Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് രോഗികൾക്കൊപ്പം കൂട്ടുനിൽക്കാൻ ഉറ്റവർ പോകാത്തത് നല്ല കുടുംബജീവിതം ഇല്ലാത്തതുകൊണ്ടെന്ന് പിണറായി; നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരെയും അടച്ചാക്ഷേപിച്ച് പിണറായി; തന്റെ കുടുംബത്തിന്റെ മഹിമ പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് കേരള ജനതയെ ഒന്നാകെ

കോവിഡ് രോഗികൾക്കൊപ്പം കൂട്ടുനിൽക്കാൻ ഉറ്റവർ പോകാത്തത് നല്ല കുടുംബജീവിതം ഇല്ലാത്തതുകൊണ്ടെന്ന് പിണറായി; നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരെയും അടച്ചാക്ഷേപിച്ച് പിണറായി; തന്റെ കുടുംബത്തിന്റെ മഹിമ പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് കേരള ജനതയെ ഒന്നാകെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നെഗറ്റീവായി മടങ്ങുമ്പോൾ പോസിറ്റീവായ ഭാര്യയെ ഒപ്പം കൂട്ടിയതിനെ പറ്റിയുള്ള കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ലേഖകന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി കേരള ജനതയെ ഒന്നാകെ അധിക്ഷേപിക്കുന്നതിന് തുല്യമോ? ഈ മറുപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

അതെന്റെ കുടുംബകാര്യമാണെന്നും നല്ല കുടുംബങ്ങളിലൊക്കെ അങ്ങനെയാണെന്നുമുള്ള അദ്ദേഹത്തിന്റെ അപക്വമായ പ്രതികരണം നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരോടുമുള്ള വെല്ലുവിളിയായി കൂടി വേണം കണക്കാക്കാൻ എന്നാണ് ഉയരുന്ന വിമർശനം. നിയമത്തെ സാധാരണക്കാർ പേടിച്ചാൽ മതി, തനിക്കതിന്റെ ആവശ്യമില്ലെന്ന പിണറായി വിജയന്റെ പരസ്യമായ പ്രഖ്യാപനം കൂടിയായി അതെന്നും വിലയിരുത്തലുകൾ എത്തുന്നു.

കോവിഡ് ബാധിച്ചവർക്ക് ഒരു ബൈസ്റ്റാൻഡറെ കൂടെ നിർത്താൻ അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഭാര്യയ്ക്ക് മുഖ്യമന്ത്രിക്കൊപ്പം ആശുപത്രിയിൽ നിൽക്കാം. എന്നാൽ മുഖ്യമന്ത്രി കോവിഡ് നെഗറ്റീവ് ആയപ്പോൾ ഭാര്യയ്ക്ക് വൈറസ് ബാധയുണ്ടായി. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ആൾക്കൂട്ടത്തിന് ഇടയിലൂടെ കോവിഡ് ബാധിതയായ മുഖ്യമന്ത്രിയുടെ ഭാര്യ പിപിഇ കിറ്റ് പോലും ധരിക്കാതെ മുഖ്യമന്ത്രിയുടെ കാറിൽ കയറി. പ്രോട്ടോകോൾ പ്രകാരം കോവിഡ് പോസിറ്റീവ് രോഗിക്ക് ഇങ്ങനെ പൊതുസ്ഥലത്ത് എത്താൻ കഴിയില്ല. വ്യാപന സാധ്യത തീരെ ഇല്ലാത്ത വഴികളിലൂടെ വേണമായിരുന്നു പിണറായിയുടെ ഭാര്യ യാത്ര ചെയ്യേണ്ടിയിരുന്നത്.

ഇത് വിവാദമായിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തെയാണ് കുടുംബ ബന്ധം പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കാൻ ശ്രമിച്ചത്. ഭർത്താവിന് രോഗം ബാധിക്കുമ്പോൾ തനിക്ക് അത് പകരുമോ എന്ന് ആശങ്കപ്പെടാതെ ഭർത്താവിനെ ശുശ്രുഷിക്കാൻ സന്നദ്ധയാകുന്ന ഭാര്യ നന്മയുടെ പ്രതീകമാണെന്നും അതിന് തയ്യാറാകാത്ത ഭാര്യമാർ കുടുംബജീവിതത്തിൽ ഭർത്താവിനോട് താൽപര്യമില്ലാത്തവരാണെന്നും ഭർത്താവിന് രോഗം മാറുമ്പോൾ, രോഗം മാറാത്ത ഭാര്യ യാതൊരു മുൻകരുതലുകളുമില്ലാതെ ഭർത്താവിനോപ്പം വീട്ടിലേയ്ക്ക് വരുന്നത് സ്‌നേഹമുള്ളതുകൊണ്ടാണെന്നും പറയുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇവിടത്തെ ആരോഗ്യസംവിധാനത്തെ ആകെ പുച്ഛിക്കുകയാണെന്ന വിലയിരുത്തലുമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ പറഞ്ഞ കാര്യങ്ങളിലെ അനൗചിത്യം ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിക്ക് കൊറോണ രോഗം ബാധിച്ച തിയ്യതിയുടെ കാര്യത്തിലെ അവ്യക്തതയാണ് രാഹുൽ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം. മുഖ്യമന്ത്രി പറഞ്ഞതും കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ പറഞ്ഞതും തമ്മിൽ വൈരുധ്യമുണ്ടെന്നും രാഹുൽ പറയുന്നു. കുടാതെ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ ഭാര്യയെ കൂടെ കൂട്ടിയ വിഷയത്തിൽ പിണറായി നൽകിയ മറുപടിയും രാഹുൽ പൊളിച്ചടുക്കുന്നു. രാഹുലിന്റെ പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചകളും നടക്കുകയാണ്.

ഈ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും അവരുടെ സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡ് വ്യാപനം തടയാൻ ത്യാഗങ്ങൾ സഹിച്ച് ജീവിച്ച എല്ലാ മനുഷ്യരെയും അധിക്ഷേപിക്കുകയാണ് എന്നാണ് ഉയരുന്ന വിലയിരുത്തൽ. മുഖ്യമന്ത്രി വിലപറഞ്ഞത് പത്തനംതിട്ടയിൽ ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാനത്തിനാണ്. ആ പെൺകുട്ടിക്ക് രോഗം വന്നപ്പോൾ അവൾക്കൊപ്പം ആശുപത്രിയിൽ പോകാൻ തയ്യാറായ ഒരു അച്ഛനും അമ്മയും അവൾക്കുമുണ്ടായിരുന്നു. എന്നാൽ ആ പെൺകുട്ടിയ്‌ക്കൊപ്പം പോയാൽ അവരെ ജയിലിലടയ്ക്കുമെന്ന് ഈ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പറഞ്ഞതുകൊണ്ടാണ് അവർക്ക് അവൾക്കൊപ്പം പോകാൻ കഴിയാതിരുന്നത്. അതുകൊണ്ടാണ് അവൾ ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ടതും.

നമ്മുടെ പ്രിയപ്പെട്ടവർക്ക് കോവിഡ് ബാധിച്ചാൽ അത് പടരുമോ എന്ന് നോക്കാതെ അവരെ ശുശ്രുഷിക്കാൻ തയ്യാറാകുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ നമ്മളെ അതിൽ നിന്നും വിലക്കുന്നത് ഇവിടത്തെ ആരോഗ്യസംവിധാനമാണ്. നിങ്ങൾ സ്വാർത്ഥരാകു, നിങ്ങളുടെ പ്രിയപ്പെട്ടവരെ ഞങ്ങൾ നോക്കിക്കോളാം എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആ വാക്കുകൾ അനുസരിച്ച് സ്വന്തം മകളെ പിപിഇ കിറ്റ് ധരിപ്പിച്ച് ആംബുലൻസ് ഡ്രൈവർക്കൊപ്പം ഒറ്റയ്ക്ക് വിട്ട പത്തനംതിട്ടയിൽ മാതാപിതാക്കൾ പിന്നീട് കേട്ടത് മകൾ പീഡിപ്പിക്കപ്പെട്ടു എന്ന വാർത്തയാണ്. ആ മാതാപിതാക്കളുടെ വേദന പിണറായി വിജയന് അറിയാമോ?

എല്ലാ സുഖസൗകര്യങ്ങളും പരിചാരകരും പ്രിയപ്പെട്ടവരുമൊക്കെ ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും ഒരു മുറിക്കുള്ളിൽ സ്വയം ഒറ്റപ്പെട്ട് ഏകനായി ആകുലതകളോടെ കഴിയേണ്ടിവരുന്ന സാധാരണക്കാരന്റെ വേദന പിണറായി വിജയന് അറിയാമോ? പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു, ചിലർ ജീവനൊടുക്കുന്നു, മറ്റുചിലർ സ്വന്തം വിധിയെ പഴിക്കുന്നു. ഇന്നും കോവിഡ് പോസിറ്റീവായ ഒരു യുവാവ് ആത്മഹത്യ ചെയ്തു. അവരുടെയൊന്നും കൂടെവരാൻ ആരും തയ്യാറാകാത്തതുകൊണ്ടല്ല. മറിച്ച് സർക്കാരിന്റെ നിർദ്ദേശങ്ങൾ മാനിച്ച് മാറിനിന്നതാണ്.

സാധാരണക്കാർ മാനിക്കുന്ന ആ നിയമസംവിധാനത്തെ ഒട്ടാകെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇന്നലെ തള്ളിപ്പറഞ്ഞത്. ഈ നാട്ടിൽ നിയമമനുസരിച്ച് ജീവിക്കുന്നവരെ മുഴുവനാണ് മുഖ്യമന്ത്രി കൊഞ്ഞനം കുത്തിയത്. ഒരു ജനതയെ മുഴുവൻ പരിഹസിക്കാൻ ആരാണ് പിണറായി വിജയന് ലൈസൻസ് നൽകിയത്. ഇനി ക്വാറന്റൈനിൽ പോകുന്നവർക്കൊപ്പം കൂട്ടുനിൽക്കാൻ തയ്യാറായി ഉറ്റവർ ഒപ്പം ചെന്നാൽ, നെഗറ്റീവായി പുറത്തുവരുന്നവർക്കൊപ്പം പോസിറ്റീവായ രോഗികളും പിപിഇ കിറ്റ് ധരിക്കാതെ യാത്ര ചെയ്താൽ അതിനെ തടയാൻ ഇവിടത്തെ സർക്കാർ സംവിധാനങ്ങൾക്ക് എന്ത് അധികാരമാണുള്ളത്? അതിനുള്ള ലൈസൻസ് കൂടിയാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയത്.

അങ്ങനെയുള്ളവർ മാത്രമാണ് നല്ല കുടുംബത്തിൽ പിറന്നവരെന്ന സർട്ടിഫിക്കറ്റ് കൂടി അദ്ദേഹം നൽകിയിട്ടുണ്ട്. ഇനി പ്രിയപ്പെട്ടവരെ ശുശ്രുഷിക്കാൻ ഒപ്പം പോകുന്നവർക്ക് സർക്കാർ നടപടി നേരിടേണ്ടി വന്നാൽ എന്തു ചെയ്യണമെന്ന ചിന്തയും സജീവമായി ഉയരുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP