Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള സർവകലാശാല നിയമഭേദഗതി ബിൽ സഭയിൽ; ചാൻസലറുടെ അധികാരങ്ങൾ കുറയ്ക്കുന്നില്ല, യുജിസി ചട്ടത്തിനു വിരുദ്ധമല്ലെന്നും മന്ത്രി ആർ.ബിന്ദു; ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം; എതിർപ്പ് തള്ളി ബിൽ പാസാക്കും; ഇനി നിർണായകം ഗവർണറുടെ തീരുമാനം

ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള സർവകലാശാല നിയമഭേദഗതി ബിൽ സഭയിൽ; ചാൻസലറുടെ അധികാരങ്ങൾ കുറയ്ക്കുന്നില്ല, യുജിസി ചട്ടത്തിനു വിരുദ്ധമല്ലെന്നും മന്ത്രി ആർ.ബിന്ദു; ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം; എതിർപ്പ് തള്ളി ബിൽ പാസാക്കും; ഇനി നിർണായകം ഗവർണറുടെ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. 'യൂണിവേഴ്‌സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022' ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് സഭയിൽ അവതരിപ്പിച്ചത്. യുജിസി നിയമങ്ങൾക്കു വിരുദ്ധമാണ് ബില്ലെന്നും ചാൻസലറുടെ അധികാരം പരിമിതപ്പെടുമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു.

വി സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡത്തിന് വിരുദ്ധമെന്ന് പിസി വിഷ്ണു നാഥ് ആരോപിച്ചു. ചാൻസലറുടെ അധികാരം പരിമിതപെടുത്താൻ ആണ് നീക്കമെന്നും, ഭേദഗതി ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

ബിൽ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധം അല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കമ്മിറ്റിയിൽ അംഗങ്ങൾ എത്ര വേണം ആരൊക്കെ ആകണം എന്ന് ചട്ടത്തിൽ പറയുന്നില്ല.കമ്മിറ്റിയിൽ കൂടുതൽ വിദഗ്ദരെ ഉൾപെടുത്താൻ ആണ് മാറ്റം. ഭരണ ഘടനാ വിരുദ്ധം അല്ല. ചാൻസലറുടെ അധികാരം കുറക്കില്ലെന്നും ആർ. ബിന്ദു പറഞ്ഞു. സർവ്വകലാശാല നിയമത്തിൽ ഭേദഗതിക്ക് സംസ്ഥാനങ്ങൾക്ക് അധികാരം ഉണ്ട് . 2018 ലെ യുജിസി റെഗുലേഷന് വിരുദ്ധം അല്ല ബില്ലെന്നും മന്ത്രി പറഞ്ഞു.ബിൽ അവതരണത്തിന് നിയമ പ്രശ്‌നം ഇല്ലെന്നു സ്പീക്കർ റൂളിങ് നൽകി.പ്രതിപക്ഷത്തിന്റ തടസ്സ വാദങ്ങൾ സ്പീക്കർ തള്ളി.

സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ തടസ്സവാദമെന്നു നിയമന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാന സർവകലാശാലകൾ യുജിസി റെഗുലേഷൻ അനുസരിക്കണമെന്നു നിർബന്ധമില്ല. നിയമ ഭേദഗതിക്കു നിയമസഭയ്ക്ക് അധികാരം ഉണ്ടെന്നു സുപ്രീം കോടതി വിധിയുള്ളതായും മന്ത്രി പി.രാജീവ് പറഞ്ഞു.

വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലെ കൺവീനറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം ബില്ലിൽ ഒഴിവാക്കി. വിസിയുടെ പ്രായപരിധി 60ൽനിന്ന് 65 ആക്കി ഉയർത്തി. സർക്കാർ തീരുമാനിക്കുന്നയാളെ വിസിയാക്കാൻ സേർച്ച് കമ്മിറ്റിയിൽ 2 സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി.

നിയമഭേദഗതിയനുസരിച്ച് വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ.

കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ട് വരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണ്ണർ രൂപീകരിച്ച സർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്.

പുതിയ ഭേദഗതി പ്രകാരം കേരള, കാലിക്കറ്റ് സർവകലാശാലകളിൽ സെനറ്റിന്റെ പ്രതിനിധിക്കു പകരം സിൻഡിക്കറ്റ് പ്രതിനിധി വരും. സേർച്ച് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് കോളജുകളുമായോ സർവകലാശാലകളുമായോ ബന്ധം പാടില്ലെന്നു ബില്ലിൽ പറയുന്നു. സേർച്ച് കമ്മിറ്റി മൂന്നു മാസത്തിനകം പേരുകൾ ഗവർണർക്കു നൽകണം. ഗവർണറുടെ അംഗീകാരം ലഭിച്ചാൽ കമ്മിറ്റിക്കു പേരുകൾ സമർപ്പിക്കാൻ ഒരു മാസം കൂടി സാവകാശം ലഭിക്കും. സേർച്ച് കമ്മിറ്റി സമർപ്പിച്ച പാനലിൽനിന്ന് ഗവർണർ ഒരു മാസത്തിനകം വൈസ് ചാൻസലറെ നിയമിക്കണം.

സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഗവർണർ പതിവാക്കിയതോടെയാണു നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. ബില്ലിൽ ഒപ്പിടില്ലെന്ന സൂചനകളാണ് ഇന്നലെ ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമമാകില്ല.

പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പാം പാസ്സാക്കാം. പക്ഷെ ബില്ലിൽ ഗവർണ്ണർ ഒപ്പിടില്ലെന്നുറപ്പാണ്. സർവ്വകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വിസിയെ ഗവർണ്ണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെ. നിയമ ഭേദഗതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതോടെ വീണ്ടും സർക്കാർ - ഗവർണർ പോര് രൂക്ഷമാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP