Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബൈബിളും ഗുരുവായൂരപ്പനും ഖുറാനുമുണ്ട് ഞങ്ങളുടെ പൂജാമുറിയിൽ; മതത്തിന്റെ വേലിക്കെട്ടുകൾ മറന്നു ബീനയുടെ കൈപിടിക്കാൻ ധൈര്യം കിട്ടിയതും ആ ദൈവത്തിന്റെ പിന്തുണ കൊണ്ടാണ്; ഗായകനും നടനുമായ മനോജിന്റേയും അഭിനയജീവിതത്തിൽ സിൽവർ ജൂബിലി ആഘോഷിക്കുന്ന ബീന ആന്റണിയുടേയും ഒരു സസ്‌പെൻസ് ത്രില്ലർ നിറഞ്ഞ ജീവിതകഥ

ബൈബിളും ഗുരുവായൂരപ്പനും ഖുറാനുമുണ്ട് ഞങ്ങളുടെ പൂജാമുറിയിൽ; മതത്തിന്റെ വേലിക്കെട്ടുകൾ മറന്നു ബീനയുടെ കൈപിടിക്കാൻ ധൈര്യം കിട്ടിയതും ആ ദൈവത്തിന്റെ പിന്തുണ കൊണ്ടാണ്; ഗായകനും നടനുമായ മനോജിന്റേയും അഭിനയജീവിതത്തിൽ സിൽവർ ജൂബിലി ആഘോഷിക്കുന്ന ബീന ആന്റണിയുടേയും ഒരു സസ്‌പെൻസ് ത്രില്ലർ നിറഞ്ഞ ജീവിതകഥ

കനൽക്കാറ്റ്എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് ബീന സിനിമയിൽ തുടക്കം കുറിക്കുന്നത്. ഇപ്പോൾ 25 വർഷമാകുന്നു. സിനിമയിൽ എത്തിയതും ഒരു സിനിമാ കഥ പോലെ രസകരമാണെന്ന് ബീന പറയുന്നു. അടുത്തിടെ വനിതയ്ക് നൽകിയ അഭിമുഖത്തിലാണ് ബീന ആന്റണി- മനോജ് ദമ്പതികളുടെ ഒരു സസ്‌പെൻസ് ത്രില്ലർ നിറഞ്ഞ ജീവിതകഥ പറയുന്നത്.

ഡിഗ്രി കഴിഞ്ഞ സമയത്ത് ബാങ്കിന്റെ ഇന്റർവ്യൂവിന് പോയതാണ്. തിരിച്ചുവരും വഴി വീടിനടുത്ത് ഷൂട്ടിങ്. കാണാൻ ഞാനും പോയി. അവിടെയുണ്ടായിരുന്ന ഒരാൾ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നുചോദിച്ചു. ഉണ്ടെന്നു ഞാൻ. പിറ്റേദിവസം അസിസ്റ്റന്റ് ഡയറക്ടർ വന്ന് അച്ഛനെ കണ്ടു. ഒരു ദിവസത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂ. പറവൂർ ഭരതൻ ചേട്ടന്റെ മോളായാണ് അഭിനയിച്ചത്. അത് നിമിത്തമായി കാണും, ഞാനൊരു പറവൂർക്കാരന്റെ ഭാര്യയുമായെന്ന് ബീന പറയുന്നു.

ദൂരദർശനിലെ 'ഇണക്കം പിണക്ക'മാണ് ആദ്യ സീരിയൽ, പിന്നെ 'ഒരു കുടയും കുഞ്ഞുപെങ്ങളും.' അതിനുശേഷം സിനിമയും സീരിയലുമായി ഞാൻ ഇവിടെയുണ്ടെന്ന് ബീന പറയുന്നു.

അമ്മ ലീലയായിരുന്നു ഞങ്ങളുടെ വീട്ടിലെ കലാകാരി. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പാട്ടും അഭിനയവും മിമിക്രിയും കവിതയെഴുത്തും അമ്മയ്ക്കുണ്ടായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ അച്ഛൻ പുരുഷോത്തമൻ പിള്ള പട്ടാളക്കാരനായിരുന്നു. മൂന്നുമക്കൾക്കും അമ്മയുടെ കഴിവിന്റെയൊക്കെ അംശം പകർന്നുകിട്ടി. മനു പറയുന്നു.

ഞാൻ ആദ്യമായി സ്റ്റേജിൽ കയറി പാടുന്നത് പറവൂർ ബോയ്‌സ് ഹൈസ്‌കൂളിൽ ആറാംക്ലാസിൽ പഠിക്കുമ്പോഴാണ്. ലളിതഗാന മത്സരത്തിന് 'മീൻ' എന്ന സിനിമയിലെ 'സംഗീതമേ... നിൻ പൂഞ്ചിറകിൽ...' എന്ന പാട്ടാണ് പാടിയത്. എനിക്കുമുമ്പേ പാടിയത് നല്ല ഉയരമുള്ള ഒരുത്തനായിരുന്നു. അവന്റെ പൊക്കത്തിനൊപ്പിച്ച് വച്ചിരുന്ന മൈക്കിലാണ് ഞാൻ പാടുന്നത്. പാടുമ്പോൾ എന്റെ കഴുത്ത് മുകളിലേക്ക് വളഞ്ഞിരിക്കുകയാണ്, നോട്ടം ആകാശത്തേക്കും. ദൈവത്തെ കണ്ട് പാടിയെന്ന് വേണമെങ്കിൽ പറയാം. ആദ്യമായി മൈക്കിൽ പാടുന്നതിന്റെ വിറയുണ്ടായിരുന്നെങ്കിലും സെക്കൻഡ് പ്രൈസ് കിട്ടി. കോളജിൽ പഠിക്കുന്ന കാലത്ത് പാട്ടുകാരനെന്ന ഇമേജ് വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ട്. പക്ഷേ, ബോയ്‌സ് സ്‌കൂളിൽ നിന്ന് മിക്‌സഡ് കോളജിലേക്ക് ചെന്നപ്പോ ആകെ അങ്കലാപ്പ്. ഒരു സുഹൃത്ത് ഉപദേശിച്ചു, 'പെൺകുട്ടികളൊക്കെ ആരാധികമാരായുണ്ട്. അവരോട് വളവളാന്ന് സംസാരിക്കാൻ പോയാ ൽ ഉള്ള വില കൂടി പോകും.' ആദ്യമൊക്കെ അത് അക്ഷരംപ്രതി പാലിച്ചു. പിന്നെ എന്റെയീ ബലംപിടിത്തം കാരണം ആരും സംസാരിക്കാൻ വരാതായി. ആ ഉപദേശം തന്ന കൂട്ടുകാരനെ കാണാനിരിക്കുകയാണത്ര മനോജ്.

ദൂരദർശന്റെ 'ഐതിഹ്യമാല'യിൽ സാമൂതിരിപ്പാടിന്റെ വേഷം അഭിനയിച്ച് സീരിയലിലെത്തി. പക്ഷേ, അതോടെ വീട്ടുകാർക്ക് പേടിയായി ഞാൻ വഴിതെറ്റി പോകുമോ എന്ന്. നിർബന്ധം സഹിക്കാതെ ഗൾഫിലേക്ക് പോയി. മൂന്നരവർഷത്തെ പ്രവാസജീവിതം ഒരു വലിയ സത്യം മനസ്സിലാക്കിത്തന്നു, കലാകാരനായല്ലാതെ എനിക്ക് ജീവിക്കാനാകില്ല. മടങ്ങിവന്ന ശേഷം മിമിക്രി ട്രൂപ്പുകളിൽ ചേർന്നു ജീവിതം മുന്നോട്ടുപോയി. പിന്നീട് കേബിൾ യുഗത്തിൽ ചാനലുകൾ വന്നപ്പോൾ സീരിയലിൽ ഞങ്ങൾക്കും തിരക്കായി. മനോജ് പറയുന്നു.

മനോജ് നല്ലൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിക്ക് വേണ്ടി 'ചേകവൻ' എന്ന സിനിമ മലയാളത്തിലേക്ക് വന്നപ്പോണ് ആദ്യമായി ഡബ്ബ് ചെയ്തത്. ബില്ല ടു' മലയാളത്തിലാക്കിയപ്പോ അജിത്തിനു വേണ്ടിയും ഡബ്ബ് ചെയ്തു. മോഹൻലാൽ നായകനായ'പുലിമുരുക'നിൽ തെലുങ്ക് നടൻ ജഗപതി ബാബുവിനു വേണ്ടിയും ഡബ്ബ് ചെയ്തു അഭിനയത്തിനിടയിൽ കിട്ടുന്ന സമയം ഡബ്ബിങ്ങിനു വിനിയോഗിക്കുമ്പോൾ ഒരു സന്തോഷം കൂടിയുണ്ട്, നമ്മുടെ ശബ്ദം തിരിച്ചറിയപ്പെടുന്നുണ്ടല്ലോ. മനോജ് പറയുന്നു.

അടിയുറച്ച ദൈവവിശ്വാസിയാണ് ഞാൻ. ദൈവാനുഗ്രഹം കിട്ടുക എന്നതും ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുക എന്നതും വളരെ വലിയ കാര്യമാണ്. ബൈബിളും ഗുരുവായൂരപ്പനും ഖുറാനുമുണ്ട് ഞങ്ങളുടെ പൂജാമുറിയിൽ. അച്ഛനാണ് ഇങ്ങനെ എല്ലാ ദൈവങ്ങളെയും വിശ്വസിക്കണമെന്നു ചിന്തിക്കാൻ പഠിപ്പിച്ചത്. കുട്ടിയായിരുന്നപ്പോൾ എന്നെ സ്‌കൂട്ടറിലിരുത്തി അച്ഛൻ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. പള്ളിയും കുരിശടിയും അമ്പലവും കാണുമ്പോഴെല്ലാം അച്ഛൻ നെഞ്ചിൽ കൈവച്ച് പ്രാർത്ഥിക്കും. പള്ളിയും കുരിശടിയും കണ്ട് അച്ഛനോട് ഞാൻ സംശയം ചോദിച്ചു 'അവിടെ ദൈവം ഉണ്ടോ' എന്ന്. അന്ന് അച്ഛൻ പറഞ്ഞ മറുപടി ഇതായിരുന്നു, 'എല്ലായിടത്തും ഉള്ളത് ഒരേ ദൈവമാണ്.' ആ വാക്ക് തന്നെ എന്റെ മോനെയും ഞാൻ പഠിപ്പിച്ചു.

മതത്തിന്റെ വേലിക്കെട്ടുകൾ മറന്ന് ബീനയുടെ കൈപിടിക്കാൻ ധൈര്യം കിട്ടിയതും ആ ദൈവത്തിന്റെ പിന്തുണ കൊണ്ടാണ്. കുടുംബത്തിലെ ആദ്യത്തെ മിശ്രവിവാഹമാണ് എന്റേത്. പക്ഷേ, അച്ഛനോ അമ്മയ്‌ക്കോ ബീന ക്രിസ്ത്യാനി ആണെന്നതിൽ എതിർപ്പൊന്നും ഇല്ലായിരുന്നു. അമ്മൂമ്മയ്ക്ക് മാത്രമായിരുന്നു അൽപം മുറുമുറുപ്പ്. അതുകൊണ്ട് പുള്ളിക്കാരിയോട് ക്രിസ്ത്യാനിയാണെന്ന് പറഞ്ഞില്ല. കല്യാണം കഴിഞ്ഞ് ബീന വീട്ടിൽ വന്ന കാലത്ത് ആരോ അമ്മൂമ്മയോട് പറഞ്ഞു ബീന ക്രിസ്ത്യാനിയാണെന്ന്. അന്നേരം അമ്മൂമ്മ തർക്കിച്ചു. 'കണ്ണില്ലാത്ത ഏതോ ഒരുത്തനാ ഇവൾ നായരുപെണ്ണല്ല എന്നു പറഞ്ഞത്' എന്നുപറഞ്ഞ് മനോജ് പറയുന്നു.

എന്റെ അപ്പച്ചനും അമ്മയ്ക്കുമൊന്നും വിവാഹത്തിന് യാതൊരു എതിർപ്പുമില്ലായിരുന്നു. മൂന്നുതവണ 41 ദിവസം വ്രതമെടുത്ത് ശബരിമലയ്ക്ക് പോയിട്ടുള്ള ആളാണ് അപ്പച്ചൻ. അപ്പച്ചന്റെ മരണശേഷം അമ്മ ഞങ്ങളുടെ കൂടെയാണെന്ന് ബീന.

ഇപ്പോൾ ഞങ്ങളുടെ സന്തോഷം മുഴുവൻ മകൻ ആരോമലിനെ ചുറ്റിപ്പറ്റിയാണ്. ഇപ്പോഴത്തെ വലിയ സന്തോഷം മോന് അവാർഡ് കിട്ടിയതാണ്. കഴിഞ്ഞ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ആരോമലിനായിരുന്നു. ചിന്മയ സ്‌കൂളിൽ അഞ്ചാംക്ലാസിലാണ് അവൻ പഠിക്കുന്നത്. കൂട്ടുകാരൊന്നും അവാർഡ് വാർത്ത വിശ്വസിച്ചില്ല എന്നുപറഞ്ഞ് അവൻ വിഷമത്തിലാണ്. അവാർഡ് കിട്ടിക്കഴിഞ്ഞ് ഫോട്ടോ ക്ലാസിൽ കൊണ്ടുപോയി കാണിക്കാം എന്നുപറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു. മനോജ് പറയുന്നു.

കുറേ സിനിമകളിലേക്ക് ഓഫർ വന്നിരുന്നു. പ്രസാദ് നൂറനാട് ഒ.എൻ.വി കുറുപ്പിന്റെ 'കുഞ്ഞേടത്തി' ഷോർട് ഫിലിമാക്കിയപ്പോൾ മോൻ അതിൽ അഭിനയിച്ചു. തിരുവനന്തപുരത്ത് പോയപ്പോൾ ഒ.എൻ.വി സാറിനെ കണ്ടിരുന്നു. 'നന്നായി വരട്ടെ' എന്നു തലയിൽ കൈവച്ച് അദ്ദേഹം മോനെ അനുഗ്രഹിച്ചു. 'കുഞ്ഞേടത്തി'യിലെ അഭിനയത്തിന് കിട്ടുന്ന മൂന്നാമത്തെ അവാർഡാണ് സ്റ്റേറ്റ് അവാർഡ്. ബീന പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP