Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാഞ്ഞിരപ്പള്ളി കർഷക കടലായി;ആവേശം അലയടിച്ചുയർത്തി ഇൻഫാം റാലി

കാഞ്ഞിരപ്പള്ളി കർഷക കടലായി;ആവേശം അലയടിച്ചുയർത്തി ഇൻഫാം റാലി

കാഞ്ഞിരപ്പള്ളി: കേരളത്തിന്റെ കർഷക ചരിത്രത്തിൽ പുത്തൻ ഏട് എഴുതിച്ചേർത്ത് ഇൻഫാം കർഷകറാലി. പതിറ്റാണ്ടുമുമ്പ് കൊടുങ്കാറ്റായി കേരളസമൂഹത്തിൽ ആഞ്ഞടിച്ച ഇൻഫാം അതേമണ്ണിൽ നിന്ന് വീണ്ടും ശക്തിസംഭരിച്ച് ഫീനക്‌സ് പക്ഷിയെപ്പോലെ ഉയർന്നുപൊങ്ങുന്നു. കാർഷിക പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുമ്പോഴും മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പായി കർഷകറാലി മാറി.

ഇൻഫാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ആയിരക്കണക്കിന് കർഷകർ പങ്കെടുത്ത റാലി ഇൻഫാം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾ തിരുത്തണമെന്നും വിലത്തകർച്ചയും കടക്കെണിയും അതിജീവിക്കാനും കർഷകരെ സംരക്ഷിക്കാനും ഭരണനേതൃത്വങ്ങൾ തയ്യാറാകണമെന്നും റാലിയിലുടനീളം കർഷകർ ആവശ്യപ്പെട്ടു.

കൂവപ്പള്ളി സെന്റ് ജോസഫ് ചർച്ചിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇൻഫാം സ്ഥാപക ചെയർമാൻ ഫാ.മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കൽ നിന്ന് ഉച്ചകഴിഞ്ഞ് 1.45 ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ പ്രാർത്ഥനാശുശ്രൂഷ നടത്തി ദേശീയ സമ്മേളന ദീപശിഖാപ്രയാണത്തിന് തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനിയിൽ നിന്നും 2 മണിക്ക് ആരംഭിച്ച കർഷകറാലി പേട്ടക്കവലയിൽ ദീപശിഖാപ്രയാണത്തോട് സംഗമിച്ചു. കർഷകറാലി മഹാജൂബിലി ഹാളിൽ (ഫാ.മാത്യു വടക്കേമുറി നഗർ) എത്തിച്ചേർന്നപ്പോൾ സമ്മേളനം ആരംഭിച്ചു. ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും ഇൻഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണവും നടത്തി. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി,സി.സെബാസ്റ്റൻ ഇൻഫാം ബദൽ കാർഷികനയവും കർഷക അവകാശരേഖയും പ്രഖ്യാപിച്ചു. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ വൈസ് ചെയർമാൻ കെ.മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, കൺവീനർ ജോസ് എടപ്പാട്ട്, രൂപതാ പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽവച്ച് ഇൻഫാം ആഗ്രോ ഇന്നൊവേഷൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

ഇൻഫാം ദേശീയ സമ്മേളനത്തിനു മുന്നോടിയായി കാഞ്ഞിരപ്പള്ളിയിൽനടന്ന കർഷക റാലിക്ക് ബിഷപ് മാർ ജോസ് പുളിക്കൽ, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി സി.സെബാസ്റ്റ്യൻ, രൂപതാ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ, ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, ജോസ് എടപ്പാട്ട്, അഡ്വ.എബ്രാഹം മാത്യു, ജോയി തെങ്ങുംകുടി എന്നിവർ നേതൃത്വം നൽകുന്നു.

കർഷകരുടെ സംഘടിത മുന്നേറ്റം മുന്നറിയിപ്പ്: മാർ മാത്യു അറയ്ക്കൽ

കടക്കെണിയും വിലത്തകർച്ചയും ഭൂപ്രശ്‌നങ്ങളും ഉയർത്തുന്ന നിരവധി പ്രശ്‌നങ്ങളിൽ ജീവിതം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് കർഷകരിപ്പോൾ സംഘടിച്ച് മുന്നോട്ടിറങ്ങിയിരിക്കുന്നതെന്നും ഈ സംഘടിത മുന്നേറ്റം ഒരു മുന്നറിയിപ്പാണെന്നും ഇൻഫാം ദേശീയ രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ ബിഷപ് മാർ മാത്യു അറയ്ക്കൽ സൂചിപ്പിച്ചു. ഇൻഫാം ദേശീയ സമ്മേളനം കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളിൽ (ഫാ.മാത്യു വടക്കേമുറി നഗർ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ.

കർഷകർ സംഘടിതമായി മുന്നോട്ടിറങ്ങിയാൽ ക്രിയാത്മകമായ പല മാറ്റങ്ങളും സാധ്യമാകുമെന്ന് ഇന്നലകളിലെ പ്രവർത്തനങ്ങളിലൂടെ നാം തെളിയിച്ചു. വൻവ്യവസായികളും വ്യാപാരികളുമടങ്ങുന്ന ഈ ഉല്പാദകകൂട്ടായ്മയുടെ സംഘടിതശക്തിക്കുമുന്നിൽ ഭരണസംവിധാനങ്ങൾ മുട്ടുമടക്കിയിരിക്കുമ്പോൾ കർഷകനെങ്ങനെ രക്ഷപെടും? വിലപേശി സംസാരിക്കുവാൻ കർഷകനാകുമ്പോഴേ അവന്റെ വിയർപ്പിന് വിലകിട്ടുകയുള്ളൂ. ഇവിടെയാണ് ഇൻഫാം പ്രസക്തമാകുന്നത്.

കൃഷി ചെയ്യാൻ വായ്പകളും സബ്‌സിഡിയും പ്രഖ്യാപിച്ച് കാർഷിക സംസ്‌കാരത്തിലേയ്ക്ക് ഒരു ജനവിഭാഗത്തെ മുഴുവൻ ഇറക്കിവിട്ടതിനുശേഷം പ്രതിസന്ധികളുണ്ടാകുമ്പോൾ അവരെ സഹായിക്കാൻ ധാർമ്മിക ഉത്തരവാദിത്വമുള്ള സർക്കാർ ഒളിച്ചോടുന്നത് ശരിയായ നടപടിയല്ല. തകർച്ച നേരിടുന്ന സർക്കാർവക സ്ഥാപനങ്ങളുടെയും കമ്പനികളുടേയും കടങ്ങളും നഷ്ടങ്ങളും എഴുതിത്ത്തള്ളുമ്പോൾ ഇടനാട്ടിലും മലയോരങ്ങളിലുമുള്ള പാവപ്പെട്ട കർഷകരെയും, തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെയും സാധാരണക്കാരെയും നിർദ്ദയം അവഗണിക്കുന്നത് കടുത്ത അനീതിയാണ്.

ആഗോളവൽക്കരണത്തിന്റെയും കമ്പോളവൽക്കരണത്തിന്റെയും ഈ കാലഘട്ടത്തിൽ കാർഷികമേഖലയിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ട്. കാർഷികോല്പന്നങ്ങളുടെ വില തകർന്നടിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഉല്പാദനച്ചെലവ് വർദ്ധിക്കുന്നു. തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വന്യമൃഗശല്യംമൂലം വിളകൾ നശിപ്പിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ച് ഉല്പാദനത്തിലും വൻ ഇടിവ് സൃഷ്ടിച്ചിരിക്കുന്നു. കടബാധ്യത കർഷകന്റെ ഉറക്കംകെടുത്തുകമാത്രമല്ല ജീവനും തട്ടിയെടുക്കുന്നു. കീടബാധമൂലം വിളകൾ നശിക്കുന്നു.

കാർഷികോല്പന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പുവരുത്തണം. മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ കർഷകർക്ക് അധികവരുമാനം ലഭ്യമാക്കണം. മലയോരമേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണം. കാർഷിക കടങ്ങൾ എഴുതിത്ത്തള്ളണം. കർഷകന് പലിശരഹിതവായ്പ ലഭ്യമാക്കണം. നാടിനുവേണ്ടി സേവനം ചെയ്യുന്ന കർഷകന് വാർദ്ധക്യാവസ്ഥയിൽ പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്ന 2015 ലെ സംസ്ഥാന കാർഷികനയത്തിലെ നിർദ്ദേശം നടപ്പിലാക്കണം. കേന്ദ്രസംസ്ഥാന സർക്കാരുകൾ കാർഷിക ബഡ്ജറ്റ് അവതരിപ്പിക്കണം. ഇത്തരം ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കണ മെങ്കിൽ ജാതിമതഭേദമെന്യേ കർഷകർ ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ട്.

'ജയ് ജവാൻ ജയ് കിസാൻ' എന്നു വിളിച്ചുപറഞ്ഞ നമ്മുടെ അധരങ്ങൾ ഇന്ന് കിസാനെ മറന്നിരിക്കുന്നു. രാജ്യത്തെ സംരക്ഷിക്കുന്ന ജവാനും തീറ്റിപ്പോറ്റുന്ന കിസാനും തുല്യത നൽകിയ നാളുകൾ ചരിത്രമായിരിക്കുന്നു. തലമുറകളായി കൈമാറി പതിറ്റാണ്ടുകളായി കൃഷിചെയ്യുന്ന ഭൂമിക്ക് പട്ടയം നൽകാതെ കർഷകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. പട്ടയ ഉപാധികൾ ലഘൂകരിച്ചതും പട്ടയഭൂമിയിൽ നിന്ന് കർഷകർ നട്ട മരങ്ങൾ മുറിക്കാൻ അനുവദിക്കുന്നതുമായ പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. പക്ഷേ, ഉത്തരവുകളിറക്കി നിയമഭേദഗതി വരുത്തി അടിയന്തര നടപടികളുണ്ടാകണമെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു.

ഇൻഫാം ബദൽ കാർഷികനയവും കർഷക അവകാശരേഖയും പ്രഖ്യാപിച്ചു
ഇൻഫാം ദേശീയ സമ്മേളനത്തിനു മുന്നോടിയായി 100 കേന്ദ്രങ്ങളിൽ നടന്ന കർഷക വിളംബര കൂട്ടായ്മകളുടെയും ഇൻഫാം ദേശീയ സമിതിയുടെയും കാർഷിക വിദഗ്ദ്ധരുടെയും നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ബദൽ കാർഷികനയവും കർഷക അവകാശരേഖയും സമ്മേളനത്തിൽ ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പ്രഖ്യാപിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക നയങ്ങൾ പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുമ്പോൾ കർഷകരുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള നയരേഖ കാർഷികമേഖലയുടെ വളർച്ചയ്ക്കും നിലവിലുള്ള പ്രതിസന്ധികളെ അതിജീവിക്കാനും മാർഗ്ഗദർശമേകും.

സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയും, അപ്രായോഗിക കാർഷിക സാമ്പത്തികനയങ്ങളും, അനിയന്ത്രിതവും നികുതിരഹിതവുമായ കാർഷികോല്പന്ന ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന രാജ്യാന്തര കരാറുകളും നീതിനിഷേധിക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വവും ധാർഷ്ഠ്യവും കർഷകർക്ക് ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഈ സമ്മേളനം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉല്പാദനക്കുറവും ഉല്പന്നങ്ങൾക്ക് വിപണിവിലയിലുണ്ടാകുന്ന ഇടിവും കണക്കാക്കി വിളമാറ്റത്തിലൂടെ ബദൽ കൃഷിയിലേയ്ക്ക് കർഷകർ തിരിയണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. കാർഷിക നിലനില്പിനായി ഏകവിളയിൽ നിന്ന് ബഹുവിളയിലേയ്ക്ക് കൃഷികൾ മാറണം. ആധുനിക സാങ്കേതികവിദ്യകളുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തി പുരയോട് ചേർന്ന് പുരയിടമെന്ന പഴമയിലേയ്ക്ക് കർഷകർ തിരിച്ചുപോകണം. കാർഷിക കൂട്ടായ്മകൾവഴി യന്ത്രവൽകൃത കൃഷിരീതികൾ സജീവമാക്കണം.

ആഗോളവൽക്കരണത്തിന്റെ ഈ നാളുകളിൽ രാജ്യാന്തര കോർപ്പറേറ്റുകളോട് കാർഷികരംഗത്ത് മത്സരിക്കുവാൻ കർഷകർക്ക് ഒറ്റയ്ക്ക് സാധ്യമല്ലാതായിരിക്കുമ്പോൾ സംഘടിത കർഷകസംരംഭങ്ങളിലൂടെ കരുത്തുനേടണമെന്ന് ഇൻഫാം അഭ്യർത്ഥിക്കുന്നു.

കർഷക കുടുംബയൂണിറ്റുകൾ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ കേന്ദ്രങ്ങളാകണം. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കർഷകകൂട്ടായ്മകളിലൂടെ കർഷക ഓപ്പൺ മാർക്കറ്റുകൾ ഇൻഫാം ലക്ഷ്യമിടുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് രക്ഷനേടി കാർഷികോല്പന്നങ്ങൾക്ക് ന്യായവില ലഭിക്കുവാനും കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും അവസ്ഥയിൽ അധികാരകേന്ദ്രങ്ങളോട് വിരൽചൂണ്ടിക്കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉല്പാദനക്കുറവും ഉല്പന്നങ്ങൾക്ക് വിപണിവിലയിലുണ്ടാകുന്ന ഇടിവും കണക്കാക്കി വിളമാറ്റത്തിലൂടെ ബദൽ കൃഷിയിലേയ്ക്ക് കർഷകർ തിരിയണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. കാർഷിക നിലനില്പിനായി ഏകവിളയിൽ നിന്ന് ബഹുവിളയിലേയ്ക്ക് കൃഷികൾ മാറണം.

ആധുനിക സാങ്കേതികവിദ്യകളുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തി പുരയോട് ചേർന്ന് പുരയിടമെന്ന പഴമയിലേയ്ക്ക് കർഷകർ തിരിച്ചുപോകണം. കാർഷിക കൂട്ടായ്മകൾവഴി യന്ത്രവൽകൃത കൃഷിരീതികൾ സജീവമാക്കണം. ആഗോളവൽക്കരണത്തിന്റെ ഈ നാളുകളിൽ രാജ്യാന്തര കോർപ്പറേറ്റുകളോട് കാർഷികരംഗത്ത് മത്സരിക്കുവാൻ കർഷകർക്ക് ഒറ്റയ്ക്ക് സാധ്യമല്ലാതായിരിക്കുമ്പോൾ സംഘടിത കർഷകസംരംഭങ്ങളിലൂടെ കരുത്തുനേടണമെന്ന് ഇൻഫാം അഭ്യർത്ഥിക്കുന്നു. കർഷക കുടുംബയൂണിറ്റുകൾ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ കേന്ദ്രങ്ങളാകണം. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കർഷകകൂട്ടായ്മകളിലൂടെ കർഷക ഓപ്പൺ മാർക്കറ്റുകൾ ഇൻഫാം ലക്ഷ്യമിടുന്നു.

ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് രക്ഷനേടി കാർഷികോല്പന്നങ്ങൾക്ക് ന്യായവില ലഭിക്കുവാനും കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും അവസ്ഥയിൽ അധികാരകേന്ദ്രങ്ങളോട് വിരൽചൂണ്ടി സംസാരിക്കുവാനും സംഘടിച്ചു മുന്നേറണമെന്ന് ഈ സമ്മേളനം കർഷകരോട് ആവശ്യപ്പെടുന്നു.

റബറിന് കിലോഗ്രാമിന് 200 രൂപ അടിസ്ഥാനവില നിശ്ചയിച്ച് സംഭരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. റബർ ഇറക്കുമതി സംരക്ഷണച്ചുങ്കത്തിലൂടെ നിയന്ത്രിക്കണം. അടിസ്ഥാന ഇറക്കുമതി വില പ്രഖ്യാപിക്കണം. ഉല്പാദനച്ചെലവ് കണക്കാക്കി റബർ ആക്ട് പതിമൂന്നാം വകുപ്പുപ്രകാരം റബറിന് അടിസ്ഥാനവില അഥവാ ന്യായവില കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം. ചണ്ടിപ്പാൽ, റബർ കോമ്പൗണ്ട് വേസ്റ്റ് എന്നിവയുടെ ഇറക്കുമതി അനുവദിക്കാൻ പാടില്ല. റബറിനെ കാർഷികോല്പന്നമാക്കി കൃഷിമന്ത്രാലയത്തിന്റെ കീഴിലാക്കണം. വ്യവസായികളെ സംരക്ഷിക്കുന്ന റബർനയമല്ല മറിച്ച്, റബർകർഷക സംരക്ഷണനയമാണ് വേണ്ടത്. കൊച്ചി എയർപോർട്ട് മാതൃകയിൽ സർക്കാരും കർഷകരും പങ്കാളികളായി വ്യവസായ സംരംഭങ്ങളും റബർട്രേഡിംഗും ഉണ്ടാകണം. ഇപ്പോൾ ഏക ആശ്വാസമായ സംസ്ഥാന സർക്കാരിന്റെ 150 രൂപ വിലസ്ഥിരതാപദ്ധതി 200 രൂപയായി വർദ്ധിപ്പിച്ച് മുടങ്ങാതെ കർഷകനു ലഭ്യമാകണം. 7 വർഷമായി തുടരുന്ന പ്രതിസന്ധിയിൽ മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാർ ഇപ്പോഴും നിരന്തരം ചർച്ചകൾ നടത്തി, വാഗ്ദാനങ്ങൾ നൽകി കർഷകരെ വിഢിവേഷം കെട്ടിച്ച് കബളിപ്പിക്കുന്നത് ഇനിയും വിലപ്പോവില്ലെന്ന് ഈ സമ്മേളനം മുന്നറിയിപ്പ് നൽകുന്നു.

മലയോര കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി തീർന്നിരിക്കുന്ന വന്യമൃഗങ്ങളുടെ ഉപദ്രവങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുകയും ജനങ്ങൾക്കുണ്ടാകുന്ന നാശങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുകയും വേണം. മനുഷ്യനെ തെരുവിലും കൃഷിഭൂമിയിലും വലിച്ചുകീറി കൊലയ്ക്കുകൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന കിരാതനിയമങ്ങൾ പൊളിച്ചെഴുതണം. ജനവാസകേന്ദ്രങ്ങളിലേയ്ക്കിറങ്ങിവന്നുള്ള വന്യമൃഗശല്യം ഈ രീതിയിൽ തുടർന്നാൽ ജീവന്റെ നിലനിൽപ്പിനായി വരുംനാളുകളിൽ നിയമം കൈയിലെടുക്കുവാൻ കർഷകർ തുനിയാൻ സാധ്യതയേറുമെന്ന് ഞങ്ങൾ മുന്നറിയിപ്പുനൽകുന്നു.

കർഷകർക്കുവേണ്ടി ശബ്ദിക്കുവാനും വാദിക്കുവാനും പ്രവർത്തിക്കുവാനുമായി ഉത്തരവാദിത്വമുള്ള രാഷ്ട്രീയനേതൃത്വങ്ങളും, ജനപ്രതിനിധികളും ഭരണത്തിലെത്തുമ്പോൾ നമ്മെ മറക്കുന്നു. കർഷകനെന്ന അസംഘടിത വർഗ്ഗത്തെ അടിമകളേപ്പോലെ കരുതി വിലപറഞ്ഞ് വിറ്റ് പലരും നേട്ടങ്ങളുണ്ടാക്കുന്നു. നമ്മുടെജീവിതം കണ്ണീർക്കയത്തിലേയ്ക്ക് തള്ളിയിടുന്നവരുടെ മുമ്പിൽ ഇനിയും അടിമകളേപ്പോലെ നിന്നുകൊടുക്കണമോയെന്ന് കർഷകർ ഉറക്കെ ചിന്തിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP