Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

2002ൽ ദേശ്മുഖിനെ രക്ഷിച്ചെടുത്ത റിസോർട്ട് നയതന്ത്രം; 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച് അമിത് ഷായെ തോൽപ്പിച്ച ചാണക്യൻ; യെദ്യൂരപ്പ മുഖ്യമന്ത്രി ആകാതിരിക്കാൻ കുമാരസ്വാമിയെ ഇറക്കി കളിച്ച തന്ത്രജ്ഞൻ; 2023ൽ മുന്നിൽ നിന്ന് ജയിച്ച് കോൺഗ്രസിനെ അധികാരത്തിലെത്തിക്കൽ; ഇത് ഡികെയെന്ന കോൺഗ്രസ് രക്ഷകന്റെ കഥ

2002ൽ ദേശ്മുഖിനെ രക്ഷിച്ചെടുത്ത റിസോർട്ട് നയതന്ത്രം; 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച് അമിത് ഷായെ തോൽപ്പിച്ച ചാണക്യൻ; യെദ്യൂരപ്പ മുഖ്യമന്ത്രി ആകാതിരിക്കാൻ കുമാരസ്വാമിയെ ഇറക്കി കളിച്ച തന്ത്രജ്ഞൻ; 2023ൽ മുന്നിൽ നിന്ന് ജയിച്ച് കോൺഗ്രസിനെ അധികാരത്തിലെത്തിക്കൽ; ഇത് ഡികെയെന്ന കോൺഗ്രസ് രക്ഷകന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗോവയിൽ നിഷ്പ്രയാസം... . നോർത്ത് ഈസ്റ്റിൽ അതിവേഗം....... എന്നാൽ പടിച്ച പണി പിതിനെട്ടും പറ്റിയിട്ടും കർണ്ണാടകയിൽ മാത്രം ഒന്നും ഏശിയില്ല. കോൺഗ്രസിനെ തകർത്താണ് ബിജെപി ഉത്തരേന്ത്യയിലും നോർത്ത് ഈസ്റ്റിലും കരുത്ത് കാട്ടിയത്. ലക്ഷ്യം വച്ചിടത്തെല്ലാം കോൺഗ്രസിനെ തകർത്ത് ബിജെപി വമ്പൻ പാർട്ടിയായി. പക്ഷേ ഇത് കർണ്ണാടകയിൽ നടന്നില്ല. അവിടെ ഡികെ ശിവകുമാറുണ്ടായിരുന്നു. ബിജെപിക്ക് അമിത് ഷാ എന്താണോ അതാണ് കർണ്ണാടകയിലെ കോൺഗ്രസിന് ഡികെ. ഡികെയുടെ കരുതലാണ് കോൺഗ്രസിന് കർണ്ണാടകയിൽ മുൻതൂക്കം നൽകുന്നത്. ഈ വിജയം ദേശീയ തലത്തിലും കോൺഗ്രസിന് ഊർജ്ജമാണ്. ബിജെപിക്കെതിരെ കോൺഗ്രസിന് പോരാട്ടം നയിക്കാനുള്ള കരുത്തുണ്ടെന്ന് തെളിയിക്കുന്ന വിജയം.

കർണാടകയിൽ ഖനി മുതലാളിമാരുടെയും വൻകിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പായിരുന്നു ബിജെപിയുടെ കരുത്തെങ്കിൽ അതിനെ വെല്ലിവുളിക്കാൻ പോന്ന കരുത്തായിരുന്നു ഡി കെ ശിവകുമാറിന്റേത്. ശിവകുമാറിന്റെ ചാണക്യ ബുദ്ധിക്ക് മുമ്പിൽ പല തവണ അമിത് ഷായും കൂട്ടരും പരാജയം സമ്മതിച്ചു. ഇപ്പോൾ നിയമസഭയിലും ബിജെപിയെ തോൽപ്പിക്കുകയാണ് ശിവകുമാർ. അങ്ങനെ കർണ്ണാടക കോൺഗ്രസിലെ പ്രധാനിയായി മാറുന്നു. ഇനി പാർട്ടിയിൽ വിള്ളലുണ്ടാകാതെ അഞ്ചു കൊല്ലവും കോൺഗ്രസ് ഭരണം കർണ്ണാടകയിൽ സാധ്യമാക്കണം. ഇതിനും ഡികെയുടെ കരുതലും കണ്ണും അനിവാര്യമാണ്. അല്ലാത്ത പക്ഷം അമിത് ഷായുടെ കഴുകൻ കണ്ണുകൾ കോൺഗ്രസിനെ റാഞ്ചാനെത്തും.

ഈ തെരഞ്ഞെടുപ്പിൽ ശതകോടീശ്വരന്മാരുടെ പിൻബലത്തിലും കേന്ദ്ര ഭരണത്തിന്റെ തണലിലും കർണ്ണാടകയിലെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. അതിന് വേണ്ടതെല്ലാം അവർ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കളം നിറഞ്ഞു. ഈ പടയെയാണ് ഡികെ ചങ്കൂറ്റവുമായി നേരിട്ടത്. കർണ്ണാടക രാഷ്ട്രീയത്തിലെ ചാണക്യനാണ് ഡി.കെ. ശിവകുമാർ. കർണാടക രാഷ്ട്രീയത്തിൽ സൂപ്പർ താരപരിവേഷമാണ് ഡികെയ്ക്ക്. അധികാര സ്ഥാനങ്ങളോട് ഡികെയ്ക്ക് താൽപ്പര്യമില്ലായിരുന്നു. പിന്നീട് കെപിസിസി അധ്യക്ഷനായി. ഭരണം തിരിച്ചു പിടിച്ചു. അതുകൊണ്ടാണ് കർണ്ണാടകയിലെ കോൺഗ്രസ് അണികളുടെ താരമായി ശിവകുമാർ മാറുന്നത്.

ഡി.കെ. എന്ന പേര് കോൺഗ്രസ് അണികൾക്കിടയിൽ ആദ്യം ചർച്ചയാകുന്നത് വർഷങ്ങൾക്ക് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോൾ രക്ഷകനായത് ശിവകുമാറായിരുന്നു. രാത്രിക്കു രാത്രി ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ ബംഗളൂരുവിൽ എത്തിച്ചു. കർണാടകയിലെത്തിയ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നിൽ പിടിച്ചു നിൽക്കാൻ അന്ന് അവർക്കായില്ല. അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികൾ വിളിക്കുന്ന നേതാവ്. കർണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്. ഇതെല്ലാം പാർട്ടിക്ക് വേണ്ടി ഡികെ മടുക്കും. അതാണ് ഡികെ.

ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. അങ്ങനെ ഗൗഡയുടെ കളരിയിൽ ജയം. ഇതേ ഡികെയുടെ കരുത്തിൽ കഴിഞ്ഞ തവണ കുമാരസ്വാമി മുഖ്യമന്ത്രിയായി. എന്നാൽ അത് അധികകാലം തുടർന്നില്ല. കുമാരസ്വാമിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തി.

ദേവഗൗഡയുടെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി ഡികെ മാറി. 1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്‌ക്കെതിരേ മത്സരിച്ചു. തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി. 2013ൽ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയിൽ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാൽ കോൺഗ്രസിലെ രണ്ടാമനാണ് ശിവകുമാർ അന്നും ഇന്നും. ഡി.കെയെ ബിജെപിയിലെത്തിക്കാൻ അമിത് ഷാ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. എന്നാൽ താനെന്നും കോൺഗ്രസുകാരനായിരിക്കുമെന്നാണ് അദേഹം പറഞ്ഞു. അത് ബിജെപിക്ക് തിരിച്ചടിയുമായി.

സ്വന്തം ബിസിനസ് സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അടിക്കടി റെയ്ഡുകൾ നടത്തിയെങ്കിലും കുലുങ്ങിയില്ല ഡി.കെ. ഇത്തവണ ബിജെപി ചാക്കിട്ടു പിടുത്തവുമായി ഏവരും ഭയന്നു. അപ്പോഴും ഡികെ തന്ത്രങ്ങളുമായി കളം നിറഞ്ഞു.

പ്രതിസന്ധികളിലെ സൂപ്പർ നേതാവ്

കോൺഗ്രസ് പ്രതിസന്ധിയിലായപ്പോഴൊക്കെ രക്ഷകനായി എത്തിയ നേതാവാണ് ശിവകുമാർ. കർണാടകത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും കുതിരക്കച്ചവടങ്ങളിൽ കോൺഗ്രസ് അംഗങ്ങളെ എതിർപക്ഷം തട്ടിയെടുക്കാതെ സൂക്ഷിക്കാൻ അസാധാരണ പാടവമാണ് ശിവകുമാർ കാട്ടിയിട്ടുള്ളത്. 2002 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അവിശ്വാസപ്രമേയത്തെ നേരിട്ടപ്പോൾ കോൺഗ്രസ് അംഗങ്ങളെ റാഞ്ചാൻ ബിജെ.പി-ശിവസേന സഖ്യം നടത്തിയ ശ്രമങ്ങൾക്ക് തടയിടാൻ കോൺഗ്രസ് നേതൃത്വം പ്രധാനമായും നിയോഗിച്ചത് ശിവകുമാറിനെയാണ്. ഒരാഴ്ച മഹാരാഷ്ട്ര എംഎൽഎമാരെ ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ചതിനുശേഷം അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്ന ദിവസമാണ് ശിവകുമാർ മുംബൈയിലെത്തിച്ചത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ ബംഗളുരുവിന് സമീപത്തുള്ള ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ച് ബിജെപി-ശിവസേന തന്ത്രങ്ങൾ പൊളിച്ചടുക്കി.

2017 ൽ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അഹമ്മദ് പട്ടേലിനെ തോല്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമിത്ഷാ ഉയർത്തിയ വെല്ലുവിളിയെ നേരിട്ടതും ഡികെയാണ്. 44 കോൺഗ്രസ് എംഎൽഎമാരെയും ബംഗളുരുവിലെ ഗോൾഫ് റിസോർട്ടിൽ താമസിപ്പിച്ച ശിവകുമാർ, ഒരു എംഎൽഎയെപ്പോലും വശത്താക്കാൻ ബിജെപിക്ക് അവസരം നൽകിയില്ല. അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. ആദായ നികുതി റെയ്ഡിനേയും ഭയന്നില്ല. 2018 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 225 അംഗ സഭയിൽ 105 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റപ്പാർട്ടിയായി. കോൺഗ്രസിന് 79, ജെ.ഡി.എസിന് 37 സീറ്റുകൾ വീതം. 8 എംഎൽഎമാരുടെ പിന്തുണകൂടി ലഭിച്ചെങ്കിൽ ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കാൻ കഴിയുമായിരുന്നു. കോൺഗ്രസിൽനിന്നോ ജെഡിഎസ്സിൽനിന്നോ എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കി. അന്നും രക്ഷകൻ ഡികെയായിരുന്നു.

അന്ന് ബിജെപി പ്രതീക്ഷയെ തകർത്ത് കോൺഗ്രസ്- ജെഡിഎസ് മന്ത്രിസഭയ്ക്ക് വഴി തെളിച്ചത് ശിവകുമാറാണ്. തനിക്ക് അവകാശപ്പെടാൻ കഴിയുമായിരുന്ന മുഖ്യമന്ത്രിസ്ഥാനം ബദ്ധശത്രുവായ കുമാരസ്വാമിക്ക് നൽകി. 2013 ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോൾ ശിവകുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പക്ഷേ, ഒരു പ്രശ്‌നവുമുണ്ടാക്കാതെ പാർട്ടി തീരുമാനം അനുസരിച്ച ശിവകുമാറിനെ 2014 ൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു. വിമത പ്രവർത്തനത്തിനും ശ്രമിച്ചില്ല. നിയമവിരുദ്ധഖനനം, ഭൂമി തട്ടിപ്പ് തുടങ്ങി നിരവധി ആരോപണങ്ങൾ ശിവകുമാർ നേരിട്ടിട്ടുണ്ടെങ്കിലും അവയൊന്നും കോടതിയിൽ ശിവകുമാറിന് പ്രശ്നമായില്ല.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലം അനുസരിച്ച് ശിവകുമാറിന് 840 കോടി രൂപയുടെ ആസ്തിയാണുള്ളത്. കോൺഗ്രസ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ ശിവകുമാറിനെപ്പോലെ നല്ല സാമ്പത്തികശേഷിയും പണം സമാഹരിക്കാൻ ശേഷിയുമുള്ള ശേഷിയുള്ള നേതാവാണ് കർണ്ണാടകയിൽ പാർട്ടിയെ പിടിച്ചു നിർത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി വൻവിജയം നേടിയപ്പോഴും ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ് വിജയിച്ചു. ഇതിന് പിന്നിലും ഡികെയുടെ ചാണക്യ ബുദ്ധിയായിരുന്നു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP