Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാമൂഹ്യ മാധ്യമ നിയന്ത്രണ ആക്ടിന്റെ മറവിൽ ഇടതുസർക്കാർ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപം തടയാനെന്ന പേരിൽ പൊലീസ് ആക്ടിൽ ഇടതു സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. വ്യക്തികളെ അപമാനപ്പെടുത്തുക, അപകീർത്തിപ്പെടുത്തുക പോലുള്ള കാര്യങ്ങളെ മുൻനിർത്തി സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ പൊലീസ് അധികാരമുപയോഗിച്ച് നിയന്ത്രിക്കാനുള്ള തീരുമാനം തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അത്തരം ഇടപെടലുകൾ നടത്തുന്ന വ്യക്തികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അമിതാധികാരം പൊലീസ് സേനയ്ക്ക് നൽകുന്നത് പൗരാവകാശ ലംഘനവും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമാണ്. പലപ്പോഴും സർക്കാറിന്റേയും പൊലീസ് അടക്കമുള്ള വിവിധ ഭരണകൂട സംവിധാനങ്ങളുടെയും ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ സമൂഹമധ്യത്തിൽ ചർച്ചയാക്കുന്നതിൽ സൈബർ ഇടങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇതിനെ ഏകപക്ഷീയമായി റദ്ദ് ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പൊതുജനാഭിപ്രായം തേടാതെ പൊലീസ് ആക്ടിലെ 118-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് 118 എ ക്യാബിനറ്റ് പാസാക്കിയത്.

വ്യക്തികൾക്ക് സമൂഹമധ്യത്തിൽ തന്റെ കണ്ടെത്തലുകളും അഭിപ്രായങ്ങളും തികച്ചും നിർഭയമായി പറയുവാനുള്ള അവകാശമാണ് ജനാധിപത്യ ക്രമത്തിൽ നിലനിൽക്കേണ്ടത്. ഐടി നിയമത്തിലെ 66 എ വകുപ്പും കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും ഭരണഘടനാവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി 2015 - ൽ റദ്ദ് ചെയ്തിരുന്നു. പ്രസ്തുത വകുപ്പുകളുടെ ചുവടുപിടിച്ച് പുതുതായി സംസ്ഥാന സർക്കാർ ചുട്ടെടുക്കുന്ന ഭേദഗതി ഭരണകൂടത്തിന്റെ അതിക്രമങ്ങൾക്ക് നേരെയുള്ള ഇടപെടലുകളെ തടയിടുന്നതിനു വേണ്ടിയാണ് എന്നുള്ളത് വ്യക്തമാണ്. സൈബർ മേഖലയിൽ നടക്കുന്ന ദുരുപയോഗത്തെ തടയുന്നതിന് വിശദമായ പൊതുജനാഭിപ്രായം തേടിക്കൊണ്ടുള്ള സമഗ്രമായ നിയമനിർമ്മാണമാണ് സർക്കാർ നടത്തേണ്ടത്. സമൂഹ മാധ്യമങ്ങളെ കൂടാതെ നിലവിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം കൂടിയായി മാറുന്ന പൊലീസ് ആക്ടിലെ പുതിയ ഭേദഗതി എന്തുവിലകൊടുത്തും ചെറുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP