Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വായിക്കപ്പെടാതെപോകുന്ന ഇടങ്ങൾ: സ്ത്രീ ജീവിതങ്ങളുടെ ഇടവഴികളിലൂടെ ഒരു യാത്ര... ജോംജിയുടെ 'ആമേൻ അത് ഞാൻ തന്നെയാകുന്നു' നോവൽ - സിന്ധു എസിന്റെ നിരൂപണം വായിക്കാം...

വായിക്കപ്പെടാതെപോകുന്ന ഇടങ്ങൾ: സ്ത്രീ ജീവിതങ്ങളുടെ ഇടവഴികളിലൂടെ ഒരു യാത്ര... ജോംജിയുടെ 'ആമേൻ അത് ഞാൻ തന്നെയാകുന്നു' നോവൽ - സിന്ധു എസിന്റെ നിരൂപണം വായിക്കാം...

സിന്ധു എസ്

ന്യസ്ഥ ജീവിതത്തിലൂടെ ഒരു യാത്ര, അതാണ് ജോംജിയുടെ ആമേൻ അത് ഞാൻ തന്നെയാകുന്നു എന്ന നോവൽ .ഓരോ ഇടങ്ങളിലും ഒളിഞ്ഞു കിടക്കുന്ന ഒരുപിടി സത്യങ്ങളുണ്ടെന്നും.അവിടെയാണ് ജീവിതമെന്നും ഈ നോവൽ നമ്മോട് സംവദിക്കുന്നു. അറിയപ്പെടാത്തതാണ് അറിയപ്പെടു ന്നതിനേക്കാൾ സത്യവും യാഥാർഥ്യവും എന്ന് നമുക്ക് ബോധ്യമാകുന്നു.

ഈ പുസ്തകം ചിലപ്പോൾ സിസ്റ്റർ ലൂസിയുടെ ജീവിതമാണെന്ന് തോന്നാം .അതിനുമപ്പുറം ദുരിത പർവ്വങ്ങൾ താണ്ടിയ അനേകം സന്യസ്തരുടെ ജീവിതവും വേദനയുമായി നമ്മിലേക്ക് ഒഴുകിയെത്താം. സ്ത്രീകളുടെ ദുരിത ഇടങ്ങളുടെ അടയാളപ്പെടുത്തലാണ് ഇതെന്ന് പറയാം. അങ്ങനെ വായനയുടെ ഒരു വലിയ ലോകത്തിലേക്ക് ഈ പുസ്തകം നമ്മെ കൊണ്ടു പോകുന്നു.

ചില ഇടങ്ങളെ നാം കാണാതെയും ഗൗനിക്കാതെയും വായിക്കാതെയും പോകുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു. എന്ന ചോദ്യം ഏറെ പ്രസക്തമാണ്.മുഖ്യധാര പ്രിസിദ്ധികരണങ്ങൾ നിന്ന് മാറി ഒരു പ്രാദേശിക പ്രസാധകർ പുറത്തിറക്കിയ പുസ്തകം ജോംജിയുടെ നോവൽ 'ആമേൻ അത് ഞാൻ തന്നെയാകുന്നു. അവതാരകൻ പറയുന്നതുപോലെ ബൈബിൾ ഒരു സ്ത്രീപക്ഷ വായന എന്ന് ഈ പുസ്തകത്തെ പറയാം എന്നത് സത്യമാണ്. ഇതുവരെ പുരുഷലോകവും സ്ത്രീ ലോകവും ബൈബിളിനെ കാണാത്ത രീതിയിലുള്ള ഒരു വായനയാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുന്നത്. വളരെ മനോഹരവും നവീനവും ആയ ശൈലിയിൽ ഈ നോവൽ അവതരിപ്പിക്കപ്പെടുന്നു. വളരെ ചിന്തോദ്ധീപകമായ തീക്ഷ്ണമായ ഒരു രചന രീതിയാണ് ഇവിടെ അവലംഭിക്കപ്പെട്ടിട്ടുള്ളത്.

ഈ നോവലിൽ സിസ്റ്റർ കാതറിൻ സിസ്റ്റർ ഷെല്ലിയുമായി നടക്കുന്ന സംഭാഷണത്തിലൂടെ കടന്നുവരുന്ന പിയൂസച്ചൻ നൽകുന്ന ചിന്തകൾ നമ്മുടെ ചിന്താരീതികളെ തന്നെ തകർത്തെറിയുന്നു. അച്ചൻ പറയുന്നു ആദത്തെക്കാൾ ഏറെ മുന്നിലാണ് അവൾ ഹവ്വ.അത് തുറന്ന് പറഞ്ഞ ആ നിമിഷം തന്നെയാണ് യൂദാസ് ക്രിസ്തുവിനെതിരാകുന്നത്. പിയൂസച്ചൻ പറയുന്നു സഭ ക്രിസ്തുവല്ലെന്ന്.പിയൂസച്ചൻ വീണ്ടും പറയുന്നു.ഒരു കാലഘട്ടത്തിൽ യൂറോപ്പിൽ കൊല്ലപ്പെട്ട മന്ത്രവാദിനികളെല്ലാം ബൈബിളിന് സ്ത്രീ വ്യാഖ്യാനങ്ങൾ തീർത്തവരാകാം എന്നും.സ്ത്രീ അവളിലെ അനന്തസാധ്യതകളെ തിരിച്ചറിയുമ്പോൾ വചനം അവൾക്ക് കാവ്യാത്മകമായി മാറുന്നുവെന്ന്. എത്ര വിപ്ലവകരണമാണ് ഈ വരികളെല്ലാം.

കുമ്പസാരത്തിനുപോലും പുതിയ വ്യാഖ്യാനം നൽകപ്പെടുന്നു.സിസ്റ്റർ കാതറിൻ സിസ്റ്റർ ഷെല്ലിയോട് കുമ്പസാരിക്കുന്നു.കുമ്പസാരിക്കേണ്ടത് പുരുഹിതരുടെ അടുത്തല്ലേ എന്ന ഷെല്ലിയുടെ ചോദ്യത്തിന് കുമ്പസാരിക്കേണ്ടത് കുമ്പസാരത്തെ ഉൾക്കൊള്ളാൻ കഴിയുന്നിടത്താണ് എന്ന് വാദം അവതരിപ്പിക്കുകയാണ് കാതറിനിലൂടെ നോവലിസ്റ്റ്. കാതറിൻ കുമ്പസാരിക്കുമ്പോൾ ആദ്യം പറയുന്നത് പോലും വിപ്ലവകരമാണ്' അനീറ്റ അവൾ ഉടുപ്പൂരി ഒരു ഇറ്റലിക്കാരനൊപ്പം ജീവിക്കുന്നു.ഞാൻ അവളോട് ചോദിച്ചു എന്തിനെന്ന്? അവൾ പറഞ്ഞു രതി ഒരു അനുഭൂതികൂടിയാണെന്ന്.അതിനെ നാം വെറും വികാരമായി കാണുന്നു .നമ്മുടെയെല്ലാം സ്‌നേഹം ഒരു സ്വഭാവമല്ല, ഒരു വികാരം കൂടിയാണ് അതിനാൽ ഞാനിത് അഴിച്ചുമാറ്റുന്നു. തിരുവസ്ത്രം എന്ന ഉടുപ്പ് ഊരിയതിന് ശേഷം അനീറ്റ സഹോദരി കാതറിനോട് വീണ്ടും പറയുകയാണ് ഇപ്പോൾ അവളിൽ ഒരു ഉണ്ണിയേശു ജനിച്ച പ്രതീതിയാണെന്ന്.

നമ്മുടെ മനസ്സിലുള്ള പല ബിംബങ്ങളെയും തകർത്തെറിയുകയാണ് ഈ നോവൽ. അപാരമായ വായനയുടെ അനന്ത സാധ്യതകളാണ് ഓരോ അധ്യായങ്ങളിലും കാണാനാകുന്നത്.തികച്ചും സ്ത്രീ പക്ഷ നോവൽ എന്ന് ഇതിനെ വിശേഷിപ്പിക്കാം.

ആദ്യ അദ്ധ്യായത്തിൽ തന്നെ നാൾ വഴികളായി രൂപപ്പെട്ടുവന്നിരുന്ന ജാതിചിഹ്നത്തെ സിസ്റ്റർ ഷെലി അറിയാതെ പറഞ്ഞുപോകുന്നുണ്ട് 'പുറത്ത് കാന്റ്റിൻ വേലക്കാരി മറിയക്കുട്ടി. തടിച്ചിരുണ്ട ഒരു രൂപം. പെട്ടന്ന് അവരോടെന്തോ അറപ്പ് തോന്നി.അവർ ചായക്കുള്ള സമയമായി എന്നറിയിക്കാൻ വന്നതാണ്. ആ വെറുപ്പ് ഒരു ജാതീയ ചിഹ്നമായിരുന്നോ എന്ന് തിരിച്ചറിയാൻ അവർക്കായില്ല. ഈ വാചകം കാലങ്ങളായി ക്രിസ്തു സമൂഹത്തിലും നിലനിന്നിരുന്ന ജാതി ചിന്തയുടെ ബഹിർസ്പുരണമാണ് എന്ന് കാണാം.

ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുകൂടിയിരുന്നു അടുത്ത മഴക്കുള്ള ലക്ഷണം.വൃക്ഷച്ചില്ലയിലിരുന്ന് ഒരു കാക്ക കരയുന്നു.അതിനെ ശ്രദ്ധിക്കാതിരിക്കാൻ സിസ്റ്റർക്കായില്ല.ആ കാക്കയുടെ ചിറകുകൾ മഴയുടെ ശക്തിയാൽ തൂങ്ങിയിരുന്നു.പാവം തണുത്തു വിറക്കുകയാണ്.എവിടെയാണ് അതിന്റെ സങ്കേതം?കാറ്റും മഴയും ആ കാക്കയുടെ വാസസ്ഥലം തകർത്തു കളഞ്ഞോ?

അഭയാർത്ഥിയായി അലയേണ്ടിവരുന്ന കാക്ക.പ്രതീകാത്മകമായ ഇത്തരം സൂചനകളിലൂടെയാണ് ഈ നോവൽ വളരുന്നത് തന്നെ നന്മയും തിന്മയും രണ്ടിനും സ്ഥായിയായ ഒരു നിലനിൽപ്പില്ലാത്ത ഒന്നാണെന്നും തുടർ അധ്യായങ്ങളിൽ കാണാനാകുന്നു.സാവിത്രിയുടെ മരണം പുരുഷ അധാർമ്മികതയുടെയും സാമൂഹ്യ അപചയങ്ങളുടെയും സൃഷ്ടിയാണ് എന്ന് സിസ്റ്റർ നമ്മോട് സംവാദിക്കുന്നു.സൂമൂഹത്തിൽ നിലനിൽക്കുന്ന വൈകൃതമായ മനസ്സാണ് പല ദുർവൃത്തികളിലേക്കും സമൂഹത്തെ നയിക്കുന്നതെന്ന് സിസ്റ്റർ തിരിച്ചറിയുകയാണ്.

ഒപ്പം സ്വന്തം കുടുംബകഥയിലൂടെയും സിസ്റ്റർ നമ്മോട് പറയുന്നത് കുടുംബബന്ധങ്ങളിൽ കാലങ്ങളായി നിലനിൽക്കുന്ന മൂല്യച്യുതികളുടെയും പരസ്പരം ഉൾക്കൊള്ളാൻ കഴിയാത്തതിൽ നിന്ന് രൂപപ്പെടുന്ന തകർച്ചകളുടെയും വ്യഥകളാണ് എന്ന് കാണാം. അതുകൊണ്ടുതന്നെ കുടുംബാന്തരീക്ഷങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകേണ്ടത് കൂടിയാണെന്ന് അല്ലെങ്കിൽ അപചയങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമെന്ന് ഈ നോവൽ നമ്മെ ബോധ്യപ്പെടുത്തുന്നു. കുടുംബാന്തരീക്ഷം നിർമ്മിക്കുന്ന മാനസികാപചയങ്ങൾ എങ്ങനെ മനുഷ്യരെ സ്വാധിനിക്കുന്നുവെന്നും ഇവിടെ വെളിവാക്കുന്നു എന്നുതന്നെ പറയാം.അതുകൊണ്ടുതന്നെയാണ് അയാളെ പ്രണയിക്കാൻ സിസ്റ്റർ യൗവനത്തിൽ അതിയായി ആഗ്രഹിക്കുന്നതും. സ്‌നേഹത്തോടുള്ള, സ്‌നേഹിക്കപ്പെടാനുള്ള സിസ്റ്ററുടെ അഭിനിവേശവും ആഗ്രഹവും പൂർണ്ണമായി പറയാനോ പ്രകടിപ്പിക്കാനോ ആകാതെ ഉള്ളിലൊതുക്കുന്നതും സ്വന്തം മനസ്സിന്റെ അകത്തളങ്ങളെ കണ്ടെത്താനാകാതെ,പ്രകടിപ്പിക്കാനാകാതെ ഒടുവിൽ സ്വയം വിതുമ്പികൊണ്ട് ഓടി രക്ഷപ്പെടുന്നതുമെല്ലാംകുടുംബാന്തരീക്ഷം സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങളിൽ നിന്നാണെന്ന് ബോധ്യപ്പെടുത്താൻ നോവലിസ്റ്റിന് കഴിയുന്നു.

മാക്‌സിയൻ ചിന്താഗതികളോ സൈക്കോളജിയോ ഒന്നിലും എത്തിക്കുന്നില്ല എന്ന അവബോധത്തിൽ നിന്ന് വീണ്ടും പുതിയ ഇടങ്ങൾ തേടിയുള്ള അനേഷണത്തിലേക്ക് സിസ്റ്റർ സ്വയം കാമുകനായി കാണുന്ന വ്യക്തി ഇറങ്ങി തിരിക്കുകയാണ്. ഇതോടെ അവർ സ്വയം രൂപപ്പെടുത്തുന്ന ഒരു കയത്തിലേക്ക് എടുത്തു ചാടുകയാണ്. ഇവിടെയും മാനസ്സിക വൈകല്യങ്ങയുടെ ഒരു തലം രൂപപ്പെടുന്നത് കാണാം. എന്താണ് ദൈവം എന്ന ഒരു ആശയം കൂടി ഈ അധ്യായം മുന്നോട്ട് വയ്ക്കുന്നുണ്ട് 'ജീവിക്കാനുള്ള മോഹത്തിൽ നിന്നുരുത്തിരിയുന്ന ജീവിക്കുന്നു എന്ന അവസ്ഥയുടെ അവ്യക്തമായ,പ്രതിഫലനാത്മകമായ ഒരു പ്രതിഭിംബമാണ് ജീവിതം.ആ ജീവിതത്തിലെ സമ്മിശ്ര ലഹരിയിൽ എനിക്കാനന്ദം കണ്ടെത്താൻ അവസരം സൃഷ്ടിക്കുന്ന അവസ്ഥയാണ് ദൈവം.

മൂന്നാം അദ്ധ്യായത്തിൽ സാധാരണ ഒരു ദിവസത്തിലൂടെ കടന്നുപോകുന്ന സിസ്റ്ററെ അവതരപ്പിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. എന്നാൽ സിസ്റ്ററുടെ മുന്നിലെത്തുന്ന റസിയയുടെ ആഹ്ലാദം സിസ്റ്ററെ മ്ലാനവതിയാക്കുന്നു.നഷ്ടമായ ആഹ്ലാദങ്ങൾ,സ്വന്തമാക്കാൻ,ലഭിക്കാൻ ആഗ്രഹിച്ച പലതും തൃണവൽക്കരിക്കേണ്ടി വന്നതിലെ ശൂന്യത,എല്ലാം സിസ്റ്ററെ വല്ലാത്ത ഒരു നഷ്ട ബോധത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നത് കാണാം.സിസ്റ്ററുടെ ബോധ മനസ്സ് സന്തോഷവതി എന്ന് ചിന്തിക്കുമ്പോഴും.ഉപബോധ മനസ്സിൽ നിന്ന് നഷ്ടബോധം അറിയാതെ പുറത്തേക്കൊഴുകി വരുന്നു.'എന്നിലെ സ്ത്രീ എന്നേ മരിച്ചുകഴിഞ്ഞു' എന്ന ഉപബോധമനസ്സ് തീർക്കുന്ന ഈ വിലാപത്തിലേക്ക് സിസ്റ്ററെ നയിക്കുന്നതിനും ബോധമനസ്സ് രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഉപരിപ്ലവത തകരുന്നതും നമുക്കിവിടെ കാണാനാകുന്നു.

'ഇന്നലകൾ മനസ്സിൽ ഒരു കറുത്ത നിഴലായി നമ്മെ അനുഗമിക്കുന്നുവെന്ന് സിസ്റ്റർ സ്വയം ആശ്വസിക്കുന്നു.എന്താണ് അതിനുകാരണമെന്ന് അന്വേഷിക്കുകയാണവർ, അതിനവർ ആശ്രയിക്കുന്നത് ബൈബിളിനെയാണ്'ആകാശത്തിലെ പറവകളെ നോക്കുവിൻ,അവർ വിതക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ ശേഖരിക്കുന്നുമില്ല എന്നിട്ടുമവർ സന്തോഷത്തോടെ ജീവിക്കുന്നു'. അണ്ണാറക്കണ്ണനിലൂടെ ആ ദിവ്യത്വത്തിലേക്ക് അവർ കടന്നുപോകാൻ ശ്രമിക്കുകയാണ്.എന്നാൽ അടുത്തനിമിഷം വീണ്ടും ചഞ്ചല ചിത്തയാവുകയാണ് സിസ്റ്റർ.സിസ്റ്ററിലേക്ക് കടന്നു വരുന്ന സഹപാഠിയായ ശ്രീദേവിയുടെ വാക്കുകൾ അവരെ ചഞ്ചലയാക്കുകയാണ്.ദൈവനിഷേധിയായിരുന്ന കാലത്തേ ഷെല്ലിയുടെ വാക്കുകൾഇതായിരുന്നു 'എല്ലാറ്റിനും മീതെയുള്ള ദൈവത്തെ സൃഷ്ടിച്ചതു് ആരാണ്?' അതിനെ ഇല്ലായ്മചെയ്യും എന്നവണ്ണം ശ്രീദേവിയുടെ പ്രസ്താവന 'നീ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവരുടെ ഗണത്തിൽ എത്തപ്പെടും.'

ആഗ്രഹിക്കാതെയും അറിയാതെയും അവിടേക്കുള്ള യാത്രയിലായിരുന്നു സിസ്റ്ററുടെ ഉപബോധമനസ്സ് എന്ന് ഈ വായനയിലൂടെ ഇവിടെ നമുക്ക് കണ്ടെടുക്കാനാകും.ശ്രീലേഖ എസ് നായരിലൂടെ ഡോസ്റ്റോവിസ്‌ക്കിയും സിസ്റ്ററുടെ മുന്നിലെത്തുന്നു. റസിയ സമ്മാനിക്കുന്ന കുറ്റവും ശിക്ഷയും എന്ന നോവലും സിസ്റ്ററുടെ വാതായനകളെ നമുക്ക് മുന്നിൽ തുറന്ന് കാണിക്കുന്നുണ്ട്.അപക്വമായ മനസ്സിന്റെ നിഗൂഢതയിലൂടെ കടന്നുപോകുന്ന അതിലെ നായകനെപ്പോലെയാണ് സിസ്റ്റർ ഷെല്ലിയും എന്ന് അവസാനം വരെയുള്ള വായനയിലൂടെ നമുക്ക് കണ്ടെടുക്കാനാകും.

സിസ്റ്റർ ഈ അദ്ധ്യായത്തിൽ സ്വയം ചോദിക്കുന്നുണ്ട് എവിടെയാണ് സ്വാന്തനം? സന്യാസത്തിലോ.അതോ കുടുംബജീവിതത്തിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ?സ്വന്തം കുടുംബത്തിൽ സിസ്റ്റർക്ക് അത് കണ്ടെത്താനായില്ല.സന്യാസത്തിലും അതിനു കഴിയുന്നില്ലെന്ന് നമുക്ക് വായിച്ചെടുക്കാനാകുന്നു.അപ്പോൾ സിസ്റ്റർക്കൊപ്പം നമുക്കും ചോദിക്കേണ്ടിവരുന്നു പിന്നെ എവിടെയാണ്? ഉത്തരമില്ലായ്മയുടെ ഒരു മഹാവ്യൂഹത്തിൽ അകപ്പെടുകയാണ് സിസ്റ്റർ.അപ്പോൾ സിസ്റ്റർക്ക് തോന്നുന്ന അതിനെല്ലാം അപ്പുറമാണ് അതെന്ന്(അതൊരു മിഥ്യ ധാരണ ആയിക്കൂടെന്നില്ല).പിന്നെ ആ വ്യൂഹത്തെ തകർക്കാനുള്ള ശ്രമത്തിലാണവർ.എന്നാൽ ആ വ്യൂഹത്തെ തകർക്കാനാകാതെ വിലപിക്കുകയാണവർ.

അടുത്ത അദ്ധ്യായത്തിൽ സിസ്റ്റർക്കാശ്വാസമായി വാസന്തി ടീച്ചറെത്തുന്നു.ഇരുവരും ഏകദേശം ഒരേ തോണിയിലൂടെ തന്നെ സഞ്ചരിക്കുന്നവരാണ്.എന്നാൽ സിസ്റ്ററെപ്പോലെയല്ല വാസന്തി ടീച്ചർ.ഈ ലോകം മുഴുവൻ അവർക്കായി തുറന്നുകിടക്കുന്നു. എന്നാൽ സിസ്റ്ററാകട്ടെ ഒരു വൃത്തത്തിനുള്ളിലാണ്.അതോ സ്വയം തീർക്കുന്നതും.

വേദനയിൽനിന്ന് രക്ഷനേടാൻ ക്രൂശിത രൂപം എന്ന അടവുനയം സിസ്റ്റർ കണ്ടെടുക്കുന്നു.അത് വെറും ഒരു അടവുനയം മാത്രമാണെന്ന ബോധ്യത്തോടെതന്നെയാണ് ആ കണ്ടെടുപ്പ്. എന്നാൽ അവിടെ നിന്നും റസിയയിലെത്തുന്ന സിസ്റ്റർ വീണ്ടും ദുഃഖതിലേക്കിടറി വീഴുന്നു.'അമ്മ' ആദ്യമായി ഒരു വിതുമ്പലായി മാറുന്നത് അപ്പോഴാണ്.

ആ ദുഃഖങ്ങളുടെ കയങ്ങളിൽ നിന്ന് രക്ഷ നേടാൻ സിസ്റ്റർ വാസന്തിക്കൊപ്പം നടക്കാനിറങ്ങുന്നു.എന്നാൽ അവിടെയും പടികടന്നെത്തുന്നത് വേദനകളുടെ മറ്റൊരു ഇടമാണ്.

വാസന്തി ടീച്ചറുടെ ജനനം.അതെത്തുടർന്നുള്ള അവരുടെ അച്ഛന്റെ മരണം. അമ്മയുടെ മരണം.വാസന്തിയുടെ ജീവിതം ഇതെല്ലാം പ്രതീകാത്മക ചിഹ്നങ്ങളായി സിസ്റ്ററിൽ നിറയുന്നു.

വാസന്തിയുടെ ജനനത്തോടെ മരണപ്പെടുന്ന അച്ഛൻ. അതിൽ മതം തീർക്കുന്ന കപടതയുടെ ചിഹ്നങ്ങൾ എങ്ങനെയെല്ലാം ഒരു ജീവിതത്തെ ദുരന്താത്മകമായി വേട്ടയാടുന്നതെന്ന് അതെങ്ങനെയാണ് ഒരു വ്യക്തിയുടെ ഉപബോധ മനസ്സിൽ ജീവിതചിഹ്നങ്ങളായി പരിണമിക്കുന്നതെന്ന് എന്നത്തിനുള്ള ഒരു നേർകാഴ്ചയായി ഈ ഭാഗം മാറുന്നു.

അമ്പലനടക്ക് മുമ്പിലുള്ള മരങ്ങൾക്ക് താഴെയുള്ള വാർക്ക ബഞ്ചിൽ വിശ്രമിക്കുന്ന വർക്ക് മുന്നിലേക്ക് വീഴുന്ന മൃതപ്രായനായ,അധികം വൈകും മുമ്പേതന്നെ പിടഞ്ഞുമരിക്കുന്ന കഴികുഞ്ഞും,അതിനെ റാഞ്ചിവരുന്ന പരുന്തുമെല്ലാം അതിശക്തമായ ബിംബങ്ങളായ്,ജീവിത ചിഹ്നങ്ങളായി നമ്മെ വേട്ടയാടുന്നു.

ഇവിടെ ഒരർത്ഥത്തിൽ പരുന്ത് മതമായും കോഴിക്കുഞ്ഞ് അതിൽ വീണ് പിടഞ്ഞുമരിക്കുന്ന മനുഷ്യരായും മാറ്റപ്പെടുന്ന മറ്റൊരു ധ്വനിപോലും സൃഷ്ടിക്കപ്പെടുന്നത് നമുക്ക് കാണാനാകും.

പിന്നെ എന്താണ് ജീവിതമെന്നത്? ഒന്നും ഒന്നിനും ഉത്തരമാകുന്നില്ലെന്ന് അവർ തിരിച്ചറിയുന്നു.ഒടുവിൽ ഒരു ശൂന്യത മാത്രം നിറയുന്നതായി അവർ അറിയുന്നു.

ഈ ശുന്യതയിലേക്കൊഴുകിയെത്തുന്ന സംഗീതം മനുഷ്യമനസ്സിനെ,മനുഷ്യനെത്തന്നെ ആനന്ദിപ്പിക്കുന്നതായി സിസ്റ്റർ അറിയുന്നു.ഇതുതന്നെയാണോ ദൈവം എന്നുപോലും അവർ സംശയിക്കുന്നു.

അടുത്ത അദ്ധ്യായത്തിൽ ദൈവം സിസ്റ്റർക്ക് മുമ്പിൽ വീണ്ടും ഒരു ചോദ്യചിഹ്നമാവുകയാണ്. സുബൈദയുടെ കത്തിൽ നിന്ന് ശ്രീദേവിയുടെ ആത്മഹത്യ അറിയുന്നതോടെ ദൈവം വീണ്ടും അവർക്കു മുമ്പിൽ നിഷേദത്തിന്റെ ആൾരൂപമായി മാറുന്നു. ദൈവഭക്തയായിരുന്ന, ദൈവബിംബങ്ങൾക്ക് മുമ്പിൽ അർച്ചനകൾ അർപ്പിച്ചിരുന്ന,പ്രാർത്ഥനയുടെ ആഴങ്ങളിൽ ജീവിച്ചിരുന്ന അവളുടെ ആ മരണം സിസ്റ്ററെ വീണ്ടും ചഞ്ചല മാനസയാക്കി മാറ്റുന്നു.

ശ്രീദേവിയുടെ മരണത്തിലൂടെ ജീവിതം എന്ന അവസ്ഥയുടെ വിവിധ തരങ്ങളായ പൂർത്തീകരണങ്ങളാണ് ഇവയെന്ന്, എന്നാൽ ആത്യന്തികമായി എല്ലാം ഒന്നുതന്നെയാണെന്നും സിസ്റ്റർ തിരിച്ചറിയാൻ ശ്രമിക്കുന്നു.

അടുത്ത അദ്ധ്യായത്തിൽ സിസ്റ്ററുടെ ഭൂതകാലത്തിലെ ചില സംഭവങ്ങൾ വാസന്തിക്ക് മുമ്പിൽ അവതരിപ്പിക്കുയാണ്.അല്ല ഒഴുകുകയാണ്.ആ ഒഴുക്കിലെ ഒരു ഭാഗം മാത്രമാണ് നോവലിസ്റ്റ് ഇവിടെ അവതരിപ്പിക്കുന്നത്. അത് സിസ്റ്ററുടെ ജേഷ്ടസുഹൃത്തിനെയാണ് അനാഥത്വം രൂപപ്പെടുത്തുന്ന വിവിധങ്ങളായ അവസ്ഥകളെ കണ്ടെടുക്കുകയാണ് ഇവിടെ. ദുരന്തപൂർണ്ണമായ ആ അവസ്ഥയെ വളരെ മനോഹരമായി അതിലേറെ ഹൃദയ സ്പർശിയായി നമ്മിലേക്ക് പ്രവഹിപ്പിക്കുകയാണിവിടെ.

ഒരു അനാഥനെ സമൂഹം എങ്ങനെ കാണുന്നു.അവൻ എന്താണ് സമൂഹത്തിൽ നിന്നും ആഗ്രഹിക്കുന്നത്,എന്നാൽ എന്താണ് അവർക്ക് ലഭിക്കുന്നത്.എങ്ങനെയാണ് അവരെ രൂപപ്പടുത്തുന്നത്, രൂപപ്പെടുന്നത് എന്നും സമൂഹത്തിലെ അവസരോചിതമായ കാഴ്ചപ്പാടുകൾ എല്ലാം നമുക്കിവിടെ കാണാനാകും.അനാഥരുടെ കാഴ്ചപ്പാടുകളെ മനഃശാസ്ത്രപരമായി ഇവിടെ അവതരിപ്പിക്കപ്പെടുകയാണ്. അവരുടെ മരണം പോലും പാർശ്വവൽക്കരിക്കപ്പടുന്ന ഒന്നായി മാറ്റപ്പെടുന്നത് എങ്ങനെയെന്നും നമുക്കിവിടെ കണ്ടെത്താനാകുന്നു.

വാസന്തി ടീച്ചറെ പറ്റിയുള്ള സിസ്റ്ററുടെ ചിന്തകളിലൂടെയാണ് ഏഴാം അദ്ധ്യായം ആരംഭിക്കുന്നത്.ടീച്ചർക്ക് ഈ വിശാലമായ ലോകം തന്നെയുണ്ട് സ്വതന്ത്രമായി പാറിപറക്കാൻ എന്നിട്ടും അവർ ഇരുളിൽ ഒതുങ്ങി കഴിയുന്നത് എന്തിനാണ്? അകാരണമായ ഒരു ഭയം അവരിൽ നിറഞ്ഞു നിൽക്കുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ഉത്തരാന്വേഷണത്തിന് സിസ്റ്റർ കണ്ടെത്തുന്നത് ട്രാൻസാക്ഷണൽ അനാലിസിസ് ക്ലാസ്സിൽ കേട്ട ചില കാര്യങ്ങളാണ്.അതിൽ പ്രദാനമായും സിസ്റ്ററിലേക്ക് കടന്നുവരുന്നത് ഒരു കുഞ്ഞ് രൂപം കൊള്ളുന്നതു മുതൽ ഏഴ് വയസ്സ്വരെയാണ് അവരുടെ സ്വഭാവവും ഭാവിയും രൂപപ്പെടുന്നത് എന്നാണ്.

അങ്ങനെ എങ്കിൽ അന്ന് ഉപബോധമനസ്സിൽ എഴുതപെട്ടവയാണോ ഇപ്പോൾ സംഭവിക്കുന്നത് എന്ന് സിസ്റ്റർ സംശയിക്കുന്നു.

ഈ സംശയങ്ങൾക്കിടയിൽ വാസന്തി സിസ്റ്ററുടെ മുമ്പിലെത്തുകയും അവരിരുവരും കൂടി പുഴയോരത്തേക്ക് യാത്രയാവുകയും ചെയ്യുന്നു.അവരുടെ സംഭാഷണങ്ങൾ പുഴയും,ജീവിതവും സമൂഹവുമായെല്ലാം ഇഴചേർന്ന് നിൽക്കുന്നതായിക്കാണാം.പുഴയെ സംബന്ധിക്കുന്ന വാസന്തിയുടെ കാഴ്ചപ്പാടുകൾ നമ്മെ ഒന്ന് നടുക്കുക തന്നെ ചെയ്യുന്നുണ്ട്.ആ നടുക്കം തിരിച്ചറിയുന്നതിനാലാണ് സിസ്റ്റർ ആ കളഞ്ഞല്ലോ എന്ന് പരിതപിക്കുന്നത് പോലും.

അവർ പുഴയുടെ തീരത്തിരുന്ന് അവരവരുടെ ലോകങ്ങളിലേക്ക് സഞ്ചരിക്കുകയാണ്.സിസ്റ്റർ പുഴയിൽ ബൈബിളിലെ ലോകം കണ്ടെത്തുന്നു.അവർ ജീവൻ ആദ്യമായി രൂപം കൊണ്ടത് വെള്ളത്തിലെന്നറിയുന്നു അപ്പോൾ ബൈബിൾ വാചകങ്ങൾ അവർക്ക് മുമ്പിൽ തെളിയുന്നു അവർ വായിക്കുന്നു.'ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു.ആഴത്തിന് മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു.വെള്ളത്തിന് മീതെ ദൈവചൈതന്യം ചലിച്ചുകൊണ്ടിരുന്നു......അതിൽ നിന്ന് എല്ലാം രൂപപ്പെടുകയായി.

ഇരുട്ടിന്റെ പൂർണ്ണതയിൽ നിന്ന് തമോഗർത്തങ്ങളുടെ പൊട്ടിത്തെറിയിൽ നിന്നാണ് ജീവൻ രൂപം കൊള്ളുന്നത് എന്ന് സിസ്റ്റർ അറിയുന്നു.

എന്നാൽ ടീച്ചർ കാണുന്നത് മറ്റൊന്നാണ്.അവരും ജീവരംഭമായി കാണുന്നത് ജലം തന്നെയാണ്.എന്നാൽ ആ വെള്ളത്തിൽ അവർ കാണുന്നത് ഒരു നാട്ട് ഗദ്ദികയുടെ ഈണത്തിൽ ഒരു ശോകഗാനം പാടി മറയുന്ന ബാലകനെയാണ്.സിസ്റ്ററെ വിളിച്ച് ടീച്ചർ ചോദിക്കുന്നു 'ആ കുട്ടിയെ കണ്ടോ?'

'ഏത് കുട്ടി? ഞാൻ തിരയുകയായിരുന്നു.അതിനുമപ്പുറം കണ്ടെത്തുകയായിരുന്നു'.

അപ്പോൾ ടീച്ചർ പറയുന്നു,'ഞാനും,സിസ്റ്ററും,ആ കുട്ടിയും എല്ലാവരും തിരഞ്ഞുകൊണ്ടേയിരിക്കുന്നു. വ്യക്തമല്ലാത്ത എന്തിനെയോ?'.

ഇവിടെ സിസ്റ്റർ ആരഭത്തിൽ സൂപിപ്പിക്കുന്ന ടിഎ സൈക്കോളജിയിലെ ആ ചിന്ത വീണ്ടും നമ്മിലേക്ക് ഒഴുകിയെത്തുന്നതു കാണാം.

പഴമക്കുള്ള പ്രാധാന്യവും അത് ജീവിതത്തിൽ തീർക്കുന്ന ഇടപെടലുകലുകളുമാണ് അടുത്ത അദ്ധ്യായത്തിൽ ചർച്ചയാകുന്നത്.പഴമയാണ് പലപ്പോഴും ഉത്തരങ്ങളെ തീർക്കുന്നതെന്നും സിസ്റ്റർ ഇവിടെ കാണ്ടെത്തുന്നു.

അവിടെ സ്ത്രീ സമൂഹം നേരിടുന്ന ചില പ്രശ്‌നങ്ങളെ കണ്ടെടുക്കുകയാണ്.കല്ലായം കുന്നിലെ ഉണ്ണിയമ്മ എന്ന മിത്തിൽനിന്ന്.ആരും ഒന്നും കൊടുക്കാതെ പട്ടിണി കിടന്നു മരിച്ച ഉണ്ണിയമ്മ, ആളുകളെ പ്രതേകിച്ചു പുരുഷരെ ആക്രമിക്കുന്നു എന്ന ഭയത്തിൽ നിന്നുമാണ് അവർക്കുള്ള അർച്ചന ആരംഭിക്കുന്നത് . പുരുഷ ഭയങ്ങളുടെ ഉറവിടങ്ങൾകൂടി കണ്ടെത്തുകയാണ് സിസ്റ്റർ. ഇവിടെ. സ്ത്രീയായി പിറന്നവൾക്ക് എന്ത് സ്വാതന്ത്ര്യം എന്ന് ഉറക്കെ ചോദിക്കുകയാണ് സിസ്റ്റർ ഇവിടെ.പല ചട്ടക്കൂടുകളിൽ സ്ത്രീ അടക്കപ്പെടുന്നു.കുട്ടിയാകുമ്പോൾ ഒരു തരത്തിൽ,കൗമാരതിരിൽ വേറൊരുതരത്തിൽ യൗവ്വനത്തിൽ മറ്റൊരു രൂപത്തിൽ വർദ്ധക്യത്തിലോ എല്ലായിടങ്ങളിലും പുരുഷാധിപത്യ നിയമങ്ങളിൽ സ്ത്രീ ആത്മഹൂതി ചെയ്യേണ്ടി വരുന്നു.

സ്വാതന്ത്ര്യം അയിത്തമില്ലായ്മ ഇതെല്ലാം മതപരമായ ഇടപെടലുകളിലൂടെ ഇല്ലാതാക്കപ്പെടുകയും ജീവിതത്തെ നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥ.ചിലപ്പോഴെല്ലാം ഇതിനെതിരെയുള്ള പ്രതിഷേധത്തെ നേരിടാനാകാതെ വരുമ്പോൾ ചില പിറവികൾക്ക് രൂപം നൽകുകയും ജനം പിന്നെ ആ പിറവിയെ ആഘോഷിക്കുന്നവരായി മാറുകയും ചെയ്യുന്നു.സിസ്റ്ററുടെ അന്വേഷണങ്ങളിലൂടെ കണ്ടെത്താനാകുന്നത് ഇതെല്ലാമാണ്.സ്ത്രീ എന്നും ഒരു അപൂർണ്ണ ബിംബമായിരുന്നു എന്നവർ തിരിച്ചറിയുന്നു.ഒരു സ്വത്വമില്ലാത്തവളായി എന്നുമവൾ ഗണിക്കപ്പെടുന്നു. പുരുഷ മേൽക്കോയ്മയുടെ ചരിത്രമാണ് എന്നും നിലനിൽക്കപ്പെട്ടിട്ടുള്ളത് എന്നവർ തിരിച്ചറിയുന്നു.

ജ്ഞാനവും വിവേകവും രണ്ട് വ്യത്യസ്ഥ തലങ്ങളാണെന്ന് സിസ്റ്റർ തിരിച്ചറിയുന്നു.പുരുഷൻ ജ്ഞാനത്തിൽ എല്ലാം നിറഞ്ഞു എന്ന് ധരിക്കുന്നു.ക്രിസ്തുവിനടുത്തെത്തുന്ന നിക്കദേമോസിനെപ്പോലെയാണവർ.എന്നാൽ സ്ത്രീ വിവേകത്തിലാണ് ജീവിക്കുന്നത്.അത് ജ്ഞാനത്തേക്കാൾ ഉയർന്ന സ്ഥലമാണെന്ന തിരിച്ചറിവാണ് സ്ത്രീയെ അടിമയാക്കുന്നതിലെ പ്രധാന വസ്തുത.

എവിടെയും ഭൂതകാലം അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ചാണ് വർത്തമാനത്തെ രൂപപ്പെടുത്തുന്നത്.പുതിയതിനെ പഠിക്കാൻ ഉൾക്കൊള്ളാൻ ആരും തയ്യാറാകുന്നില്ല.പാരമ്പര്യ മഹിമയെ വാഴ്‌ത്തിപ്പാടാനാണ് എല്ലാവർക്കും താൽപ്പര്യം ഈ തിരിച്ചറിവ് സിസ്റ്ററെ അസ്വസ്ഥയാക്കുന്നു. സ്‌നേഹവും വിവേകവും ഐക്യത്തിലേക്കുള്ള സാധ്യതയാണെന്ന് പാപിനിയും ക്രിസ്തുവും തമ്മിലുള്ള ഐക്യപ്പെടലിലൂടെസിസ്റ്റർ തിരിച്ചറിയുന്നു.എത്ര മനോഹരമായിട്ടാണ് എല്ലാം സാധ്യമാകുന്നതെന്നും എന്നാൽ വീണ്ടും അകലങ്ങൾ വർദ്ധിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവർ വിലപിക്കുന്നു.

ഒൻപതാം അദ്ധ്യായം ആരംഭിക്കുന്നത് വാസന്തി ടീച്ചറുടെ സ്വന്തം ജന്മ നാട്ടിലേക്കുള്ള യാത്രയിൽ നിന്നാണ്. ഉറ്റ സുഹൃത്തായ ലളിതാംബികയുടെ മകന്റെ മരണമാണ് അവരെ വീണ്ടും ജന്മനാട്ടിലേക്ക് കൂട്ടികൊണ്ട് വരുന്നത്.സ്വന്തം ഗ്രാമം പഴമകളിൽ നിന്ന് ഏറെ മാറിയിരിക്കുന്നെന്നും പുതുമകളിലേക്ക് ഏറെ വളർന്നുകഴിഞ്ഞു എന്നും ടീച്ചർ അറിയുന്നു.പണ്ടത്തെ നാട്ടിടവഴികൾ ഇന്ന് വിശാലമായ ടാറിങ് റോഡുകൾ ആയിരിക്കുന്നെന്നും ഒരു ചെറു പട്ടണമായി ആ ഗ്രാമം മാറികൊണ്ടിരിക്കുന്നെന്നുമുള്ള കാഴ്‌ച്ച.ടീച്ചറെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്.എന്നാൽ അതിലേറെ അത്ഭുതപ്പെടുത്തുന്നത് അപ്പോഴും മാറാത്ത ആ നാട്ടിലെ മനുഷ്യരുടെ ചിന്താഗതികളാണ്. ശാസ്ത്രത്തിനും സാമൂഹ്യ വളർച്ചക്കുമൊപ്പം മനുഷ്യരുടെ ചിന്താഗതികൾ വളരുന്നില്ലെന്നും,അതെപ്പോഴും പഴമകളുടെ കാർമേഘ വലയത്തിനുള്ളിലാണെന്നും ഉള്ള അറിവ് ടീച്ചറെ വല്ലാതെ വേദനിപ്പിക്കുന്നു. ലളിതാംബികയുടെ ഇല്ലത്തെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.പിന്നെ കാണുന്നതോ വിരഹവേദനയാൽ വിതുമ്പി നിൽക്കുന്ന കൂട്ടുകാരിയെയാണ്.ആ മരണം ടീച്ചറെയും ഏറെ തളർത്തുകയാണ്.നാട്,നാട്ടുവേദകൾ, അവരുടെ അസ്തിത്വം എല്ലാം ചില കെട്ടുകൾക്ക് ഉള്ളിൽ തന്നെയാണെന്ന് തിരിച്ചറിവ് അവരുടെ ചിവിതത്തിന് മുന്നിൽ ഒരു ചോദ്യ ചിഹ്നം തീർക്കുന്നു. തളർന്ന മനസ്സോടെ അവർ ആ പഴയ നാട്ടിടവഴികളിലേക്ക് ഇറങ്ങുകയാണ്.ഇവിടെ അവർ അതുവരെ ആർജ്ജിച്ചെടുക്കാൻ ശ്രമിച്ചതൊക്കെയും നഷ്ടപ്പെടുകയാണ്.

ഇതെല്ലാം നമ്മോട് സംവദിക്കുന്നത് ഇപ്പോഴും പലതിൽ നിന്നും മോചനം നേടാൻ കഴിയാത്ത മനുഷ്യ ദുരവസ്ഥയാണ് എന്ന് കാണാതെ വയ്യ.ആ കാഴ്ചകളിലേക്ക് നമ്മൾ നീങ്ങുമ്പോൾ ആണ് കണ്ടെത്താൻ കഴിയാത്ത പലതിനെയും നമുക്ക് നമ്മിൽ നിന്നും സമൂഹ ചിന്തകളിൽ നിന്നും വേർതിരിച്ചെടുക്കാനാകൂ.ഈ ചിന്ത നമ്മെ വല്ലാതെ അസ്വസ്ഥമാക്കുക തന്നെ ചെയ്യും.

യഥാർത്ഥത്തിൽ പത്താം അദ്ധ്യായം മുതലാണ് ഒരു സ്ത്രീ പക്ഷ ബൈബിൾ വിചിന്തനത്തിലേക്കുള്ള കടന്നു പോക്ക് നമുക്ക് കാണാനാവുക.അറിവ് ആരംഭിക്കുന്നത് സ്ത്രീയിൽ നിന്നാണ്.മനുഷ്യൻ എന്ന പൂർണ്ണ പരിണാമം സാധ്യമാക്കുന്നത് സ്ത്രീയാണ് അതിന് കരണമാകുന്നതോ അറിവിന്റെ വൃക്ഷം നൽകുന്ന ഫലവും. എന്നവർ മത വായനയിൽ നിന്ന് അറിയുന്നു.

അതുപോലെ തന്നെ മതം നൽകുന്ന ഒന്നാണ് പാപം.ആദിപാപം അത് തലമുറകളായി മനുഷ്യരിലേക്ക് ഒഴുകിയെത്തുന്നു എന്ന് പുരോഹിതർ നമ്മെ പഠിപ്പിക്കുന്നു.ഭയം എന്ന ലോകത്തിലേക്ക് അവർ നമ്മെ കൂട്ടികൊണ്ടു പോവുകയാണ് അതിലൂടെ.

സ്ത്രീയും സർപ്പവുമായുള്ള സംഭാഷണത്തിലൂടെ ആ ചിന്തകൾ വീണ്ടും നമ്മിലേക്ക് കടന്നു വരുന്നു. ഇവിടെ സർപ്പത്തെ അവതരിപ്പിക്കുന്നത് വളരെ സമചിത്തതയോടെ ഇടപഴകുന്ന ഒരാളായിട്ടാണ്. എന്നാൽ സ്ത്രീയോ ഭയമുള്ളവളാണ്. കാരണം അപ്പോഴേക്കും സമൂഹം അവളിൽ ഭയം തീർത്തു കഴിഞ്ഞിരുന്നു. .അവളാണ് തെറ്റിന് ഉത്തരവാദി എന്ന പുരുഷ വാക്യം അവളെ വല്ലാതെ നടുക്കിയിരുന്നു. ആ നടുക്കത്തിൽ നിന്നുകൊണ്ടാണ് അവൾ സർപ്പത്തോട് ച്യോദ്യങ്ങൾ ചോദിക്കുന്നതുപോലും. സർപ്പം ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവൾക്ക് സമചിത്തതയോടെയല്ല മറുപിടി നൽകുന്നത്. പാപ പുണ്യങ്ങളേക്കുറിച്ചുള്ള ഭയം അവളെ അസ്വസ്ഥയാക്കുന്നത് നമുക്കവിടെ വായിച്ചെടുക്കാൻ കഴിയും. സർപ്പം ഒടുവിൽ പറയുകയാണ്.പുരുഷൻ ഒരിക്കലും പൂർണ്ണനല്ല അതുകൊണ്ട് അവൻ ഓരോന്നിനും ഓരോ കാരണങ്ങൾ കണ്ടെത്തുകയാണ്.അതിനായി ഉദാഹരിക്കുന്നതോ ഹിറ്റ്‌ലർ ഏറ്റവും അധികം മനുഷ്യരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റുകളിൽ ഒന്നായ ഔഷ്വിറ്റ്സും.സർപ്പം പറയുന്നു.അതിനും പുരുഷൻ ഒരു കാരണം കണ്ടെത്തുന്നു.കൊലക്കുപോലും. പുരുഷ ചിന്തകൾക്കെതിരെയുള്ള ഒരു പ്രതികരണം കൂടിയായി അത് മറന്നു.

വീണ്ടും ഭയത്തിലേക്കവർ വീഴുകയാണ്.മരണം എന്ന ശബ്ദത്തിലൂടെ.അവിടെയും മരണം ഒരു വില്ലനായി ദുരന്തമായി സ്ത്രീക്കുമേൽ പതിക്കുകയാണ്. സത്യത്തിൽ സ്ത്രീയെ പിടികൂടുന്നു ഏറ്റവും വലിയ ഇര മരണമാണ്.മരണഭയത്തിലൂടെ പുരുഷ ആധിപത്യം അവൾക്കുമേൽ പത്തി വിടർത്തുന്നു.

പിന്നീട് വരുന്ന രണ്ടദ്ധ്യായങ്ങൾ ടീച്ചറുടെ മരണം സിസ്റ്ററിൽ തീർക്കുന്ന മാറ്റങ്ങളാണ്. മരണവർത്തയറിഞ്ഞ സിസ്റ്റർ ബോധരഹിതയാകുന്നു.പിന്നീടവരുടെ യാത്ര ഉപബോധ മനസ്സിലൂടെയാണ്.അവിടെയവർ മരണം എന്ന അനിവാര്യത തിരിച്ചറിയുകയാണ്.അവരുടെ ഉപബോധമനസ്സിൽ അവർ രൂപപ്പെടുത്തിയ ഓരോ കാര്യങ്ങളും അവർ തിരിച്ചറിയുകയും അതിൽ നിന്ന് മോചനം നേടുകയും ചെയ്യുകയാണ്.ഒടുവിൽ ക്രിസ്തു അവർക്കുമുമ്പിൽ പൂർണ്ണതയുടെ ചിഹ്നമായി മാറുന്നു.ധനവാൻ ദരിദ്രൻ, പാപം പുണ്യം,ഇരുള് വെളിച്ചം എല്ലാം ഏകമായി പരിണമിക്കുകയും സ്‌നേഹമായി ഒഴുകുകയും ചെയ്യുന്നതായി അവർ അറിയുന്നു.ഉയിർപ്പ് എന്ത് എന്നവൾ തിരിച്ചറിയുന്നു. ക്രിസ്തുവിനെപ്പോലെ മൂന്നാംദിനമാണ് അവർ വീണ്ടും ജീവിതത്തിലേക്ക് കടന്നുവരുന്നതും. വാസന്തി ടീച്ചർ അവരുടെ വഴികാട്ടിയാകുന്നു,ക്രിസ്തുവിനു സ്‌നാപക യോഹന്നാൻ എന്നപോലെ. അറിവുകളുടെ ഇടം ബോധമനസ്സല്ലെന്നും.അറിവുകളുടെ രൂപീകരണം ഉപബോധമനസ്സിലാണെന്നും അവർ അറിയുന്നു.വീണ്ടും ജനനം എന്നത് സാധ്യമാകുന്നത് ഉപബോധമനസ്സിലാണെന്നും സിസ്റ്റർ തിരിച്ചറിയുന്നു. ഇവിടെ സിസ്റ്റർ സ്വന്തം ആശയങ്ങൾക്ക് പ്രചോദനമാകാൻ സഭപ്രഭാഷക പുസ്തകം ആശ്രയിക്കുന്നതും കാണാം. പുതിയ നിയമ പുസ്തകത്തിൽ ക്രിസ്തു പറയുന്ന കന്യകമാരുടെ ഉപമയിലെ വിവേകമതികൾ എങ്ങനെ രൂപപ്പെടുന്നു വെന്ന് അവർ തിരിച്ചറിയുന്നു.ജ്ഞാനവും വിവേകവും തമ്മിലുള്ള മാറ്റം ഇവിടെയവർ തിരിച്ചറിയുകയാണ്.ഈ തിരിച്ചറിവുകളിലൂടെ അവർ നവ ജീവിതത്തിലേക്ക് നടന്നുകയറുന്നു. ഇവിടെയാണ് സന്യാസം ആരംഭിക്കുന്നത് എന്ന ബോധ്യത്തോടെ.

പതിമൂന്നാം അദ്ധ്യായത്തിലെത്തുന്നതോടെ ജീവിതത്തിന്റെ മറ്റൊരു മേഖലയിലേക്ക് സ്‌നേഹവും നൈർമ്മല്യതയും നിറഞ്ഞ മറ്റൊരു മേഖലയിലേക്ക് കടക്കുകയാണവർ.ബൈബിൾ അവർക്കപ്പോൾ പുതിയ ദർശനങ്ങൾ സമ്മാനിക്കുകയാണ്.പുഴ സ്ത്രീത്വത്തിന്റെ പ്രതീകമായി മാറുന്നു.അതിനുമപ്പുറം സ്വാന്തനമായി മാറുന്നു.

ഇവിടെ വീണ്ടും ഭൂതകാലം കടന്നുവരുന്നു. ഇവിടെ ഒരിടത്തു മാത്രമാണ് ഭൂതകാലത്തിലെ സിസ്റ്ററുടെ ഇഷ്ടക്കാരനായിരുന്ന വ്യക്തിയുടെ പേര് സൂചിപ്പിക്കുന്നത്.'ജുഹനോവ്' യഥാർത്ഥത്തിൽ പേരിനേക്കാൾ അതൊരു പ്രതീകാത്മക ശബ്ദം എന്ന് കാണുന്നതാണ് ഏറെ ഉചിതം.ഉണങ്ങാതെ പഴുത്ത് ചെലം ഒലിച്ചുകൊണ്ടിരുന്ന ഭൂതകാലം എന്ന മുറിവ് ഉണങ്ങിയതായ് അവർ അപ്പോൾ അറിയുന്നു.

ഭൂതകാലം അവർക്കുമുമ്പിൽ കുമ്പസാരിക്കുകയാണ്. ഇവിടെ പുരുഷ കേന്ദ്രികൃതമായിരുന്ന പരമ്പരാഗത കുമ്പസാരത്തെ അട്ടിമറിക്കുക കൂടിയാണ്. എതിർദിശയിലേക്ക് സഞ്ചരിക്കുന്നു.

ജുഹനോവ് പറയുന്നു.'ക്ഷമിക്കുക ' ഭൂതകാലം വേദനയാണെന്ന് സ്വന്തം അറിവ് അയാൾ സിസ്റ്റർക്കുമുന്നിൽ തുറക്കുകയാണ്.നേടാനാഗ്രഹിച്ചതെന്നും നേടിയില്ലെന്ന അറിവ് അയാൾ അവർക്ക് കൈമാറുന്നു.ഒടുവിൽ അയാൾ കണ്ടെത്തിയതോ നിഷ്‌കളങ്കതയുടെ ആനന്ദമാണെന്ന് അയാൾ സിസ്റ്ററോട് ഏറ്റു പറയുന്നു അതറിഞ്ഞതോ ഒരു വേശ്യയിൽ നിന്നും .അരികു ജീവിതത്തിലെ സത്തയിലേക്ക് ഒരുകിയിറങ്ങുകയാണ് അയാൾ. ഇവിടെ സിസ്റ്റർ ഒന്നുകൂടി തിരിച്ചറിയുന്നു ഇരുട്ട് പൂർണ്ണമാണെന്ന സത്യം.അയാൾ ഒരറിവായി ഒരവബോധമായി സിസ്റ്ററിൽ നിറയുകയാണ്. വീണ്ടും ജോണിന്റെ സുവിശേഷത്തിലെ ആദ്യ ഭാഗങ്ങൾ അവരിൽ നിറയുന്നു.ശബ്ദം വചനമാകുന്നതായി,വചനം മാംസമാകുന്നതായി.

അടുത്ത അദ്ധ്യായത്തിൽ സിസ്റ്റർ ഉത്ഥാനത്തെ കണ്ടെത്തുകയാണ്. ജീവിതം എന്നത് ഭൂതകാലത്തിലെ കുരിശുകൾ നിറഞ്ഞതാകുമ്പോൾ മരണം മാത്രമാണ് കണ്ടെടുക്കാനാകുന്നതെന്നും അങ്ങനെയായിരിക്കാനാണ് മതങ്ങൾ ശ്രമിക്കുന്നത് എന്നും അതുകൊണ്ടാണ് സഭ ക്രിസ്തുമരണത്തിൽ വിശ്വാസിയെ ഭ്രമിപ്പിക്കുന്നതെന്നും നമുക്കിവിടെ കണ്ടെടുക്കാൻ കഴിയും. എന്നാൽ ഉത്ഥാനമെന്നത് ഇന്നിന്റെ അഥവാ വർത്തമാനത്തെ അറിയുക എന്നതാണെന്ന് സിസ്റ്റർ അറിയുന്നു.

പതിനഞ്ചാം അദ്ധ്യായത്തിൽ സിസ്റ്റർ ഒരു പുസ്തകത്തിലൂടെ കടന്നു പോവുകയാണ്. പ്രാർത്ഥനയുടെ ഇടയിലെ വായനയായാണ് ഇവിടെ ഇത് അവതരിപ്പിക്കുന്നത്.അവബോധം എന്ത് എന്ന് അന്വേഷിക്കുകയാണ് ആ വായനയിലൂടെ അവർ.അവർക്ക് അവിടെ കണ്ടെത്താനാകുന്നത് ഉത്ഥിതനായ ക്രിസ്തു തീർക്കുന്ന അവബോധ തലങ്ങളാണ്.അവിടെ സമസ്ഥവും ഏകമായി മാറുന്നതായി അവർ അറിയുന്നു.

അങ്ങനെ വളർച്ചയുടെ പുതിയ ക്രിസ്തു അവബോധത്തിലേക്ക് മുന്നേറുകയാണ് സിസ്റ്റർ അതാണ് പതിനാറാം അദ്ധ്യായത്തിൽ കാണാൻ കഴിയുന്നത്.അതുവരെ മരണം ഒരു ഭയമായിരുന്നെങ്കിൽ ഇവിടെ മരണം പ്രപഞ്ചത്തിലെ ഒരു സാധാരണ സംഭവമായി മാറുകയാണ്. കാലിലെ മുറിവ് ശരീരത്തിലെ മുറിവാണ് എന്ന സിസ്റ്ററുടെ അറിവ് പ്രാപഞ്ചികതയിലേക്കുള്ള വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.

ഒപ്പം സ്ത്രീ ഒരു ഇരയായി മാറുന്നതിനെ പ്രതിഷേധിക്കുക കൂടി ചെയ്യുന്നു.

പ്രപഞ്ച മനസ്സ് എന്ന പൂർണ്ണതയിലേക്കാഴ്ന്നിറങ്ങുമ്പോൾ സ്‌നേഹത്തിനും നന്മക്കും വേണ്ടി കൊതിക്കുന്ന പ്രപഞ്ച മനസ്സ് സിസ്റ്റർ കണ്ടെടുക്കുന്നു.അതിന് ഭാഷയോ,കാഴ്ചയോ അക്ഷരങ്ങളോ ശബ്ദമോ വേണ്ടെന്ന ഒരു പൂർണ്ണതയുടെ തിരിച്ചറിവ് രൂപപ്പെടുകയാണ്.

പുതിയ അവബോധം നൽകുന്ന വ്യക്തമായ കാഴ്ചപ്പാടുകളിൽ നിന്ന് രൂപം കൊള്ളുന്ന സാമൂഹിക വിമർശനങ്ങളാണ് അടുത്ത അദ്ധ്യായങ്ങളിൽ കാണാൻ കഴിയുന്നത്.സഹോദരനെഴുതുന്ന കത്തിൽ ആ മൂർച്ച നമുക്ക് കാണാൻ കഴിയും.

അഷ്ട ഭാഗ്യങ്ങൾ മതാത്മകമല്ലെന്നും സ്‌നേഹാനുഭാവങ്ങളുട തീക്ഷ്ണതയിൽ നിന്നുമാണ് രൂപപ്പെടുന്നതെന്ന് അവർ കണ്ടെത്തുന്നു.ഓരോ വഴികളും ഓരോ കർത്തവ്യങ്ങളാണെന്നും ആ കർത്തവ്യങ്ങൾ രൂപപ്പെടുന്നത് സ്‌നേഹാനുഭവങ്ങളിലാണെന്നും നോവലിസ്റ്റ് നമ്മെ ബോധ്യപ്പെടുത്തുന്നു. എങ്ങനെയാണ് ഫാസിസത്തിനായ് സമൂഹത്തെ ഒരുക്കേണ്ടത് എന്നറിയാവുന്നവർ സമൂഹത്തെ അവരറിയാതെ തന്നെ അതിലേക്ക് നയിക്കുമെന്ന് സിസ്റ്റർ ഓർമ്മിക്കുന്നു.അതുകൊണ്ടാണ് ക്രിസ്തു നമ്മോട് ജാഗരൂപരായിരിക്കാൻ ആവശ്യപ്പെടുന്നത്. യഥാർത്ഥത്തിൽ മതാത്മകമല്ലാത്ത ഒരു ക്രിസ്തുവായനയാണ് ഇവിടെ ഉയർന്ന് കേൾക്കുന്നത്.സിസ്റ്റർ ക്ലാരയെ മനസ്സിലാക്കുന്നതിൽ ഫ്രാൻസിസ് അസ്സിസ്സിക്കുപോലുമായില്ല എന്ന് സിസ്റ്റർ ഇവിടെ സംശയിക്കുന്നു. പഴയ നിയമത്തിലെ എസ്‌തേർ പുസ്തകം അവതരിപ്പിക്കുന്ന ആഹസ്വേരുസ്സ് രാജാവ് ഭാര്യയോട് പെരുമാറുന്നത് പുരുഷാധിപത്യ സമൂഹ മനസ്ഥിതിയിൽ നിന്ന് രൂപം കൊള്ളുന്നതാണെന്ന് സിസ്റ്റർ പൂർണ്ണ ശക്തിയോടെ പറയുന്നു..പുരുഷനും സ്ത്രീയും തുല്യമാകുന്നിടത്തല്ല സ്ത്രി സ്വാതന്ത്ര്യം പൂർണ്ണമാകുന്നിടത്താണ് പൂർണ്ണത രൂപപ്പെടുന്നത് എന്നവർ പറയുന്നു.സ്ത്രീ സ്വാതന്ത്ര്യത്തെ പൂർണ്ണമായി ക്രിസ്തു ദർശനത്തിലൂടെ അവതരിപ്പിക്കുന്ന ഒരിടമായി ഈ അദ്ധ്യായം മാറുന്നു.ഈ അദ്ധ്യായ തുടർച്ചയായി അടുത്ത അധ്യായവും പടികടന്നെത്തുന്നു എന്ന് തന്നെ പറയാം അധികാരം പുരുഷൻ കീഴടക്കിയ നിമിഷം മുതൽ ഇരയുടെ വേദനയുമായി അവൾ ഉഴറുകയാണ് എന്നവർ തിരിച്ചറിയുന്നു.

വാരിയെല്ലിനെ സിസ്റ്റർ വലിച്ചെറിയുന്നു.അവർ ഉറക്കെ വിളിച്ചു പറയുന്നു.'അകത്തളങ്ങളുടെ ഇരുളറകളായിരുന്നു അവളുടെ വാസസ്ഥാനം.കരിയാലും,വിശർപ്പിനാലും പുരുഷ ഭാരത്താലും അവൾ വലഞ്ഞു.ചർദിയാലും മനം പുരട്ടലിനാലും അവൾ വിവശയായി.എപ്പോഴും മിഴികളാൽ അവൾ അന്നം ഭുചിച്ചു.

താൻ രക്ഷ കരുതിയ ഇടം ഒന്നിനുമാകാത്ത,ചില ആധിപത്യങ്ങളുടെ ചിലരുടെ ആധിപത്യങ്ങളുടെ ഇടമാണെന്ന് സിസ്റ്റർ സംശയിക്കുന്നു.അതവരെ ബോധരഹിതയാക്കുന്നു.

പത്തൊൻപതാം അദ്ധ്യായത്തിൽ ക്രിസ്തിയ സഭ നിലപാടുകളെ വേദപുസ്ത അടിസ്ഥാനത്തിൽ വിമർശന വിധേയമാക്കുകയാണ് സിസ്റ്റർ കാതറൈനിലൂടെ.ഒരു കാലത്ത് മഠങ്ങളിലേക്കുള്ള യാത്രക്ക് കാരണമായി വർത്തിക്കുന്നത് എന്താണെന്ന് അവർ അവരുടെ സഭാ പ്രവേശനത്തിന് കാരണമായി പറയുന്ന വസ്തുതയിലൂടെ ചൂണ്ടിക്കാണിക്കുക കൂടി ചെയ്യുന്നു.കുമ്പസാരം എന്നത് ഹൃദയപൂർണ്ണതയോടെ അതിനെ ഉൾക്കൊള്ളാൻ കഴിയുന്നിടത്താണ് എന്നവർ വ്യക്തമാക്കുന്നു.പുരോഹിത കുമ്പസാര വ്യവസ്ഥിതിയെ തകിടം മറിക്കുക കൂടിയാണിവിടെ.അവർ സ്വന്തം പാപം ഏറ്റു പറയുന്നു.അവരും അസ്‌കതിയിൽ അകപ്പെട്ടിട്ടുണ്ട് എന്ന സത്യം.ആ ആസക്തി ഒരു അനുഭൂതിയാണെന്നും അവർ തിരിച്ചറിയുന്നു. എന്നാൽ അത് പുരുഷ ആധിപത്യവും പീഡനവും അടിമത്വവും ആകും എന്ന് തോന്നുന്നിടത്താണ് അവർ ആരുമറിയാതെ രക്ഷപ്പെടുന്നത്. ആ ഒറ്റപ്പെടലിലാണ് അവർ വേദപുസ്തകം ആത്മാർഥമായി വായിക്കുന്നത് തന്നെ. അവിടെ വേദപുസ്തകം അവർക്ക് രക്ഷയായി മാറുന്നു. അവർ പറയുന്നു.ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവലിലെ സിദ്ധാർത്ഥയെപ്പോലെ ആയിരുന്നു ഞാൻ.എന്നാൽ എന്ന് ക്രിസ്തുവിനൊപ്പം നിൽക്കുന്ന മഗ്ദലനയെപ്പോലെ ആയിരിക്കുന്നു.ജീവിതത്തെ സ്ത്രീത്വപരമായ ഇടങ്ങളിലൂടെവേദപുസ്തകത്തിലൂടെ കണ്ടെത്തുകയാണ് അവർ.ചുവരുകൾ വൈകൃതങ്ങളെ രൂപപ്പെടുത്തും എന്നവർ തിരിച്ചറിയുന്നു.

കാതറൈൻ സ്വന്തം സഹോദരി സഭ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം പറയുന്ന വാക്കുകൾ കേട്ട് ഞെട്ടുന്നുണ് ആ വാക്കുകൾ നമ്മുടെ കാലം ഏറ്റുപറയുന്ന ഒന്നാണ്.അവർ പറയുന്നു 'ഇപ്പോൾ എന്നിൽ ഒരു ഉണ്ണിയേശു ജനിച്ച പ്രതീതിയാണ്'സത്യത്തിലേക്കുള്ള ഒഴുക്കല്ലാതെ മറ്റെന്താണിത്.

ഇരുപതാം അദ്ധ്യായം അതിലും തീവ്രമായ സ്ത്രീ ചിന്തയിലേക്ക് വേദപുസ്തത്തിലൂടെ നമ്മെ കൂട്ടികൊണ്ടു പോകുന്നു.വർത്തമാനത്തിലേക്ക് വളരേണ്ടത് സംബന്ധിച്ച വസ്തുതകളെ കണ്ടെടുക്കുകയാണിവിടെ.സ്വന്തം ജീവിത പൊരുൾ അറിയുന്നവളാണ് സ്ത്രീ.എന്നാൽ പുരുഷൻ അതിന് കഴിയാത്തവനാണ്.

'കാതറൈൻ പറയുന്നു'സ്ത്രീ സ്വതന്ത്രമാകുന്നിടത്താണ് ജനനത്തിന്റെസ്വാതന്ത്ര്യം പൂർണ്ണമാകുന്നത്.തൈലം ജീവനിലേക്കുള്ള അവളുടെ മടങ്ങി പോക്കാണ്.അത് തിരിച്ചറിയുന്നവരാണ് ക്രിസ്തുവും ജൂദാസും.ഒരാൾ അതിനെ അംഗീകരിക്കുമ്പോൾ ഒരാൾ എതിർക്കുന്നു.എതിർക്കുന്നിടത്താണ് ആധിപത്യം ആരംഭിക്കുന്നത്.ഒറ്റിക്കൊടുക്കലിലേക്കുള്ള പരിണാമം നമുക്കിവിടെ കണ്ടെത്താം' തികച്ചും മനഃശാസ്ത്രപരമായ ഒരു വായന നമുക്കിവിടെ കണ്ടെടുക്കാൻ കഴിയും.

എന്തുകൊണ്ട് വേദപുസ്തകത്തിന് സ്ത്രീ പക്ഷ വായനകൾ രൂപം കൊള്ളുന്നില്ല എന്നവർ പരിതപിക്കുന്നു.മേലിൽ പാപം ചെയ്യരുത് എന്ന് പറയുന്നതിലൂടെ പുരുഷ ഇംഗിതത്തിന് അടിമയാകരുത് എന്നാണ് വിവക്ഷിക്കുന്നത് എന്നവർ വാദിക്കുന്നത്.അവർ അതിനായ് പറയുന്നത് പീയൂസച്ചൻ പറഞ്ഞ വാക്കുകളാണ് 'സ്ത്രീ അവളുടെ ക്രിസ്തുവിനെ വ്യാഖ്യാനിക്കട്ടെ' എത്ര ശരിയാണത്. അവർക്കപ്പോൾ ക്രിസ്തു നസറത്തിലെ കവിയായി മാറുകയാണ്. എത്ര സുന്ദരമാണത്. ആദ്യമേ സൂചിപ്പിച്ചതുപോലെ പിയൂസച്ചനിലൂടെ വിപ്ലവാത്മകമായ ചിന്തകളുടെ കേന്ദ്രമായി മാറുകയാണ് ഈ അദ്ധ്യായം.

അവസാന അദ്ധ്യായം പൂർണ്ണമായ തിരിച്ചറിവുകളുടെ ഇടമായി മാറുന്നത് കാണാം.

നൈമിഷികതയിൽ നിന്നല്ല ജീവിതം പിറക്കുന്നത് എന്ന തിരിച്ചറിവ്,അത് വർത്തമാനത്തിൽ നിന്ന് വായിക്കുന്നതിനുള്ള തുടക്കമാണ് എന്ന് പറയുന്നതിലൂടെ ജീവിതത്തെ പൂർണ്ണതയിൽ നിന്ന് കണ്ടെടുക്കാൻ കഴിയുന്നിടത്താണ് സ്ത്രീ നിൽക്കുന്നത് എന്ന് കാണാനാകും.സ്ത്രീയും പുരുഷനും എല്ലാം ഏകമാണെന്ന് സ്ത്രീയില്ലാതെ പുരുഷന് ഏകമായി നിൽക്കാൻ കഴിയില്ലെന്ന സത്യത്തിലേക്ക് പൂർണ്ണമായ സത്യത്തിന്റെ ആഴങ്ങളിലേക്ക് അവർ സിസ്റ്റർ ഷെല്ലി ആഴ്ന്നിറങ്ങുകയാണ്.

ഇവിടെ ഒരു സ്ത്രീക്ക് നഷ്ടപ്പെടുന്ന നമ്മെയും വീണ്ടെടുക്കുന്ന നമ്മെയും കണ്ടെത്താൻ കഴിയുന്നു.നമ്മുടെ സമൂഹത്തിലെ സ്ത്രീകളെല്ലാം നമ്മുടെ ഇടങ്ങളിലൂടെ പലരൂപങ്ങളിൽ കടന്നുപോകുന്നു.ഒപ്പം ഈ പ്രകൃതിയും.ഈ പുസ്തകം ഒരേ സമയം നമ്മെ നൊമ്പരിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അതിനുമപ്പുറം സ്ത്രീക്ക് അവരുടെ ഇടങ്ങൾ കണ്ടെത്താനുള്ള ഒരിടം കൂടിയായി മാറുന്നു എന്ന് പറയാതെ വയ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP