Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അന്ന് സരിത എങ്കിൽ ഇന്ന് സ്വപ്ന എന്ന് കെ.സുരേന്ദ്രൻ ഷാർപ്പായി അടിച്ചപ്പോൾ ഷോക്കടിച്ച പോലെ എൽഡിഎഫ് സർക്കാർ; എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നുവെന്ന് ചെന്നിത്തല ആരോപിക്കുമ്പോൾ യുഡിഎഫിന് ഇത് മധുരപ്രതികാരം; തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചില അവതാരങ്ങൾ വരാമെന്നും അവരെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയ പിണറായി വിജയൻ പൊറുതിമുട്ടുന്നതും അവതാരങ്ങളെ കൊണ്ടും; പ്രതിപക്ഷത്തിന് ഇത് ഓഫ് സൈഡാകാത്ത ഗോൾ

അന്ന് സരിത എങ്കിൽ ഇന്ന് സ്വപ്ന എന്ന് കെ.സുരേന്ദ്രൻ ഷാർപ്പായി അടിച്ചപ്പോൾ ഷോക്കടിച്ച പോലെ എൽഡിഎഫ് സർക്കാർ; എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നുവെന്ന് ചെന്നിത്തല ആരോപിക്കുമ്പോൾ യുഡിഎഫിന് ഇത് മധുരപ്രതികാരം; തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചില അവതാരങ്ങൾ വരാമെന്നും അവരെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയ പിണറായി വിജയൻ പൊറുതിമുട്ടുന്നതും അവതാരങ്ങളെ കൊണ്ടും; പ്രതിപക്ഷത്തിന് ഇത് ഓഫ് സൈഡാകാത്ത ഗോൾ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരമേറ്റ് അധികം വൈകാതെ പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞ രണ്ടുകാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. തങ്ങളുടെ മുമ്പിൽ എത്തുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്നും കൈകാര്യം ചെയ്യുമ്പോൾ അതോർക്കണമെന്നും സർക്കാർ ജീവനക്കാർക്ക് നൽകിയ ഉപദേശം. മറ്റൊന്ന് നിയുക്ത മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്കെതിരെ സ്വീകരിക്കുന്ന നിലപാട് വിശദീകരിച്ചപ്പോഴാണ്.

താൻ മുഖ്യമന്ത്രിയായാൽ തന്റെ പേര് പറഞ്ഞ് അഴിമതി ചെയ്താൽ അതിന്റെ ഉത്തരവാദിത്തം തനിക്കെന്നായിരുന്നു പിണറായി വിജയൻ ആണയിട്ടുപറഞ്ഞത്. താൻ അധികാരമേറ്റാൽ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലർ വരാം. ഇങ്ങനെ ചിലർ പറഞ്ഞ് നടക്കുന്നതായി അറിഞ്ഞു. ഇവർക്ക് എന്റെ രീതി അറിയില്ലെന്ന് തോന്നുന്നു. ഇത്തരം അവതാരങ്ങളെ എപ്പോഴും സൂക്ഷിക്കണം. ഇതെല്ലാം കൂടി ശ്രദ്ധിക്കുന്ന സർക്കാരാകും തന്റേതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

എന്നാൽ, ഭരണം അവസാന നാളുകളിലേക്ക് കടക്കുമ്പോൾ ഈ അവതാരങ്ങൾ തന്റെ കൂടാരത്തിൽ തന്നെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. 2016 മെയ് 25 ന് അധികാരമേറിയ എൽഡിഎഫ് സർക്കാർ പ്രളയകാലത്തും കോവിഡ് കാലത്തും കാട്ടിയ ഭരണമികവ് തദ്ദേശതിരഞ്ഞെടുപ്പിലടക്കം വോട്ടായി മാറുമെന്ന നിറഞ്ഞ പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഒറ്റദിവസം കൊണ്ട് വലിയൊരു ഷോക്കേറ്റത് പോലെ.

അന്ന് സരിത ഇന്ന് സ്വപ്ന

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണം കടത്തിയ സംഭവത്തിൽ ആസൂത്രകയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് ആരോപിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വളരെ ഷാർപ്പായി ഒരുകാര്യംപറഞ്ഞു. പിന്നീട് പ്രതിപക്ഷം ഒന്നാകെ ഏറ്റെടുത്ത ഒരു വായ്ത്താരി. മുഖ്യമന്ത്രിയുടെ ഓഫീസ് യുഡിഎഫ് കാലത്തെ പോലെയായി. അന്ന് സരിതയെങ്കിൽ ഇന്ന് സ്വപ്ന എന്ന വ്യത്യാസം മാത്രമെന്നും സുരേന്ദ്രൻ വെടിപൊട്ടിച്ചു.

എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി നല്ല ഭൂരിപക്ഷം നേടി ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയരാൻ ശ്രമിച്ചെങ്കിലും 100 ദിവസം തികയും മുമ്പേ തന്നെ വിവാദങ്ങളുടെ രൂപത്തിൽ കറുത്ത പാടുകൾ വീണു. കെ.കരുണാകരനെ പോലെ സർവാധികാരങ്ങളോടെ ഭരണത്തിലെ ക്യാപ്റ്റനായി എല്ലാറ്റിലും ഇടപെട്ട് പിണറായി മുന്നേറുമ്പോഴും പിടിച്ചുകുലുക്കുന്ന വിവാദങ്ങളൊന്നും അലട്ടിയില്ല. എന്നാൽ, സ്വർണക്കടത്ത് കേസ് യുഡിഎഫ് കാലത്തെ ഭരണതാരതമ്യത്തിലേക്ക് അറിയാതെ വലിച്ചിഴച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അകത്തളങ്ങളിൽ അവിശുദ്ധമായത് നടന്നുവെന്ന ധാരണയാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ വിഷമവൃത്തത്തിലാക്കിയത്. സ്വർണക്കടത്ത് കേസിൽ ഐടിസെക്രട്ടറി എം.ശിവശങ്കറെ മാറ്റി നിർത്തിയാലും ചോദ്യശരങ്ങളുടെ മുന അത്ര പെട്ടെന്ന് ഒടിക്കാനാവില്ല. താനറിഞ്ഞല്ല സ്വപ്‌ന സുരേഷിന്റെ നിയമനമെന്ന് വാദിക്കാമെങ്കിലും, അവതാരങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്ന് സമ്മതിക്കേണ്ടി വരും.

മോദി സ്‌റ്റൈലിൽ പിണറായി

ഭരണമേറിയ നാളുകളിൽ മോദിയുടെ സ്‌റ്റൈലാണ് പിണറായി സ്വീകരിക്കുന്നതെന്ന സംസാരം ഉണ്ടായിരുന്നു. താനറിയാതെ ഓഫീസിൽ ഒരു ഇല പോലും അനങ്ങില്ലെന്ന നിലപാട്, വകുപ്പ് സെക്രട്ടറിമാരെ വിളിച്ച് കാര്യങ്ങൾ ആരായുന്ന രീതി എന്നിങ്ങനെ കാർക്കശ്യത്തിന്റെ ഒരുഭരണരീതി. ആദ്യകാലത്ത് മാധ്യമങ്ങളെ ആവശ്യമുള്ളപ്പോൾ മാത്രം കാണുമെന്ന കർക്കശ നിലപാട് സ്വീകരിച്ചെങ്കിലും, പ്രളയ കാലത്ത് പതിവ് വാർത്താസമ്മേളനങ്ങളിലൂടെ തന്റെ ഇമേജ് മെച്ചമാക്കി. ശബരിമല യുവതീപ്രവേശന തർക്കത്തിൽ ഒരുവിഭാഗം എതിരായെങ്കിലും കോവിഡ് കാലത്ത് വീണ്ടും അതുതിരിച്ചുപിടിച്ചു. എന്നാൽ, അതിനിടയിൽ വന്ന സ്പ്ലിങ്‌ളർ അടക്കമുള്ള ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കി.

സ്‌കോർ ചെയ്ത് പ്രതിപക്ഷം

പല ഗോളുകളും അടിച്ചെങ്കിലും എല്ലാം ഓഫ് സൈഡായി പോയ അവസ്ഥയായിരുന്നു ഇതുവരെ പ്രതിപക്ഷത്തിന്. വിശേഷിച്ച് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തലയ്ക്ക്. സ്വർണക്കള്ളക്കടത്ത് കേസ് സ്വർണായുധമായി എന്ന മാധ്യമങ്ങൾ വിശേഷിപ്പിക്കാനുള്ള കാരണവും മറ്റൊന്നല്ല.
സ്പ്രംഗ്‌ളർ വിവാദം വന്നപ്പോൾ എം.ശിവശങ്കറിനെ മാറ്റണമെന്ന തന്റെ ആവശ്യം നിഷേധിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്താണു പറയാനുള്ളതെന്നാണ് ചെന്നിത്തല ചോദിച്ചത്. കേരളത്തിലെ എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറുന്നുവെന്ന് അദ്ദേഹം ആരോപിക്കുമ്പോൾ അത് യുഡിഎഫിന്റെ മധുരപ്രതികാരം കൂടിയാണ്. വിശേഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ.

ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെടുന്നത് ഇതാദ്യമായാണ്. ആ ഉന്നതന്മാരിൽ ചിലരെ നിങ്ങൾക്ക് അറിയാമല്ലോയെന്നു ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്ത്രീക്ക് എങ്ങനെ ഐടി വകുപ്പിനു കീഴിൽ പ്രധാന ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു? ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായി മറുപടി പറയുക എളുപ്പവുമല്ല.

'മുഖ്യമന്ത്രിയുടെ ഓഫിസ് അധോലോകക്കാരുടെയും കൊള്ളസംഘങ്ങളുടെയും മാഫിയകളുടെയും കൂടാരമായി മാറി. യുഡിഎഫ് കാലത്ത് സരിതയായിരുന്നുവെങ്കിൽ ഇപ്പോൾ സ്വപ്നയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറിയിറങ്ങിയത്. മലയാളികളെല്ലാം 'സ്വപ്നലോക'ത്താണെന്നു പിണറായി കരുതരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ആഞ്ഞടിച്ചു. സ്്പ്രിങ്‌ളർ വിവാദം വന്നപ്പോഴും ഐടി സെക്രട്ടറിയെ സംരക്ഷിച്ച മുഖ്യമന്ത്രിക്ക് തന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നത് തന്നെ ക്ഷീണമായി. സ്വർണക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്ന ആരോപണത്തെ ചെറുക്കാൻ പിണറായി വിജയന് പാടുപെടേണ്ടി വരും. വിശേഷിച്ചും തീരുമാനങ്ങളുടെ തലതോട്ടപ്പനായിരിക്കെ ഉത്തരവാദിത്തത്തിന്റെ ഭാരവും കൂടുന്നു. ആരോപണങ്ങളുടെ മുന ഒടിക്കാൻ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവർത്തനങ്ങൾക്ക് ലാവണമാക്കാൻ അനുവദിക്കില്ലെന്ന് ഇന്നലെ പറഞ്ഞ മുഖ്യമന്ത്രി സർക്കാരിന് സംഭവിച്ച ക്ഷീണം മാറ്റാൻ പരിശ്രമിക്കുകയാണ്. എന്നാൽ വെറുതെ വിടില്ലെന്ന വീറിലും വാശിയിലുമാണ് പ്രതിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പോരിന്റെ ചൂട് കൂടാതെയും വയ്യ. ഏതായാലും കോളടിച്ചത് പ്രതിപക്ഷത്തിന് തന്നെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP