Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിസങ്കീർണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനർജന്മം

അതിസങ്കീർണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനർജന്മം

സ്വന്തം ലേഖകൻ

കൊച്ചി: കൃത്രിമ വാൽവുകളിലെ പഴുപ്പ് മൂലം അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് പുതു ജീവൻ നൽകി ആസ്റ്റർ മെഡ്സിറ്റി. കണ്ണൂർ സ്വദേശി 28 കാരി ഫൗസിയയെയാണ് അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആസ്റ്റർ മെഡ്സിറ്റിയിലെ അസോസിയേറ്റ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. മൂസാകുഞ്ഞി, സീനിയർ കൺസൾട്ടന്റ് അനസ്തേഷ്യോളജിസ്റ്റ് ഡോ. സുരേഷ് ജി. നായർ എന്നിവർ അടങ്ങിയ മെഡിക്കൽ സംഘമാണ് ഈ നേട്ടം കൈവരിച്ചത്.

നാല് വർഷങ്ങൾക്ക് മുമ്പ് ഫൗസിയയുടെ രണ്ട് ഹൃദയ വാൽവുകൾ മാറ്റിവെക്കുകയും മൂന്നാമത്തെ വാൽവിൽ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാൽ ആറ് മാസം മുമ്പ് തുടർച്ചയായി കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാറ്റിവെച്ച രണ്ട് വാൽവുകളിലും പഴുപ്പുള്ളതായി കണ്ടെത്തിയത്. ആന്റിബയോട്ടിക്കുകളോടും മറ്റ് മരുന്നുകളോടും ഒട്ടും പ്രതികരിക്കാതെ വരികയും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ശരീരം പൂർണമായി ശോഷിക്കുകയും ചെയ്തു. ഇതിനിടെ സ്ഥിതി വഷളാക്കി കൊണ്ട് ന്യൂമോണിയയും ശ്വാസകോശത്തിൽ വെള്ളം കെട്ടിക്കിടക്കുയും ചെയ്യുന്ന അവസ്ഥയുണ്ടായി. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും അവിടുത്തെ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഫൗസിയയെ ആസ്റ്റർ മെഡ്സിറ്റിയിൽ ഡോ. മൂസാ കുഞ്ഞിയുടെ അടുത്തുകൊണ്ടുവരുന്നത്.

ഫൗസിയയുടെ അപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ ശസ്ത്രക്രിയയെന്നത് വളരെയധികം സാഹസികമായിരുന്നുവെന്ന് ഡോ. മൂസാ കുഞ്ഞി പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ രക്തസ്രാവമുണ്ടാകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. എന്നിരുന്നാലും 11 മണിക്കൂർ നീണ്ട ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിൽ ഫൗസിയയുടെ രണ്ട് ഹൃദയ വാൽവുകൾ രണ്ടാം തവണയും മാറ്റിവെയ്ക്കുകയും മൂന്നാമത്തെ വാൽവിന്റെ കേടുപാടുകൾ വിജയകരമായി പരിഹരിക്കാനും സാധിച്ചു. സുപ്പീരിയർ വെന കാവ എന്ന ശരീരത്തിലെ ഏറ്റവും വലിയ ഞരമ്പിലെ അണുബാധയേറ്റ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി രോഗിയുടെ ശരീരോഷ്മാവ് 20-25 ഡിഗ്രിയിൽ നിലനിർത്തി രക്തചംക്രമണവും തലച്ചോറിന്റെ പ്രവർത്തനവും നിശ്ചിത സമയത്തേക്ക് നിർത്തി വെക്കേണ്ടി വന്നു (ഹൈപ്പോതെർമിക് സർക്കുലേറ്ററി അറസ്റ്റ്). വാൽവുകളിലെ പഴുപ്പും ന്യൂമോണിയയും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുമിടയിൽ ഇത്തരമൊരു ശസ്ത്രക്രിയ സങ്കീർണത നിറഞ്ഞതായിരുന്നുവെന്നും ഡോ. മൂസാ കുഞ്ഞി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച ഐസിയുവിൽ കഴിഞ്ഞ ഫൗസിയ പൂർണ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. തുടർ പരിശോധനയിൽ ഫൗസ്യ പൂർണ ആരോഗ്യവതിയാണെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP