Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിലിന്റെ കുടുംബത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; പിച്ചതെണ്ടേണ്ട അവസ്ഥയിലാണെന്ന് പറഞ്ഞതിനാലാണ് വാർത്ത നൽകിയത്; തെളിവായി ദൃശ്യങ്ങളും പക്കലുണ്ടെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ടർ; വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് ആവർത്തിച്ച് കുടുംബവും

ഒടുവിലിന്റെ കുടുംബത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; പിച്ചതെണ്ടേണ്ട അവസ്ഥയിലാണെന്ന് പറഞ്ഞതിനാലാണ് വാർത്ത നൽകിയത്; തെളിവായി ദൃശ്യങ്ങളും പക്കലുണ്ടെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ടർ; വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് ആവർത്തിച്ച് കുടുംബവും

എം പി റാഫി

പാലക്കാട്: അന്തരിച്ച അനശ്വര നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന വാർത്ത ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിലിന്റെ മകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഏഷ്യാനെറ്റ് വാർത്ത നൽകിയത്. ഈ വാർത്ത ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. ഇതിന്റെ പിറ്റേ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വാർത്ത വളച്ചൊടിക്കുകയായിരുന്നു എന്ന പറഞ്ഞുകൊണ്ട് ഒടുവിലിന്റെ കുടുംബം രംഗത്തെത്തിയത്. മാദ്ധ്യമപ്രവർത്തകൻ വാക്കുക്കൾ വളച്ചൊടിക്കുകയാണെന്നും കുടുംബം ആരോപിക്കുകയുണ്ടായി. തെറ്റായ വാർത്ത പ്രചരിച്ചെന്ന് വന്നതോടെ ഏഷ്യാനെറ്റിനെതിരെയും ആക്ഷേപശരങ്ങൾ വന്നു. എന്നാൽ താൻ നൽകിയത് അടിസ്ഥാന രഹിതമായ വാർത്തയല്ലെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് പ്രതിനിധി രാജീവ് മറുനാടൻ മലയാളിയോട് പറഞ്ഞു.

തനിക്ക് നൽകിയ ഇന്റർവ്യൂവിൽ ഒടുവിലിന്റെ മൂത്ത മകൾ പത്മിനിയുടെ വാക്കുകളെ അടിസ്ഥാനമാക്കിയാണ് വാർത്ത നൽകിയത്. പിച്ചതെണ്ടുന്ന അവസ്ഥയിലാണ് തങ്ങളെന്നാണ് മകൾ പറഞ്ഞ വാക്കുകൾ. ഇതിന്റെ വീഡിയോ കൈവശമുണ്ടെന്നും രാജീവ് വ്യക്തമാക്കി. ഇങ്ങനെയൊരു വാർത്ത പുറത്തുവന്നപ്പോൾ ഇത്രയും വലിയ സംഭവമായി മാറുമെന്ന് അവർ കരുതിയിരുന്നില്ല. അതുകൊണ്ടാണ് മാറ്റിപ്പറഞ്ഞതെന്നുമാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ വ്യക്തമാക്കുന്നത്. ഒടുവിലിന്റെ ഭാര്യയുടെ സഹോദരങ്ങളാണ് പിന്നീട് വിഷയത്തിൽ ഇടപെട്ടത്. മകൾ പത്മിനിക്ക് സുഖമില്ലെന്നാണ് ഇപ്പോൾ അവർ പറയുന്നത്. ഒടുവിലിന്റെ കുടുംബത്തെ ചില സന്നദ്ധ സംഘടനകളും കേരളശ്ശേരി ആട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബ്ബും പണം നൽകി സഹായിച്ചിരുന്നതായും ഏഷ്യാനെറ്റ് റിപ്പോർട്ടർ വ്യക്തമാക്കി.

ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തെ കുറിച്ച് ഏഷ്യാനെറ്റ് പുറത്തുവിട്ട വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഒടുവിലിന്റെ കുടുംബം വീണ്ടും ആവർത്തിച്ചു. ചെറുമകളുടെ അസുഖം കാരണമുണ്ടായ ദുഃഖം മാത്രമാണ് ചാനൽ ലേഖകനുമായി പങ്കുവച്ചത്. അത് തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകിയതോടെ കുടുംബത്തെയും ഒടുവിലിനെ സ്‌നേഹിക്കുന്നവ നിരവധി പേരെയും വേദനിപ്പിച്ചെന്നും ഒടുവിലിന്റെ ഭാര്യ പത്മജ മറുനാടൻ മലയാളിയോടു പറഞ്ഞു.

മൂന്ന് ദിവസം മുമ്പായിരുന്നു സംഭവത്തിന് ആധാരമായ വാർത്ത ഏഷ്യാനെറ്റ് പുറത്തു വിടുന്നത്. മണ്ണൂരിൽ ഒടുവിൽ സാഹിത്യ സമിതി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എടുക്കാനെത്തിയപ്പോഴാണ് ഏഷ്യാനെറ്റ് വാർത്താസംഘം പത്മിനിയെ സമീപിച്ച് വാർത്ത നൽകിയതെന്നാണ് കുടുംബം പറയുന്നത്. വാർത്ത പുറത്തുവിട്ടതിനു ശേഷം പലരും വിളിച്ചും നേരിട്ടും വിവരങ്ങൾ തിരക്കി. കലാമണ്ഡലം ഹൈദരാലിയുടെ ജേഷ്ഠൻ വീട്ടിൽ വന്നു. ഗോപാലപുരത്ത് ഷൂട്ടിംങിലായിരുന്ന നടൻ മമ്മൂട്ടിയും വാർത്ത കേട്ട് ഞെട്ടിയിരുന്നു. ലോക്കേഷനിൽ നിന്നും ഒടുവിലിന്റെ കുടുംബാംഗങ്ങളെ കാണാൻ മ്മൂട്ടിയും ഒരുങ്ങി സഹായം എത്തിക്കാനായി എത്തിയിരുന്നു.

ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ഒടുവിലെന്ന നടനെ ഇന്ന് സിനിമയും സിനിമക്കാരും മറന്ന് കഴിഞ്ഞെന്നും അഭിനേതാക്കളുടെ സംഘടയായ അമ്മയോ അതിന്റെ അമരക്കാരോ ഒടുവിലിന്റെ മരണ ശേഷം ഈ കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന വിധത്തിലായിരുന്നു ചാനൽ റിപ്പോർട്ട്.

ഒടുവിൽ ഉണ്ണികൃഷ്ണന്റെ മരണ ശേഷം ചലച്ചിത്ര അക്കാദമി നൽകുന്ന 1000 രൂപ പെൻഷനും പേരക്കുട്ടിക്ക് ലഭിക്കുന്ന വികാലംഗ പെൻഷനുമാണ് ജീവൻ പിടിച്ചു നിർത്താൻ ഇവരെ സഹായിക്കുന്നതെന്നായിരുന്നു ഏഷ്യാനെറ്റ് വാർത്ത. അതേസമയം ചാനലിന് മുന്നിൽ പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറയാൻ ഇടയാക്കിയതിൽ സിനിമാ മേഖലയിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള സമ്മർദ്ദമാണെന്നുമാണ് കരുതുന്നത്. വാർത്തയെ തുടർന്ന് ഒടുവിലിന്റെ കുടുംബത്തിന് സഹായം എത്തിയതിനാൻ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകേണ്ടെന്ന നിലപാടിലാണ് ചാനൽ അധികൃതരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP