Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൊഴിലാളി വിരുദ്ധതയിൽ മോദിയുടെ വഴിയേ പിണറായി സർക്കാരും : റസാഖ് പാലേരി

തൊഴിലാളി വിരുദ്ധതയിൽ മോദിയുടെ വഴിയേ പിണറായി സർക്കാരും : റസാഖ് പാലേരി

ഞ്ചു വർഷത്തെ മോദീ സർക്കാരിന്റെ ഭരണം രാജ്യത്തെ തൊഴിലാളികൾ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലുടെയും രക്തസാക്ഷിത്വങ്ങളിലൂടെയും നേടിയെടുത്ത ഭരണഘടനാപരമായ അവകാശങ്ങളെ റദ്ദ് ചെയ്ത് കോർപറേറ്റുകളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തീവ്രശ്രമത്തിലെ കാലഘട്ടമാണ്. തൊഴിലവകാശങ്ങളുടെ നിലപിനുള്ള ഭീഷണിയായ് തന്നെ ഈ സർക്കാർ നയങ്ങളെ മനസ്സിലാക്കി രാജ്യത്തെ മുഴുവൻ തൊഴിലാളികളും പൊതുമേഖലാ-സർക്കാർ ജീവനക്കാരും ചെറുത്ത് നിൽപ് സമരങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് .

മോദിയുടെ കോർപ്പറേറ്റ്-ജനവിരുദ്ധ നയങ്ങളുടെ പരീക്ഷണ ശാലകൾ എന്നറിയപ്പെടുന്ന രാജസ്ഥാനിലും ,ഗുജറാത്തിലും 300ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എല്ലാ നിയമപരമായ പരിരക്ഷകളും റദ്ദാക്കുന്ന തരത്തിലുള്ള നിയമ ഭേദഗതികൾ നടപ്പാക്കി കഴിഞ്ഞു. വർഷം രണ്ട് കോടി തൊഴിലവസരം വാഗ്ദാനം ചെയ്ത മോദി സർക്കാർ 5 വർഷം പൂർത്തിയാക്കാമ്പോൾ മുൻകാലങ്ങളിലൊന്നും നേരിടാത്ത തരത്തിലുള്ള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. നോട്ട് നിരോധനവും ജി.എസ്.ടി യും ചെറുകിട വ്യവസായ സംരംഭങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും ഇല്ലാതാക്കി ഇത് വലിയ പ്രതിസന്ധി തൊഴിൽ മേഖലയിൽ സൃഷ്ടിച്ചു.

പെൻഷൻ ഫണ്ടും തൊഴിലാളി ക്ഷേമ ഫണ്ടും ഉൾപ്പെടെ സാമൂഹ്യ ക്ഷമത്തിനു വേണ്ടി വിനിയോഗി ക്കേണ്ട മുഴുവൻ ഫണ്ടുകളുടെയും കൈകാര്യ കർതൃത്വം കുത്തകകൾക്ക് തീറെഴുതി കൊടുത്തു. ലോകബാങ്കും ലോക സാമ്പത്തിക രാഷ്ടീയ നയങ്ങളെയും അപ്പടെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് കമ്പനികൾ പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങൾ അപ്പാടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നയപരമായ മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻ കൈ എടുക്കുന്നത്.

തൊഴിലാളി വർഗ പാർട്ടി എന്നവകാശപ്പെടുന്ന രണ്ട് പാർട്ടികളുടെ നേതൃത്വത്തിൽ ഭരണം നടത്തുന്ന കേരളത്തിലും സമാന കാഴ്ചയാണ് കാണാനാവുന്നത്. ഫാസിസ്റ്റ് കോർപ്പറേറ്റ് പ്രതിരോധം സാദ്ധ്യമാകണമെങ്കിൽ അവർ വിതക്കുന്ന രാഷ്ടീയ സമീപനങ്ങളെയും ഭരണസമീപനങ്ങളെയും നയപരമായി പ്രതിരോധിക്കേണ്ടതാണ് എന്ന തിരിച്ചറിവ് പാർട്ടികൾക്കും സർക്കാരുകൾക്കും നഷ്ടപ്പെടുന്നതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. കേരള സംസ്ഥാനത്തെ തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുന്നു എന്നവകാശപെടുന്നവർ തന്നെ തൊഴിലാളി വിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാരാവുമ്പോൾ ഈ വസ്തുതയാണ്ണ്തയാണ് ബോധ്യപ്പെടുന്നത്.

ഇന്ന് കേരളത്തിൽ അധികാരത്തിലുള്ളത് മോദീ സർക്കാരിന്റെ അതേ സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന സർക്കാരാണ്. സംസ്ഥാനത്തെ തൊഴിൽ അന്തരീക്ഷത്തെ കുറിച്ച് വ്യാവസായിക ലോകത്തിന് ആശങ്കയുണ്ടെന്ന് പറയുന്നത് മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ തന്നെയാണ്. അത്തരം ആശങ്കകൾ മാറ്റുന്നതിനും വ്യാവസായിക സൗഹൃദ കേരളം സൃഷ്ടിക്കുന്നതിനുമായി തൊഴിൽ നിയമ ഭേദഗതികൾ നടപ്പിലാകേണ്ടത് അനുവാര്യമാണെന്ന് ഇടക്കിടെ അദ്ദേഹം ആവർത്തിക്കുന്നുമുണ്ട്.

തൊഴിലാളികൾ ശല്യക്കാരും ബാധ്യതയുമാണെന്ന കോർപ്പറേറ്റ് സമീപനം തന്നെയാണ് ഇടതു സർക്കാരും പ്രഖ്യാപിക്കുന്നത് എന്ന് ചുരുക്കം. അതിനാൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ മുൻപിൽ എത്തുന്നതിനായി (ഇപ്പോൾ 77ആം റാങ്ക് ആണ് ഇന്ത്യയ്ക്ക്) കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണം തൊഴിൽ നിയമ ഭേദഗതികളെല്ലാം ഒന്നൊന്നായി കേരള സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നു .ഇതിനായി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സി.പി.പി.ആർ (സെന്റർ ഫോർ പബ്ലിക് പോളിങ് റിസർച്ച് )എന്ന സ്ഥാപനത്തെ ചുമതല പെടുത്തുകയും അവർ നിശയിച്ച ലൈനിനുസരിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ നിർദ്ദേശിച്ചതും, രാജസ്ഥാനിലും ഗുജറാത്തിലുമെക്കെ ബിജെപി സർക്കാരുകൾ നടപ്പിലാക്കുകയും ചെയ്ത തൊഴിൽ നിയമ ഭേതഗതികൾ അതേ പോലെ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന ഗവർമെന്റും നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്.

എന്നാൽ ഇത് തിരിച്ചറിയാൻ കേരളത്തിലെ ഇടത് വലത്-തൊഴിലാളി സംഘടനകൾക്ക് പോലും സാധ്യമാകാതെ പോകുന്നു എന്നതാണ് ഏറെ ദുഃഖകരമായ കാര്യം. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് സൗഹൃദ തൊഴിലാളി വിരുദ്ധനയങ്ങളും നിർദ്ദേശങ്ങളും അതേപടി നടപ്പിലാക്കുന്നതിന് വഴിയെടുക്കുന്ന സമീപനങ്ങളാണ് കേരളത്തിലെ സാമ്പ്രദായിക തൊഴിലാളി പ്രസ്ഥാനങ്ങളും ഭരണ പ്രതിപക്ഷ പാർട്ടികളും സ്വീകരിക്കുന്നത്. ഈ നിയമ ഭേതഗതികൾക്ക് ജനകീയ മുഖം നൽകുന്നതിന് വേണ്ടി നോക്കുകൂലി നിരോധനം, സ്ത്രീ തൊഴിലാളികൾക്ക് തൊഴി ലിടങ്ങളിൽ ഇരിക്കുവാനുള്ള അവകാശം തുടങ്ങി മീഡീയ ഗിമ്മിക്കുകൾ സൃഷ്ടിക്കാൻ സർക്കാറിനും തൊഴിൽ മന്ത്രിക്കും സാധ്യമായപ്പോൾ ഈ തൊഴിൽ നിയമ ഭേദഗതികളെ കേരളീയ പൊതു സമൂഹം ആഘോഷപൂർവം സ്വീകരിച്ചു.

മധുരത്തിൽ പൊതിഞ്ഞ കൊടും വിഷം തിരിച്ചറിയാൻ തൊഴിലാളികൾക്കും തൊഴിലാളി സംഘടനകൾക്കും കഴിയാതെ പോയി എന്നതാണ് വസ്തുത. നേരത്തേ തന്നെ രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങളുടെ നിർദ്ദേശങ്ങൾ മുന്നിൽ വെച്ച് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാണ് കേരളത്തിൽ പിണറായി സർക്കാർ തൊഴിൽ നിയമ ഭേതഗതികൾ നടപ്പിലാക്കിയത്. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന സ്ത്രീതൊഴിലാളികളുടെ ജോലി സമയം രാവിലെ 9 മണി മുതൽ 7 മണിവരെ എന്നുള്ളത്, രാത്രി 9 മണിവരെ ആക്കുകയും, രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്ത്രീതൊഴിലാളികളെ ജോലിയെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന, ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുക എന്ന സമീപനമുള്ള നിയമമാണ് ഇരുപ്പവകാശത്തിന്റെ മറ പിടിച്ച് സംസ്ഥാന സർക്കാർ നിർമ്മിച്ചെടുത്തത്. .

ഇത് അത്യന്തം സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണ്. ലിംഗനീതി ഉറപ്പാക്കുകയും, സ്ത്രീ സുരക്ഷയെക്കുറിച്ച് വാചക വടിക്കുകയും ചെയ്യുന്ന സർക്കാർ ആണീ നയങ്ങൾ നടപ്പിലാക്കുന്നത്. .നോക്ക് കൂലിയെ എതിർക്കുന്നു എന്ന പേരിൽ ചുമട്ടു തൊഴിലാളികളുടെ സംഘടിത പ്രവർത്തനത്തെ ഭീഷണിപ്പെടുത്തുന്ന രീതിയാണ് പിണറായി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി സ്വീകരിച്ചിരിക്കുന്നത് .

രണ്ട് പതിറ്റാണ്ടുകളായി തൊഴിൽ എടുത്തിരുന്ന കെ എസ് ആർ ടി സി യിലെ എം പാനൽ ജീവനക്കാരെ കോടതിവിധിയുടെ പേരിൽ പിരിച്ചുവിട്ട് തെരുവിലേക്ക് എറിഞ്ഞത് കേരളത്തിന്റെ തൊഴിലാളി ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്. ഇവർക്ക് എന്തെങ്കിലും പുനരധിവാസം പോലും നടപ്പിലാക്കിയിട്ടില്ല. അനുകൂല സുപ്രീം കോടതി വിധി ഉണ്ടായിട്ടും കെ എസ് ഇ ബി യിലെ ആയിരക്കണക്കിന് കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ ഇപ്പോഴും പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. കോർപറേറ്റുകൾ കേരള സംസ്ഥാന ഭരണത്തിലും പിടി മുറുക്കി കൊണ്ടിരിക്കുകയാണ്. ക്ഷേമ നിധി ബോർഡുകളിലുള്ള ഒഴിവുകൾ നികത്തുവാനോ സ്ഥിരം മേധാവികളെ നിയമിക്കുവാനോ പിണറായി സർക്കാർ തയ്യാറാവുന്നില്ല.

സംസ്ഥാനത്തെ ലേബർ ഓഫീസുകളിലും സ്ഥിതി വ്യത്യസ്തമല്ല തൊഴിൽ തർക്കങ്ങൾ ഉദ്യോഗസ്ഥന്മാരുടെ അഭാവത്തിൽ നീണ്ടു പോകുന്നു ഇതിന്റെ ഗുണം ലഭിക്കുന്നത് തൊഴിലാളികൾക്കല്ല എന്നതാണ് വാസ്തവം. തൊഴിൽ മേഖലയിൽ നിന്നുള്ള നിരവധിപരാതികൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. മോദി സർക്കാർ നടപ്പിലാക്കുന്ന ഇത്തരം തൊഴിലാളി വിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരെ രാജ്യത്താകമാനമുള്ള തൊഴിലാളികൾ ഒന്നിച്ചുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും കേരളത്തിൽ അധികാരത്തിലിരിക്കുന്ന തൊഴിലാളി പക്ഷ സർക്കാർ എന്ന്പറയുന്ന പിണറായി സർക്കാർ മോദി സർക്കാരിന്റെ അതേ തൊഴിലാളി ദ്രോഹ നയങ്ങൾ നടപ്പാക്കാൻ തന്നെയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് സൂചികയിൽ മുന്നിൽ എത്തുന്നതിന് വേണ്ടി കേരളത്തിൽ നിലവിലുള്ള തൊഴിൽ നിയമങ്ങൾ പോലും കുത്തകകൾക്ക് അനുകൂലമായ രീതിയിൽ ഭേദഗതി ചെയ്യുന്നതിൽ യാതൊരു വൈമനസ്യവും കേരള സർക്കാരിന് ഇല്ല. , ഏറ്റവും അവസാനം സർക്കാർ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യം നൽകാനുള്ള കരാർ പോലും അംബാനിക്ക് തീറെഴുതിക്കഴിഞ്ഞു. കേരളത്തിൽ നടപ്പാക്കിയ ചുമട്ടുതൊഴിലാളി നിയമ ഭേദഗതി, പീടിക തൊഴിലാളി നിയമ ഭേദഗതി, തുടങ്ങിയവ മോദി സർക്കാരിന്റെ വിനീത വിധേയരായി മാറാൻ തയ്യാറാണെന്ന പ്രഖ്യാപനമാണ് ഇടതുമുന്നണി സർക്കാർ നടത്തുന്നത്. ഫെഡറൽ സംവിധാനത്തിന്റെ സാധ്യതകളും സംസ്ഥാന അധികാരവും പ്രയോജനപ്പെടുത്തി മോദിയുടെ കോർപ്പറേറ്റ് പക്ഷ നിലപാടുകളെ ചെറുത്തു തോൽപ്പിക്കാനുള്ള ആർജ്ജവമാണ് ഇടതു പക്ഷത്തിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.

ഈ മെയ് ദിനത്തിൽ സാർവ്വദേശീയമായി തൊഴിലാളികളുടെ നിലനിൽപ്പിനുള്ള പോരാട്ടങ്ങളോട് ഐക്യപ്പെടുകയും രക്തസാക്ഷികളെ സ്മരിക്കുകയും ചെയ്യുന്നതോടൊപ്പം , ഇന്ത്യയിൽ മോദി സർക്കാർ അനുവർത്തിക്കുന്ന എല്ലാ രീതിയിലുമുള്ള ജന വിരുദ്ധ നയങ്ങളെയും വർഗ്ഗീയ ഫാസിസ്റ്റ് നിലപാടുകൾ ക്കെതിരെയും പോരാട്ടം ശക്തിപ്പെടുത്തി മുന്നോട്ട് പോകണം . അതോടൊപ്പം തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന്റെ പേര് പറഞ്ഞ് അധികാരത്തിൽ വന്നതിന് ശേഷം കോർപ്പറേറ്റ് ദല്ലാൾമാരുടെ ആക്ഞ്ജാനുവർത്തികളായി മാറി കൊണ്ടിരിക്കുന്ന ഇടത് സർക്കാരിന്റെ വഞ്ചന തുറന്ന് കാണിക്കുകയും ചെയ്യണം. ഈ മെയ്‌ ദിനത്തിൽ നാം ഓർമിക്കുന്ന ധീരയായ തൊഴിലവകാശങ്ങൾക്ക് വേണ്ടി പൊരുതി മരിച്ച ധീര രക്തസാക്ഷികൾ നമുക്ക് നൽകുന്ന ആവേശം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തി കൊണ്ടിരിക്കുന്ന തൊഴിലാളി നയങ്ങൾക്കെതിരായ ഉജ്ജ്വലമായ പേരാട്ടിത്തിന്റേതാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP