Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായിയുടെ അടുത്ത് വിലപേശൽ നടക്കില്ലെന്ന് ബോധ്യമായി; ദിലീപിന്റെ കൃത്യമായ നീക്കത്തിന് മുമ്പിൽ പിടിച്ചു നിൽക്കാനായില്ല; ഇന്നസെന്റിന്റെ മാസ്റ്റർ പ്ലാൻ കൂടിയായപ്പോൾ പേരിന് വേണ്ടിയെങ്കിലും എന്തെങ്കിലും നേടാൻ ശ്രമം നടത്തി; കാൽകീഴിലെ മണ്ണ് ഒലിച്ച് തീരും മുമ്പ് സമരം പിൻവലിച്ച് തടിയൂരി ലിബർട്ടി ബഷീർ; ഒന്നും നേടാതെ തിയേറ്റർ ഉടമകളുടെ സമരം അവസാനിച്ചത് ഇങ്ങനെ

പിണറായിയുടെ അടുത്ത് വിലപേശൽ നടക്കില്ലെന്ന് ബോധ്യമായി; ദിലീപിന്റെ കൃത്യമായ നീക്കത്തിന് മുമ്പിൽ പിടിച്ചു നിൽക്കാനായില്ല; ഇന്നസെന്റിന്റെ മാസ്റ്റർ പ്ലാൻ കൂടിയായപ്പോൾ പേരിന് വേണ്ടിയെങ്കിലും എന്തെങ്കിലും നേടാൻ ശ്രമം നടത്തി; കാൽകീഴിലെ മണ്ണ് ഒലിച്ച് തീരും മുമ്പ് സമരം പിൻവലിച്ച് തടിയൂരി ലിബർട്ടി ബഷീർ; ഒന്നും നേടാതെ തിയേറ്റർ ഉടമകളുടെ സമരം അവസാനിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിയേറ്റർ വിഹിതം പങ്കുവയ്ക്കുന്നതുമായ ബന്ധപ്പെട്ട് ഉയർന്ന തർക്കത്തെ തുടർന്ന് കേരളത്തിൽ എ ക്ലാസ് തിയേറ്റർ ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. എ ക്ലാസ് തിയേറ്റർ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നേതാവ് ലിബർട്ടി ബഷീറാണ് സമരം പിവലിച്ച വിവരം അറിയിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചാണ് സമരം പിൻവലിക്കുന്നതെന്ന് ലിബർട്ടി ബഷീർ അറിയിച്ചു. സിനിമാ പ്രതിസന്ധി അവസാനിക്കാൻ തിയേറ്റർ ഉടമകൾ ആദ്യം സമരം പിൻവലിക്കുകയാണ് വേണ്ടതെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.

സിനിമാ മേഖലയിലെ പ്രതിസന്ധിക്കും പല അനാവശ്യ സമരങ്ങൾക്കും കാരണം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നിലപാടുകളായിരുന്നു. എ ക്ലാസ് തിയേറ്റർ സംഘടനയ്ക്ക് നേതൃത്വം നൽകിയ ലിബർട്ടി ബഷീറിന് മുന്നിൽ സിനിമാക്കാർ ഒന്നാകെ പലപ്പോഴും മുട്ടുമടക്കി. എന്നാൽ ശതകോടികൾ ചെലവിട്ട് സിനിമ നിർമ്മിക്കുന്നവരിൽ നിന്ന് കളക്ഷന്റെ 50 ശതമാനം തട്ടിയെടുക്കാനുള്ള ലിബർട്ടി ബഷീറിന്റെ നീക്കം മൂലം ക്രിസ്മസ് റിലീസുകൾ പോലും മുടങ്ങി. ഇതോടെ എങ്ങനേയും തിയേറ്റർ ഉടമകളുടെ സംഘടനയെ പൂട്ടാൻ ഏല്ലാവരും ഒറ്റക്കെട്ടായി. ഇതിന്റെ നേതൃത്വം ദിലീപ് ഏറ്റെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും കർശന നിലപാടിലേക്ക് നീങ്ങിയതോടെ ലിബർട്ടി ബഷീറിന് അടിതെറ്റി. അങ്ങനെയാണ് ഒന്നും നേടാതെ സമരം പിൻവലിക്കുന്നത്. നേരത്തേയും സമരം പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലിബർട്ടി ബഷീർ വഴങ്ങിയില്ല. ഇതിനാണ് അവസാനമുണ്ടാകുന്നത്. ഇതോടെ നാളെ മുതൽ സിനിമാ മേഖല സാധാരണ ഗതിയിലാകും.

എ ക്ലാസ് തിയറ്ററുകളെ നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർപ്പിലേക്ക് പോകുന്നതാണ് സമരം പിൻവലിക്കാൻ ലിബർട്ടി ബഷീറിനെ നിർബന്ധിതമാക്കിയതെന്നാണ് വിലയിരുത്തൽ. സംഘടനയുടെ കീഴിലുണ്ടായിരുന്ന 73 തിയറ്ററുകൾ ഫെഡറേഷൻ പ്രഖ്യാപിച്ച തിയറ്റർ സമരം ഉപേക്ഷിച്ചു പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തു. ട്രഷറർ സാജു ജോണിയുടെ രാജിയും ഫെഡറേഷൻ നേതൃത്വത്തിനു തിരിച്ചടിയായി. ഫെഡറേഷൻ വിട്ട തിയറ്റർ ഉടമകളെക്കൂടി ഉൾപ്പെടുത്തി പുതിയ സംഘടനയുടെ രൂപീകരണ പ്രഖ്യാപനം ഉണ്ടാകുമെന്നും ഉറപ്പായി. തിയറ്റർ ഉടമ കൂടിയായ നടൻ ദിലീപിന്റെ നേതൃത്വത്തിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ, മൾട്ടിപ്ലെക്സ് ഉടമകൾ, സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, തിയറ്റർ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരാണു പുതിയ സംഘടനയ്ക്കു പിന്നിലുള്ളത്. ഫെഡറേഷന്റെ വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം 31 തിയറ്ററുകൾ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. ഇന്നലെ 42 തിയറ്ററുകൾ കൂടി ചിത്രം പ്രദർശിപ്പിച്ചു തുടങ്ങിയതോടെ മൊത്തം 240ൽ ഏറെ റിലീസ് കേന്ദ്രങ്ങളായി. ഈ സാഹചര്യത്തിലാണ് ലിബർട്ടി ബഷീർ മുട്ടുമടക്കിയത്.

അതിനിടെ സിനിമാ സമരം ചൊവ്വാഴ്ച പിൻവലിക്കാൻ എക്സിബിറ്റേഴ്സ് ഫെഡറേഷൻ കാരണങ്ങൾ തേടുന്നുവെന്നാണ് സൂചനയുണ്ടായിരുന്നു. ചൊവ്വാഴ്ച നടക്കുമെന്നു കരുതുന്ന എക്സിക്യൂട്ടീവിൽ തീരുമാനമുണ്ടാകുമെന്നും വിലയിരുത്തൽ വന്നു. പക്ഷേ അപ്രതീക്ഷിതമായാണ് ഇന്ന് തന്നെ സമരം പിൻവലിക്കുന്ന പ്രഖ്യാപനം ഉണ്ടായത്. സംഘടനയിൽ നിന്ന് കൂടുതൽ തിയേറ്ററുകൾ ദിലീപ് പക്ഷത്തേക്ക് മാറാതിരിക്കാനാണ് ഇത്. ഇതോടെ 19 നു ജോമോന്റെ സുവിശേഷങ്ങളും തൊട്ടടുത്ത ദിവസം മുന്തിരി വള്ളികളും റിലീസ് ചെയ്യുമെന്നും ഉറപ്പായി. മന്ത്രി എ.കെ.ബാലൻ ആവശ്യപ്പെട്ടാൽ ഉപാധികളില്ലാതെ സമരം പിൻവലിക്കാമെന്നു ഫെഡറേഷനിലെ ചില നേതാക്കൾ സൂചിപ്പിച്ചിരുന്നു. എന്നാൽ പിൻവലിക്കാൻ പറയില്ലെന്ന് എ.കെ.ബാലൻ വൈകിട്ടു വ്യക്തമാക്കിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു.

ഇതിനിടെ അനാവശ്യ സമരമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ സർക്കാർ നിലപാടു കൂടുതൽ വ്യക്തമാകുകയും ചെയ്തു. ഇവിടെ എംപി കൂടിയായ താരസംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെയാണ് നിർണ്ണായകമായത്. മുഖ്യമന്ത്രി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പേരുകൾ സമരത്തിനിടയിൽ തിയേറ്റർ ഉടമകൾ വലിച്ചിഴച്ചു. ഇവരുമായി ചർച്ച നടത്തിയെന്ന് വരുത്താനായിരുന്നു ഇത്. എന്നാൽ ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലായിരുന്നു. മാത്രമല്ല തലശ്ശേരിയിൽ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചപ്പോൾ, അത്തരം കൂടിക്കാഴ്ചകൾ ആവശ്യമില്ലെന്നും അതിനു മന്ത്രിതലത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നവർ നൽകിയ മറുപടി. എന്നാൽ ഇന്നലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസന്റുമായി നടത്തിയ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതോടെയാണ് സർക്കാർ നിലപാട് പൂർണ്ണമായും തിയേറ്റർ ഉടമകളുടെ സംഘടനയ്ക്ക് എതിരായത്. ഇത് മനസ്സിലാക്കിയാണ് ലബിർട്ടി ബഷീർ സമരം പിൻവലിച്ചത്.

തിയറ്ററുകളിൽനിന്നുള്ള വരുമാന വിഹിതത്തിൽ സ്വന്തം പങ്ക് 40ൽ നിന്ന് 50 ശതമാനമായി വർധിപ്പിച്ചില്ലെങ്കിൽ റിലീസ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്നു ഫെഡറേഷൻ പ്രഖ്യാപിച്ചതാണു പ്രതിസന്ധിക്കു വിത്തിട്ടത്. ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിർമ്മാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തു. സമരം കടുത്തതോടെ നടൻ ദിലീപിന്റെ നേതൃത്വത്തിൽ ഫെഡറേഷനെ പിളർത്തി ഇന്ന് തിയേറ്റർ ഉടമകൾ പുതിയ സംഘടന രൂപവത്കരിക്കാൻ തീരുമാനിച്ചു. നിലവിലെ 60:40 അനുപാതത്തിൽ ഒരു കാരണവശാലും മാറ്റം അനുവദിക്കില്ലെന്ന കടുംപിടിത്തത്തിലായിരുന്നു വിതരണക്കാരും നിർമ്മാതാക്കളും. മന്ത്രി എ.കെ.ബാലൻ ഇടപെട്ടിട്ടും ഇരുകൂട്ടുരം അയഞ്ഞില്ല. ഒടുവിൽ മുഖ്യമന്ത്രി തന്നെ സർക്കാരിന്റെ കർക്കശ നിലപാട് അറിയിച്ച് രംഗത്ത് വരികയായിരുന്നു. തിയേറ്റർ ഉടമകൾ ഏകപക്ഷീയമായാണ് സമരം നടത്തുന്നതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.

ക്രിസ്മസ് റിലീസായി നിശ്ചയിച്ചിരുന്ന മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, സത്യൻ അന്തിക്കാടിന്റെ ദുൽഖർ സൽമാൻ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, പൃഥ്വിരാജിന്റെ എസ്ര, സിദ്ദിഖിന്റെ ജയസൂര്യ ചിത്രം ഫുക്രി എന്നിവയാണ് തിയേറ്റർ സമരത്തെത്തുടർന്ന് റിലീസ് മുടങ്ങിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP