Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു; എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും പിണറായി

പ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു; എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പീക്കർക്കെതിരായ പ്രമേയത്തിൽ പി ശ്രീരാമകൃഷ്ണനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ പാപ്പരത്വമാണ് പ്രമേയത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ പേരില്ലെന്ന് പിടി തോമസ് തടസവാദം ഉന്നയിച്ചെങ്കിലും താൻ ചർച്ചയ്ക്കിടയിൽ ഡെപ്യൂട്ടി സ്പീക്കറോട് അഭ്യർത്ഥിച്ച് സമയം വാങ്ങിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടർന്ന് മുഖ്യമന്ത്രി സംസാരിച്ചത് ഇങ്ങനെ: 'പ്രതിപക്ഷ നേതാവും ഉപനേതാവും ചില ഗൗരവമായ കാര്യങ്ങൾ ഉന്നയിച്ചത്. ഉപനേതാവ്, സ്പീക്കർ ഡോളർ അടങ്ങുന്ന ബാഗ് കോൺസുലേറ്റിന് കൊടുക്കാൻ കൈമാറി എന്ന് പറഞ്ഞു. അതുവരെയുള്ള ചർച്ചയിൽ നിന്ന് വ്യത്യസ്തമായ സ്വരമാണ് അതിലൂടെ കേൾക്കാനായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷ് 164 വകുപ്പ് പ്രകാരം മൊഴി കൊടുത്തു, അതിൽ ഭരണഘടനാ സ്ഥാനത്തുള്ള ആളെ കുറിച്ച് പറയുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു, കോടതി അന്തംവിട്ടു എന്ന് പറഞ്ഞു. അതിന്റെ തുടർച്ചയായി നവംബർ നാലിന് ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ച സബ്മിഷൻ കസ്റ്റംസിനെ പുലഭ്യം പറയാൻ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങിനെയൊന്നും പറഞ്ഞില്ലെങ്കിലും ഒ രാജഗോപാലിനും ഇവരുടെ അതേ വികാരമാണ്.

സ്വർണക്കള്ളക്കടത്ത് നടന്നപ്പോൾ അന്വേഷണം എവിടെ നിന്ന് തുടങ്ങി ആരാണ് ഉത്തരവാദികൾ എന്ന് ഫലപ്രദമായി അന്വേഷിച്ച് കണ്ടെത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അന്വേഷണം പക്ഷെ ലൈഫ് പദ്ധതിയെ കുറിച്ചായി. നിയമസഭയുടെ പ്രത്യേക അവകാശം ലംഘിക്കപ്പെടുന്നുവെന്ന കാര്യമാണ് ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ചത്. നവംബർ നാലിലെ സബ്മിഷനിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ പി രാധാകൃഷ്ണൻ നടത്തുന്ന നീക്കം സഭയോടുള്ള അവഹേളനമാണെന്നാണ് ജയിംസ് മാത്യു ഉന്നയിച്ചത്.

ഇതിനിടെ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള അവസരം കൊടുക്കുന്നതിനെ പിടി തോമസ് ചോദ്യം ചെയ്തു. ചർച്ച നടക്കുന്നതിനിടെ ചോദിച്ച് അനുവാദം തേടിയെന്ന് ഡപ്യൂട്ടി സ്പീക്കറും മുഖ്യമന്ത്രിയും വ്യക്തമാക്കി. സ്പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് ഈ പരാതി റെഫർ ചെയ്തപ്പോൾ അരങ്ങേറിയ ചില ആലോചനകളുടെ ഭാഗാമായാണ് സ്പീക്കർക്കെതിരെ അന്വേഷണ ഏജൻസികൾ തിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിയായ ആൾ കൊടുത്ത രഹസ്യ മൊഴി ആരെക്കുറിച്ചാണെന്നാണ് ഇതുവരെ വ്യക്തമായിട്ടില്ല. വിവിധ ഏജൻസികൾ അവരെ ചോദ്യം ചെയ്തു. ചില ഏജൻസികൾ അന്വേഷണം പൂർത്തിയാക്കി, ചിലർ അന്വേഷണം തുടരുന്നു. മാസങ്ങൾ പിന്നിട്ട ശേഷം കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴി എന്ത് തന്നെയായാലും വിശുദ്ധമായി എടുക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ആ ചോദ്യം ചെയ്യലിലൊന്നും ഇല്ലാത്ത കാര്യമാണ് പിന്നീട് 164 സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമായി വരുന്നത്. അതിന്റെ വിശ്വസനീയത എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ആദ്യം കൊടുത്ത മൊഴിയിൽ ഇദ്ദേഹത്തിന്റെ പേരില്ലെന്ന് എങ്ങിനെ അറിയാമെന്ന് ഈ ഘട്ടത്തിൽ പ്രതിപക്ഷം ചോദിച്ചു. മാധ്യമ വാർത്തകളിൽ പറഞ്ഞിരുന്നതാണല്ലോയെന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. ഇത്തരം ഏജൻസികൾ സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങളെ ന്യായീകരിക്കരുത്. പ്രതിപക്ഷം അതിന് കൂട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരാളുങ്കൽ ഇപ്പോൾ കൂടുതൽ ഭാരം കൊണ്ട് ബുദ്ധിമുട്ടുകയാണ്. അവർക്ക് വിശ്വാസ്യതയുള്ളതുകൊണ്ടാണ് അവർക്ക് കൂടുതൽ വർക്ക് ലഭിക്കുന്നത്. മെമ്പേർസ് ലോഞ്ചിന്റെ നവീകരണവുമായി ബന്ധപ്പെട്ട്, ഈ നിയമസഭ നിർമ്മിക്കുന്ന കാലത്ത് അത് ഇന്ത്യയിലെ ഏറ്റവും വലിയ സഭയായിരുന്നെന്ന ആക്ഷേപം ഉയർന്നിരുന്നില്ലേ? ഒരണയുടെ കാലത്തെ സ്ഥിതിയല്ല ഇന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയെ പ്രതിപക്ഷ നേതാവ് കൊച്ചാക്കി കണ്ടത് മോശമായി.

പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു. എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻപത്തെ പോലെ സമയക്രമം കർശനമായി പാലിക്കുന്നില്ല. അതിനെ വല്ലാത്ത നിലയിൽ കാണേണ്ടതില്ല.' ഇത്തരമൊരു പ്രമേയം നേരിടേണ്ടയാളല്ല സ്പീക്കർ. പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്വം കൊണ്ടാണ്- മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP