Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാമൂഴം മഹാഭാരതമാകുമോ? മോഹൻലാൽ ഭീമനായി വരുമ്പോൾ മമ്മുട്ടിയും മറ്റൊരു മുഖ്യവേഷത്തിൽ; കൂടെ ബച്ചനും പൃത്ഥ്വീരാജും ഹൃത്വിക് റോഷനും ഐശ്വര്യയും മഞ്ജുവാര്യരും എല്ലാം ഉൾപ്പെടുന്ന വമ്പൻ താരനിരയും ഭാരത വേഷങ്ങളിൽ; ഷെട്ടി ആയിരംകോടി മുടക്കുന്ന ഇന്ത്യയിലെ എക്കാലത്തേയും ബിഗ് ബജറ്റ് ചിത്രം വലിയ ചർച്ചയാവുമ്പോൾ

രണ്ടാമൂഴം മഹാഭാരതമാകുമോ? മോഹൻലാൽ ഭീമനായി വരുമ്പോൾ മമ്മുട്ടിയും മറ്റൊരു മുഖ്യവേഷത്തിൽ; കൂടെ ബച്ചനും പൃത്ഥ്വീരാജും ഹൃത്വിക് റോഷനും ഐശ്വര്യയും മഞ്ജുവാര്യരും എല്ലാം ഉൾപ്പെടുന്ന വമ്പൻ താരനിരയും ഭാരത വേഷങ്ങളിൽ; ഷെട്ടി ആയിരംകോടി മുടക്കുന്ന ഇന്ത്യയിലെ എക്കാലത്തേയും ബിഗ് ബജറ്റ് ചിത്രം വലിയ ചർച്ചയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: എംടിയുടെ രണ്ടാമൂഴം മഹാഭാരതമായി മാറുമോ? മോഹൻലാൽ ഭീമനാകുമ്പോൾ സമാനമായ ഒരു പാണ്ഡവന്റെ റോളിൽ മമ്മുട്ടിയും ഒപ്പമെത്തുമോ? കൂടെ പൃത്്ഥ്വീരാജും ഹൃത്വിക് റോഷനുമെല്ലാം ഒരുമിക്കുമോ? എംടിയുടെ രണ്ടാമൂഴം സിനിമയായി അഭ്രപാളിയിലെത്തുമ്പോൾ, അതും ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായി ആയിരംകോടി മുതൽമുടക്കിൽ ബിആർ ഷെട്ടി നിർമ്മിക്കുമെന്ന് പ്രഖ്യാപനങ്ങൾ വരുമ്പോൾ സംവിധായകനായി ആദ്യമായി വേഷമിട്ടെത്തുന്ന ശ്രീകുമാറിന്റെ വെളിപ്പെടുത്തലുകളും വലിയതോതിൽ ചർച്ചയാകുന്നു.

ഇന്ത്യയിലെ എല്ലാ പ്രമുഖ താരങ്ങളേയും അണിനിരത്തി നിർമ്മിക്കുന്നതിന്റെ ആലോചനകൾ നടക്കുന്നതിനിടെ നിർമ്മാതാവായി എത്തുന്ന ബിആർ ഷെട്ടിതന്നെ തനിക്ക് മഹാഭാരതം വലിയ ഇഷ്ടമാണെന്നും അതിനാലാണ് ഇത്രയും വലിയ മുതൽമുടക്ക് നടത്തുന്നതെന്നും വ്യക്തമാക്കിയിരുന്നു.

ഭീമനായി മോഹൻലാൽ, ഭീഷ്മരായി സാക്ഷാൽ ബിഗ് ബി, പാഞ്ചാലിയായി ഐശ്വര്യാറായിയോ മഞ്ജുവാര്യരോ എന്നിങ്ങനെ ചർച്ചകളും ഗോസിപ്പുകളും ഒരുപാട് പുറത്തുവന്നു. ഇന്ത്യയിൽ ഇതുവരെ നിർമ്മിക്കാത്ത ഏറ്റവും വലിയ ബജറ്റ് ചിത്രമെന്ന ഖ്യാതിയിലെത്തുമ്പോൾ അതിനൊത്ത് താരങ്ങളും ഉണ്ടാകുമെന്നും നിരവധി ഭാഷകളിൽ ചിത്രമിറങ്ങുമെന്നും വാർത്തകൾ വന്നു.

പക്ഷേ, ഇതിനൊപ്പം സംവിധായകനായി ശ്രീകുമാർ നടത്തുന്ന വെളിപ്പെടുത്തലുകളും ചർച്ചയാവുന്നു. രണ്ടാമൂഴം എന്ന സങ്കൽപത്തിൽ മാത്രമാണോ സിനിമയെന്നതും അതോ അത് മഹാഭാരതമാകുമോ എന്നതും ഇതുവരെ വ്യക്തതവരുത്താതെയാണ് സംഭാഷണങ്ങൾ. എന്തായാലും എംടിയുടെ രണ്ടാമൂഴം മഹാഭാരതത്തിന്റെ പുതിയ വേർഷൻ ആയി പുറത്തിറങ്ങുമോയെന്നതും അതിൽ ലാലും മമ്മുട്ടിയുമുൾപ്പെടെ അഭിനയിക്കുമോയെന്നതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് ശ്രീകുമാർ നൽകിയ അഭിമുഖങ്ങളിലാണ് ഇത്തരം വിവരങ്ങൾ വന്നിട്ടുള്ളത്.

മോഹൻലാലിന് ഭീമനാകാൻ പറ്റുമോയെന്ന ചോദ്യത്തിന് മറുപടി പറയവേ ഭീമന്റെ ഭാവങ്ങളെല്ലാം ഒത്തുവരുന്ന ഒരാൾ ഇന്ന് ലോകസിനിമയിൽ മോഹൻലാൽ മാത്രമേയുള്ളൂ എന്നാണ് ശ്രീകുമാർ പറയുന്നത്. ഇങ്ങനെയൊരു ലോക സിനിമയിൽ മോഹൻലാൽ എങ്ങനെയാണ് നായകനായി വരുന്നത്? താങ്കളുടെ സംവിധാന സങ്കൽപത്തിൽ മോഹൻലാൽ തന്നെയായിരുന്നോ നായകൻ? എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഭീമന്റെ എല്ലാ ഭാവങ്ങളും ഒത്തുവരുന്ന ഒരാൾ ഇന്ന് ലോകസിനിമയിൽ മോഹൻലാൽ മാത്രമാണ് എന്ന് എല്ലാ മലയാളികളെയും പോലെ ഞാനും വിശ്വസിക്കുന്നു എന്നാണ് വിഎ ശ്രീകുമാർ പറഞ്ഞ മറുപടി. ഇത്രയും വലിയ ചിത്രത്തിൽ എന്തിനാണ് മോഹൻലാലിനെ നായകനാക്കുന്നതെന്ന് ബോളിവുഡ് ചോദിച്ചു. ഈ സിനിമ ചെയ്യുന്നെങ്കിൽ അത് മോഹൻലാലിനെവെച്ച് മാത്രമായിരിക്കുമെന്നാണ് താൻ മറുപടി നൽകിയത്.

രണ്ടാമൂഴം സിനിമയായി ചെയ്യാൻ എംടിയിൽ നിന്ന് അനുവാദം ലഭിച്ചതിനേക്കുറിച്ചും വിഎ ശ്രീകുമാർ വ്യക്തമാക്കി. എംടി വാസുദേവൻ നായർ അച്ഛന്റെ ക്ലാസ്‌മേറ്റായതിനാൽ നേരിട്ട് പരിചയമുണ്ടായിരുന്നു. രണ്ടാമൂഴം തിരക്കഥയാവശ്യപ്പെട്ട് ഇന്ത്യൻ സിനിമയിലെ മഹാരഥന്മാർ എംടിയുടെ അടുത്ത് പലതവണയെത്തി. രണ്ടാമൂഴം സിനിമയാക്കുന്നെങ്കിൽ അത് ലോക സിനിമയായി മാത്രമേ ചെയ്യൂ എന്നാണ് എംടി മറുപടിയായി പറഞ്ഞത്. താങ്കൾ മനസ്സിൽ കാണുന്നപോലെ ലോകസിനിമയായി രണ്ടാമൂഴം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞു. അത്രയും വലിയ ബജറ്റിൽ സിനിമ ചെയ്യാൻ തയ്യാറായ നിർമ്മാതാക്കളെ കണ്ടെത്തിക്കോളാമെന്നും പറഞ്ഞതോടെ അദ്ദേഹം സമ്മതം മൂളി.

ഇവിടെ ഇത്രയും താരങ്ങൾ ഉള്ളപ്പോൾ എന്തിനാണ് മോഹൻലാൽ എന്ന് ബോളിവുഡ് ചോദിച്ചതിനേക്കുറിച്ച് സംവിധായകൻ വ്യക്തമാക്കി.
ഒരുപാട് പ്രൊഡക്ഷൻ ഹൗസുകളെ കണ്ടു. ബോളിവുഡ് താരങ്ങളെ കണ്ടു. നിങ്ങളെന്തുകൊണ്ടാണ് ബോളിവുഡിൽ ഇത്രയും താരങ്ങൾ ഉള്ളപ്പോൾ മോഹൻലാലിനെവെച്ച് സിനിമ ചെയ്യുന്നതെന്ന് അവർ ചോദിച്ചു. ഞാൻ എന്നെങ്കിലും രണ്ടാമൂഴം ചെയ്യുന്നെങ്കിൽ അത് മോഹൻലാലിനെ വെച്ച് മാത്രമായിരിക്കുമെന്ന് പറഞ്ഞു. മോഹൻലാൽ ഭീമനായി മാത്രമേ താൻ രണ്ടാമൂഴത്തിന്റെ ക്യാമറ ചലിപ്പിക്കൂ. അത് എന്ന് നടക്കുന്നോ അന്ന്. അതല്ലെങ്കിൽ ഈ സിനിമയുടെ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കാമെന്ന് ഞാൻ അദ്ദേഹത്തിന് വാക്കു കൊടുത്തിട്ടുണ്ടായിരുന്നു- ശ്രീകുമാർ പറയുന്നു.

അതേസമയം മഹാഭാരതം സിനിമയാക്കുന്ന വിഷയത്തിൽ ശ്രീകുമാർ പ്രതികരിച്ചത് ഇങ്ങനെ. മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യുക എന്നത് ഏത് സിനിമാക്കാരുടെയും സ്വപ്നമാണ്. മഹാഭാരതത്തെ സംബന്ധിച്ചിടത്തോളം കഥാപാത്രത്തിന് അനുസരിച്ചുള്ള കാസിറ്റിങ് ആയിരിക്കും. മമ്മൂട്ടിക്ക് ചെയ്യാൻ പറ്റിയ കഥാപാത്രം മഹാഭാരതത്തിലുണ്ട്. അദ്ദേഹത്തെ ഞാൻ ഇതുവരെ സമീപിച്ചിട്ടില്ല. നാളെ മമ്മൂട്ടി ഒരു കഥാപാത്രമായി വന്നാൽ തെല്ലും അത്ഭുതപ്പെടാനില്ല. അത് എന്റെയും എല്ലാവരുടെയും ആഗ്രഹമാണ്. ശ്രീകൃഷ്ണനായി മനസ്സിൽ കാണുന്നത് ഹൃത്വിക് റോഷനെയും മഹേഷ് ബാബുവിനെയുമാണ്. പൃഥ്വിരാജ് തീർച്ചായായും ഈ സിനിമയുടെ ഭാഗമാകേണ്ട നടനാണ്. ഭീമന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമ പറയുന്നത്. കഥാപാത്രങ്ങളെ അന്വേഷിക്കുമ്പോൾ ഇന്ത്യയിലെ മികച്ച താരങ്ങൾ തന്നെ വേണ്ടിവരും. ഇനി ചിത്രത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ച് പറയാം.

അമർചിത്ര കഥകൾ വായിച്ച് നമ്മുടെ മനസ്സിൽ പതിഞ്ഞൊരു സങ്കൽപമുണ്ട്. മഹാഭാരത കഥ എല്ലാവർക്കും അറിയുന്നതുകൊണ്ട് അത് പുനഃസൃഷ്ടിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമാണ. കേരളത്തിലെ നാട്ടിൻപുറത്തുള്ളവർ പോലും ട്രോയ്, ഗ്ലാഡിയേറ്റർ പോലുള്ള ചിത്രങ്ങൾ കണ്ടു ശീലിച്ചവരാണ്. അതുകൊണ്ട് തന്നെ സങ്കൽപത്തിനപ്പുറം സാങ്കേതികവിദ്യ സഞ്ചരിക്കണം. ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്ദ്ധരെ പങ്കാളികളാക്കേണ്ടിവരും.

മഹാഭാരതത്തിന് മുൻപ് ഒടിയനാണ് ആദ്യം ഒരുക്കുന്നത്. 1950-60 കാലഘട്ടങ്ങളിലെ ഒടിവിദ്യയെക്കുറിച്ചുള്ള സിനിമയാണിത്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. ഇത്തരത്തിൽ കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമൂഴവും മഹാഭാരതവും ഒരു സിനിമയാണോയെന്ന ചോദ്യമുയരുന്നതും പല കോണിൽ നിന്നും എംടി രണ്ടാമൂഴത്തിൽ വിഭാവനം ചെയ്യുന്ന രീതിയിൽ മഹാഭാരതം അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP