Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർവതി സൂപ്പർസ്റ്റാറുകൾക്ക് ഒരുപടി മുകളിലാണെന്ന് തെളിയിച്ചു: സിനിമ എന്ന മാധ്യമം ഉപയോഗിച്ച് എങ്ങനെ ഗുണാത്മക ഉർജം സമൂഹത്തിന് കൈമാറാം എന്നതിന്റെ തെളിവാണ് ചിത്രം; ഉയരെ നിശ്ചയമായും കാണേണ്ട ചിത്രമെന്ന് മന്ത്രി കെ.കെ. ശൈലജ

പാർവതി സൂപ്പർസ്റ്റാറുകൾക്ക് ഒരുപടി മുകളിലാണെന്ന് തെളിയിച്ചു: സിനിമ എന്ന മാധ്യമം ഉപയോഗിച്ച് എങ്ങനെ ഗുണാത്മക ഉർജം സമൂഹത്തിന് കൈമാറാം എന്നതിന്റെ തെളിവാണ് ചിത്രം; ഉയരെ നിശ്ചയമായും കാണേണ്ട ചിത്രമെന്ന് മന്ത്രി കെ.കെ. ശൈലജ

പാർവതി തിരുവോത്ത് ചിത്രം 'ഉയരെ'യെ അനുമോദിച്ച് മന്ത്രി കെ.കെ. ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.'ഉയരെ' സാമൂഹമൊന്നാകെ കാണേണ്ട സിനിമയാണെന്നും ചിത്രത്തിലെ നായികയായ പാർവ്വതി സൂപ്പർ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയിൽ ഒരടി മുകളിലാണെന്ന് തെളിയിച്ചെന്നു മന്ത്രി കെ കെ ശൈലജ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.ജനങ്ങളെല്ലാം നിശ്ചയമായും കാണേണ്ട സിനിമയാണെന്നും പെൺകുട്ടികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് നേർക്ക് 'ഉയരെ' വിരൽ ചൂണ്ടുകയാണെന്നു ശൈലജ ടീച്ചർ തന്റെ പോസ്റ്റിൽ പറയുന്നു.യഥാർത്ഥ പ്രതിഭകളെ ഇരുട്ടത്തേക്ക് തള്ളിയിടാൻ കഴിയുകയില്ലെന്ന് പാർവതി തിരുവോത്ത് തെളിയിച്ചിരിക്കുകയാണെന്നും പല്ലവി എന്ന കഥാപാത്രത്തിലൂടെ പാർവതി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണെന്നും മന്ത്രി പറയുന്നു

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

'ഉയരെ' സാമൂഹമൊന്നാകെ കാണേണ്ട സിനിമ

മനു അശോകൻ സംവിധാനം ചെയ്ത 'ഉയരെ' എന്ന സിനിമ ഏറെ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. പെൺകുട്ടികൾ അനുഭവിക്കുന്ന കാലികമായ പ്രശ്നങ്ങൾക്ക് നേരയാണ് 'ഉയരെ' വിരൽ ചൂണ്ടുന്നത്. സമൂഹത്തിലെ ഒരു അംഗം എന്ന നിലയിൽ ഒരു പെൺകുട്ടിക്ക് അനുഭവിക്കാൻ കഴിയേണ്ടത് പൂർണ വ്യക്തിത്വത്തിന്റെ പ്രകാശനമാണ്. അവസരങ്ങൾ ഓരോ പൗരനും തുല്യമായി ഉപയോഗിക്കാൻ കഴിയുമ്പോഴാണ് യഥാർത്ഥ ജനാധിപത്യം പുലരുക. എന്നാൽ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷമേധാവിത്വ സമീപനം പെൺകുട്ടികയുടെയും സ്ത്രീകളുടെയും അത്മാഭിമാനത്തിന് നേരെ കടുത്ത വെല്ലു വിളികൾ ഉയർത്താറുണ്ട്. ലളിതമായ പ്രതിപാദനത്തിലൂടെ പെൺകുട്ടികൾ അനുഭവിക്കേണ്ടി വരുന്ന കടുത്ത അസമത്വത്തിന്റെ വാത്മീകങ്ങളാണ് ഈ സിനിമയിൽ തകർന്ന് വീഴുന്നത്. ആസിഡ് ആക്രമണത്തിന് വിധയയായ ഒരു പെൺകുട്ടി ജീവിതത്തിൽ നിന്നുതന്നെ തികച്ചും പിൻവാങ്ങി അവഗണനയുടെ ഇരുട്ടിൽ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയർത്തെഴുന്നേൽക്കുന്ന അനുഭവമാണ് ചിത്രത്തിൽ വിശദീകരിക്കുന്നത്.

സിനിമ എന്ന മാധ്യമം ഉപയോഗിച്ച് എങ്ങനെ ഗുണാത്മക ഊർജ്ജം സമൂഹത്തിന് കൈമാറാം എന്നതിന്റെ തെളിവാണ് 'ഉയരെ'. ഇതോടൊപ്പം വർത്തമാനകാല സമൂഹത്തിൽ പടർന്നുവരുന്ന ഉപരിപ്ലവവും സ്വാർത്ഥ താൽപര്യത്തിലധിഷ്ടിതവുമായ സ്ത്രീ പുരുഷ ബന്ധങ്ങളുടെ അപകടങ്ങൾ അനാവരണം ചെയ്യുകയും മറുവശത്ത് അന്തസുറ്റ സ്ത്രി പുരഷ സൗഹൃദത്തിന്റെ ആർദ്രത പകർന്ന് നൽകുകയും ചെയ്യുന്നത് ആശ്വാസകരമായ അനുഭവമായി മാറുന്നു. പണം വരാൻ ഉദ്ദേശിക്കുന്ന ചില സിനിമകളിലൂടെ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളും ഭീകര ദ്യശ്യങ്ങളും മനുഷ്യ ശരീരത്തെ ക്രൂരമായി ആക്രമിക്കുമ്പോൾ ലഭ്യമാകുന്ന സാഡിസവും വഴി യുവതലമുറയുടെ മസ്തിഷ്‌കത്തിൽ വിരസതയും വെറുപ്പും പകയും സ്ഷ്ടിക്കുമ്പോൾ അപൂർവമായെങ്കിലും തികഞ്ഞ മാനുഷികത സമൂഹത്തിന് ലഭ്യമാകുന്നത് ഒരു സൗഭാഗ്യം തന്നെയാണ്.

പല്ലവി എന്ന കഥാപാത്രത്തിലൂടെ പാർവതി തിരുവോത്ത് മലയാളികളുടെ അഭിമാന ഭാജനമായി മാറുന്നു. കൗമാരത്തിന്റെ നിഷ്‌കളങ്കതയും ജിവിതത്തിന്റെ ഉയരങ്ങൾ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ മനോവ്യാപാരങ്ങളും കൃത്യമായി പകർത്താൻ കഴിയുന്നതിലൂടെ പാർവ്വതി സൂപ്പർ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയിൽ ഒരടി മുകളിലാണെന്ന് തെളിയിക്കുന്നു. സിനിമാരംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന അവഹേളനങ്ങൾക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചപ്പോൾ പലരും ഭയന്നത് അവസരങ്ങൾ ലഭ്യമാകാതെ ഈ പ്രതിഭകൾ തമസ്‌കരിക്കപ്പെടുമോ എന്നാണ്. എന്നാൽ യഥാർത്ഥ പ്രതിഭകളെ ഇരുളിലേക്ക് തള്ളിമാറ്റാൻ കഴിയില്ലെന്ന് ഈ പെൺകുട്ടി തെളിയിച്ചിരിക്കുകയാണ്.

കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിൽ രക്ഷിതാക്കളും സമൂഹവും കാണിക്കുന്ന അലസതക്ക് കൊടുക്കേണ്ടിവരുന്ന വിലയാണ് ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. പ്രശംസാർഹമായ രീതിയിലാണ് ഈ നെഗറ്റീവ് ക്യാരക്ടറിനെ ആസിഫലി പകർത്തിക്കാട്ടിയത്. മിതമായ മികച്ച അഭിനയത്തിലൂടെ ടോവിനോ ഹ്യദ്യമായൊരു സൗഹൃദത്തിന്റെ പ്രതീകമായി മാറുന്നു.തിരക്കഥ തയ്യാറാക്കിയ ബോബി സഞ്ജയ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അന്തസുറ്റ മേദസില്ലാത്ത ഭാഷാ പ്രയോഗങ്ങളും തിരക്കഥയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു.

കുട്ടികളും രക്ഷിതാക്കളും ഈ സിനിമ നിർബന്ധമായും കാണണം. സർക്കാർ ഹോമിലെ കുട്ടികൾക്കായി വനിതാശിശു വികസന വകുപ്പും സാമൂഹ്യനീതി വകുപ്പും ചേർന്ന് സിനിമയുടെ ഒരു പ്രദർശനം ഒരുക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഈ സിനിമ നിർമ്മിച്ച ഷെനുഗ, ഷെഗ്ന, ഷെർഗ (പി.വി. ഗംഗാധരന്റെ മക്കൾ) എന്നിവർക്കും സംവിധായകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP