Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ്ജസ്റ്റിസോ ആയിരുന്ന ലോകായുക്ത അന്വേഷണവും വിചാരണയും തെളിവെടുപ്പും നടത്തി കണ്ടെത്തിയ കാര്യങ്ങൾ സർക്കാരിന് നിരസിക്കാനാണെങ്കിൽ ലോകായുക്ത എന്തിന്? സിപിഐയും ഇടഞ്ഞതോടെ പിണറായിയുടെ അഴിമതിവിരുദ്ധ നയം വെറും പൊള്ളയെന്ന് തെളിയുന്നു

സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ്ജസ്റ്റിസോ ആയിരുന്ന ലോകായുക്ത അന്വേഷണവും വിചാരണയും തെളിവെടുപ്പും നടത്തി കണ്ടെത്തിയ കാര്യങ്ങൾ സർക്കാരിന് നിരസിക്കാനാണെങ്കിൽ ലോകായുക്ത എന്തിന്? സിപിഐയും ഇടഞ്ഞതോടെ പിണറായിയുടെ അഴിമതിവിരുദ്ധ നയം വെറും പൊള്ളയെന്ന് തെളിയുന്നു

സായ് കിരൺ

തിരുവനന്തപുരം: അഴിമതിയോട് സന്ധിയില്ല (സീറോ ടോളറൻസ് ടു കറപ്ഷൻ) എന്നാണ് പിണറായി സർക്കാരിന്റെ പ്രഖ്യാപിത നയമെങ്കിലും, വിജിലൻസ്, സി.എ.ജി, ലോകായുക്ത എന്നിങ്ങനെ അഴിമതി വിരുദ്ധ സംവിധാനങ്ങളൊന്നാകെ സർക്കാർ പൊളിച്ചടുക്കുകയാണ്. ഭരണത്തിലിരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ അഴിമതി മറച്ചുപിടിക്കാനാണ് ഈ ഭേദഗതികളെന്നത് ശ്രദ്ധേയമാണ്. ഇതോടെ സാധാരണക്കാർക്ക് അഴിമതി വിരുദ്ധ പോരാട്ടങ്ങൾ അസാദ്ധ്യമായി മാറും. പാർലമെന്റ് പാസാക്കിയ അഴിമതിനിരോധ നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. ഈ ഭേദഗതി നടപ്പായതോടെ കേരളത്തിൽ ഉന്നതർക്കെതിരായ വിജിലൻസ് കേസുകൾ നന്നേ കുറഞ്ഞു. കിഫ്ബിക്കെതിരേ വിമർശനമുന്നയിച്ച സി.എ.ജിക്കെതിരേ നിയമസഭയിൽ പ്രമേയം പാസാക്കി വിമർശനം നിരാകരിച്ചു.

അഴിമതിയോ ക്രമക്കേടുകളോ കണ്ടെത്തിയാൽ പൊതുസേവകർ പദവിയൊഴിയണമെന്ന് അർദ്ധജുഡീഷ്യൽ അധികാരമുള്ള ലോകായുക്ത പ്രഖ്യാപിക്കുമ്പോൾ ഉത്തരവാദപ്പെട്ട അധികാരിക്ക് ഇരുകക്ഷികളുടെയും വാദം കേട്ടശേഷം അത് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാമെന്ന ഭേദഗതിയാണ് ബില്ലായി പുതുതായി കൊണ്ടുവരുന്നത്. ഇതോടെ, ലോകായുക്തയ്ക്ക് മേൽ അപ്പീൽ അധികാരിയായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങിയ ഭരണനിർവഹണ സംവിധാനം മാറും. ആരോപണവിധേയൻ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയാൽ ആ പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് പ്രഖ്യാപനം നടത്തുകയും ഇത് ഗവർണറോ മുഖ്യമന്ത്രിയോ അടക്കം ഉന്നതഅധികാരികളാരാണോ അവർ അതുപോലെ അംഗീകരിക്കണമെന്നായിരുന്നു ലോകായുക്ത നിയമത്തിലെ വകുപ്പ് 14ലെ വ്യവസ്ഥ.

ഇത് ഇല്ലാതായതോടെ, ഉന്നതർക്കെതിരായ ലോകായുക്ത ഉത്തരവുകൾ അതേപടി നടപ്പാക്കേണ്ടതില്ല. ഇതോടെ ലോകായുക്തയെന്ന അഴിമതിവിരുദ്ധ സംവിധാനത്തിന്റെ പല്ലും നഖവും കൊഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ ലോക്പാൽ നിയമത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രോസിക്യൂഷനായി ബന്ധപ്പെട്ട വകുപ്പാണ് ഉത്തരവ് കൈമാറുക. ലോകായുക്താ നിയമഭേദഗതിയോടെ, ഭരണസംവിധാനം അപ്പീൽ അധികാരിയായി മാറി. ലോകായുക്ത ഹർജി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നത് മാത്രമാണ് ആശ്വാസം.

അഴിമതിവിരുദ്ധ സംവിധാനങ്ങൾ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കി അഴിമതിക്കും കൊള്ളയ്ക്കും സർക്കാർ ഗ്രീൻസിഗ്‌നൽ കാട്ടുകയാണ്. 2019ൽ ലോകായുക്തയെ പ്രകീർത്തിച്ച് കുരയ്ക്കുക മാത്രമല്ല, കടിക്കുകയും ചെയ്യമെന്നു പറഞ്ഞ മുഖ്യമന്ത്‌റി പിണറായി വിജയൻ, മന്ത്‌റിയായിരുന്ന ജലീലിന് രാജിവയ്‌ക്കേണ്ടി വന്നതോടെ ലോകായുക്തയുടെ പല്ലും നഖവും പിഴതെടുത്തു. 1999ഫെബ്രുവരി 22ന് നിയമസഭ പാസാക്കിയ ലോകായുക്ത നിയമം 23വർഷത്തിനിപ്പുറം നിയമ ഭേദഗതിയിലൂടെ പിന്നോട്ടാണ് പോവുന്നത്. സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ്ജസ്റ്റിസോ ആയിരുന്ന ലോകായുക്ത അന്വേഷണവും വിചാരണയും തെളിവെടുപ്പും നടത്തി കണ്ടെത്തിയ കാര്യങ്ങൾ സർക്കാരിന് നിരസിക്കാനാണെങ്കിൽ ലോകായുക്ത എന്തിനാണ്? ഒരു അധികാരവും ഇല്ലാത്ത ലോകായുക്ത സംവിധാനം പിരിച്ചു വിടുന്നതല്ലേ നല്ലത്. ലോകായുക്ത പതിനാലാം വകുപ്പിലെ വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലെന്നാണ് സർക്കാർ വാദം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലെന്ന ന്യായം പറഞ്ഞ് ഭൂപരിഷ്‌കരണ നിയമം ഇല്ലാതാക്കുമോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

അതേസമയം സ്റ്റാറ്റിയൂട്ടറി അധികാരം മാത്രമുള്ള സ്ഥാപനമായ ലോകായുക്തയ്ക്ക് ഭരണഘടനാപരമായ സംവിധാനങ്ങളെ അയോഗ്യമാക്കാൻ കഴിയില്ലെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയതെന്നാണ് സർക്കാരിന്റെ വാദം. ശുപാർശ അതേപടി അംഗീകരിക്കണമെന്ന വ്യവസ്ഥ ലോകത്തെവിടെയുമില്ല. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥയാണ് ഭരണഘടനാനുസൃതമായി മാറ്റിയത്. നിയമസഭയ്ക്ക് ഏത് സമയത്തും നിയമങ്ങൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കാം. ലോകായുക്തയുടെ ഒരു അധികാരവും സർക്കാർ എടുത്തുകളഞ്ഞിട്ടില്ല. ഭേദഗതി നിയമപരമായി നിലനിൽക്കുമെന്ന് എല്ലാ നിയമപരിശോധനകൾക്കും ശേഷം ഗവർണർ വ്യക്തമാക്കിയതാണ്. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തം വിനിയോഗിച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.

ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസിൽ വാദം കേൾക്കവേ, ലോകായുക്തയുടെ അധികാരം കുറവുചെയ്യാൻ പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്ത് ഓർഡിനൻസിറക്കാനുള്ള അനാവശ്യ തിടുക്കം എന്തായിരുന്നെന്ന് സർക്കാർ അഭിഭാഷകനോട് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ് ചോദിച്ചിരുന്നു. ഓർഡിനൻസിലൂടെയുള്ള നിയമഭേദഗതി ഒഴിവാക്കാമായിരുന്നു. ആലോചനയില്ലാതെ എടുത്തുചാടി ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിച്ച് തീരുമാനമെടുത്തതിനാലാണ് സർക്കാർ ആവശ്യമില്ലാത്ത പഴി കേൾക്കുന്നതെന്നും ഉപലോകായുക്ത നിരീക്ഷിച്ചു.

സർക്കാർ വടി കൊടുത്ത് അടിവാങ്ങുകയാണെന്നും ഉപലോകായുക്ത പറഞ്ഞിരുന്നു. ലോകായുക്ത നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കിയെങ്കിലും സെക്ഷൻ 14പ്രകാരം നടപടി റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരമുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് കേസുകളുടെ നടപടിക്രമങ്ങളെ ബാധിക്കില്ല. ലോകായുക്ത നൽകുന്ന റിപ്പോർട്ട് പരിഗണിക്കണോ വേണ്ടയോ എന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടത്. 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസിലാക്കാൻ 22വർഷമെടുത്തെന്നും പരിഹാസരൂപേണ ലോകായുക്ത നിരീക്ഷിച്ചു.

കേസിൽ വിധി പുറപ്പെടുവിക്കും വരെ ലോകായുക്തയുടെ അധികാരം നിയമാനുസൃതം പോകും. പിന്നീട്, വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഓർഡിനൻസിലെ ഭേദഗതി ബാധകമാകുന്നത്. സെക്ഷൻ 14പ്രകാരം ലോകായുക്ത റിപ്പോർട്ട് നൽകും. റിപ്പോർട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും സിറിയക് ജോസഫ് നിരീക്ഷിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP