Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീൻ

മൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീൻ

കൊച്ചി: മൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള തന്റെ സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. നാടുകടത്തപ്പെട്ടുവെങ്കിലും ലോകമെങ്ങു നിന്നും ലഭിക്കുന്ന സ്നേഹത്തിലും ഐക്യദാർഢ്യത്തിലും താൻ വീട് കണ്ടെത്തുകയാണെന്നും തസ്ലീമ കൂട്ടിച്ചേർത്തു. കൃതി പുസ്തകോത്സവത്തിൽ ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ലജ്ജയുടെ ഇരുപതാമത് മലയാളം പതിപ്പിന്റേയും ബ്രഹ്മപുത്രാനദിക്കരയിൽ-ന്റെ ഒന്നാം പതിപ്പിന്റെയും പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു അവർ.

ജനാധിപത്യത്തിൽ ആവിഷ്‌കാരസ്വാതന്ത്ര്യം വിലക്കാൻ പാടില്ലാത്തതാണ്. ഞാൻ മനുഷ്യത്വത്തിലും മതേതരത്വത്തിലും യുക്തിയിലും വിശ്വസിക്കുന്നു. അതേസമയം ഞാനുൾപ്പെടെയുള്ള വിവിധ തരം ന്യൂനപക്ഷക്കാർ ലോകമെങ്ങും പീഡിപ്പിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. അവരുടെ അവകാശങ്ങൾക്കുവേണ്ടി ഞാനെന്നും പൊരുതും.

ബംഗ്ലാദേശിനു പുറത്ത് ജീവിക്കുമ്പോൾ ബംഗാളിയിൽ എഴുതാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇന്ത്യയിൽ ഞാൻ എന്റെ ജന്മനാട്ടിൽ ഒരാൾ ആയിരിക്കേണ്ടതു പോലെ സുരക്ഷിത മായിരിക്കുന്ന തായി തോന്നുന്നു. എന്നാൽ ഇന്ത്യയിൽ നിന്നു കൂടി ഇനി എന്നാണ് വലിച്ചെറിയപ്പെടുക എന്നറിയില്ല. ഇവിടെത്തുടരാമെന്നാണ് എന്റെ പ്രതീക്ഷ.

ഒരു പുസ്തകത്തിന്റെ ഇരുപതാം പതിപ്പിറങ്ങുന്നത് അതിന്റെ കർത്താവിന് ആഹ്ലാദ കരമാകേണ്ടതാണ്. എന്നാൽ സർക്കാരുകൾ മാറിയിട്ടും എന്റെ നാട്ടിൽ അതിനുള്ള നിരോധനം നിലനിൽക്കുന്നതോർത്ത് എനിക്ക് ദുഃഖമാണുള്ളത്.തസ്ലിമയുടെ പുസ്തകം പ്രകാശനം ചെയ്യുന്നത് എന്നേയ്ക്കുമായി നഷ്ടപ്പെട്ട ഒന്നിനു വേണ്ടിയുള്ള പ്രാർത്ഥന പോലെയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രൊഫ. എം. കെ. സാനു പറഞ്ഞു.

ലിംഗനീതിയിൽ ഇന്ത്യക്കാർ മണ്ണിരകളേക്കാൾ മോശമെന്ന് കൽക്കി സുബ്രഹ്മണ്യം

ഭിന്നലിംഗക്കാരോടുള്ള നീതിയിൽ കേരളം തമിഴ്‌നാടിന്റെ ബഹുദൂരം പിന്നിൽ; അതുകൊണ്ട് അവർ നാടും വീടും വിടാൻ നിർബന്ധിതമാകുന്നു

കൊച്ചി: സ്ത്രീപുരുഷ സമത്വമല്ല സർവലിംഗ സമത്വമാണ് വേണ്ടെതെന്ന് ആഞ്ഞടിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള പ്രശസ്ത ഭിന്നലിംഗ എഴുത്താൾ കൽക്കി സുബ്രഹ്മണ്യം കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ പ്രബുദ്ധ മലയാളിയെ ഞെട്ടിച്ചു. ഭിന്നലിംഗക്കാരോടുള്ള നീതിയിൽ കേരളം തമിഴ്‌നാടിന്റെ ബഹുദൂരം പിന്നിലാണെന്നും കൽക്കി പറഞ്ഞു. പെരിയാർ ഇ. വി രാമസ്വാമി നായ്ക്കരുടെ ദീർഘവീക്ഷണത്തോടെയുള്ള പരിശ്രമങ്ങളാണ് തമിഴ്‌നാടിനെ ഇക്കാര്യത്തിൽ തുണച്ചത്.

2008-ൽ ആദ്യമായി കേരളത്തിൽ വരുമ്പോൾ ദയനീയമായിരുന്നു ഇവിടുത്തെ സ്ഥിതി. ശീതൾ ശ്യാമിനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളാൽ സ്ഥിതി അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പൊലീസിന്റെ വരെ അക്രമണം നേരിടുന്ന വിധം ഇവിടുത്തെ അവസ്ഥ മോശമാണ്.

ഭിന്നലിംഗക്കാരിൽ പാട്ടു പാടാനും കവിത എഴുതാനും എന്തുതരം ഉയർന്ന ജോലികളെടുക്കാനു ൊക്കെ കഴിവുള്ളവരുണ്ട്. പക്ഷേ ആർക്കും ഉയർന്നു വരാനാവുന്നില്ല. അവരെ സ്‌കൂളുകളിലും കോളേജുകളിലും പോലും പ്രവേശിപ്പിക്കാത്ത അവസ്ഥയുണ്ട്. അവരും പ്രകൃതിയുടെ സന്തതികളാണ്. പ്രകൃതി എല്ലാവരേയും തുല്യമായി കാണുന്നു. എന്നിട്ടും എന്താണ് ഭിന്നലിംഗക്കാരായ എൻജിനീയർമാരേയും ഡോക്ടർമാരേയും രാഷ്ട്രീയക്കാരെയുമൊന്നും കാണാത്തത്.

നമ്മുടെ പുരാണങ്ങൽലും പൗരാണിക വാസ്തുശിൽപ്പങ്ങളിലുമെല്ലാം ഭിന്നലിംഗക്കാർക്ക് അംഗീകാരം ലഭിച്ചിരുന്നു. ജന്തുലോകത്തിലുമുണ്ട് ദ്വിലിംഗ ജീവികൾ. ചില മണ്ണിരകൾ ദ്വിലിംഗ ജീവികളാണ്. അവർക്കുള്ള പോലും നീതിബോധം ഇല്ലാത്തവരാണ് ഇക്കാര്യത്തിൽ ഇന്ത്യക്കാർ.

മിമിക്രിയിലും സിനിമയിലുമെല്ലാം ഭിന്നലിംഗക്കാരെ പരിഹസിക്കാൻ ഇപ്പോഴും മലയാളികൾ മിടുക്കു കാട്ടുന്നു. ഇതാണ് പൊതുജീവിതത്തിലും പ്രതിഫലിക്കുന്നത്. സ്ത്രൈണതയുള്ള എത്ര ആൺകുട്ടികൾ ജനിക്കുന്നു? ഇത്തരക്കാരെയെല്ലാം ചെറുപ്പം മുതലേ മോശമായി പരിഗണിക്കുന്നു. സ്‌കുളുകളിൽ ഇവർ പരിഹാസപാത്രമാകുന്നു.

അച്ഛനമ്മമാരാൽപ്പോലും തിരസ്‌ക്കരിക്കപ്പെടുന്ന ഭിന്നലിംഗക്കാർക്ക് കഴിവുകൾ പ്രകടിപ്പിക്കാനും ജോലി ചെയ്യാനും എങ്ങനെ സാധിക്കും? നിലനിൽക്കാൻ വേണ്ടിയായിപ്പോകുന്നു അവരുടെ പരിശ്രമങ്ങളെല്ലാം. അങ്ങനെയാണ് അവർ രാജ്യമെമ്പാടും ഭിക്ഷാടനത്തിലേയ്ക്കും ലൈംഗികതൊഴിലിലേയ്ക്കും തിരിയേണ്ടി വരുന്നതെന്നും കൽക്കി ചൂണ്ടിക്കാണിച്ചു.

നാടാകെ മാറിയെന്ന് പെരുമാൾ മുരുഗൻ
കൊച്ചി: 'അസഹിഷ്ണുതയാണ് എന്റെ എഴുത്തിനെതിരെ തിരിയാൻ അവരെ പ്രേരിപ്പിച്ചത് എന്നാണ് എനിക്ക് തോന്നിയത്. ഈ പ്രശ്നങ്ങൾക്കെല്ലാം ശേഷം ഞാൻ എന്റെ നാട്ടിൽ തിരിച്ചെത്തുമ്പോൾ നാടാകെ മാറിയെന്ന് തോന്നി. എല്ലാവരുടേയും രീതികളിൽ മാറ്റം വന്നു,' പെരുമാൾ മുരുഗൻ താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ച് കൃതി സാഹിത്യ-വിജ്ഞാനോത്സവ ത്തിൽ മനസ്സു തുറന്നു. തന്റെ കൃതികളിലെ അനുഭവങ്ങൾ തന്റെ സ്വന്തം അനുഭവങ്ങളാണെന്നു പറയാൻ കഴിയുകയില്ല.

തമിഴ്‌നാടിന്റെ ആചാര സവിശേഷതകൾക്ക് മറ്റൊരു തലം കൂടിയുണ്ടെന്നും അത് നിർവചി ക്കപ്പെടുകയോ തിരിച്ചറിയുകപ്പെടുകയോ ചെയ്യണമെന്ന് താൻ നിർബന്ധബുദ്ധി കാണിക്കാ റില്ലെന്നും മുരുഗൻ പറഞ്ഞു.കങ്കണം എന്ന പുതിയ നോവലിന്റെ രചനാഅന്തരീക്ഷം വ്യക്തമാക്കിയ മുരുഗൻ കങ്കണംകെട്ട് എന്ന തമിഴ്‌ച്ചടങ്ങ് വിവാഹത്തോടനുബന്ധിച്ച് വരനും വധുവും നിർവഹിക്കുന്നതാണെന്ന് വിശദീകരിച്ചു. എന്നാൽ ആ ചടങ്ങിന് മറ്റൊരർത്ഥം കൂടിയുണ്ട്. ഏറ്റെടുത്ത നിലപാടുകളിൽ നിന്ന് പിന്തിരിയാതിരിക്കുക എന്നതാണത്. കങ്കണം മലയാള പതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

വെല്ലുവിളിയുടെ കാലത്ത് പൊതുജനങ്ങളുടെ സഹകരണം എന്നുമുണ്ടായിരുന്നു. പ്രോഗ്രാസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ എല്ലാ പിന്തുണയും നൽകി. സിപിഐഎം നേതാക്കളും സംഘടനകളും ഏത് സഹായത്തിനും ഒപ്പം നിന്നു. പൂനാച്ചി എന്ന നോവലിനെക്കുറിച്ചും തന്റെ മറ്റ് പുസ്തകളെക്കുറിച്ചും കൃതിയുടെ വേദിയിൽ അദ്ദേഹം ശ്രോതാക്കളുമായി സംവദിച്ചു.

കേരളത്തെക്കുറിച്ച് പറയുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് ഒട്ടേറെപ്പേർ കേരളത്തിൽ നിന്ന് പെൺകുട്ടികളെ വധുവായി സ്വീകരിക്കുന്നുണ്ടെന്നും പെരുമാൾ മുരുഗൻ പറഞ്ഞു. തമിഴ്‌നാട്ടിൽ ധനികരുടെ ഇടയിൽ സ്വത്ത് വീതം വെച്ചു പോകാതിരിക്കാനായി ജനിച്ച ഉടനെ പെൺകുഞ്ഞുങ്ങളെ കൊന്നുകളയുന്ന പതിവുണ്ടായിരുന്നു. അതിനെത്തുടർന്നാണ് ഇപ്പോൾ വിവാഹത്തിന് പെൺകുട്ടികളെ അന്വേഷിച്ച് മലയാളി പെൺകുട്ടികളെത്തേടി അവരെത്തുന്നത്. പല തമിഴ് ഗ്രാമങ്ങൽും ഇപ്പോൾ മലയാളിപ്പെൺകുട്ടികളെ കണ്ടെത്തി ക്കൊടുക്കും എന്ന മട്ടിലുള്ള വിവാഹ ബ്രോക്കർമാരുടെ ബോർഡുകൾ വരെ ഉയർന്നിട്ടുണ്ടെന്നും പെരുമാൾ മുരുഗൻ പറഞ്ഞു.

എഴുത്തിൽ ഭയത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച പെരുമാൾ മുരുഗനായിരുന്നു ഇന്നലെ കൃതി സാഹിത്യങ്ങളിലെ താരങ്ങളിലൊരാൾ.

സോഷ്യലിസത്തിനു വേണ്ടിയുള്ള സമരം ഇനി ഒറ്റപ്പാർട്ടിയിലൂടെ നടപ്പില്ലെന്ന് പ്രഭാത് പട്നായിക്

കൊച്ചി: ഇക്കാലത്ത് സോഷ്യലിസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഒരു പാർട്ടി അധികാരം പിടിച്ചടക്കുകയും തൊഴിലാളിവർഗ സർവാധിപത്യം കൊണ്ടുവരികയും ചെയ്യുന്ന ക്ലാസിക്കൽ രീതിയിലൂടെ നടക്കാൻ സാധ്യതയില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ഇടത് ചിന്തകനുമാ പ്രഭാത് പട്നായിക് പറഞ്ഞു. ബോൾഗാട്ടിയിൽ നടക്കുന്ന കൃതി സാഹിത്യ വിജ്ഞാനോത്സവ ത്തിൽ പ്രതിസന്ധിയുടെ കാലത്തെ മൂലധനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ഒരു ഉന്നത മാതൃകയായി മാത്രമേ ഇനി സോഷ്യലിസത്തെപ്പറ്റി സങ്കൽപ്പിനാകൂ. ഭാവിയിലെ സോഷ്യലിസ നിർമ്മാണം ബഹുസ്വരതയിൽ ഊന്നുന്ന സ്വത്തുടമാ ബന്ധങ്ങളിൽ ഊന്നുന്നതായിരിക്കും. ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിലെ വൈരുധ്യങ്ങളും അനീതികളും സോഷ്യലിസ്റ്റിക് ആയ വ്യവസ്ഥയെ അഭികാമ്യമാക്കുന്നുവെന്നും പട്നായിക് പറഞ്ഞു.

സോവിയറ്റ് യൂണിയനിലെ ഒറ്റപ്പാർട്ടി വ്യവസ്ഥ തൊഴിലാളിവർഗത്തിന്റെ സർവാധിപത്യ ത്തിൽ നിന്ന് പാർട്ടിയുടെ സർവാധിപത്യമായി ജീർണിച്ചു. ഇത് ന്യായീകരിക്കാവുന്നതല്ല. എന്നാൽ മുൻകാല സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ ഏറെ തലങ്ങളിൽ പ്രസക്തമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോവിയറ്റ് യൂണിയന്റെ മൂന്ന് നേട്ടങ്ങൾ ആർക്കും തുടച്ചു നീക്കാനാവില്ല. ്അത് ഫാസിസത്തെ ഇല്ലാതാക്കി. സോവിയറ്റ് യൂണിയൻ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇന്നിങ്ങനെ ഇരുന്ന് സംസാരിക്കുമായിരുന്നില്ലെന്ന് കേംബ്രിഡ്ജ് പ്രൊഫസർ ജോവാൻ റോബിൻസൺ പറയാറുള്ള കാര്യവും പട്നായിക് അനുസ്മരിച്ചു. കൊളോണിയലിസത്തിന്റെ തകർച്ചയ്ക്കും സോവിയറ്റ് യൂണിയന്റെ സംഭാവനകൾ കനത്തതാണ്. പുതുതായി സ്വാതന്ത്ര്യം ലഭിച്ച ഒരുപാട് രാജ്യങ്ങൾക്ക് സോവിയറ്റ് ബ്ലോക്ക് സഹായഹസ്തം നീട്ടിയതും മറക്കാവതല്ല. ലോകത്തിലെ ഏറ്റവും വലിയ ക്ഷേമരാഷ്ട്ര സങ്കൽപ്പം നടപ്പാക്കിയതും നടത്തിക്കൊണ്ടുപോയതുമാണ് മൂന്നാമത്തെ വലിയ നേട്ടം. ഫാസിസത്തിനും ക്യാപ്പിറ്റലിസത്തിനുമെതിരെ മുന്നണികൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത സെഷനിൽ സംസാരിച്ച പ്രൊഫ. അനിൽ ഭട്ടി ഊന്നിപ്പറഞ്ഞു. പ്രൊഫ. സി. പി. ചന്ദ്രശേഖർ മോഡറേറ്ററായിരുന്നു.

ബഷീറിന്റെ പുസ്തകക്കട ബോൾഗാട്ടിയിൽ

കൊച്ചി: എറണാകുളം ബോട്ട് ജെട്ടിക്ക് എതിർ വശത്തുള്ള കാനൺ ഷെഡ് റോഡിലായിരുന്നു ബഷീറിന്റെ പ്രസിദ്ധമായ ബുക് സ്റ്റാൾ. കൃതി സാഹിത്യ-വിജ്ഞാനോത്സവം അരങ്ങേറുന്ന ബോൾഗാട്ടിയിൽ ബഷീറിന്റെ ആ പുസ്തകക്കടയുടെ ഓർമയ്ക്ക് നാലു ദിവസത്തേയ്ക്ക് ഒരു പുസ്തകക്കട തുറന്നിട്ടുണ്ട്. കൃതിയിൽ പങ്കെടുക്കുന്ന 330-ഓളം വരുന്ന വിദേശ, ഭാരതീയ, മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ ഇവിടെ വിൽപ്പനയ്ക്കും പ്രദർശനത്തിനുമുണ്ട്.

എസ്‌പിസിഎസിന്റെ ആദ്യകാല അമരക്കാരായ കാരൂർ, എം. പി പോൾ, തകഴി, പൊൻകുന്നം, ലളിതാംബിക അന്തർജനം എന്നിവരുടെ പേരുകളിലാണ് ബോൾഗാട്ടിയിലെ വിവിധ സെഷനുകൾ അരങ്ങേറുന്ന വേദികൾ. ഒപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളും നോവലുകളും പ്രചരിപ്പിച്ച മഹാനായ എഴുത്തുകാരനായ ബഷീറിനും കൃതി അങ്ങനെ സ്മാരകമൊരുക്കിയിരിക്കുന്നു.

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാൻ യൂണിവേഴ്സിറ്റി ഉണ്ടാക്കുന്നു, 1000 കോടി ചെലവാക്കുന്നു - പി. കെ. പോക്കർ

കൊച്ചി: ഭാഷ, ദേശീയത, ഭക്ഷണം, എന്നിവയിലൂടെ മനുഷ്യർക്കിടയിൽ പരസ്പരം അക്രമിക്കാനുള്ള ത്വര ഉണർത്തുകയാണ് കപടദേശീയ വാദികൾ ചെയ്യുന്നതെന്ന് പി. കെ. പോക്കർ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ സാംസ്‌കാരിക ഫാസിസം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയഗാനത്തിന്റെ പേരിലായാലും ആശയാവിഷ്‌കാരത്തിന്റെ പേരിലായാലും മതചിഹ്നങ്ങളുടെ പേരിലായാലും ആശയാവിഷ്‌കാരത്തിനെതിരെയുള്ള ഫാസിസ്റ്റ് നിലപാടുകളാണ് ഇന്ത്യയിൽ പ്രചരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന്ത് മനുഷ്്യന്റെ അടിസ്ഥാന സ്വാതന്ത്ര്യമാണ്. ഗൗരി ലങ്കേഷ് ആവർത്തിക്കപ്പെടാതിരിക്കാൻ നമുക്കോരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും പോക്കർ പറഞ്ഞു. ആശയങ്ങളെ നേരിടുന്നവരാരും ഇന്നുവരെ മൗലികമായ ആശങ്ങൾ ഉത്പ്പാദിപ്പിക്കുന്ന പ്രതിഭ കാഴ്ചവെച്ചിട്ടില്ലെന്ന് സിദ്ദിക് എം. എ. പറഞ്ഞു.

രാഷ്ട്രീയമില്ലാത്ത കൃതികളില്ലെന്ന് കെ. പി. രാമനുണ്ണി
കൊച്ചി: ചരിത്രത്തിന്റെ രേഖപ്പെടുത്തലുകളാണ് കൃതികളെന്നും രാഷ്ട്രീയമില്ലാത്ത കൃതികളില്ലെന്നും കെ. പി. രാമനുണ്ണി. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ എഴുത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രാമനുണ്ണി. കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയിൽ പ്രചാരണ സാഹിത്യം തന്നെയാണ് താൻ എഴുതുന്നതെന്ന സമ്മതിക്കാൻ മടിയില്ല. ബാബറി മസ്ജിദ് തകർക്കപ്പെട്ട നാളുകളിലാണ് സൂഫി പറഞ്ഞ എന്ന നോവലെഴുതുന്നത്. അപ്പോൾ അതിൽ അക്കാലത്തിന്റെ രാഷ്ട്രീയം കടന്നുവരുന്നത് സ്വാഭാവകിമാണല്ലൊ. എഴുത്ത് നമ്മിലുണ്ടാക്കുന്ന ചലനങ്ങൾ എന്തെന്നറിയാൻ അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം കൂടി അറിയണമെന്നും രാമനുണ്ണി പറഞ്ഞു.

ടി. എം. കൃഷ്ണ ഇന്ന് കൃതി വേദിയിൽ

പ്രശസ്ത സംഗീതജ്ഞൻ ടി. എം. കൃഷ്ണ ഇന്ന് (March 8) രാവിലെ കൃതി അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിലും വൈകിട്ട് കൃതി കലോത്സവ വേദിയിലും എത്തും.കർണാടക സംഗീതത്തിൽ അതുല്യമായ ആലാപന ശൈലിയിലൂടെ ചെറുപ്പത്തിൽ തന്നെ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച ടി. എം. കൃഷ്ണ ഇന്ന് ഏറ്റവും പ്രശസ്തനായ സംഗീതജ്ഞനാണ്. കർണാടക സംഗീതത്തിലെ പരബര്യങ്ങളെ ചോദ്യം ചെയ്ത് കച്ചേരി സമ്പ്രദായത്തിൽ സ്വന്തമായ ഒരു പന്ഥാവ് അദ്ദേഹം സ്വീകരിച്ചു. എഴുത്തുകാരനെന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും അദ്ദേഹം ഏറെ സ്വീകരിക്കപ്പെട്ടു.

കൃതി അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിൽ (കാരൂർ ഹാൾ ) രാവിലെ പത്തുമണിക്ക് ടി. എം. കൃഷ്ണ ' ജനാധിപത്യത്തിൽ കല' (Art in Democracy) എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും. എറണാകുളം മറൈൻ ഡ്രൈവിലെ കൃതി കലോത്സവ വേദിയിൽ വൈകിട്ട് ആര് മണിക്ക് ടി. എം. കൃഷ്ണയുടെ സംഗീത കച്ചേരി നടക്കും. പ്രവേശനം സൗജന്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP