Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഫർസോൺ വിഷയം:മലയോരജനതയ്ക്ക് നീതി ലഭിക്കണം /സീറോ മലബാർ സഭാ അൽമായ ഫോറം

ബഫർസോൺ വിഷയം:മലയോരജനതയ്ക്ക് നീതി ലഭിക്കണം /സീറോ മലബാർ സഭാ അൽമായ ഫോറം

സ്വന്തം ലേഖകൻ

സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയക്കാർ ഇടത്-വലത് വ്യത്യാസമില്ലതെ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്.കേരളത്തിലെ മലയോര മേഖലയെ ഒന്നാകെ തകർക്കുന്ന ബഫർ സോൺ നടപടികളെ രാഷ്ട്രീയ ചിന്താഗതികളും താൽപ്പര്യങ്ങളും മാറ്റി വെച്ച് വളരെ ഗൗരവത്തോടെ ഒരുമിച്ച് നിന്ന് വസ്തുനിഷ്ടമായി ഇടപെട്ട് പരിഹാരം കണ്ടെത്തണം.അതിനു പകരം ഒരോ പാർട്ടിയും സ്വന്തം നിലക്ക് ബന്ദും, ഹർത്താലും,പ്രതിഷേധങ്ങളും പ്രഖ്യാപിച്ച് പ്രശ്നത്തിൽ ഇടപെട്ടുവെന്ന് വരുത്തിത്തീർക്കുകയാണ് ചെയ്യുന്നത്.

കേരളം ഭരിച്ച ഇരുമുന്നണികളുടെയും വർഷങ്ങളായി തുടരുന്ന നിഷേധാത്മക സമീപനമാണ് മലയോരജനതയെ ഈ സ്ഥിതിയിലാക്കിയത്.കർഷകരെ സ്ഥിരവോട്ടുബാങ്ക് പോലെ കൈപ്പിടിയിലൊതുക്കിയ രാഷ്ട്രീയ പാർട്ടികൾ നിലപാടുകളില്ലാതെ പായുന്നു.കേരളത്തിൽ പരിസ്ഥിതി ലോലമേഖല നിർദ്ദേശിച്ചത് ബിജെപി.നേതൃത്വ വാജ്പേയ് സർക്കാരാണ്.ഗാഡ്ഗിൽ, കസ്തൂരിരംഗൻ സമിതികളിലൂടെ പശ്ചിമഘട്ടത്തെ ജനവിഭാഗത്തെ ഒന്നാകെ വിദേശ ശക്തികൾക്ക് തീറെഴുതിക്കൊടുത്തത് കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാരുമാണ്.

ബഫർ സോണിലും,വിവാദങ്ങളിലായ സ്വർണ്ണക്കടത്ത്,ലോക കേരളസഭ, കെ- റെയിൽ, വർധിച്ച വിലക്കയറ്റം,എന്നിവയിലും മൗനം പാലിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനപ്രതിനിധികളിൽ നിന്നും പിണറായി വിജയന്റെ ഇടതുപക്ഷ സർക്കാരിൽ നിന്നും ബഫർസോൺ വിഷയത്തിൽ ജനങ്ങൾക്ക് നീതി ലഭിക്കുമോ?

ബഫർസോൺ വിഷയത്തിൽ മലയോര മേഖലയിലെ എംപി മാരായ രാഹുൽ ഗാന്ധി,ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ,കെ.സുധാകരൻ,എം.കെ.രാഘവൻ,ആന്റോ ആന്റണി തുടങ്ങി എപ്പോഴും പ്രതികരിക്കുന്ന ശശി തരൂർ വരെയുള്ളവർ എന്താണ് സംസ്ഥാന താൽപര്യത്തിന് വേണ്ടി ചെയ്തതെന്ന് വ്യക്തമാക്കണം.മലയാളികളായ 32 എംപി മാർ പാർലമെന്റിൽ ഉണ്ടായിട്ടും നമ്മുടെ എം പി മാർ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതിന്റെ പേരിൽ നമ്മുടെ ജനങ്ങൾ അനുഭവിക്കുന്ന യാതനയുടെ തോത് എത്രമാത്രം ഭീകരമാണ് പരിശോധിക്കണം.ഹരിത ജനപ്രതിനിധികൾ എന്ന് സ്വയം വിളിക്കുന്നവർ മനുഷ്യനു വേണ്ടിയാണോ അതോ മൃഗങ്ങൾക്കു വേണ്ടിയാണോ നിലകൊള്ളുന്നത്?

ലക്ഷക്കണക്കിന് പേരുടെ അതിജീവനത്തെ ബാധിക്കുന്ന വിഷയമാണിത്.പക്ഷെ ഭരണ-പ്രതിപക്ഷങ്ങളും രാഷ്ട്രീയ പാർട്ടികളും കേവലം രാഷ്ട്രീയക്കളികൾക്കു വേണ്ടി ബഫർ സോൺ വിഷയം കരുവാക്കുന്നു.വ്യവസായ ഖനനവും മലിനീകരണം ഉണ്ടാക്കുന്ന വ്യവസായവും വേണ്ടെന്നു വച്ച് മനുഷ്യവാസം സംരക്ഷിക്കേണ്ട ഇടപെടലുകൾക്കാണ് രാഷ്ട്രീയക്കാർ പ്രാമുഖ്യം കൊടുക്കേണ്ടത്.

ഒരു ദ്രോഹവും ചെയ്യാതെ കൃഷിയും കച്ചവടവും തൊഴിലും ചെയ്ത് തലമുറകളായി ജീവിച്ചവരുടെ അവകാശങ്ങൾ അറിയുന്നില്ല.ആരും അറിയിച്ചില്ല. അതുകൊണ്ട് അത് ചിത്രത്തിൽ ഇല്ലാതെപോയി. വിധി നടപ്പാക്കാൻ 2022 സെപ്റ്റംബർ 3 വരെ സമയമാണ് നൽകിയിരിക്കുന്നത്. പ്രതിഷേധങ്ങൾ ശക്തിപ്പെടുകയാണ്. പക്ഷേ നിയമപരവും അതേസമയം ജീവിതം വഴിമുട്ടുന്നവരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചും ഉള്ള പരിഹാരം എന്തെന്ന് ഇപ്പോഴും ആർക്കും വ്യക്തത ഇല്ല.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വായുദൂരത്തിൽ വരുന്ന നിർമ്മിതികളുടെയും ഖനികളുടെയും ആവാസ കേന്ദ്രങ്ങളെക്കുറിച്ചും പട്ടിക തയ്യാറാക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. 2011 മുതൽ ഇക്കാലയളവ് വരെ യുഡിഎഫ്- എൽഡിഎഫ് സർക്കാറുകൾ ഇത് സംബന്ധിച്ച് കണക്കെടുപ്പുപോലും നടത്തിയില്ലയെന്നതാണ് വാസ്തവം.ആർക്കു വേണ്ടിയാണ് ഇപ്പോൾ ഭരണ-പ്രതിപക്ഷങ്ങൾ മുതലക്കണ്ണീരൊഴുക്കുന്നത്?

ഒരു നിയമവും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ അടിച്ചേൽപ്പിക്കാൻ കഴിയില്ല.അങ്ങിനെ ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണവുമല്ല. അതിനാൽ മലയോര ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങൾക്ക് ചെവികൊടുക്കണം, അവ കേൾക്കണം, ചർച്ചചെയ്യണം, പരിഹാരം കാണണം. ഒപ്പം കള്ള നാണയങ്ങളെ തിരിച്ചറിയണം, തുറന്നുകാണിക്കണം. നിർഭാഗ്യവശാൽ ഇന്ന് മുഴങ്ങിക്കേൾക്കുന്ന രാഷ്ട്രീയ സമര കോലാഹലങ്ങൾ കർഷകരെ സഹായിക്കുന്നതല്ല.

വന്യജീവി ആക്രമണം, കൃഷിനാശം, പ്രളയം തുടങ്ങിയ പ്രതിസന്ധികൾ മൂലംകഷ്ടപ്പെടുന്ന കർഷകർക്ക് നേരെയാണ് ഇടിത്തീപോലെ ബഫർ സോൺ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.സംരക്ഷിത വനാതിർത്തിയിലെ ബഫർ സോൺ ഉത്തരവ് തിരുത്താനും മലയോരജനതയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികളെടുക്കണം.വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മടിക്കുന്നതെന്ത്?
സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ സർവേ നടത്തി ഡിജിറ്റൽ മാപ്പ് തയ്യാറാക്കുക,മൂന്ന് മാസത്തിനകം ഈ നടപടി പൂർത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കുക,ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ സഹിതം ഒരു കിലോമീറ്റർ എന്നുള്ളത് സ്ഥലപരിമിതിയനുസരിച്ച് ജനങ്ങളുള്ള പ്രദേശങ്ങളെ ഒഴിവാക്കുക തുടങ്ങിയവ ഉടൻ സർക്കാർ ചെയ്യേണ്ടിയിരിക്കുന്നു.വനസംരക്ഷണ നിയമത്തിന്റെ മറ പിടിച്ച് 1991 മുതൽ നീലഗിരി,ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലുള്ള ഭൂമിയിലെ ജനങ്ങൾ ഇപ്പോഴും സങ്കീർണ്ണമായ വനസംരക്ഷണ നിയമത്തിൽപ്പെട്ട് കുരുക്കിലാണെന്ന കാര്യം നമ്മുടെ ഓർമ്മയിലിരിക്കട്ടെ.

കർഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തെ വഴിമുട്ടിക്കുന്ന ഒരു നിയന്ത്രണവും ഇല്ലെന്നും ഉറപ്പാക്കണം. കർഷകർ അടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന ഈ പ്രതിസന്ധി മറികടക്കാൻ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രവർത്തിക്കാൻ കഴിയണം.മറ്റു വഴികൾ എല്ലാം അടയുന്ന സാഹചര്യത്തിൽ പുതിയ നിയമ നിർമ്മാണത്തിനും ശ്രമിക്കേണ്ടതുണ്ട്.മലയോര ജനതയെ കബളിപ്പിച്ച് ഇത്രയും കാലം പുലർത്തിയ അനാസ്ഥ ഇനി ഉണ്ടാകരുത്.ഇനിയും കൃത്യവിലോപം കാട്ടിയാൽ ജനങ്ങളെ അണിനിരത്തിയുള്ള ശക്തമായ സമരപരിപാടികൾ രൂപം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP