Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളുകളിൽ നഴ്‌സിങ് കെയർ: പരാതി മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും

സ്‌കൂളുകളിൽ നഴ്‌സിങ് കെയർ: പരാതി മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ

പാലാ: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നഴ്‌സിങ് കെയർ സൗകര്യവും ഓൺ കോൾ ഡോക്ടർ സേവനവും ഫസ്റ്റ് എയ്ഡ് റൂം സൗകര്യവും ഏർപ്പെടുത്തണമെന്ന ആവശ്യം മനുഷ്യാവകാശ കമ്മീഷൻ ഇന്ന് (13/04/2021) പരിഗണിക്കും. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം മനുഷ്യാവകാശകമ്മീഷൻ പരിഗണിക്കുന്നത്. ഇന്ന് വയനാട് കളക്റ്റ്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിലാണ് പരാതി പരിഗണിക്കുന്നത്.

വയനാട് ബത്തേരി പുത്തൻകുന്നിലെ സർവ്വജന സ്‌കൂളിൽ വിദ്യാർത്ഥിനി ഷഹ് ല ഷെറിൻ 2019 നവംബർ 20ന് ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തെത്തുടർന്നു എബി ജെ ജോസ് നൽകിയ പരാതിയാണ് പരിഗണിക്കുന്നത്. കൃത്യമായ പരിചരണം കൃത്യ സമയത്ത് കിട്ടാത്തതുമൂലമാണെന്ന് പരാതിയിൽ പറയുന്നു. നഴ്‌സിങ് കെയർ സ്‌കൂളിൽ ലഭ്യമായിരുന്നെങ്കിൽ ആ കുരുന്ന് ജീവൻ നഷ്ടപ്പെടുമായിരുന്നില്ല

സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യഘട്ടത്തിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാൻ സ്‌കൂൾ അധികൃതർക്ക് ഉത്തരവാദിത്വമുണ്ട്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നഴ്‌സിങ് പരിശീലനം സിദ്ധിച്ച ഒരാളെയെങ്കിലും അടിയന്തിരമായി നിയമിക്കാൻ നടപടി സ്വീകരിക്കണം. ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ നിന്നും ഒരു ഡോക്ടറെയെങ്കിലും ഓൺ കോൾ സൗകര്യത്തിൽ ലഭ്യമാക്കണം. അത്യാവശ്യഘട്ടത്തിൽ കുട്ടികളെ പരിചരിക്കാൻ ഫസ്റ്റ് എയിഡ് റൂം എല്ലാ സൗകര്യങ്ങളോടെയും സ്‌കൂളുകളിൽ സജ്ജീകരിക്കാൻ നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

കുട്ടികൾക്ക് അസുഖമോ അപകടമോ സംഭവിച്ചാൽ നഴ്‌സിന്റെ സഹായത്തോടെ പ്രഥമശുശ്രൂഷ നൽകി തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാനുള്ള ചുമതല പ്രധാനാധ്യാപകനോടൊപ്പം ക്ലാസ് ടീച്ചർക്കും നൽകണം. ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കത്തക്കവിധം നിയമം നിർമ്മിക്കാൻ നടപടി സ്വീകരിക്കേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനാവശ്യമായ തുക സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ സ്‌കൂളിന്റെയും പിടിഎയുടെയും സഹകരണത്തോടെ കണ്ടെത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാൻ നടപടി സ്വീകരിക്കണം. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും വയനാട് സംഭവത്തിൽ വീഴ്ചപറ്റിയ അദ്ധ്യാപകരെ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്നും ഇവരുടെ പക്കൽ നിന്നും നഷ്ടപരിഹാരം ഈടാക്കി കുട്ടിയുടെ രക്ഷിതാക്കൾക്കു നൽകണമെന്നും എബി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ 12000 ൽ പരം അധികം വരുന്ന സ്‌കൂളുകളിൽ പരിശീലനം സിദ്ധിച്ച നഴ്‌സ്മാരെ നിയമിക്കുന്നത് സർക്കാരിന് സാമ്പത്തിക ബാധ്യതയായതിനാൽ പ്രായോഗികമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനു നൽകിയ മറുപടിയിൽ പറയുന്നു. ഡോക്ടറുടെ ഓൺ കോൾ സൗകര്യം ഏർപ്പെടുത്താവുന്നതും ആവശ്യമെങ്കിൽ ഒന്നോ രണ്ടോ അദ്ധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകാവുന്നതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറയുന്നു.

അതേസമയം സാമ്പത്തിക ബാധ്യതയുടെ പേരിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായുള്ള സൗകര്യങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പറഞ്ഞു.

500 നു മേൽ കുട്ടികൾ ഉള്ള സ്‌കൂളുകളിൽ അംഗീകൃത പരിശീലനം നേടിയ സ്റ്റാഫ്മാരെ നിയമിക്കണമെന്നും 500 താഴെ കുട്ടികളുള്ള സ്‌കൂളുകളിൽ രണ്ടോ അതിലധികമോ അദ്ധ്യാപകർക്ക് പരിശീലനം നൽകാൻ നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു. സംസ്ഥാന സിലബസിനു പുറമേ സി ബി എസ് സി, ഐ സി എസ് ഇ ഉൾപ്പെടെയുള്ള മുഴുവൻ സ്‌കൂളുകളിലും ഈ സംവീധാനം ഏർപ്പെടുത്തണം.

സാമ്പത്തിക ബാധ്യതയുടെ പേരിൽ ഒഴിഞ്ഞു മാറാൻ അനുവദിക്കരുതെന്ന അപേക്ഷ കമ്മീഷനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ചെലവ് ഉണ്ടാകുമെങ്കിലും തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണാൻ ഇതുവഴി സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP