Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎമ്മിന്റെ വിരോധം കാനത്തെ ഔട്ടാക്കും; ബിജെപിക്കാരുടെ സ്നേഹമില്ലായ്മ കണ്ണന്താനത്തിന് ദോഷം ചെയ്യും; മമ്മൂട്ടിയെ വെറുപ്പിക്കാതിരിക്കാൻ പാർവതിയെ കണ്ടം വഴി ഓടിക്കേണ്ടി വരും: മനോരമ ന്യൂസ് മേക്കറെ ഇന്ന് തെരഞ്ഞെടുക്കുമ്പോൾ ഏറ്റവും കൂടുതൽ സാധ്യത ശ്രീറാം വെങ്കിട്ടരാമന് തന്നെ

സിപിഎമ്മിന്റെ വിരോധം കാനത്തെ ഔട്ടാക്കും; ബിജെപിക്കാരുടെ സ്നേഹമില്ലായ്മ കണ്ണന്താനത്തിന് ദോഷം ചെയ്യും; മമ്മൂട്ടിയെ വെറുപ്പിക്കാതിരിക്കാൻ പാർവതിയെ കണ്ടം വഴി ഓടിക്കേണ്ടി വരും: മനോരമ ന്യൂസ് മേക്കറെ ഇന്ന് തെരഞ്ഞെടുക്കുമ്പോൾ ഏറ്റവും കൂടുതൽ സാധ്യത ശ്രീറാം വെങ്കിട്ടരാമന് തന്നെ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കർ 2017 ആരെന്നറിയാൻ ഇനി അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രമാണ്. അന്തിമ പട്ടികയിലെ നാലുപേരിൽ കൂടുതൽ പ്രേക്ഷക പിന്തുണ ആർക്കെന്നറിയാൻ ഇന്ന് വൈകുന്നേരം വരെ കാത്തിരുന്നാൽ മതി. കാനം രാജേന്ദ്രൻ, ശ്രീരാം വെങ്കിട്ടരാമൻ, പാർവതി, അൽഫോൻസ് കണ്ണന്താനം എന്നിവരാണ് ന്യൂസ് മേക്കർ പട്ടികയിൽ അവസാന നാല് സ്ഥാനങ്ങളിൽ ഉള്ളത്. ഇന്ന് വൈകുന്നേരത്തോടെ ഏറ്റവും അധികം വോട്ടു കിട്ടിയവരുടെ കാര്യവും മറ്റു ഘടകങ്ങളും പരിഗണിച്ച് വിജയിയെ പ്രഖ്യാപിക്കും.

മനോരമ ന്യൂസ് മേക്കർ അന്തിമ പട്ടികയിൽ ഉൾപ്പെട്ടവരിൽ നാല് പേരും ന്യൂസ് മേക്കറാവാൻ യോഗ്യരായവർ തന്നെയാണ്. കൂട്ടത്തിൽ രാഷ്ട്രീയക്കാരായി രംഗത്തുള്ളത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവുമാണ്. സ്വാഭാവികമായും രാഷ്ട്രീയ അണികളുടെ പിന്തുണ ഇരുവർക്കും ലഭിക്കും. പിന്നീട് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന നടിയെന്ന നിലയിൽ പാർവതിക്കും വിവിധ കോണുകളിൽ നിന്നും പിന്തുണയുണ്ട്. എന്നാൽ, സ്വാഭാവിക പിന്തുണക്ക് പുറമേ എല്ലാ കോണുകളിലും നിന്നുള്ള യുവാക്കളുടെ അടക്കം പിന്തുണയാണ് മൂന്നാറിൽ സത്യസന്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർ ശ്രീരാം വെങ്കിട്ടാരാമനുള്ളത്. യുവാക്കളുടെ മാതൃകാ പുരുഷനായി മാറിയ ഈ ഐഎഎസ് ഉദ്യോഗസ്ഥൻ ന്യൂസ് മേക്കറാകാൻ സാധ്യത കൂടുതലാണ് താനും.

സിപിഐ പ്രവർത്തകരുടെ പിന്തുണയിലാണ് കാനം രാജേന്ദ്രൻ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. എന്നാൽ, സിപിഎമ്മിന്റെ പല നടപടികളെയും വിമർശിക്കുന്ന നേതാവിനെ ഒതുക്കാൻ പല രംഗത്തു നിന്നും ആളുകളുണ്ട്. പ്രത്യേകിച്ചും സിപിഎം സൈബർ വിഭാഗം. ഇക്കൂട്ടർ കൂട്ടത്തോടെ കാനത്തിനെതിരെ വോട്ടു ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം വോട്ടിംഗിൽ പിന്നിലാകാനുള്ള സാധ്യതയുണ്ട് താനും. എന്നാൽ, ഭരണ വിരുദ്ധരുടെ വോട്ട് സമാഹരിക്കാൻ കഴിഞ്ഞാൽ അത് കാനത്തിന് നേട്ടമായി മാറുകയും ചെയ്യും. അടുത്തിടെ മാണിയുടെ മുന്നണി പ്രവേശനത്തെ പോലും എതിർത്ത് കാനം രംഗത്തെത്തിയിരുന്നു. അതുകൂടിയായപ്പോൾ സിപിഎമ്മിൽ നിന്നുള്ള എതിർപ്പ് രൂക്ഷമായി.

അതേസമയം സൈബർലോകത്തെ സംഘടിത വിഭാഗം വോട്ടു ചെയ്ത ബലത്തിലാണ് അൽഫോൻസ് കണ്ണന്താനം മനോരമ ന്യൂസ് മേക്കറിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. സൈബർ ലോകത്തെ കരുത്തരാണ് സംഘപരിവാർ അണികൾ എങ്കിലും അവർക്ക് സ്വന്തം കേന്ദ്രമന്ത്രിയോട് അത്രയ്ക്ക് താൽപ്പര്യം പോരാ. അതുകൊണ്ട് അദ്ദേഹത്തെ വോട്ടു ചെയ്ത് വിജയിപ്പിക്കാനുള്ള ആവേശമൊന്നും എവിടെയും കണ്ടില്ല. ഈ സാഹചര്യത്തിൽ അൽഫോൻസ് കണ്ണന്താനം ന്യൂസ് മേക്കറാകുമോ എന്ന് കണ്ടു തന്നെ അറിയണം.

നടി പാർവതിക്ക് തുടക്കത്തിൽ മികച്ച സാധ്യതകളാണ് ഉണ്ടായിരുന്നത്. എന്നാൽ, മമ്മൂട്ടി വിഷയത്തിൽ പ്രതികരിച്ചതോടെ അവർക്കെതിരെ പ്രതിഷേധങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. മമ്മൂട്ടി ആരാധകർ പാർവതിക്ക് എതിരായി വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തു. സംഘടിതമായി തന്നെ ഇത്തരം നീക്കങ്ങൾ ഉണ്ടായി. ഇതോടെ പാർവതിക്കുള്ള സാധ്യതകളും മങ്ങിയെന്നാണ് വിലയിരുത്തൽ.

അതേസമയം യുവാക്കളുടെയും നിഷ്പക്ഷരുടെയും പിന്തുണയാണ് ശ്രീരാം വെങ്കിട്ടരാമന്റെ കരുത്ത്. മൂന്നാറിലെ കൈയേറ്റക്കാരുടെ കണ്ണിലെ കരടായ മികച്ച ഉദ്യോഗസ്ഥരെ പിണറായി സർക്കാർ തെറിപ്പിച്ചു എന്ന പൊതുവികാരം സൈബർ ലോകത്തുണ്ട്. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരക്കാരുടെ വോട്ടുകൾ ശ്രീരാം സമാഹരിക്കും. സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണയിൽ ശ്രീരാം തന്നെ മുന്നിലെത്താനാണ് സാധ്യത.

മലയാളി യുവാക്കളുടെ ഹീറോ ബിംബങ്ങളിൽ ഒന്നാണ് ശ്രീരാം വെങ്കിട്ടരാമൻ എന്ന ഐഎഎസുകാരൻ. മൂന്നാറിൽ ആരെയും കൂസാതെ കയ്യേറ്റം ഒഴിപ്പിക്കാൻ ശക്തമായി നടപടി സ്വീകരിച്ച അന്ന് മുതൽ ശ്രീരാം താരമാണ്. സോഷ്യൽ മീഡിയയിൽ ശ്രീരാം ഫാൻസ് ക്ലബ്ബുകൾ പോലുമുണ്ട്. ഈ ക്ലബുകളിൽ ശ്രീരാമിന് വോട്ടഭ്യർത്ഥനകളും സജീവമാണ്. എന്തായാലും മൂന്നാറിലെ പുലിമുരുകൻ എന്നുവരെ വിളിപ്പേര് സ്വന്തമാക്കിയ വെങ്കിട്ടരാമൻ സോഷ്യൽ മീഡിയയുടെ അകഴിഞ്ഞ പിന്തുണയിൽ ന്യൂസ്് മേക്കറായേക്കുമെന്ന സൂചനയുണ്ട്.

വോട്ടിങ് തുടങ്ങിയപ്പോൾ തന്നെ കയ്യേറ്റക്കാരോട് ചേർന്നു പ്രവർത്തിക്കുന്നു എന്ന ആരോപണം ഉയർന്ന സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ശ്രീരാം വെങ്കിട്ടരാമനെതിരെ കുപ്രചരണവുമായി രംഗത്തെത്തിയിരുന്നു. വാട്സ് ആപ്പും ഫേസ്‌ബുക്കും വഴിയാണ് എംഎൽഎ ശ്രീരാമിനെതിരെ പ്രവർത്തിച്ചത്. ശ്രീരാമിന് വോട്ടു ചെയ്യരുതെന്ന വിധത്തിലാണ് രാജേന്ദ്രന്റെ പ്രചരണം. ശ്രീരാമിനെ ന്യൂസ് മേക്കർ ആക്കുന്നത് തങ്ങളുടെ നിലപാടുകൾ തെറ്റാണെന്ന് തെളിയിക്കുന്നതു പോലെയാകുമെന്ന ഭയം കൊണ്ടാണ് ഇത്തരമൊരു നീക്കവുമായി ദേവികുളം എംഎൽഎ രംഗത്തെത്തിയത്. മൂന്നാറിൽ നിന്നും ശ്രീരാം വെങ്കിട്ടരാമനെതിരെ ഏറ്റവും അധികം കരുക്കൾ നീക്കിയത് എസ് രാജേന്ദ്രനായിരുന്നു. എന്നിട്ടും കലയിടങ്ങുന്നില്ല എന്നതു കൊണ്ടാണ് ശ്രീരാമിനെ അധിക്ഷേപിക്കുന്ന വിധത്തിൽ എംഎൽഎ പ്രചരണം നടത്തിയത്.

ശ്രീരാം വെങ്കിട്ടരാമൻ കോർപ്പറേറ്റ് മാധ്യമങ്ങളുടെയും സാധാരണക്കാരെ ഒറ്റുകൊടുക്കുന്ന കപട പരിസ്ഥിതി വാദികളുടെയും അച്ചാരം വാങ്ങുന്ന വ്യക്തിയാണെന്ന് ധ്വനിയിലാണ് എംഎൽഎയുടെ വിമർശനം. വർഗീയ വാദികളെ സുഖിപ്പിച്ചതു കൊണ്ടാണ് ന്യൂസ് മേക്കർ ലിസ്റ്റിൽ ഇടംപിടിച്ചതെന്നും വിമർശിക്കുന്നു. ദേവികുളം താലൂക്കിലെ ഒരു കർഷകന് പോലും പട്ടയം കൊടുക്കാതിരുന്നതിന്റെ കാരണക്കാരൻ ശ്രീരാമാണെന്നും ടാറ്റായുടെയും ഹാരിസണിന്റയും കൈയേറ്റങ്ങൾകണ്ടില്ലെന്ന് നടിച്ചുവെന്നുമാണ് എംഎൽഎയുടെ വിമർശനം. അഞ്ച് കാര്യങ്ങളാണ് ശ്രീരാമിനെതിരെ എംഎൽഎ ആരോപിക്കുന്നത്.

അതേസമയം വോട്ടെടുപ്പ് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കേ മത്സരത്തിൽ വലിയ അബദ്ധം പിണഞ്ഞിരുന്നു. പാർവതിയുടേയും ശ്രീറാംവെങ്കിട്ടരാമന്റേയും കോഡ് മാറിപ്പോയതാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇതിൽ വോട്ടിങ് കോഡ് ആണ് പരസ്യത്തിൽ മാറിയത്. മേൽപറഞ്ഞ നാലുപേർക്കും യഥാക്രമം എ,ബി,സി,ഡി കോഡുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ശ്രീറാമിന്റെ കോഡ് സി എന്നും പാർവതിയുടേത് ഡി എന്നും തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ തെറ്റ് പിന്നീട് തിരുത്തുകയും ചെയ്തു.

എസ്എംഎസിലൂടെയും ചാനലിന്റെ വെബ്‌സൈറ്റിലൂടെയുമാണ് വോട്ടിങ് നടന്നത്. ഓരോ വർഷവും വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തികളിൽ നിന്നാണ് ന്യൂസ് മേക്കർ പട്ടികയിലേക്ക് മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ്് 10 പേരെ തെരഞ്ഞെടുക്കുന്നത്. ഇവരിൽ നിന്ന് പിന്നീട് നാലു പേരെയും തെരഞ്ഞെടുത്ത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തുന്നതും മറ്റു ഘടകളങ്ങളും പരിഗണിച്ചാമ് ഈ വർഷത്തെ വാർത്താ താരത്തെ തിരഞ്ഞെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP