Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ; കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും; ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ തീരുമാനം; ഡൽഹിയിലെ സമരം മുഖ്യമന്ത്രിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വിമർശിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിൽ സ്പീക്കർക്കും കടുത്ത എതിർപ്പ്

ഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ; കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും; ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ തീരുമാനം; ഡൽഹിയിലെ സമരം മുഖ്യമന്ത്രിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വിമർശിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിൽ സ്പീക്കർക്കും കടുത്ത എതിർപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ നീക്കം. കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുന്നതിൽ ഉറച്ച് സംസ്ഥാന സർക്കാർ. 31ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാനാണ് സർക്കാർ തീരുമാനം.നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു മണിക്കൂറാണ് സഭ സമ്മേളിക്കാൻ തീരുമാനിച്ചിരിക്കുന്ന സമയം.

ഗവർണറോട് ഏറ്റുമുട്ടി മുന്നോട്ട് പോകേണ്ടന്നായിരുന്നു സർക്കാരിന്റെ ആദ്യ നിലപാട്. എന്നാൽ കേന്ദ്രത്തിനെതിരെ സർക്കാർ ഇന്നലെ ശക്തമായ നിലപാട് എടുത്തിരുന്നു. നിയമസഭ ചേരേണ്ട പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്നാണ് സ്പീക്കറുടെയും അഭിപ്രായം. നേരത്തെ ഡൽഹി കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ അനുമതി നിഷേധിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി നൽകിയ കത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരുന്നു.

ഗവർണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് നിയമസഭാസമ്മേളനം ചേരാനിരിക്കെ, ഗവർണർ സർക്കാർ പോരിന്റെ തലത്തിലേക്ക് കാര്യങ്ങളെത്തുന്നത് അന്തരീക്ഷത്തിന്റെ പിരിമുറുക്കം കൂട്ടുന്നു. അനുമതി നിഷേധിച്ച ശേഷം മുഖ്യമന്ത്രി തനിക്ക് രഹസ്യസ്വഭാവത്തോടെ അയച്ച കത്ത് താൻ പൊട്ടിച്ചുവായിക്കുമ്പോൾ തന്നെ കൈരളി ചാനലിലെ വാർത്താ അവതാരകൻ വായിക്കുന്നത് കണ്ട് വേദനിച്ചെന്ന 'കുത്തും' ഗവർണർ നൽകി.

'ഒരാളുടെ പ്രവൃത്തിയിൽ എന്ത് കുറവുണ്ടെങ്കിലും മറ്റൊരാളുടേതിനേക്കാൾ നല്ല നിലയിൽ പ്രകടിപ്പിച്ചാലത് മികച്ചതാണ്, മറ്റൊരാളിന്റെ ഭയം നിറഞ്ഞ കടമയേക്കാൾ ഒരാൾ തന്റെ കടമയിലേർപ്പെട്ടിരിക്കുമ്പോഴുള്ള മരണം മികച്ചതാണ്' എന്ന ഭഗവദ്ഗീതയിലെ വരികളും ഗവർണർ കത്തിൽ ഉദ്ധരിച്ചു.സജീവരാഷ്ട്രീയക്കാരനായ മുഖ്യമന്ത്രിയുടെ പ്രധാന കടമ സർക്കാരിനെ നയിക്കുകയെന്നതാണെങ്കിൽ ഗവർണറെന്ന നിലയിൽ തന്റെ കടമ സർക്കാരിന്റെ പ്രവർത്തനം നാട്ടിലെ നിയമത്തിനനുസരിച്ചാണെന്ന് ഉറപ്പാക്കലാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും രാജ്യത്തെ സേവിക്കുകയെന്നതാണ് നമ്മുടെയെല്ലാം അന്തിമലക്ഷ്യം. അടിയന്തരമായി സഭ ചേരാനുള്ള സാഹചര്യം താങ്കൾക്ക് വിശദീകരിക്കാനാവാത്ത സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. ഭരണഘടനാപരമായ പ്രശ്‌നങ്ങളൊന്നും അതിലില്ല. മന്ത്രിസഭയുടെ ശുപാർശപ്രകാരം നിയമസഭ വിളിച്ചുചേർക്കണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി താനാ ചുമതലയിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. ഇപ്പോഴും ജനുവരി എട്ടിന് സഭ ചേരാനാവശ്യപ്പെട്ട് 18ന് നൽകിയ കത്തിന് 21ന് ഉച്ചയ്ക്ക് അനുമതിയും നൽകി. ഇപ്പോൾ 24 മണിക്കൂറിനുള്ളിൽ സമ്മേളനം വിളിക്കാനാവശ്യപ്പെപ്പോൾ 15 ദിവസത്തെ മുൻകൂർ നോട്ടീസെന്ന ചട്ടത്തിൽ നിന്ന് വ്യതിചലനമുണ്ടായി.

അപ്പോൾ അടിയന്തരസാഹചര്യമെന്തെന്ന് അന്വേഷിക്കേണ്ട ബാദ്ധ്യത തനിക്കുണ്ട്. കർഷകസമൂഹത്തിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അത് പൊതുതാല്പര്യമുള്ളതാണെന്നുമാണ് താങ്കളുടെ മറുപടി. 18നും 21നുമിടയ്ക്ക് താൻ കാണാത്ത എന്തെങ്കിലും അടിയന്തര സംഭവമുണ്ടായെങ്കിൽ അതിൽ സർക്കാരെന്ത് നടപടിയെടുത്തുവെന്ന് കൂടി തനിക്കറിയണം. അതിന്റെ കാരണങ്ങൾ ചോദിച്ചപ്പോൾ ഡൽഹിയിലെ സമരത്തിന്റെ കാരണം പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ അധികാരപരിധിയിൽ വരുന്നതല്ല. ഇവിടെ പരിഹാരം നൽകാനുമില്ല. അടിയന്തര സാഹചര്യം ഉടലെടുക്കാനുള്ള കാരണങ്ങൾ സംബന്ധിച്ച ചോദ്യങ്ങളെ താങ്കൾ അവഗണിച്ചു. ഇതിലൊന്നും താൻ ഭരണഘടനാപ്രശ്‌നം ഉയർത്തിയിരുന്നില്ല.

താനെന്നും ഭരണഘടനാപരമായാണ് പ്രവർത്തിച്ചിട്ടുള്ളത്.അടുത്തിടെ താങ്കൾ പൊലീസ് ഭേദഗതി ഓർഡിനൻസ് ഒപ്പിടാനാവശ്യപ്പെപ്പോൾ മൂന്നാഴ്ചയോളം പിടിച്ചുവച്ചു. അത് പുനഃപരിശോധിക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. ഒടുവിൽ ഒപ്പിട്ടു. പൊതുജന പ്രതിഷേധമുയർന്നപ്പോൾ ഒരാഴ്ചയ്ക്കകം താങ്കൾക്കത് പിൻവലിക്കേണ്ടി വന്നു. തദ്ദേശവാർഡ് വിഭജന ഓർഡിനൻസിലും ഒപ്പിട്ടു. മുഖ്യമന്ത്രിയെന്ന നിലയിൽ സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും ഗവർണറെ അറിയിക്കേണ്ടത് ഭരണഘടനാപരമായ കർത്തവ്യമാണ്. എന്നാൽ താനാവശ്യപ്പെടുമ്പോൾ മാത്രമാണ് താങ്കൾ വിവരങ്ങൾ നൽകുന്നത്. കഴിഞ്ഞ ഒരു വർഷമായി താങ്കളും താങ്കളുടെ മന്ത്രിമാരും നടത്തുന്ന നല്ല പ്രവർത്തനങ്ങളെ ഒരുപാട് തവണ താൻ അഭിനന്ദിച്ചിട്ടുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP