Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് രാഷ്ട്രീയമുണ്ട്; സിനിമയിലെ പ്രശസ്തി ഒരിക്കലും മോഹിപ്പിച്ചിട്ടില്ല; കാബൂളിവാലയിൽ ലഭിച്ച അവസരം ഞാൻ കളഞ്ഞുകുളിച്ചതാണ്; എത്ര സിനിമകളിൽ അഭിനയിച്ചാലും സീരിയലിനെ ഒരിക്കലും തള്ളിപ്പറയില്ല; ഞാനെന്റെ തലയിൽ എടുത്തുവച്ച അനാവശ്യ കാര്യമായിരുന്നു എന്റെ വിവാഹം; സീമാ ജി നായരുടെ അഭിമുഖം അവസാനഭാഗം

എനിക്ക് രാഷ്ട്രീയമുണ്ട്; സിനിമയിലെ പ്രശസ്തി ഒരിക്കലും മോഹിപ്പിച്ചിട്ടില്ല; കാബൂളിവാലയിൽ ലഭിച്ച അവസരം ഞാൻ കളഞ്ഞുകുളിച്ചതാണ്; എത്ര സിനിമകളിൽ അഭിനയിച്ചാലും സീരിയലിനെ ഒരിക്കലും തള്ളിപ്പറയില്ല; ഞാനെന്റെ തലയിൽ എടുത്തുവച്ച അനാവശ്യ കാര്യമായിരുന്നു എന്റെ വിവാഹം; സീമാ ജി നായരുടെ അഭിമുഖം അവസാനഭാഗം

മറുനാടൻ മലയാളി ബ്യൂറോ

 സീമാ ജി നായർ എന്ന നടിയുടെ ജീവിതം എല്ലാവർക്കും കൗതുകമുണർത്തുന്നതാണ്. അഭിനയമേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനൊപ്പം കരയുന്നവന്റെ കണ്ണീരൊപ്പാനുള്ള മനസുമാണ് ആ ജീവിതത്തെ അനിർവചനീയമാക്കുന്നത്. അത് ആരംഭിക്കുന്നത് അക്ഷരനഗരിയായ കോട്ടയത്തിന്റെയും മലയോരജില്ലയായ ഇടുക്കിയുടെയും സംഗമസ്ഥാനമായ മുണ്ടക്കയത്ത് വച്ചാണ്. സിനിമാ- സീരിയൽ താരം സീമാ ജി നായർ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് നൽകിയ അഭിമുഖത്തിന്റെ അവസാനഭാഗം

നാടകത്തിൽ നിന്നും സീരിയലിലേയ്ക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?

ചേറപ്പായി കഥകൾ എന്ന അഡ്വ. ഐപ്പ് പാറമ്മേൽ സാറിന്റെ കഥകളുടെ അടിസ്ഥാനത്തിൽ ദൂരദർശനിൽ ആരംഭിച്ച സീരിയലിലാണ് ആദ്യമായി അഭിനയിക്കുന്നത്. സികെ തോമസ് സാറാണ് അത് സംവിധാനം ചെയ്തത്. അവരൊരു നായികയെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദിവ്യാഉണ്ണിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണൻ ചേട്ടനാണ് എന്നോട് ഈ സീരിയലിന്റെ കാര്യം പറയുന്നത്. അവരൊരു നായികയെ അന്വേഷിക്കുന്നുണ്ട്. സീമ കളമശേരിയിൽ പോയി വിശ്വംഭരൻ സാറിനെ ഒന്ന് കാണാമോ എന്ന് ഉണ്ണിക്കൃഷ്ണൻ ചേട്ടൻ എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ വിശ്വംഭരൻ സാറിനേയും തോമസ് സാറിനേയും കാണാൻ പോയത്. അങ്ങനെ ഞാൻ ചേറപ്പായി കഥകളിലെ കൊച്ചൊറോതയായി.

സീരിയൽ നടിയായി അറിയപ്പെടാൻ തുടങ്ങിയത് ആ സമയത്താണോ?

അല്ല. സീരിയൽ നടിയെന്ന നിലയിൽ ശരിക്കും ഫെയിം കിട്ടി തുടങ്ങിയത് അതിന് ശേഷം അഭിനയിച്ച മധുമോഹന്റെ മാനസിയിലൂടെയാണ്. അതിലെ അനിത എന്ന കഥാപാത്രത്തിലൂടെയാണ് എല്ലാ വിഭാഗം ആളുകളും തിരിച്ചറിയുന്നവിധം അറിയപ്പെടാൻ തുടങ്ങിയത്. അതായിരുന്നു ആദ്യത്തെ മെഗസ്സീരിയൽ.

എവിടെ ചെന്നാലും ആളുകൾ തിരിച്ചറിയുന്ന വിധം പ്രശസ്തയായപ്പോൾ എന്തുതോന്നി?

അന്നും ഇന്നും എന്നും ഞാനിങ്ങനെ സാധാരണക്കാരിയായിരിക്കാനാണ് ആഗ്രഹിക്കുന്നത്. ആളുകൾ വന്ന് സ്നേഹം പ്രകടിപ്പിക്കുമ്പോളും ആ ഫെയിമിൽ ഞാനൊരിക്കലും വീണുപോയില്ല. കാരണം നാടകകാലം മുതൽ തന്നെ ആളുകൾ എന്നെ തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. കന്യാകുമാരിയിലൊരു കടങ്കഥ കളിക്കുമ്പോൾ തന്നെ സുഷിമോളെ കാണാൻ കിലോമീറ്ററുകളോളം നടന്നുവന്നിരുന്ന ആളുകളുണ്ട്. പിന്നീട് പ്രണവമന്ത്രത്തിലെ നീളന്മത്തങ്ങയും രാജൻ കിഴക്കനേല സാറിന്റെ ആയുധ പന്തയത്തിലെ റ്റുന്തരിയേയുമൊക്കെ ആളുകൾ ഏറ്റെടുത്തിരുന്നു. ആ കഥാപാത്രങ്ങൾക്കൊക്കെ ഒരുപാട് ആരാധകർ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് സീരിയലിന്റെ ഫെയിം എന്നെ ഒരുപാട് ഭ്രമിപ്പിച്ചിട്ടില്ല.

സീരിയൽ അനുഭവങ്ങൾ നാടകാനുഭവങ്ങളെക്കാൾ വ്യത്യസ്തമായിരുന്നോ?

തീർച്ചയായും. പ്രത്യേകിച്ച് നാടകക്കാരികൾ എന്ന പേരുദോഷം സീരിയലിൽ ഉണ്ടായിട്ടില്ല. പ്രതിഫലവും കൂടുതലായിരുന്നു. ഫെയിമും പ്രതിഫലവും കൂടുമ്പോഴുള്ള ഒരു പ്രശ്നമെന്താണെന്ന് വച്ചാൽ സ്റ്റാറ്റസ് മാറിതുടങ്ങും. മുമ്പ് നമുക്ക് ഒരു ബസിൽ കയറിപോകാം. എന്നാൽ സീരിയൽ നടിയാകുമ്പോൾ നല്ല ഡ്രസ് വേണം, വാഹനം വേണം, ഷൂട്ടിങിന് ഉപയോഗിക്കാൻ സ്വന്തമായി ഡ്രസുകളും ആഭരണങ്ങളുമൊക്കെ വാങ്ങണം. സ്വാഭാവികമായും ജീവിതചെലവുകൾ നമുക്ക് താങ്ങാനാകാത്തവിധം കൂടും.

അപ്പോൾ തന്നെ പുതിയ കാറൊക്കെ വാങ്ങിയോ?

ഉടനെയൊന്നും വാങ്ങിയില്ല. 1994 ലാണ് സ്വന്തമായി ഒരു സെക്കന്റ് ഹാൻഡ് അംബാസിഡർ കാർ വാങ്ങിയത്. അന്ന് സീരിയൽരംഗത്ത് വളരെ കുറച്ച് ആർട്ടിസ്റ്റുകളെ ഉള്ളു. അതുകൊണ്ട് കൈനിറയെ വർക്കുണ്ടായിരുന്നു. പക്ഷെ വലിയ പ്രതിഫലമൊന്നുമില്ല. പിന്നീട് ഏഷ്യാനെറ്റ് വന്ന ശേഷമാണ് ചിത്രം മാറിയത്. ചാനലുകൾ കൂടിയതോടെ നമുക്ക് അവസരങ്ങളും കൂടി.

സീരിയൽ അവസാനിപ്പിച്ചിട്ടാണോ സിനിമയിലേയ്ക്ക് പോയത്?

ഞാൻ സീരിയൽ അവസാനിപ്പിച്ചിട്ടില്ല സാർ. ചിലർ രണ്ട് സിനിമയിൽ അവസരംകിട്ടികഴിയുമ്പോഴേയ്ക്കും ഞാനിനി സീരിയൽ നടിയായി അറിയപ്പെടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഞാനൊരിക്കലും അങ്ങനെ പറയില്ല. എനിക്ക് ആകെ അറിയുന്ന പണി അഭിനയം മാത്രമാണ്. അത് സിനിമ ആയിക്കോട്ടെ സീരിയൽ ആയിക്കോട്ടെ നാടകം ആയിക്കോട്ടെ ഷോർട്ട് ഫിലിം ആയിക്കോട്ടെ, അവസരം കിട്ടിയാൽ ഞാൻ അഭിനയിക്കും, എന്റെ മരണം വരെ.

ആദ്യത്തെ സിനിമ ഏതായിരുന്നു?

പത്മരാജൻ സാറിന്റെ പറന്ന് പറന്ന് പറന്ന്. അതിൽ വളരെ ചെറിയൊരു വേഷമായിരുന്നു. അമ്മ ജോസ് പ്രകാശ് സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. പ്രേംപ്രകാശ് സാറും എന്റെ ചേച്ചി രേണു ചേച്ചിയുമൊക്കെയായിരുന്നു അന്ന് ദ്വീപിക ബാലജനസഖ്യത്തിലെ വലിയ ഗായകർ. ആ ബന്ധങ്ങളൊക്കെയാണ് എന്നെ സിനിമയിലെത്തിച്ചത്. അന്ന് ഒന്ന് രണ്ട് പടങ്ങൾ ചെയ്ത ശേഷം ഞാൻ 2003 ൽ ക്രോണിക്ക് ബാച്ചിലറാണ് ചെയ്തത്.

ക്രോണിക്ക് ബാച്ചിലറിൽ എത്തിയത് എങ്ങനെയായിരുന്നു?

മുമ്പ് കാബൂളിവാല സിനിമയിലേയ്ക്ക് എന്നെ വിളിക്കാൻ സംവിധായകൻ സിദ്ദിഖ് സാർ പറഞ്ഞതനുസരിച്ച് പൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ചിരുന്നു. പക്ഷെ എന്നെ കളിയാക്കുന്നതാണെന്ന് കരുതി ഞാൻ ഫോൺ കട്ട് ചെയ്തു. പിന്നെ എന്നെ വിളിച്ചിട്ട് ഞാൻ എടുത്തില്ല. അങ്ങനെ ആ വേഷം കൈയിൽ നിന്ന് പോയി. പിന്നെ സംഗീതസംവിധാകയകൻ ദീപക് ദേവ് എന്റെ ചേച്ചിയുടെ മരുമകനാണ്. ദീപു ആദ്യമായി സംഗീതസംവിധാനം ചെയ്ത സിനിമയാണ് ക്രോണിക്ക് ബാച്ചിലർ. അങ്ങനെയാണ് ഇതിലൊരു വേഷമുണ്ട് ചെയ്യുന്നുണ്ടോ എന്ന് സിദ്ദിഖ് സാർ വീണ്ടും ചോദിക്കുന്നത്. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്.

അതുകഴിഞ്ഞ് സിനിമയിൽ അവസരങ്ങൾ ലഭിച്ചോ?

എല്ലാക്കാലത്തും നിർഭാഗ്യങ്ങൾ വേട്ടയാടുന്ന ഒരാളാണ് സാർ ഞാൻ. ക്രോണിക്ക് ബാച്ചിലറിൽ രണ്ട് സീൻ മാത്രമേ ഉള്ളുവെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു എന്റേത്. ആ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു ഇനിയിപ്പോൾ സിനിമയിൽ ഒരുപാട് ചാൻസുകൾ ലഭിക്കുമെന്ന്. പക്ഷെ അതിന് ശേഷം മൂന്നുനാല് വർഷം കഴിഞ്ഞാണ് ഞാനൊരു പടം ചെയ്യുന്നത്.

സംവിധായകരോടൊക്കെ അവസരങ്ങൾ ചോദിക്കാറില്ലേ?

ഞാൻ ആരോടും അവസരങ്ങൾ ചോദിക്കാറില്ല. പലരും എന്നോട് പറയാറുണ്ട് ഒന്ന് ഓർമിപ്പിക്കാമായിരുന്നില്ലേ എന്ന്. പക്ഷെ നമ്മൾ ഇടയ്ക്കിടെ ഓർമിപ്പിക്കാൻ പോയാൽ ആ സിനിമയിൽ നമുക്ക് പറ്റിയ കഥാപാത്രങ്ങളില്ലെങ്കിൽ അവർക്കും അതൊരു ബുദ്ധിമുട്ടാവും. അതുകൊണ്ടാണ് ഞാൻ ആരോടും ചാൻസ് ചോദിക്കാൻ പോകാത്തത്. പിന്നെ എല്ലായ്‌പ്പോഴും അവസാനനിമിഷമാകും എനിക്കൊരു റോൾ കിട്ടുന്നത്. മിക്കവാറും പകരക്കാരിയായിട്ടാണ് ഞാൻ എത്തിയിട്ടുള്ളത്.

വഴിത്തിരിവായത് ഏത് കഥാപാത്രമാണ്?

എല്ലാവരും ഓർത്തിരിക്കുന്നത് ക്രോണിക്ക് ബാച്ചിലറിലെ കുഞ്ഞുലക്ഷ്മിയുണ്ട്. കുഞ്ഞിരാമായണത്തിലെ വിനീത് ശ്രീനിവാസന്റെ അമ്മയുണ്ട്, 1983 ലെ നിവിൻപോളിയുടെ അമ്മയുണ്ട്. പിന്നെ അടൂർ സാറിന്റെ ഒരു പെണ്ണും രണ്ടാണിലും നല്ലൊരു വേഷം കിട്ടിയിട്ടുണ്ട്. പിന്നെ കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ, അലമാര തുടങ്ങിയ പടങ്ങളിലുണ്ട്. കിട്ടിയ വേഷങ്ങളൊക്കെ പരമാവധി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്.

സിനിമാമേഖലയിലെ ബന്ധങ്ങൾ?

സിനിമയിലെ എന്റെ അടുത്ത സുഹൃത്ത് എന്ന് പറയാൻ പറ്റുന്നത് നന്ദുവാണ്. എനിക്ക് എന്ത് പ്രശ്നങ്ങളുണ്ടായാലും പറയാനും പരിഹാരങ്ങൾ ചോദിക്കാനുമൊക്കെ പറ്റുന്നത് നന്ദുവിനോടാണ്. നന്ദുവിനോട് ഒരു മുജ്ജന്മബന്ധമാണ്. പിന്നെ സീരിയൽ രംഗത്തെ രാജീവ് റോഷൻ, സാജൻ സൂര്യ, കിഷോർ സത്യ എന്നിങ്ങനെ വളരെ കുറച്ചുപേരോട് മാത്രമാണ് അത്തരമൊരു ബന്ധം പറയാൻ കഴിയുന്നത്. പക്ഷെ എല്ലാവരോടും ഞാൻ നല്ല ബന്ധമാണ് പുലർത്തുന്നത്.

മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങളുമായുള്ള ബന്ധം?

അവരുമായിട്ട് അങ്ങനെയുള്ള ബന്ധങ്ങളൊന്നുമില്ല. നമുക്കൊന്നും എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലല്ലേ അവർ ഉള്ളത്.

കുറച്ചുകൂടി താഴേയ്ക്ക് വന്നാൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളുമായിട്ടോ?

ചാക്കോച്ചനുമായും പൃഥ്വിരാജുമായൊക്കെ ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷെ നമ്മളൊരിക്കലും ആവശ്യമില്ലാതെ അവരെ വിളിക്കുകയോ മറ്റോ ചെയ്യുന്നതരത്തിലുള്ള ബന്ധങ്ങളൊന്നും അവരുമായിട്ട് ഇല്ല. പക്ഷെ സെറ്റിൽ വരുമ്പോൾ അവർ നമ്മളോട് നന്നായി പെരുമാറും. നമ്മളും തിരിച്ച് അതുപോലെ പെരുമാറും. സെറ്റിൽ നിന്ന് പോകുന്നതോടെ അത് തീരും

സീമയ്ക്ക് എവിടെയാണ് കുടുംബജീവിതത്തിൽ പാളിച്ച പറ്റിയത്?

അദ്ദേഹത്തിന്റെയും എന്റെയും താൽപര്യങ്ങളും മനോഭാവങ്ങളുമൊക്കെ വ്യത്യസ്തമായിരുന്നു. ഞങ്ങൾക്കൊരിക്കലും ചേർന്നുപോകാൻ കഴിയില്ലായിരുന്നു. അത് ഞങ്ങളുടെ വിവാഹത്തിന് മുമ്പ് തന്നെ ചിലർ എന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷെ എന്റെ അച്ഛൻ മരണപ്പെടുകയും അമ്മ ക്യാൻസർ ബാധിതയായി ഗുരുതരാവസ്ഥയിൽ കിടക്കുകയും ചെയ്യുന്ന ഒരു അവസരമായിരുന്നു അത്. ആ സമയം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു സംഭവം നടന്നു. അതെനിക്ക് അറിയാമായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ദത്തനും ബാബുവുമാണ് എന്നാൽ നിങ്ങൾക്ക് കല്യാണം കഴിച്ചുകൂടെ എന്ന് എന്നോട് ചോദിച്ചത്. ഞങ്ങളുടേത് പ്രണയവിവാഹമൊന്നും ആയിരുന്നില്ല. അനാവശ്യമായ കാര്യങ്ങൾ എടുത്തുചാടി തലയിലെടുത്ത് വയ്ക്കുന്ന ഒരു ശീലം എനിക്കുണ്ട്. ഇവിടെയും സംഭവിച്ചത് അതാണ്. കുറച്ചുകാലം മുമ്പ് അയാൾ ഒരു വലിയൊരു പ്രശ്നത്തിലകപ്പെട്ടപ്പോൾ എന്നെ കാണാൻ വന്നിരുന്നു. അയാളുടെ ഇപ്പോഴത്തെ ഭാര്യയെ ഞാൻ സഹായിക്കണം എന്ന് പറഞ്ഞു. ഞാൻ അയാളുടെ മുന്നിൽ വച്ചുതന്നെ നമ്മുടെ സുഹൃത്തായ ഒരാളെ വിളിച്ചു. ഇയാളെ സഹായിക്കണമെന്ന് പറഞ്ഞപ്പോൾ അയാളെന്നെ ചെവിപൊട്ടുന്ന ചീത്ത വിളിച്ചു. പക്ഷെ ഒടുവിൽ എന്റെ അപേക്ഷ കേട്ട് അദ്ദേഹം അവരെ സഹായിച്ചു. അങ്ങനെ ആ പ്രശ്നത്തിൽ നിന്നും രക്ഷപ്പെട്ട് അയാൾ ദുബായിലേയ്ക്ക് പോയി. ഞാൻ തന്നെയാണ് ടിക്കറ്റ് എടുത്തുകൊടുത്ത് കയറ്റിവിട്ടത്. അന്ന് അയാൾ പോയ പോക്കാണ്. അതിന് ശേഷം ഒരു വിവരവുമില്ല.

കുട്ടിയും അയാളും തമ്മിൽ പിന്നെ എന്തെങ്കിലും ബന്ധങ്ങൾ ഉണ്ടായിരുന്നോ?

ഒരു ബന്ധവുമില്ല. അയാളും അവനും രണ്ട് ധ്രുവങ്ങളിലാണ്. ആ രീതിയിലാണ് ജീവിതം പോകുന്നത്. പിന്നെ ചില സുഹൃത്തുക്കൾ ഇടപെട്ടിട്ട് മകന്റെ വിദ്യാഭ്യാസത്തിനുള്ള ചില കാര്യങ്ങൾ അയാൾ ചെയ്തിട്ടുണ്ട്. അതിന്റെ ആവശ്യമില്ല, ഏത് സമയവും അത് തിരിച്ചുനൽകാൻ തയ്യാറാണെന്നാണ് മകൻ ഇപ്പോൾ പറയുന്നത്.

സീമ ഇങ്ങനെ ഓടിനടന്ന് സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്നതിൽ മകന് എതിർപ്പൊന്നുമില്ലേ?

ഇക്കാര്യത്തിൽ എന്റെ അപ്പനാണ് അവൻ. അവൻ ഓരോ തവണ കുഴികളിൽ ചാടുമ്പോഴും അവൻ പറയുന്നത് ഞാൻ ആരെകണ്ടാണ് പഠിക്കേണ്ടത് എന്നാണ്.

എന്തൊക്കെയാണ് സീമയുടെ സ്വപ്നങ്ങൾ?

ഇപ്പോൾതന്നെ രണ്ടുപേരെ സഹായിക്കുന്നതിനെ പറ്റി ഞാൻ സാറിനോട് പറഞ്ഞു. ഒറു നടിയുടെയും മണിച്ചേട്ടന്റേയും കാര്യം. ഇവരുടെ കുടുംബങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പിന്നെ ഭാവിയിൽ ഒരു ഓൾഡ് ഏജ് ഹോം തുടങ്ങണം. അത് ഒരു ബഹുനില കെട്ടിടമായല്ല. കുറേ സ്ഥലത്ത് എല്ലാ സൗകര്യങ്ങളുമായി കൊച്ചുകൊച്ചു വീടുകളായി ഉണ്ടാക്കണം. അതൊക്കെ ഒരുപാട് പൈസ ചെലവ് വരുന്ന കാര്യമാണ്. അതൊക്കെ നടക്കുമോ എന്നൊന്നും എനിക്കറിയില്ല.

സിനിമയിൽ ഇനി എന്താണ് ആഗ്രഹം?

സിനിമയിൽ ചാൻസ് കിട്ടുക, അഭിനയിക്കുക. അതിലൂടെ നമ്മുടെ കാര്യവും നടക്കുക, മറ്റുള്ളവരെയും സഹായിക്കുക.

ഇത്രയൊക്കെ സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ട് സാമ്പാദ്യങ്ങളൊന്നും ഉണ്ടാക്കിയില്ലേ?

വീടുണ്ട്, വീടിരിക്കുന്ന സ്ഥലമുണ്ട്. അല്ലാതെ ബാങ്ക് ബാലൻസ് പോലുള്ള പരിപാടികളൊന്നുമില്ല.

വിദേശരാജ്യങ്ങളിലൊക്കെ പോയിട്ടില്ലേ?

സ്റ്റേജ് ഷോകൾക്കായി പോയിട്ടുണ്ട്. അമേരിക്കയിൽ ഏകദേശം മുഴുവൻ പ്രദേശങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്.

ഇപ്പോൾ സിനിമയുമില്ല, സ്റ്റേജ് ഷോകളുമില്ലാത്ത അവസ്ഥയിൽ ചാരിറ്റി മാത്രമാണോ?

ഇതിന്റെ ഭാഗമായി ഒരു വിഷമങ്ങൾ എനിക്ക് ഉണ്ടാകുന്നുണ്ട്. അതൊരു മാലപോലെ വരാൻ തുടങ്ങിയപ്പോൾ എന്നാൽ ഈ ചാരിറ്റി പരിപാടി അങ്ങ് നിർത്തിയേക്കാം എന്ന് തീരുമാനിച്ചു. എന്നിട്ട് ഊണ് കഴിക്കാൻ ഇരിക്കുമ്പോഴാണ് നടൻ വികെ ബൈജു വിളിക്കുന്നത്. ബൈജു വിളിച്ചിട്ട് പറഞ്ഞു, ' സീമ അമൃതാ ന്യൂസിൽ ഇപ്പോൾ ഒരു റിപ്പോർട്ട് വന്നിട്ടുണ്ട്. ആലപ്പി ബൈന്നി ചേട്ടൻ ഇപ്പോൾ പാല മരൈൻ ആശ്രമത്തിലുണ്ട്. ഞാൻ ലിങ്ക് അയച്ചുതരാം'. സാംബശിവൻ സാറിനൊപ്പമൊക്കെ ഹാർമോണിയം വായിച്ചിരുന്ന അതുല്യ കലാകാരനാണ് ബെന്നിച്ചേട്ടൻ. ഒരു അപകടത്തിൽ അദ്ദേഹത്തിന്റെ കാല് നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു ഒരു വെപ്പ് കാൽ. ആ വാർത്ത കണ്ടപ്പോൾ എനിക്ക് പിന്നെ അവിടെ ഇരിക്കാൻ കഴിഞ്ഞില്ല. പിറ്റെന്ന് തന്നെ കാലിന് അളവെടുക്കുന്ന ഒരാളെയും കൊണ്ട് പാലായ്ക്ക് ഞാൻ പോയി. ഒരുപാടുപേരുടെ സഹായത്തോടെ കഴിഞ്ഞമാസം അദ്ദേഹത്തിന് കാൽ വച്ചുകൊടുത്തു. എല്ലാ ചാരിറ്റിയും നിർത്താൻ തീരുമാനിച്ച ദിവസമാണ് ഇത് നടക്കുന്നത്. എനിക്ക് വന്ന സഹായഭ്യർത്ഥനകൾക്ക് എന്തെങ്കിലും ആശ്വാസം നൽകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതൊരു ഈശ്വരാനുഗ്രഹമായാണ് ഞാൻ കാണുന്നത്.

ഫെമിനിസ്റ്റാണോ?

ഒരിക്കലുമല്ല. സ്ത്രീയാണ്, ഫെമിനിസ്റ്റല്ല. അതിന്റെയൊക്കെ ആവശ്യമുണ്ടോ? എനിക്കറിയില്ല.

രാഷ്ട്രീയമുണ്ടോ?

ഉണ്ട്. എന്നെ അടുത്തറിയുന്നവർക്കെല്ലാം അറിയാം. വോട്ട് ചെയ്യാൻ പോകുന്നവരോടെല്ലാം ഞാൻ പറയാറുണ്ട്, ആ പാർട്ടിക്കെ ചെയ്യാവേ എന്ന. എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ആ പാർട്ടി. പക്ഷെ ഞാനത് പറഞ്ഞുനടക്കാറൊന്നുമില്ല.

ഭക്തയാണോ?

തീർച്ചയായും. എന്നെ ഇവിടെവരെ കൊണ്ടെത്തിച്ചത് ദൈവമാണ്. എനിക്ക് ഏറ്റവുമിഷ്ടം ഗുരുവായുരപ്പനെയാണ്. ശിവനും ഒപ്പമുണ്ട്. ഗുരുവായുരപ്പൻ ഭയങ്കരമായി പരീക്ഷിക്കും. പരീക്ഷിച്ച് പരീക്ഷിച്ച് ഒരു പരുവമാക്കുമ്പോൾ ഞാൻ പോയി ശിവഭഗവാനോട് ദുഃഖങ്ങൾ പറയും.

അപ്പോൾ ഞങ്ങളുടെ അയ്യപ്പനെ വേണ്ടേ?

അയ്യപ്പനേയും ഇഷ്ടമാണ്. പക്ഷെ മന:സമാധാനത്തോടെ ഇരിക്കുന്ന അയ്യപ്പനെ ഈ സ്ത്രീകളെല്ലാം പോയി ബുദ്ധിമുട്ടിക്കുകയല്ലേ. അതുകൊണ്ട് എനിക്ക് അയ്യപ്പനെ പേടിയാ.

സെന്റ് ജോസഫ് സ്‌കൂളിൽ പഠിച്ചിട്ട് യേശുക്രിസ്തുവിനെ ഇഷ്ടമല്ലേ?

പിന്നെ. അവിടത്തെ സ്ഥിരം പാട്ടുകാരി ഞാനല്ലായിരുന്നോ. ഏറ്റവും മുന്നിൽ മുട്ടികുത്തിയിരുന്ന് പ്രാർത്ഥിച്ചിരുന്നത് ഞാനാണ്. പാലാ വഴി പോയാൽ അൽഫോൻസാമ്മയുടെ പള്ളിയിൽ പോകാതിരിക്കില്ല. അന്തോണിസ് പുണ്യാളന്റെ പള്ളിയിലും ഗീവർഗീസ് പുണ്യാളന്റെ പള്ളിയിലും വേളാങ്കണ്ണി പള്ളിയിലുമൊക്കെ പോകാറുണ്ട്. മുണ്ടക്കയത്ത് ഉള്ളപ്പോൾ വരിക്കാനി പള്ളിയുടെ മുറ്റമടിക്കാൻ എല്ലാ വെള്ളിയാഴ്‌ച്ചയും എന്റെ മുസ്ലിം കൂട്ടുകാർ പോകുമ്പോൾ അവർക്കൊപ്പം ഞാനുമുണ്ടാകും. എനിക്കങ്ങനെ മതചിന്തയൊന്നുമില്ല.

അപ്പോൾ ഒരു സർവമതസാഹോദര്യത്തിന്റെ ആളാണ് അല്ലെ?

ലോകത്തുള്ള എല്ലാ മലയാളികളോടും ജാതിമത ഭേദമന്യേ കടപ്പെട്ടിരിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ ഓരോ തവണയും ഓരോ അഭ്യർത്ഥനയുമായും രംഗത്ത് വരുമ്പോൾ എന്നെ കയ്യഴിഞ്ഞ് സഹായിച്ചിട്ടുള്ളവരാണ് എല്ലാ മലയാളികളും ലോകമെമ്പാടുമുള്ള മലയാളി കൂട്ടായ്മകളും. പ്രശ്സ്തസിനിമാനടൻ സായ്നാഥ് ചേട്ടന്റെ ചികിൽസാ സഹായത്തിന് വേണ്ടി ഞാൻ ചിലരോട് അഭ്യർത്ഥിച്ചപ്പോൾ കിട്ടിയില്ല. അങ്ങനെ 100 രൂപ ചലഞ്ചുമായി ഞാൻ രംഗത്തെത്തി. വലിയ സ്വീകാര്യതയാണ് അതിന് ലഭിച്ചത്.

ലോഗോ ഉണ്ടാക്കിതന്ന പ്രവീൺ മുതൽ ഞങ്ങളുടെ സീരിയൽ കുടുംബ കൂട്ടായ്മയിലെ അംഗങ്ങൾ മുതൽ എല്ലാ മലയാളികളും പിന്തുണയുമായി മുന്നോട്ട് വന്നു. അവരോടെല്ലാമുള്ള നന്ദി എത്രപറഞ്ഞാലും മതിയാവില്ല. കൈലാസ്നാഥ് ചേട്ടന്റെ ചികിൽസയ്ക്കുള്ള പണം അതിലൂടെ ലഭിച്ചു. മലയാളികളുടെ കാര്യം പറയുമ്പോൾ വിട്ടുപോകാനാകാത്ത ഒരു പേരാണ് ഫിറോസ് കുന്നംപറമ്പിലിന്റേത്. ശരണ്യയുടെ സർജറിയുമായി ബന്ധപ്പെട്ട് എന്റെ വീഡിയോ കൊണ്ടുമാത്രം നടക്കാതെവന്നപ്പോൾ സഹായിക്കാൻ മുന്നോട്ടുവന്നത് ഫിറോസാണ്. 25 ലക്ഷം രൂപ ഫിറോസ് സമാഹരിച്ചുതന്നു. ആ 25 ലക്ഷത്തിന് 25 കോടിയുടെ മൂല്യമുണ്ടായിരുന്നു. ഫിറോസിനോടുള്ള നന്ദിയും അറിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP