Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ ഫോണിലും സ്പ്രിങ്ക്‌ളറിലും കമ്മീഷൻ മറിഞ്ഞെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത് മറുനാടനോട്; ഇന്റർവ്യൂവിൽ മറുനാടനോട് പറഞ്ഞ കാര്യങ്ങൾ അടിയന്തര പ്രമേയ ചർച്ചക്കിടെ സഭയിൽ പറഞ്ഞ് പ്രതിപക്ഷ നേതാവ്; സ്വർണ കടത്ത് വിവാദത്തിലെ സ്വപ്‌നയുടെ മറുനാടൻ അഭിമുഖം അടിയന്തര പ്രമേയ ചർച്ചയിൽ നിറഞ്ഞപ്പോൾ

കെ ഫോണിലും സ്പ്രിങ്ക്‌ളറിലും കമ്മീഷൻ മറിഞ്ഞെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത് മറുനാടനോട്; ഇന്റർവ്യൂവിൽ മറുനാടനോട് പറഞ്ഞ കാര്യങ്ങൾ അടിയന്തര പ്രമേയ ചർച്ചക്കിടെ സഭയിൽ പറഞ്ഞ് പ്രതിപക്ഷ നേതാവ്; സ്വർണ കടത്ത് വിവാദത്തിലെ സ്വപ്‌നയുടെ മറുനാടൻ അഭിമുഖം അടിയന്തര പ്രമേയ ചർച്ചയിൽ നിറഞ്ഞപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ വിവാദങ്ങളുടെ പശ്ചത്തലത്തിൽ ഇന്ന് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കുകയുണ്ടായി. ഈ പ്രമേയം ചർച്ചക്ക് ശേഷം തള്ളുകയാണ് സഭയിൽ ഇന്ന് ഉണ്ടായത്. സ്വപ്‌ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും സർക്കാറും കൈക്കൊണ്ട് നടപടികൾ അടക്കമുള്ളവ കാര്യങ്ങളാണ് ഇന്ന് സഭാ തലത്തിൽ ചർച്ചയായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ വിശദീകരണം നൽകേണ്ട കാര്യങ്ങൾ അക്കമിട്ടു കൊണ്ട് രംഗത്തു വന്നെങ്കിലും അതിനൊന്നും മറുപടി പറയാതെ സ്വപ്‌ന സംഘപരിവാർ പാളയത്തിലാണ് എന്ന കാര്യം മാത്രമാണ് പിണറായി വിജയൻ പറഞ്ഞത്.

അതേസമയം സ്വപ്‌ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പുറമേ മറുനാടൻ മലയാളിക്ക് സ്വപ്‌ന സുരേഷ് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തെ കുറിച്ചും നിയമസഭയിൽ പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും എം ശിവശങ്കരനും തമ്മിൽ അടുത്ത ബന്ധമായിരുന്നു എന്നു വ്യക്തമാക്കാനാണ് മറുനാടൻ അഭിമുഖം സതീശൻ സഭയിൽ ഉന്നയിച്ചത്. ഇതോടെ മറുനാടൻ മലയാളിയിലെ അഭിമുഖത്തിലെ വിഷയവും നിയമസഭാ രേഖകളിലായി.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ വഴി നടത്തിയ ഇടപാടുകളെ കുറിച്ച് സ്വപ്‌ന സുരേഷ് മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സ്പ്രിങ്ക്‌ളർ, ഇ ബസ്, കെ ഫോൺ തുടങ്ങിയ ഇടപാടുകളിൽ കോടികൾ കമ്മീഷൻ വാങ്ങിയിട്ടുണ്ടെന്ന് സ്വപ്‌ന അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് പ്രതിപക്ഷ നേതാവ സഭയിൽ ഉന്നയിച്ചത്.

ഇതേക്കുറിച്ച് സതീശൻ സഭയിൽ പറഞ്ഞത് ഇങ്ങനെ: ' അവര് (സ്വപ്‌ന സുരേഷ്) നടത്തിയ വെളിപ്പെടുത്തൽ എല്ലാവർക്കും അറിയാം. അതു കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആയിരുന്നു സ്പ്രിൻങ്ക്‌ളർ, കെ ഫോൺ, ഇ ബസ് തുടങ്ങിയ ഇടപാടുകളിൽ ഇടനിലക്കാരിൽ നിന്നും കോടികൾ വാങ്ങിച്ചിട്ടുണ്ടെന്നും അവർ മറുനാടൻ മലയാളിക്ക്, അവർക്ക് മാത്രമായി അവർ ഇന്റർവ്യൂ കൊടുത്തതിൽ പറഞ്ഞത്. നേരിട്ട് ഇതെല്ലാം പറഞ്ഞു കൊണ്ട് ഇന്റർവ്യൂ കൊടുത്തു. സർ അവരെല്ലാം ഒരുമിച്ചു പ്രവർത്തിച്ച ആളുകളല്ലേ, എല്ലാ ദിവസവും ഒരുമിച്ചു പ്രവർത്തിച്ചിരുന്ന കാര്യങ്ങളല്ലേ. അതിൽ ഒരാൾക്കെതിരെ പരാതി കൊടുക്കുകയല്ലേ മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തത്. ''

'ഞങ്ങൾ കൊണ്ടുവന്നതാണോ സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും കയറി ഇറങ്ങി നടന്ന ആളല്ലേ സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാരം ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ സഹയാത്രിക. അങ്ങ് ഭയങ്കര കരുത്തനായ മുഖ്യമന്ത്രി ആണെന്നാണ് ഇവിടെ എല്ലാവരും പറയുന്നത്. സ്വന്തം ഓഫീസിൽ ഏറ്റവും അധികാരങ്ങളുള്ള ഒരു പ്രിൻസിപ്പൽ സെക്രട്ടറി വൈകുന്നേരം ആകുമ്പോൾ എങ്ങോട്ടാണ് പോയിരുന്നതെന്ന് അങ്ങ് ഏതെങ്കിലും ദിവസം അന്വേഷിച്ചിട്ടുണ്ടോ..എല്ലാ ദിവസവും ഇന്റലിജൻസ് റിപ്പോർട്ട് കേരളത്തിലെ മുഖ്യമന്ത്രിക്ക് ലഭിക്കും.

അങ്ങയുടെ ഓഫീസിൽ ഇതുപോലുള്ള നിഴൽ സ്വഭാവമുള്ള വ്യക്തികളുമായി ഒരുമിച്ച് യാത്ര ചെയ്യുകയും ഒരുമിച്ച് നടക്കുകയും ഒരുമിച്ച് ഉണ്ണുകയും ചെയ്ത് രാത്രി രണ്ട് മണിക്കാണ് പിരിഞ്ഞിരുന്നത് എന്ന് അങ്ങ് അറിഞ്ഞിരുന്നോ..അവിടെ രാമായണം വായിക്കുകയായിരുന്നോ. രാത്രി രണ്ടു മണി വരെ രാമായണം വായിക്കുകയായിരുന്നോ.മുഖ്യമന്ത്രിക്ക് തതുല്യമായ അധികാരം ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇങ്ങനെ ചെയ്തിരുന്നത്. എന്നിട്ട് ഒന്നര ലക്ഷം രൂപയോളം ശമ്പളത്തിന് മുഖ്യമന്ത്രിയുടെ വകുപ്പിൽ അവർക്ക് ജോലിയും നൽകി. കുറച്ച് കൂടി കൂടിയിരുന്നെങ്കിൽ ചീഫ് സെക്രട്ടറിയുടെ ശമ്പളത്തിന്റെ അടുത്ത് വരും. അത്രയും വലിയ ശമ്പളത്തിന് ആളെ വെച്ചിട്ട് നിങ്ങൾ അറിഞ്ഞില്ല. എന്നിട്ടാണ് അവരാണ് ഇപ്പോൾ എല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്' സതീശൻ പറഞ്ഞു.

കേരളം ശ്രദ്ധിച്ച അടിയന്തര പ്രമേയം ചർച്ചയായ ദിവസമാണ് മറുനാടൻ മലയാളിയും സഭയിൽ ചർച്ചായത്.

പ്രതിപക്ഷ നേതാവ് സതീശൻ സഭയിൽ ഉന്നയിച്ച സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ വിശദരൂപം ചുവടേ കൊടുക്കുന്നു:

സ്വപന ഒരുപാട് ആരോപണങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു.സ്പ്രിങ്ക്ളർ അടക്കം.അതിനെക്കുറിച്ചൊക്കെ ശിവശങ്കർ പറഞ്ഞ് സ്വപ്നയ്ക്ക് വല്ലതും അറിയാമോ?

നൂറു ശതമാനം അറിയാം

സ്പ്രിങ്ക്ളറിനെക്കുറിച്ച് എന്തറിയാം?

ഈ സ്പ്രിങ്കളർ എന്നുപറയുന്ന പദ്ധതി എന്തായിരുന്നു.. ജനങ്ങളുടെ ഡാറ്റബേസ് വിൽക്കുക. അവർ അത് ചെയ്തു.ശിവശങ്കർ എന്റെ വീട്ടിൽ വന്ന് പറഞ്ഞിട്ടുണ്ട്.ഡാറ്റ വിറ്റ വകയിൽ നല്ല കമ്മീഷനും ലഭിച്ചിട്ടുണ്ട് എന്ന്.എന്റെ കേസിനെ ബാധിക്കുന്നത് അല്ലാത്തതുകൊണ്ട് അത് തുറന്ന് പറയുകയും ചെയ്യാം.മുഖ്യമന്ത്രിക്കും അത് അറിയുകയും ചെയ്യാം.അദ്ദേഹത്തിനും കുടുംബത്തിനും അതിന്റെ ഗുണം ഉണ്ടായിട്ടും ഉണ്ട്.ഒടുവിൽ അത് വിവാദമായപ്പോൾ എന്റെ വീട്ടിൽ വച്ചാണ് ശിവശങ്കർ മുതിർന്ന അഭിഭാഷകരുമായി കാര്യങ്ങൾ ചർച്ച ചെയ്തത്.അന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു ചിലപ്പൊ സ്പേസ് പാർക്കിൽ നിന്ന് രാജിവെക്കേണ്ടി വരും എന്ന്.

കാരണം അന്വേഷണം തുടങ്ങിയാൽ അത് അനാവശ്യമായി എന്നെയും ബാധിക്കുമല്ലോ എന്ന്.അപ്പോൾ സിഎം ശിവശങ്കറിനോട് പറഞ്ഞത് നമുക്ക് നോക്കാം എന്നാണ്. മറ്റുമന്ത്രിമാരുമായിട്ടു എനിക്കുബന്ധമുണ്ടായിരുന്നെങ്കിലും അതിശയിപ്പിച്ചത് ഷൈലജ ടീച്ചറായിരുന്നു.ശരിക്കും കേരളത്തിനായി അവർ പ്രവർത്തിച്ചിട്ടുണ്ട് ഒരു ആരോഗ്യമന്ത്രിയെന്ന നിലയിൽ.അവരെ ശരിക്കും തിരിച്ചറിയുന്നത് കോവിഡ് കാലത്താണ്.ഭക്ഷണവും താമസം പോലും ഇല്ലാതെ പെട്ടുപോയ ആൾക്കാരുണ്ട് ആ സമയത്ത്.രാത്രി 2 മണിക്ക് വരെ അവർ എന്നെ വിളിച്ചിട്ടുണ്ട്.സ്വപ്ന എന്തെങ്കിലും ചെയ്യു.നമ്മുടെ ആൾക്കാർ പെട്ട് കിടക്കുന്നുണ്ട് അവിടെ. അന്ന് അവരുടെ മകനും അവിടെ ഉണ്ടായിരുന്നു.പക്ഷെ മകനെ കുറിച്ച് ടീച്ചർക്ക് ചിന്തിച്ചില്ല. ആൾക്കാരെ സഹായിക്കണം എന്നുമാത്രമാണ് പറഞ്ഞത്. 

ഈ മിനിസ്റ്റർ അന്ന് ഓപ്പൺ ഫൈറ്റ് നടത്തി.ശിവശങ്കർ സറുമായിട്ട്.. സ്പ്രിങ്ക്ളറിന്റെ കാര്യത്തിൽ.ഹ്യൂമൺ ഡാറ്റ വിൽക്കുന്നുവെന്ന് അറിഞ്ഞത് മുതൽ ടീച്ചർ തർക്കിച്ചു ശിവശങ്കറുമായിട്ട്.ഇന്ന് അത് ടീച്ചർ സമ്മതിക്കുമോ എന്നറിയില്ല.ചിലപ്പോൾ ഭയപ്പെട്ട് അങ്ങിനെ ഇല്ല എന്ന ടീച്ചർ പറഞ്ഞേക്കാം.പക്ഷെ സത്യം അതാണ്.

ഈ സംഭവം വളരെ ദേഷ്യത്തോടെ ശിവശങ്കർ എന്റെ വീട്ടിൽ വന്ന് ഈ കാര്യം അവതരിപ്പിച്ചു.എന്റെ വീട്ടുകാർ ഉൾപ്പടെ കേട്ടത.എന്റെ മകനോട് ചോദിച്ചാൽ അവൻ പോലും പറയും ശിവശങ്കർ അങ്കിൾ ഇങ്ങനെ പറഞ്ഞെന്ന്.കാരണം അത്രയ്ക്ക് ചൂടായിട്ടാണ് അന്ന് ശിവശങ്കർ റിയാക്ട് ചെയതത്.

ഈ സ്വർണ്ണക്കടത്ത് കേസ് മാറ്റിവച്ചാൽ ശിവശങ്കർ പിണറായി ഇടപാടുകളെക്കുറിച്ച് എന്തൊക്കെ അറിയാം?

ഒരുപാട് ഉണ്ട്.പക്ഷെ എടുത്ത് പറയേണ്ട മറ്റൊന്ന് കെ ഫോൺ ആണ്.എന്താണ് ഈ പദ്ധതി. പാവപ്പെട്ട എത്രയോ ജനങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലെ.ഇത്രയും കോടി മുടക്കി അതിന്റെ ഫൈബർ കേരളത്തിൽ കൊണ്ടുവരുന്നതിന് പിന്നിൽ എന്താ..എന്റെ മുൻ ഭർത്താവ് ജയശങ്കർ അതിലാണ് ജോലി ചെയ്തിരുന്നത്.അദ്ദേഹം വീട്ടിൽ വന്ന് പലകാര്യവും എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് ഭയങ്കരമായ ഒരു മാഫിയയാണ് എല്ലാ വീട്ടിലും ഇത് ചെല്ലുക എന്ന് പറയുന്നത് അപകടമാണ്. എത്രകോടി രൂപ കമ്മീഷൻ വാങ്ങിച്ചാണ് ഈ ടെണ്ടർ കൊടുക്കുന്നത്.

മുഖ്യമന്ത്രിയുടെ കുടുംബത്തിന് തന്നെയാണോ ഇതിന്റെയും ഫലം ഉണ്ടാകുന്നത്?

അത് നിങ്ങൾ കണ്ടെത്തേണ്ടതാണ്.ആരാണ് അത് ചെയ്യുന്നത്..അർക്കുവേണ്ടിയാണ് ചെയ്യുന്നത് അത് മാത്രം നിങ്ങൾ അന്വേഷിച്ചാൽ മതി.ബാക്കിയൊക്കെ കിട്ടും.ഒക്കെയും കമ്മീഷന്റെ പുറത്താണ്.എയർപോർട്ടിൽ അദാനിയെ കൊണ്ട് വന്നത് ആരാ..അതേ മുഖ്യമന്ത്രി അദാനിക്കെതിരെ പറയുന്നത് കേട്ട് ഞാൻ ഞെട്ടിയിട്ടുണ്ട്.

അദാനിയെ കൊണ്ട് വന്നു.എനിക്ക് എയർപോർട്ടിൽ ജോലി ഓഫർ ചെയ്തു.അവിടെയും കോടികൾ കമ്മീഷൻ.ഞാൻ ശിവശങ്കറിനോട് ചോദിച്ചു..എന്താ ഇതൊക്കെയെന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇതാണ് പൊളിടിക്സ് എന്നാണ്.

ശരിക്കും ഒരു മാഫിയ തലവനായിരുന്നു ശിവശങ്കർ?

ശരിയാണ്.പക്ഷെ അദ്ദേഹം ആർക്കുവേണ്ടി ജോലി ചെയ്തുവെന്നത് കൂടി ചിന്തിക്കേണ്ടകാര്യമാണ്.പിന്നെ അംബാനി തന്റെ മകളുടെ കല്യാണത്തിന് ശിവശങ്കറിനെ നേരിട്ട് വിളിച്ചിട്ടുണ്ട്.അപ്പോൾ തന്നെ ശിവശങ്കറിന്റെ റേഞ്ച് നിങ്ങൾക്ക് ഊഹിക്കാമല്ലോ.ഞാൻ അല്ല ..ശിവശങ്കർ ആണ് ഇതിന്റെയെല്ലാം മാസ്റ്റർ ബ്രെയിൻ.ഒരു പദ്ധതിയും ഇല്ലതെ ശിവശങ്കർ ആരോടും സംസാരിക്കില്ല.ശിവശങ്കർ നോർമൽ അല്ല .. വളരെ ഇന്റലിജന്റ് ആയ തലച്ചോർ ഉള്ള നോർമൽ അല്ലാത്ത ഒരു മനുഷ്യനാണ് അയാൾ.

സ്പോർട്സ് കൗൺസിൽ ഇരുന്നപ്പോഴും വൻ അഴിമതി.ചെറിയ തസ്തികയിൽ ഇരുന്നുകൊണ്ട് തന്നെ ഇതെല്ലാം അദ്ദേഹം നിയന്ത്രിച്ചു.എനിക്ക് എല്ലാം നന്നായി അറിയാം.എന്താക്കെ ചെയ്തിട്ടുണ്ടെന്നെല്ലാം ശിവശങ്കർ എന്നോട് പറയാറുണ്ട്.സ്വർണക്കടത്തുമായി ബന്ധം ഇല്ലാത്തതുകൊണ്ടാണ് ഞാൻ എല്ലാം പറയുന്നത്.അതിന്റെയൊക്കെ ഡോക്യുമെന്റും അദ്ദേഹം എന്നെ കാണിച്ചിട്ടുണ്ട്.ചിലപ്പോഴൊക്കെ അദ്ദേഹം എല്ലാവരെയും അന്ധമായി വിശ്വസിച്ചിട്ടുമുണ്ട്.

ഇതിന്റെ കമ്മീഷനൊക്കെ എങ്ങിനാ കൈപ്പറ്റുന്നെ.. വിദേശത്ത് വച്ചാണോ.. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നുന്നുണ്ടോ?

എനിക്ക് തോന്നേണ്ട ആവശ്യമില്ലലോ..മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള ബന്ധമുണ്ട്.മാത്രമല്ല എല്ലാ കമ്മീഷനും കൈപ്പറ്റുന്നത് വിദേശത്ത് വച്ചാണ്.പി പി ഇ കിറ്റിൽ പോലും ലാഭം ഉണ്ടാക്കാൻ ശ്രമിച്ചു.സ്പ്രിങ്കളർ എന്തുകൊണ്ട് ഇടക്കുവെച്ച് നിർത്തി.പിടിക്കപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP