്കാറിനെ അനുകൂലിക്കുന്ന ഒരുവിഭാഗം ചൂണ്ടിക്കാട്ടിയത്.

സനൽ കുമാർ ശശിധരൻ അടക്കമുള്ള ഭൂരിപക്ഷം വരുന്ന സിനിമാക്കാരും കേന്ദ്രസർക്കാറിനെ വിമർശിച്ചു രംഗത്തെതത്ിയിട്ടുണ്ട്. ഭൂരിപക്ഷം ചലച്ചിത്രപ്രവർത്തകരും അവാർഡ് ചടങ്ങ് ബഹിഷ്‌കരിച്ചപ്പോൾ പ്രതിഷേധത്തിൽ പങ്കെടുക്കാതെ മാറി നിന്ന യേശുദാസിനേയും ജയരാജിനെയും വിമർശിച്ചാണ് സനൽകുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഭരണകൂടത്തിന്റെ ജീർണ്ണതകളെ എതിർക്കാതെ അനീതിയെ നേരിട്ട സഹപ്രവർത്തകരെ ചതിക്കുന്ന രീതിയാണ് ജയരാജിന്റെയും യേശുദാസിന്റെയും നടപടിയെന്നാണ് സനൽകുമാർ ശശിധരൻ പറഞ്ഞത്. ഈ നടപടിയിൽ രണ്ടുപേരോടും തനിക്ക് സഹതാപമാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

അവാർഡ് സ്വീകരിക്കാതെ പ്രതിഷേധിച്ച കലാകാരന്മാർക്ക് സലാം. സഹപ്രവർത്തകരോട് കൂറു പുലർത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേയുള്ളുവെന്നാണ് അദ്ദേഹം പറഞ്ഞത്. 'നാഷണൽ ഫിലിം അവാർഡ് വിവേചനപരമായി നൽകാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് അവാർഡ് പരിപാടി ബഹിഷ്‌കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാർക്ക് ഒരു വലിയ സലാം. അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവർത്തകരോട് യാതൊരു കൂറും പുലർത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അവരുടെ ചില്ലലമാരകളിലിരുന്ന് ഈ അവാർഡുകൾ അവരെയും അവരുടെ അവാർഡ് കൂമ്പാരങ്ങളെയും നിശ്ചയമായും ചോദ്യം ചെയ്യും. തൂക്കിവിറ്റാൽ ഒരുകിലോ അരിപോലും വാങ്ങാനുള്ള തുക കിട്ടാത്ത ലോഹക്കഷ്ണങ്ങളായി നിലപാടുകളില്ലാത്തവരുടെ അവാർഡുകൾ അധഃപതിക്കും'-എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

അതേസമയം ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവർക്കെതിരെ വിമർശനവുമായി സംവിധായകൻ ജയരാജ് രംഗത്തെത്തിയിരുന്നു. ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്‌ക്കരിച്ചവർ അക്കൗണ്ടിൽ വന്ന പണം തിരികെ നൽകണമെന്നും ജയരാജ് പറഞ്ഞു. 11 പേർക്കെ രാഷ്ട്രപതി പുരസ്‌കാരം നൽകുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാ തരങ്ങളടക്കം ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നത്. ജയരാജും യേശുദാസും മാത്രമാണ് മലയാളത്തിൽ നിന്ന് പുരസ്‌കാരം വാങ്ങിയത്. പുരസ്‌കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമോറാണ്ടത്തിൽ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നതായി നടി പാർവതി വിശദീകരിച്ചു. പിന്നീട് സംഭവിച്ചത് എന്താണെന്ന് അവർക്ക് മാത്രമേ അറിയൂവെന്ന് നടി പാർവ്വതിയും പറഞ്ഞിരുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ 140 അവാർഡ് ജേതാക്കളിൽ 68 പേരാണ് ബഹിഷ്‌ക്കരിച്ചത്. പുരസ്‌കാരം വാങ്ങാതെ നടൻ ഫഹദ് ഫാസിലടക്കമുള്ളവർ വേദിയിലേക്ക് പോയിരുന്നില്ല. ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് സർക്കാർ പരിപാടി നടത്തിയിരുന്നത്.

മലയാളം സിനിമാക്കാർ പൊളിച്ചത് സ്മൃതി ഇറാനി ഷോയാക്കാനുള്ള തന്ത്രം

സാധാകരണ ഗതിയിൽ ദേശീയ സിനിമാ പുരസ്‌ക്കാരം പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് വാർത്തകളിൽ ഇടംപിടിക്കാറ്. എന്നാൽ ഇത്തവണം രാഷ്ട്രീയപതിയിൽ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയതോടെ പുരസ്‌ക്കാര ദാനചടങ്ങും വിവാദത്തിൽ മുങ്ങിയത്. 64 വർഷത്തെ അവാർഡ് ചരിത്രത്തിനിടെ ഇതാദ്യമായാണ് രാഷ്ട്രപതിക്ക് പകരം ഒരു കേന്ദ്ര മന്ത്രി അവാർഡ് വിതരണം ചെയ്തത്. അവാർഡ് ജേതാകളായ 66 പേരും ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ സ്മൃതി ഇറാനിക്കും അത് കനത്ത തിരിച്ചടിയായി. സ്മൃതിയുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ശ്രമങ്ങളും വേണ്ടവിധത്തിൽ വിജയിച്ചില്ല.

രാഷ്ട്രപതിയുടെ കൈയിൽ നിന്ന് ജേതാക്കൾ നേരിട്ട് അവാർഡ് വാങ്ങുന്നു എന്നത് തന്നെയാണ് ഈ അവാർഡിന്റെ പ്രത്യേകത. 11 പേർക്ക് മാത്രം രാഷ്ട്രപതി അവാർഡ് നൽകാനും ബാക്കിയുള്ളവർക്ക് സ്മൃതി അവാർഡ് നൽകാനുമുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായ സ്മൃതി ഇറാനിക്ക് വ്യക്തമായ പങ്കുണ്ടാകുമെന്ന് ഇവരുടെ മുൻകാല ചെയ്തികൾ പരിശോധിച്ചാൽ മനസിലാകും. മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത കാലം മുതൽ വിവാദങ്ങൾ സൃഷ്ടിച്ച സ്മൃതിയുടെ ഏറ്റവുമൊടുവിലത്തെ വിവാദമാണിത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നൽകിയെന്ന ആരോപണമാണ് ഇവർക്കെതിരെ ആദ്യമുയർന്നത്.

സ്മൃതി ഇറാനി 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽനിന്ന് മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1996-ൽ ബി.എ പൂർത്തിയാക്കിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിലാകട്ടെ, ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ൽ കോമേഴ്‌സ് ബിരുദത്തിന്റെ ഒന്നാം പാർട്ട്, അഥവാ ഒന്നാംവർഷം പൂർത്തിയാക്കിയെന്നാണ് കാണിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിലും സ്മൃതി ഇറാനിക്കും അവരുടെ വകുപ്പിനുമെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

അതേസമയം വിവേചനത്തിനെതിരെ പ്രതികരിച്ച് ചടങ്ങ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ച മലയാളം സിനിമാക്കാരായിരുന്നു. മലയാളികളായ അവാർഡ് ജേതാക്കളിൽ നിന്നാണ് പ്രതിഷേധ തീരുമാനം ഉണ്ടായതെന്നും മറ്റുള്ള സംസ്ഥാനത്തു നിന്നുള്ളവർ അതേറ്റെടുക്കുകയായിരുന്നു എന്നും വിവരമുണ്ട്.

അതേസമയം, ഇതുസംബന്ധിച്ച് രാഷ്ട്രപതിക്കുള്ള പ്രതിഷേധ മെമോറാണ്ടത്തിൽ അവാർഡ് ജേതാക്കൾ നൽകിയ പരാതിയിൽ ഒപ്പിട്ട ജയരാജും യേശുദാസും അവാർഡ് സ്വീകരിച്ചു. സ്മൃതിയിൽ നിന്നാണ് ജയരാജ് സ്വീകരിച്ചത്. രാഷ്ട്രപതി നേരിട്ട് നൽകിയില്ലെങ്കിൽ വിട്ടുനിൽക്കുമെന്ന് കാട്ടിയാണ് അവാർഡ് ജേതാക്കൾ രാഷ്ട്രപതിയുടെ ഓഫീസിനും സർക്കാരിനും കത്ത് നൽകിയത്. സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് സജീവ് പാഴൂർ തുടങ്ങിയവരും ചടങ്ങ് ബഹിഷ്‌ക്കരിച്ചു. സ്മൃതി ഇറാനി നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കില്ലെന്നും നടി പാർവ്വതി അറിയിച്ചു.

ഇതിനിടെ, ചടങ്ങിൽ പങ്കെടുക്കില്ല എന്നറിയിച്ചവരുടെ പേരെഴുതിയ കസേരകൾ ഒഴിവാക്കി. ചടങ്ങിൽ പേരുകൾ വായിച്ചതുമില്ല. ഇതോടെ ചലച്ചിത്ര അവാർഡുകളുടെ ചരിത്രത്തിലെ സുപ്രധാന ബഹിഷ്‌ക്കരണമാണ് നടന്നിരിക്കുന്നത്. അതിന്റെ മുൻപന്തിയിൽ മലയാളികളായ ചലച്ചിത്ര പ്രവർത്തരായിരുന്നു. ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്നവരാണ് ബഹിഷ്‌ക്കരിച്ചവരിൽ ഏറെയും. നടി പാർവ്വതി ഡൽഹി വിട്ടിട്ടില്ല. ശക്തമായാണ് പാർവ്വതിയും പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP